2013, ഏപ്രി 17

വായനയ്ക്കു മേലുള്ള അന്യാധിനിവേശങ്ങള്‍


കഴിഞ്ഞ ദിവസം ഫൈസ് ബുക്ക് പ്രൊഫൈൽ വഴി ഞാനൊരു വിഷയം ചർച്ചക്ക് വെക്കുകയും സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി. ഏറെപ്പേരുടെ ഗൗരവ പൂർവ്വമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ആ ചർച്ച ഇവിടെ പകര്ത്തി വെക്കുന്നു,


16.4.2013
ഫൈസ് ബുക്ക് പ്രൊഫൈൽ,

വായന സമൂഹത്തോട്;

ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?

ഞാൻ പറയുന്നു: വായന എന്നത് ഓരോരുത്തരുടെയും വൈയക്തികമായ അനുഭവങ്ങളുടെയും അറിവിൻറെയും ഗ്രാഹ്യ ശേഷിയുടെയുമൊക്കെ ഭാഗമായി അടയാളപ്പെടുന്ന ഒന്നാണ്. ഇത് ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും, അതിനനുസരിച്ച് സമീപന രീതിയിലും മാറ്റം കാണും.

ഇവ്വിധം വ്യത്യസ്തമായ ആസ്വാദന നിലവാരം പുലര്ത്തുന്ന ആളുകളുടെ വായനയെ വിധിക്കുന്നതെങ്ങനെ..? അല്ലെങ്കിൽ, അതിനുള്ള അളവ്കോൽ എന്താണ്..? ഏതോ ഒരാളുടെ അല്ലെങ്കിൽ ഏതാനും പേരുടെ ആസ്വാദന നിലവാരം എങ്ങനെയാണ് എല്ലാവരെയും അളക്കാനുള്ള അളവുകോലാകുന്നത്.? അങ്ങനെ ഒരു അളവ്കോലൊക്കെ വെച്ച് നടത്തുന്ന 'വായന നിലവാര പരിശോധന' എങ്ങനെയാണ് ജനാധിപത്യമാകുന്നത്.?

എങ്കിൽ, ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധവും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനകീയ ആസ്വാദനത്തെ തടുക്കുന്ന ഉത്തരവ് പാസാക്കലുകലുകളുമാണ്. ഇത് അംഗീകരിക്കാൻ സ്വന്തം നിലപാട് സൂക്ഷിക്കുന്ന ഒരു വായനക്കാരനും സാധ്യമല്ല എന്നാണ് എന്റെ അഭിപ്രായം.

ഓർക്കുക; വായിക്കുന്നത് വേദ ഗ്രന്ഥമല്ല, സാഹിത്യമാണ്.
 
പ്രതികരണങ്ങൾ,
 
കൊമ്പൻ മൂസ 
ഇത്തരം ജല്‍പ്പനങ്ങളില്‍ വ്യാകുലപ്പെടുന്നത് എന്തിനാ നാമൂസ്..?  നിന്‍റെ വായന ആവില്ല എന്‍റെത് അത് പോലെ തന്നെ തിരിച്ചും.! ആളുകള്‍ വ്യത്യസ്ത  അഭിരുചിയും മനോധര്‍മവും ഉള്ളവര്‍ അല്ലെ, പിന്നെ ആരെങ്കിലും ഞാന്‍ വായിച്ച പോലെ തന്നെ മറ്റുള്ളവരും വായിക്കണം എന്ന് ശഠിച്ചാല്‍ അത് അവരിലെ അല്പ്പത്തരവും ഞാന്‍ വലിയ ഒരു പണ്ഡിതനും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള കേവല നാട്യം മാത്രമാണ് എന്ന തിരിച്ചറിവ് എങ്കിലും നിനക്ക് വേണമായിരുന്നു. 

നാമൂസ് പെരുവള്ളൂർ
ഇത് 'ഞാൻ, നീ' എന്ന ഏതെങ്കിലും ദ്വന്ദത്തിലേക്ക് ചുരുക്കി ചര്ച്ച ചെയ്യേണ്ടതല്ല. മറിച്ച്, വായനയെ സംബന്ധിച്ച് ഉണ്ടാകേണ്ടുന്ന 'നിലപാട്' അറിയാനും അറിയിക്കാനുമുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കേണ്ടതും ഇടപെടേണ്ടതുമായ ഒന്നാണ്.




സൂര്യൻ
ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?

ഈ അഭിപ്രായം വ്യക്തിപരമായി ചോദിക്കേണ്ട ഒന്നല്ല. ഒരാളുടെ വായനയില്‍ മതം ഇടപെടുന്നുണ്ട്. എന്തൊക്കെ വായിക്കണമെന്നും എങ്ങനെയൊക്കെ ചിന്തിക്കണമെന്നും ഓരോ മതത്തിനും വ്യക്തമായ രൂപരേഖയുണ്ട
്.

മുതലാളിത്തത്തിനും ഫാസിസത്തിനും സാമ്രാജ്യത്ത്വത്തിനും ഈ അജണ്ടയുണ്ട്. എങ്ങനെ വായിക്കണം എന്ന് അവര്‍ നിശ്ചയിക്കും. അത്തരം പുസ്തകങ്ങളും കാഴ്ചകളും മധുരം പുരട്ടി അവര്‍ നല്‍കുകയും മറ്റുള്ളവ നിങ്ങള്‍ക്ക് അപ്രാപ്യമാക്കുകയും ചെയ്യും...

പൊതുവില്‍ സ്വതന്ത്രമായൊരു വായന അനുവദിക്കപ്പെടുന്നൊരു ലോകമല്ലിത്. ഇവിടെ ഓരോ വ്യക്തിയും അയാളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടേ വായനയില്‍ മുന്നേറാന്‍ കഴിയൂ... അതിനു അയാള്‍ ആദ്യം ഒരു സ്വതന്ത്രമനുഷ്യന്‍ ആവേണ്ടതുണ്ട്.

ആ സ്വാതന്ത്ര്യത്തില്‍ നിന്നു വായിക്കുമ്പോള്‍ ഓരോ പുസ്തകവും വലിയ ആകാശം മുന്നില്‍ തുറന്നിടും. സങ്കുചിതമായ മനസ്സോടെ വായിച്ചാല്‍ എല്ലാ പുസ്തകങ്ങള്‍ക്കും ഒരു കിളിവാതില്‍ മാത്രമേ ഉണ്ടാവൂ.. നിങ്ങള്‍ക്ക് കയറാനും ഇറങ്ങാനും കഴിയുന്നൊരു കൊച്ചു വാതിലും അതിനെക്കാള്‍ ചെറിയ അന്ധകാരം നിറഞ്ഞൊരു മുറിയും.
 
നികു കേച്ചേരി
വായനയിൽ ഇടപെടുക എന്നത് വിശാലമായ കാഴ്ച്ചപാടുകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട് മുകളിൽ സൂര്യൻ സൂചിപ്പിച്ചിരിക്കുന്ന പോലേ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുള്ള/ ഉണ്ടാക്കികൊണ്ടിരിക്കുന്ന ചില കണ്ണുകെട്ടലുകൾ....

മറ്റൊന്ന് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു എന്ന്
ഞാൻ വായിച്ച വായനയെ സ്വാധീനിക്കലാണ്. ഒരു വായനയെ കുറിച്ച ആസ്വാദന കുറിപ്പെഴുതുകയും അതായിരിക്കണം വായനയെന്ന് ശഠിക്കുകയും ചെയ്ത് വശക്കാഴ്ച്ചകൾ മറച്ച് വായനക്കാരനെ ഒരു പൂന്തോട്ടത്തിലൂടെ നടത്തിക്കുന്നത്.
പലപ്പോഴും വായനയുടെ ചില കാണാതലങ്ങൾ ആസ്വാദനകുറിപ്പുകൾ കാണിച്ചുതരുന്നുണ്ടാകുമെങ്കിലും ആത്യന്തികമായി അതാണ് വായനയെന്ന് കരയാതിരുന്നാൽ നന്ന്. 

 
വിഡ്ഢി മാൻ
എനിക്ക് ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് എന്നു തോന്നുന്നവരുടെ വായനയിൽ ഞാനിടപെടാറുണ്ട്. തിരിച്ചും ഉണ്ടാവാറുണ്ട്. ആ സ്വാത്രന്ത്യം സൗഹൃദം കൊണ്ടോ ബന്ധം കൊണ്ടോ ഒക്കെ ഉണ്ടായതാവാം. പക്ഷെ ഒരപരിചിതൻ/ഞാൻ ആ സ്വാതന്ത്ര്യം നൽകിയിട്ടില്ലാത്തയാൾ എന്റെ വായനയിൽ ഇടപെടുന്നത് എന്നെ അസ്വസ്ഥനാക്കും.
ഒരു തമാശചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്നവർ, അതിൽ തമാശയൊന്നും കണ്ടെത്താനാവാത്ത ഒരാളെ ഇക്കിളിയാക്കി ചിരിപ്പിക്കുന്നതുപോലെ മനുഷ്യത്വവിരുദ്ധമാണത്.

ഞാനെന്തുകൊണ്ടു ചിരിച്ചു എന്ന് ചിരിക്കുന്നയാൾക്ക് പറയാം. ചിരി വിടർന്നതിന്റെ സൂക്ഷ്മാംശങ്ങൾ മറ്റുള്ളവരോട് ചർച്ച ചെയ്യാം.തന്റെ കാഴ്ച്ചപ്പാടിൽ എന്താണ് തമാശ എന്ന് നിരൂപിക്കാം. നല്ല ചിരി എങ്ങനെ സൃഷ്ടിക്കാം എന്നു നിർദ്ദേശിക്കാം. പക്ഷെ തന്നോടൊപ്പം ചിരിക്കാത്തവൻ നർമ്മവിരോധിയാണ് എന്നൊരു പ്രസ്താവന ഇറക്കുന്നത്, അപരന്റെ അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ്.
 
ശ്രീകല പ്രകാശൻ
നാമൂസ്, വയനയുടെ അനുഭവം തുറന്നിടുന്ന വാതിലുകള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പുകള്‍ അവനവന്റെ ഇഷ്ടത്തിന് വിടുന്നതിനു തന്നെയാണ് നല്ലത്. എന്നാല്‍ ഒരു പുസ്തകം തെരഞ്ഞെടുക്കാന്‍ മറ്റൊരാള്‍ സഹായിക്കുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമല്ല. എന്നാല്‍ എന്റെ വീക്ഷണവും അളവ് കോലുകളും അടങ്ങുന്ന വായനയാണ് ശെരി എന്ന് പറയുമ്പോള്‍തികച്ചും വിപരീത അനുഭവത്തിലേക്കു നമ്മള്‍ കടക്കുന്നു .

ആസ്വാദന കുറിപ്പുകള്‍ അവയ്ക്ക് അത് പോലുള്ള പ്രാധാന്യം കൊടുത്താല്‍ പോരെ .? ഒരു വ്യക്തി എന്ന നിലയില്‍ വായനാനുനുഭവങ്ങളിലേക്കുള്ള കടന്നു കയറ്റം ചെറുക്കണം .ഒരു പുസ്തകത്തെ പല രീതിയിലും വായിക്കാം .അത് അനുവാചകന്റെ ഇഷ്ടം. സാമൂഹിക ബോധം രൂപപ്പെടുന്ന തരത്തില്‍ ഉള്ളത് വേണോ മതത്തിലധിഷ്ടിതമായതു വേണോ എന്നതൊക്കെത്തന്നെ വ്യക്തിയില്‍ നികഷിപ്തമാണ്.

 
മൊഹിയുദ്ധീൻ എംപി
എന്റെ മനസ്സിൽ വായനക്ക് ശേഷം എന്താണോ തോന്നിയത് അതാണെന്റെ അഭിപ്രായം. അപരന് അതിൽ യാതൊരുവിധ അവകാശവുമില്ല. ഈയിടെ ഒരു എഴുത്തുകാരന്റെ കഥ വായിച്ച് ഞാൻ കമെന്റിട്ടതിനെ അദ്ധേഹം അസഹിഷ്ണുതയോടെയാണെന്ന് തോന്നുന്നു ചോദ്യം ചെയ്തു. എനിക്ക് വായിച്ച് മനസ്സിലാക്കിയതേ അഭിപ്രായം കുറിക്കാനറിയൂ എന്ന് മറുവാക്ക് ചൊല്ലി ഞാൻ അത് അവസാനിപ്പിച്ചു.  പിന്നീട് എന്റെ കമെന്റിനെ പിന്തുടർന്ന് ഒന്നു രണ്ട് പേർ എന്നെ പിന്തുണച്ചു.

തമാശക്ക് വേണ്ടി വായനക്കാരനിട്ട കമെന്റിനെ അവലോകനം ചെയ്യമെങ്കിലും സീരിയസായി അവ ചെയ്യുന്നത് അനൌചിത്യം തന്നെ. വായനക്കാരനെ ചൊദ്യം ചെയ്യാൻ എഴുത്തുകാരനോ അല്ലെങ്കിൽ വേറെ വായനക്കാരനോ എന്തവകാശാം. വായിക്കാതെ കമെന്റിടുന്ന വിദ്വാന്മാർക്ക് ഈ പറഞ്ഞവയൊന്നും ബാധകമല്ല.

 
വേണുഗോപാലൻ കെബി
ഗർഭാവസ്ഥ മുതൽ ജനനശേഷം വളര്ച്ചയുടെ ഓരോ അവസ്ഥകളിലും എന്ന് മാത്രമല്ല, അനുക്ഷണം ഉള്ള വൈകാരിക മാനസിക സാംസ്കാരിക ബൌദ്ധിക ജൈവ ആദിയായ സ്വാധീനങ്ങളുടെ എല്ലാം പരിണത ഫലമായുണ്ടാകുന്ന വീക്ഷണങ്ങൾ, അനുഭവ-അനുഭൂതി വിശേഷതകൾ ഇവ ഓരോരുത്തരെയും മറ്റുള്ളവരിൽ നിന്നും ഭിന്നരാക്കുന്നു. ആയതിനാൽ തന്നെ ഒരേ സൃഷ്ടി രണ്ടു വായനക്കാരിൽ രണ്ടുതരം അനുഭവങ്ങൾ ഉണ്ടാക്കിയേക്കാം. പൊതുവിലുള്ള സാമൂഹ്യ സാംസ്കാരിക പശ്ചാത്തലങ്ങളുടെ പരിപ്രേക്ഷ്യത്തിൽ അനുഭവങ്ങളെ സാമാന്യവൽക്കരിച്ച് കാണാറുണ്ടെങ്കിലും അനുഭൂതിയുടെ തലത്തിൽ ഓരോ വായനയും മറ്റു വായനകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.

തികച്ചും വ്യാവഹാരികമായ കാര്യങ്ങളിൽ അല്ലാതെയുള്ള വ്യക്തിപരമായ "വിധി നിർണ്ണയ"ത്തോടുള്ള വിയോജിപ്പ് ഇക്കാര്യത്തിലും ഞാൻ ഉയർത്തിപ്പിടിക്കുന്നു. വായനകളിൽ തെറ്റും ശരിയും ഇല്ല; എഴുത്തുകാരനും രചനയ്ക്കും അപ്പുറത്തേയ്ക്ക് പലപ്പോഴും വായനക്കാരൻ പോയെന്നിരിക്കാം; അതിന് പിന്നിൽ ന്യായയുക്തമായ കാര്യ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടെങ്കിൽ. ചിലപ്പോഴൊക്കെ അപ്രകാരമുള്ള ഹേതുക്കൾ സൃഷ്ടിയുടെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകാം. സൂക്ഷ്മ ദൃക്കായ ഒരു വായനക്കാരന്റെ മനസ്സിൽ അവ മറ്റുള്ളവരിലെക്കാൾ അധികം ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ഏതിനെ ശരിയെന്ന് പറയും; ഏതിനെ തെറ്റെന്ന് പറയും? ഒന്ന് കൂടുതൽ ആഴത്തിലുള്ളതെന്ന് അഥവാ ഇല്ലാത്തതെന്ന് ഒക്കെ പറയാമെന്ന് മാത്രം.

ഇവിടെ വായനയ്ക്ക് വിഷയമായ രചനയുടെ സത്തയെ കുറിച്ചോ അതിന്റെ ലക്ഷ്യത്തെ കുറിച്ചോ രചനാ സങ്കേതങ്ങളെ കുറിച്ചോ ഒക്കെ അയുക്തികമായ അനുമാനങ്ങളിലോ വിലയിരുത്തലുകളിലോ ചെന്നെത്തുന്ന രീതിയെയല്ല ഞാൻ പരാമർശിക്കുന്നത്.
 
സജീവ്‌ ധർമ്മൻ
ഒരാള്‍ എന്നത് “വായനക്കായി സൃഷ്ടിച്ചവന്റെ” ഇടപെടല്‍ പോലും വായനയില്‍ ഉണ്ടാകരുത് എന്നതാണ് എന്റെയും അഭിപ്രായം. എങ്ങിനെ വേണമെങ്കിലും വായിച്ച് വികാരങ്ങള്‍ കൊള്ളുക എന്നത് തികച്ചും വ്യക്തിപരമാണ്.

വായിക്കുമ്പോള്‍ അളവുകോലില്‍ കൂടി അളക്കുന്നത്  ഒരാളുടെ ചുറ്റും നടക്കുനതിന്റെ/അനുഭവങ്ങളുടെ/അറിവിന്റെ എല്ലാം ചേര്ത്ത് തലച്ചോറില്‍ സൃഷ്ടിച്ചു വെച്ച് മാറ്റത്തിനു വിധേയമാകുന്ന ചില ബിംബങ്ങളാണ്‌. വായനയില്‍ ഈ ബിംബങ്ങളുടെ ക്രമീകരണങ്ങളാണ് നടക്കുന്നതും. ഇതായിരിക്കാം വായനനുഭാവമെന്ന കുറിപ്പായി മാറുന്നതും. ഈ ബിംബങ്ങള്‍ എല്ലാവരിലും വ്യത്യെസ്ഥമാണെന്നിരിക്കെ വായന തികച്ചു വ്യക്ത്യാധിഷ്ടിതവും, സ്വതന്ത്ര, ജനാധിപത്യ വായനക്കാരന്‍ ഈ പ്രത്യേക തരം ”അളവുകോലുകളെ” വകവെച്ചു കൊടുക്കേണ്ടതും ഇല്ല എന്നത് തന്നെ.

സൃഷ്ടികളിലെ ചില തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വായനയില്‍ പൊതുവായ ചില അളവുകോല്‍ ഉണ്ടാകേണ്ടതായി വരുന്നുണ്ട്. അതില്‍ “ഞാന്‍” എവിടെ നില്ക്കുന്നു എന്നത് പ്രശ്നമാകാറുണ്ട്.
 
അൻവർ ഷഫീഖ്
പൊതുവായനക്ക് സമർപ്പിക്കപ്പെടുന്ന ഏതൊന്നും ഓരോ വായനക്കാരന്റെയും വീക്ഷണകോണുകൾക്കും ആസ്വാദനനിലവാരത്തിനും അനുസരിച്ച് വിലയിരുത്തപ്പെടുമെന്നുള്ളത് അവിതർക്കിതമാണ്. അതാണ് വായനയിലെ ജനാധിപത്യം. പൊതുജനം പലവിധം എന്നാണല്ലോ? എന്നാൽ ഞാൻ വായിച്ചപോലെയേ മറ്റുള്ളവരും വായിക്കാവൂ എന്നിടത്ത് ആ സ്വാതന്ത്ര്യം മരിക്കുന്നു. അത്രേയുള്ളൂ... കയ്യടി.... ഞാൻ നിർത്തി. 
 
 പ്രദീപ്‌ കുമാർ
വായനയും ആസ്വാദനവും വ്യക്തി നിഷ്ടമാണ്. വ്യക്തി നിഷ്ഠമായ വായനയേയും ആസ്വാദനത്തേയും തിരുത്താനായി മറ്റൊരാള്‍ ഇടപെടുക എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം തന്നെ . സംശയമില്ല. സ്വകാര്യമായ വായനയേയും, ആസ്വാദനത്തേയും സംബന്ധിച്ചാണ് ഇതു പറഞ്ഞത്.  എന്നാല്‍ ഒരാള്‍ തന്റെ വായനയെ ഒരു പൊതു ഇടത്തില്‍ ചര്‍ച്ചക്കു വെക്കുമ്പോള്‍ അതില്‍ ആരും ഇടപെടെരുതെന്നും , താന്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തരുതെന്നും ശഠിക്കുന്നത് അതിലേറെ ജനാധിപത്യവിരുദ്ധവും , പ്രതിലോമകരവുമാണ്. 
 
ഉദാഹരണമായി - നാമൂസ് എഴുതിയ ഒരു കവിത ഞാന്‍ സ്വകാര്യമായി വായിക്കുന്നു. ആസ്വദിക്കുന്നു .എന്നത് എന്റെ വ്യക്തിനിഷ്ടമായ കാര്യമാണ്. അവിടെ രണ്ടാമതൊരാള്‍ ഇടപെടുന്നത് എന്റെ വ്യക്തിബോധത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇനി നാമൂസ് എഴുതിയ കവിതയെ ഞാന്‍ വായിച്ച വിധം നേരിട്ട് താങ്കളെ അറിയിക്കുന്നു. ഇവിടെ മൂന്നാമതൊരാളുടെ ഇടപെടല്‍ നമ്മള്‍ രണ്ടുപേരുടേയും വൈയക്തിക സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാവുന്നു. എന്നാല്‍ നാമൂസ് എഴുതിയ കവിതയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു ഇടത്തില്‍ രേഖപ്പെടുത്തുമ്പോള്‍ ഞാനെന്റെ വായനയെയും ആസ്വാദനത്തേയും പൊതുചര്‍ച്ചക്ക് വിട്ടുകൊടുക്കുകയാണ് എന്നതും മറന്നു പോവരുത്. അവിടെ തുടര്‍ന്നു വരുന്നവര്‍ എന്നോട് യോജിക്കാം, വിയോജിക്കാം. അവര്‍ അനുയോജ്യമായ വേദികളില്‍ എന്റെ വായനയിലുള്ള അവരുടെ വായന ചര്‍ച്ചക്കുവെച്ചേക്കാം. മൂന്നാമത്തെ വായനക്കാരന്റെ ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് ഏറ്റവും ജനാധിപത്യവിരുദ്ധം മാത്രമല്ല. മദ്ധ്യകാലഘട്ടത്തിനും പിന്നീലേക്ക് മാനവികതയെ ആട്ടിയോടിക്കുന്ന പ്രതിലോമകരമായ നിലപാടു കൂടിയാണ്.

വേണുഗോപാലൻ കെബി
ശ്രീ പ്രദീപ്‌ കുമാർ പറയുന്നത് പോലെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വായിച്ചവർ അതെ ഇടങ്ങളിലോ അതേപോലുള്ള മറ്റിടങ്ങളിലോ തന്റെ അനുഭവത്തെ പരാമർശിക്കുന്നത് തികച്ചും ന്യായയുക്തമാണ്. ഇങ്ങനെയുള്ള ഇടങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള വായനാ അനുഭവങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ അഥവാ പങ്കു ചേരലുകൾ ഉണ്ടാകുന്നത് സ്വാഭാവികവുമാണ്. അത്തരം ഇടപെടലുകൾ ആരോഗ്യകരവും ജനാധിപത്യ പരവും തന്നെ.

കൊടുക്കൽ വാങ്ങലുകൾ യുക്തിയും അനുഭാവ പൂർണ്ണമായ പാരസ്പര്യവും അടിസ്ഥാനമായി നടക്കുന്ന പ്രക്രിയയാണ്, ഒരു വിധത്തിലുമുള്ള അടിച്ചേൽപ്പിക്കൽ അല്ല. എന്നാൽ, താൻ വായിച്ച വഴിയാണ് ശരിയെന്നും അല്ലാത്ത വായനകളൊക്കെ അബദ്ധമാണെന്നും ഉള്ള കടുംപിടുത്തങ്ങൾ അനാരോഗ്യകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനർത്ഥം, യഥാർത്ഥ വിഷയം വേറിട്ട വായനയല്ല, മറിച്ച് ഇടപെടലിന്റെ രീതിയിൽ ഉള്ള അനൌചിത്യമാണ്.

അതായത് പ്രശ്നം വ്യാവഹാരികം അഥവാ സ്വഭാവപരമാണ്; behavioural. അതായത് ആ പ്രശ്നത്തിന് സാഹിത്യമോ വായനയോ ആയി ബന്ധപ്പെട്ട ഒരു വിശകലനമോ പരിഹാരമോ തേടേണ്ടതില്ല എന്ന് തന്നെ.
 
നിസാർ എൻ വി
വായന ഓരോ വ്യക്തിയുടെതുമാണ്.. അതിനെ അവന്‍ വളര്‍ന്ന സമൂഹം സ്വധീനിക്കുന്നുണ്ടാകാം. പക്ഷെ അത് വ്യക്തി പോലും അറിയാതെയായിരിക്കും. നമ്മുടെ വായനയില്‍ പരിമിതമായി കാണുന്ന ചിലത് മറ്റുള്ളവരുടെ വായനയില്‍ ഒരുപക്ഷെ മികച്ചതാകാം എന്നതിനാല്‍ വായനയില്‍ ഒരു തീര്‍പ്പു കല്പ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതോടൊപ്പം വായനയില്‍ വിമര്‍ശന വിധേയമായി കാണുന്ന ഓരോന്നിനെയും പ്രദിപാദിക്കാന്‍ ഓരോ വായനക്കാരനും സ്വാതന്ത്രമുണ്ട്. പക്ഷെ അതാണ്‌ അന്തിമം എന്ന ചിന്തയോടെ ആകരുത് എന്ന് മാത്രം. വിമര്‍ശനങ്ങളാണ് ഒരെഴുത്തുകാരന് പുകഴ്ത്തലിനേക്കാള്‍ വലിയ പരിഗണന എന്ന് വിശ്വസിക്കുന്നു. 
 
ശ്രീദേവി വർമ്മ
വായനയും ആസ്വാദനവും തികച്ചും വൈയക്തികങ്ങളാണ്... ഓരോ വ്യക്തിയുടേയും മാനസികനിലയും ബൌദ്ധികതലവും സാഹചര്യങ്ങളുടെ കടന്നു കയറ്റവുമൊക്കെ അനുസരിച്ച് വായനയുടെ ദൈര്‍ഘ്യവും മൂല്യവും (ആസ്വാദനവും) കൂടിയും കുറഞ്ഞുമിരിക്കും എന്ന് വാള്‍ട്ടര്‍ പറയുന്നു...ഒരിക്കലും ഒരാളുടെ ആസ്വാദനവും വായനയും അടിസ്ഥാനമാക്കി ആ സൃഷ്ടിയെ വിലയിരുത്താനാവില്യാ. .. പൊതുവായനയ്ക്ക് സമര്‍പ്പിക്കുന്ന സൃഷ്ടിയെ വിലയിരുത്തേണ്ടത് പൊതുവായ അഭിപ്രായത്തിലൂടെയാണ്. എങ്കിലും ഒരെഴുത്തുകാരനും എഴുത്തുകാരിയും ശ്രദ്ധിച്ചിരിക്കേണ്ട വസ്തുതയൂണ്ട്...തന്‍റെ സൃഷ്ടിയെ വായിച്ച് അപഗ്രഥിക്കുന്ന ചെറിയൊരു അഭിപ്രായത്തെപ്പോലും അവഗണിക്കരുതെന്ന്.
 
കണ്ണൻ ആർ ബി എ
വായന എന്നത് അറിവിന്റെ ലോകത്തേക്കുള്ള വാതായനങ്ങളാണ്.  അവിടെ വാക്കുകള്‍ വാച്ചകങ്ങളായും വാചകങ്ങള്‍ നമ്മുടെ ചിന്തകളും അറിവും അനുഭവവുമായി മാറുന്നു.  ഒരാള്‍ എന്ത് വായിക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മാത്രം മനസിന്റെ പ്രത്യേകതയാണ്.  വാസനാജന്യമാണ് വിഷയങ്ങളിലെ ഇഷ്ട്ടങ്ങളും ഇഷ്ട്ടക്കെടുകളും. ഒരാള്‍ക്ക് താത്പര്യമുള്ളതു അപരന് താത്പര്യമുള്ളതായിക്കൊള്ളണം എന്ന് യാതൊരു നിര്‍ബന്ധവും സാധ്യമല്ല. അറിവുകള്‍ ചിന്തകളായും ചിന്തകള്‍ അറിവുകളായും മനുഷ്യനെ ഉയരത്തിലെത്തിക്കുന്നു. വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു എന്ന് ഒരു ദാര്‍ശനികന്‍ പറഞ്ഞിരിക്കുന്നു.! 

ബഷീർ കുമ്മിണി
വായനയുടെ ആകാശം പൂര്‍ണ സ്വതന്ത്രമാവേണ്ട ഒരു ജനാതിപത്യ ഇടമാണ്. വായന ഒരിക്കലുംബുദ്ധിയുടെ നിര്‍ബന്ധമാവരുത്. അത് ഓരോരുത്തര്‍ക്കും ഓരോരോ പുതിയ സൌന്ദര്യവും പുതിയൊരു ശബ്ദവും അസ്വതിക്കാന്‍ കഴിയുന്നതും സര്‍ഗാത്മക ചിന്തകളുടെ പുതുക്കിയെഴുത്ത് സാധ്യമാക്കുകയും ചെയ്യുന്നതവണം. ബാഹ്യ പ്രേരണകള്‍ ലവലേശമില്ലാതെ അവനവനെ തന്നെ നിരന്തരം തിരുത്തിക്കൊണ്ട് മുന്നേറി, തന്‍റെ തന്നെ ധാര്‍മിക ദൌത്യങ്ങളുടെ ജീവിതപാഠശാലയും ഒരു ആത്മീയ അനുഭൂതിയുമാവേണ്ടതുണ്ട്. ഭീകരയാഥാര്‍ത്ഥ്യങ്ങളെ തങ്ങളുടെതായ സ്വകാര്യമൌനത്തിലൂടെ കടത്തിവിട്ടു വെളിയിലെക്കുള്ള തീഷ്ണമായ നോട്ടമായി വികസിക്കുമ്പോള്‍ വായന ഒരു കേവല വിനോദമായി ചുരുങ്ങുന്നുമില്ല.

ഒരു സ്വതന്ത്ര വായനയ്ക്ക് എല്ലാ ആശംസകളും...

ലാലി പോസിറ്റീവ്
എന്റെ വകയിലൊരു കൊച്ചച്ഛനുണ്ടായിരുന്നു.. ബാലരമയും അമര്‍ചിത്രകഥയും വായിച്ചിട്ട് പുരാണേതിഹാസങ്ങളെ കീറി മുറിക്കുന്നൊരാള്‍, എല്ലാത്തിനും താത്വീകമായ നിരീക്ഷണങ്ങളുമുണ്ടാകും. മരിക്കും വരെ പുള്ളിയുടെ വായന ഇതിനപ്പുറത്തേക്ക് പോയിട്ടില്ല. ആ വായനയില്‍ ആരെങ്കിലും ഇടപെട്ടിരുന്നോയെന്നറിയില്ല.
 

വർഷിണി വിനോദിനി
നിർവചിക്കാനാവാത്ത അനുഭൂതികൾ കാഴ്ച്ചവെക്കുന്ന ഒരു അനുഭവമാണ് വായന.വായനയ്ക്കും ആസ്വാദനത്തിനുമപ്പുറം മനുഷ്യമനസ്സിനും ചിന്തകൾക്കും പുതുക്കി പണിയുവാനുള്ള അവസരം കൂടി വായനയാൽ നിർവഹിക്കപ്പെടുന്നു. അങ്ങനെയാവുമ്പോൾ എത്രയോ മഹത്തായ ഒരു കർമ്മമായി വായന രൂപാന്തരപ്പെടുന്നു. കർമ്മഫലങ്ങൾ വളർച്ചയെ സാധ്യമാക്കുന്നു.ഞാൻ എന്ന സങ്കുചിത മനസ്ഥിതി മാറ്റിനിർത്തിയാൽ നിന്നിലൂടെ ഒരു സമൂഹം വളരുകയായി.നിന്റെ വായനയുടെ ഉത്തരവാദിത്തം ഞാൻ കൂടി ഏറ്റെടുക്കയാൽ വായനയിലെ ഇടപെടലുകളും സ്വാഗതാർഹമായിരിക്കും..ഇത്തരം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുവാനൊ അനുകൂലിക്കുവാനൊ തയ്യാറല്ലാത്തവർ, താത്പര്യമില്ലാത്തവർ ഒരു കാഴ്ച്ചവസ്തുവായി നിന്നു കൊടുക്കുന്നതെന്തിന്..? ഒരു പൊതു ഇടത്തിൽ നിന്റെ വായനയെ നിരീക്ഷിക്കുന്നവർ ഉണ്ടെങ്കിൽ അവരെ മാനിയ്ക്കേണ്ടിയിരിക്കുന്നു.അത്തരം ഇടപെടലുകൾ നാശങ്ങൾ കൊയ്യുന്നില്ല, വലിയ പാഠങ്ങൾ നൽകാം. നിന്റെ വായനയിലൂടെ നിന്റെ ചുറ്റുപാടുകൾ വളരുകയും പഠിയ്ക്കുകയും ചെയ്കയാൽ അഭിമാനം കൊള്ളുക. വായനക്കു ശേഷം പുസ്തകം അടച്ചുവെക്കാം. വായനാനുഭവം തുറന്നിരിക്കട്ടെ..നിന്റെ വായനയിലെ അന്യന്റെ ഇടപെടലുകൾ മൂലം വായനാസമ്പത്ത് സമ്പുഷ്ടമാകാം..!

അബ്ദുൽ സലാം
ഒരു അനുഭവം പറയാം. എന്റെ ഒരു ചങ്ങാതിയുണ്ട്. മലയാളവും ഇംഗ്ലീഷുമായി വായിച്ചു കൂട്ടിയ പുസ്തകങ്ങൾക്ക് കണക്കില്ല. പക്ഷെ, ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ one of the best ആണെന്ന എന്റെ അഭിപ്രായം ടിയാൻ അംഗീകരിക്കില്ല. കാരണം അത് നാല് പേജിൽ കൂടുതൽ വായിക്കാൻ അവനു കഴിയുന്നില്ല എന്നാണ് അവൻ പറയുന്നത്. അവന്റെ ഇഷ്ട എഴുത്തുകാരൻ എം ടി ആണ്. വിജയനോട് തുലനപ്പെടുത്തുമ്പോൾ എം ടി പൈങ്കിളിയാണെന്ന് ഞാനും. ഹെമിംഗ് വേ മുതൽ, ഷെല്ലി വരെയുള്ളവരുടെ മൂലകൃതികൾ തിന്നു തീർത്ത അവനു പക്ഷെ വിജയനെ പിടി കിട്ടുന്നില്ല.
 
അനാമിക
ഓരോ മനുഷ്യന്റെയും സ്വഭാവരീതികളും, അഭിരുചികളും, കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും വായനാ നിലവാരവും ഒരുപോലെ ആകണം എന്നില്ല . ചിലര്‍ക്ക് നന്നായി തോന്നുന്നത് ചിലര്‍ക്ക് രുചിക്കില്ല . അതിനാല്‍ തന്നെ ഒരു അളവുകോല്‍ കൊണ്ട് അത് നിർണ്ണയിക്കാനും കഴിയില്ല . എഴുത്തുകാരന്റെ ധര്‍മ്മം എഴുതുക എന്നതാണ് . അയാള്‍ അയാൾക്കിഷ്ടമുള്ളതെന്തും എഴുതട്ടെ , വായിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്രം വായനക്കാരനുള്ളതാണ . കഥയുടെ ആശയം, പ്രമേയം, ഘടന , എന്നിവയെല്ലാം ഓരോ വായനക്കാരനെയും ഓരോ തരത്തില്‍ ആവും സ്വാധീനിക്കുക . അതനുസരിച്ചാവും അവരതിനെ നിരൂപിക്കുക . ഒരുതരത്തില്‍ നിരൂപണവും ഒരു കലയാണ് . എഴുത്തുകാരന് അത് കൊള്ളുകയോ തള്ളുകയോ ആവാം . അല്ലാതെ ഞാന്‍ എഴുതിയ അതെ രീതിയില്‍ വായിക്കപ്പെടണം എന്ന് വാശിപിടിച്ചിട്ടു കാര്യമില്ല . എന്റെ വായനയ്ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട് . അതിനാല്‍ തന്നെ എനിക്ക് മനസ്സിലാവുന്ന എഴുത്തുകള്‍ മാത്രം വായിക്കുക എന്ന നിലപാട് ആണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്.
 
ആരിഫ് സൈൻ
വായനയുടെ ആസ്വാദനം പ്രതിജനഭിന്നമാണ്. അത് കൊണ്ട് ഇങ്ങനെയേ വായിക്കാവൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു ലേഖനം പലരും ഒരുപോലെയായിരിക്കും വായിക്കുന്നത്. എന്നാല്‍ ഒരു നോവലോ കവിതയോ അങ്ങനെയല്ല. സംഭവ ലോകത്ത്‌ നടക്കുന്ന വികാസ സങ്കോചങ്ങളുടെ ഗതാനുഗതിക ഭാവുകങ്ങള്‍ എങ്ങനെ ഓരോ വായനക്കാരനിലും പ്രതിഫലിക്കും എന്ന് പുറത്തു നിന്നുള്ള ഒരാള്‍ക്കെങ്ങനെ കൃത്യമായി അടയാളപ്പെടുത്തിക്കൊടുക്കാനാകും?
എനിക്ക് മനസ്സിലായതല്ല വേറൊരാള്‍ക്ക്‌ മനസ്സികാവുക. വായനയുടെ മട്ടത്രികോണങ്ങള്‍ വ്യത്യാസപ്പെടുമല്ലോ. അതുകൊണ്ടാണ് എഴുത്തുകാരന്‍ സ്വപ്നേപി കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍ നിരൂപകന്‍ കണ്ടെത്തുന്നത്. ആഷാ മേനോനൊക്കെ എഴുതുമ്പോള്‍ നമുക്കങ്ങനെ തോന്നും. തലച്ചോറിന്‍റെ സര്‍വ ഞരമ്പുകളും കൂട്ടിപ്പിടിച്ച് പ്രയാസപ്പെട്ട് വായിച്ച് ഒരു തലക്കല്‍ നിന്ന് മറു തലക്കലെത്തുമ്പോള്‍ തലക്കലെ വാചകം കയ്യില്‍ നിന്ന് പോയി വായന തന്നെ കട്ടപ്പൊകയാകുന്ന രൂപത്തിലുള്ള എഴുത്തിനും നാട്ടില്‍ നല്ല ആസ്വാദകരുണ്ട്.
ഒരു കാലത്ത് നമ്മുടെ ബുദ്ധിജീവികളും അക്കാദമികന്മാരും സംസാരിച്ചിരുന്നത് പോലും ആ ഭാഷയിലായിരുന്നു. ഇന്നതില്‍ മാറ്റമുണ്ടായി എന്നത് ശുഭോദര്‍ക്കമാണ്. എന്ന് വെച്ച് അവരുടെ അക്കാദമിക കൂറ്റത്വത്തിന്‍റെ ബലത്തില്‍ ഇങ്ങനെയേ ഒരു സാധനം വായിക്കാവൂ എന്ന് പറയുന്നത് ഒരല്‍പം മര്യാദയോടെ പറഞ്ഞാല്‍ തികഞ്ഞ സാംസ്കാരിക ഗുണ്ടായിസമാണ്. ഇത് നിരവധി തവണ ചര്‍ച്ച ചെയ്ത ഒരു വിഷയമല്ലേ? ഇപ്പോള്‍ എന്തെ ഇങ്ങനെ ഒരു തോന്നല്‍.?
 
ശ്രീക്കുട്ടൻ സുകുമാരൻ
വായന എന്നതു ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. ഒരാള്‍ വായിക്കുന്നത് ഇന്ന രീതിയില്‍ തന്നെ ആകണം എന്ന പറച്ചിലുകള്‍ അനാവശ്യമായ ഒന്നാണ്. മറ്റൊരുവന്റെ വായനയെ മോശമെന്നോ ശരിയായില്ലെന്നോ പറയുവാന്‍ ആര്‍ക്കും അധികാരമില്ല. അവരവരുടേ അഭിപ്രായങ്ങള്‍ പറയുവാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷേ ആ സ്വാതന്ത്ര്യം മറ്റൊരുവന്റെ മേത്തുവലിഞ്ഞുകയറിക്കൊണ്ടാവരുത് പ്രകടിപ്പിക്കേണ്ടതെന്നു മാത്രം. നല്ല വായന മരിക്കാതിരിക്കട്ടെ...
 
സോണി
ചരിഞ്ഞുനിന്ന് ഒരാള്‍ നോക്കിയപ്പോള്‍ ആനയ്ക്ക് കാല് മൂന്ന്. ഒരു വശത്തുനിന്ന് മറ്റൊരാള്‍ നോക്കിയപ്പോള്‍ രണ്ട്. ആനയെ നേരെ കണ്ടിട്ടില്ലാത്ത ഇരുവരില്‍ ഒരാള്‍ മൂന്നും, മറ്റേയാള്‍ രണ്ടുമാണ് ആനയ്ക്ക് കാലുകള്‍ എന്ന് പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ?
ഇനി
ഒരാള്‍ വന്ന് ആനയ്ക്ക് നാലുകാലുണ്ട് എന്ന് പറഞ്ഞാല്‍ ആദ്യത്തെ രണ്ടാളും സമ്മതിച്ചു കൊടുക്കുമോ? നാലാമതൊരാള്‍ തുമ്പിക്കൈ കൂടി ചേര്‍ത്ത്‌ അഞ്ചുകാലുണ്ട് എന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും തെറ്റെന്നു പറയാമോ?
അതവരുടെ കാഴ്ചപ്പാടാണ്. ഓരോരുത്തരും നോക്കുന്ന ആംഗിള്‍, വീക്ഷണകോണ്‍.. അത് വ്യത്യസ്തമായിരിക്കും. നാലുകാലുണ്ട് എന്ന് പറഞ്ഞവനെ മറ്റു മൂന്നുപേരും ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചാല്‍ അയാള്‍ പറഞ്ഞത് തെറ്റാവുമോ? കാണാതെയും കേള്‍ക്കാതെയും വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് തര്‍ക്കിക്കേണ്ടിവരുന്നില്ല.
 

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms