2015, മേയ് 9

ലീല

വിചിത്ര കാമനകളുടെ വിസ്മയക്കൂടാണ്‌ കുട്ടിയപ്പൻ. അത്‌ ചിത്രീകരിക്കുന്നിടത്ത്‌ മണ്ണാറത്തൊടീലെ ജയകൃഷ്ണൻ ഒളിപാത്തുനോക്കുന്നത്‌ ജയകൃഷ്ണന്റെ സ്വാധീനം വായിക്കുന്ന എന്നിലുള്ളതുകൊണ്ടാകാം എന്ന് ലീലയുടെ മൗലികതയെ വിശ്വസിക്കുന്നു. ഇനിയുള്ള വാചകങ്ങൾ അതിനെ സാധൂകരിക്കുന്നു.

ലീലയിലെ ശ്രദ്ധേയമായ ഒരു സംഗതി ഇവർക്കിടയിലേ (കുട്ടിയപ്പനും പിള്ളെച്ചനും) സംഭാഷണത്തിലെ പരിഹാസ്യോദ്ദീപകമായ നന്നേ കറുത്തതും ഉൾപ്പിരിവുകളുമുള്ള തമാശകളാണ്‌. ഇടക്കിടെ ഭാണ്ഡമഴിഞ്ഞുവീഴുന്ന ലോകകാര്യങ്ങളിലെ രാഷ്ട്രീയ നിരീക്ഷണവും ലീലയെ വേറെ ഒരു മാനത്തിലെത്തിക്കുന്നുണ്ട്‌.

പിന്നെ, എടുത്തുപറയേണ്ടുന്ന ഒന്ന് കൃത്രിമമെന്ന് തോന്നിപ്പിക്കുന്ന അട്ടഹാസങ്ങളിലൂടെ എത്താകൊമ്പുകളിലേക്ക്‌/ഓടുന്ന വണ്ടിയിലേക്ക്‌ ഒക്കെ പായിക്കുന്ന പൊള്ളച്ചിരികൾ ത്രില്ലൊടുങ്ങുമ്പോൾ ബാക്കിയാകുന്ന നിസാരതയെയാണ്‌ സൂചിപ്പിക്കുന്നത്‌. അതുപക്ഷേ അപരനിലേൽപ്പിക്കുന്ന മുറിവാഴങ്ങൾ അളക്കാനാവാത്തതായിരിക്കും. മേൽസൂചിപ്പിച്ച നിസ്സാരത അതവതരിപ്പിക്കാനുപയോഗിച്ച പ്രയോഗനിർമ്മിതി സൂക്ഷമതലത്തിൽ ഒരു കവിതയുടെ സുഖം നൽകുന്നത്‌ ഇതിലെ വിചിത്രമായ മറ്റൊരു സംഗതിയാണ്‌ . ലീലയിൽ ഇങ്ങനെ അതിന്റെ ചില പ്രയോഗ രസങ്ങളിൽ വേറെയും കവിതകൾ കാണാം.

അതുപോലെത്തന്നെയാണ്‌ വായനയുടെ ഓരോ അടരിലും വെളിവാകുന്ന സ്വയംപരിഹാസ്യത്തിന്റേതായ മുനകൂർത്ത ചിരികൾ. അത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചനും കുട്ടിയപ്പനും നമ്മെ ആദ്യം രസിപ്പിക്കേം ചിരിപ്പിക്കേം ചെയ്യുമെങ്കിലും അടുത്ത നിമിഷത്തിൽ ചിരിയെ അർദ്ധോക്തിയിൽ നിറുത്തി ചിന്തിപ്പിക്കുന്നത്‌ കാണാം.

അങ്ങനെ ഒരു സന്ദർഭമാണ്‌ ലീല. ലീല എന്ന പേര്‌ തന്നെ വലിയ വ്യാഖ്യാനക്ഷമത നൽകുന്ന ഒന്നാണ്‌. അത്‌ ആ പെൺകുട്ടിയുടെ പേരെല്ലെന്നിരിക്കെ വാങ്ങുന്ന/ഉപയോഗിക്കുന്ന കുട്ടിയപ്പൻ എന്ന മനുഷ്യന്റെ ഉദ്ദേശ്യമാണ്‌ ലീല. അയാളെത്ര വിചിത്ര സ്വഭാവക്കാരനാകുമ്പോഴും ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പും വിനോദാപാധിയുമാണ്‌ ലീല. ലൈംഗീകത വിലക്ക്‌ വാങ്ങുമ്പോൾ ചരക്കായി മാറുന്ന പെണ്ണിന്റെ ശബ്ദമില്ലായ്മയാണ്‌ ലീല.


മറ്റു സ്ത്രീ സാന്നിദ്ധ്യമായ ഉഷയും ബിന്ദുവും  ഇങ്ങനെ കുട്ടിയപ്പന്‍ വിലക്ക്‌ വാങ്ങിയ വിചിത്ര ലൈംഗീകതയുടെ അടയാളങ്ങളാണ്‌ . ആനയുടെ തുമ്പിക്കയ്യിൽ നിറുത്തി കൊമ്പുകളിൽ പിടിച്ച്‌ എനിക്കൊരു പെണ്ണിനെ ഭോഗിക്കണം. എനിക്കതിനൊരു ആനയെ വേണം. പിന്നെ ഒരു പെണ്ണും. ഈ വിചിത്രാവശ്യത്തിന്റെ ഒടുക്കത്തിലാണ്‌ കഥ ലീലയിലെത്തി നിൽക്കുന്നത്‌.

ദാസപ്പാപ്പിയും പാപ്പാൻ പണിക്കരും തങ്കപ്പൻ നായരും എല്ലാം ലീലയിൽ അധികമല്ലെന്ന് പാത്രങ്ങളുടെ വ്യക്തിത്വസാന്നിദ്ധ്യംകൊണ്ട്‌ തെളിയിക്കുന്നുണ്ട്‌. ഏലിയാമ്മയും അമ്മച്ചിയും എല്ലാം അങ്ങനെത്തന്നെ.! തോമയാണോടാ എന്ന അമ്മച്ചിയുടെ അന്വേഷണം പുറപ്പെട്ടുപോയ ഏതോ ഒരു നന്മയെ പ്രതീക്ഷിച്ചുള്ളതാകാം എന്നൊരു വിചാരത്തിലൂടെയാണ് എന്റെ വായന കടന്ന് പോയത്‌.

എന്തായാലും ലീല സിനിമയാകുമെങ്കിൽ (അങ്ങനെ ചില വാർത്തകൾ ഉണ്ടായിരുന്നു) ഞാനത്‌ കാണില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്‌.

വായന ശീലമാക്കിയവർ 'ഉണ്ണി ആർ'ന്റെ  'ലീല' വായിക്കാതിരിക്കരുത്‌.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms