2015, ഒക്ടോ 9

ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍




പ്രിയരേ,

അങ്ങനെ പല കാലങ്ങളിലായി ഇവിടെ കുറിച്ചിട്ട അക്ഷരങ്ങളില്‍ ചിലത് പുസ്തക രൂപത്തിലേക്കാകുന്നു.

തുടക്കം മുതല്‍ ഈ നേരം വരെയും വായിക്കേം വിമര്‍ശിക്കേം ചെയ്ത ചങ്ങാത്തങ്ങള്‍ ഈ പുസ്തകത്തെയും അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. 

ഇങ്ങനെ ഒരു പുസ്തകം വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുമ്പോഴും അത് പൂര്‍ണ്ണമാകുന്നത് എപ്പോഴും കൂട്ടുള്ള എന്റെ കൂട്ടുകാരിക്കൊപ്പം പങ്കുവെക്കുമ്പോഴാണ്. 

ഓര്‍മ്മയില്‍ അനേകര്‍,
എല്ലാവര്‍ക്കും എന്റെ സ്നേഹങ്ങള്‍.

തിരക്കിലും സ്നേഹപരിഗണനയാല്‍ കവിതകള്‍ വായിക്കാനും അവതാരികയാലും ചെറുകുറിപ്പുകളാലും എന്നെ സന്തോഷിപ്പിക്കാനും മനസ്സിറക്കം കാണിച്ച, സഖാവ് കെഇഎന്നും കവി സച്ചിമാഷിനും പ്രിയ സുഹൃത്തും സഖാവും ഇഷ്ടകവിയുമായ പി എന്‍ ഗോപീകൃഷ്ണനും എന്റെ ഹൃദയസ്മിതങ്ങള്‍. 

കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യാനുള്ള ആലോചന പങ്കുവെച്ചപ്പോള്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് കൂടെ നിന്ന മലയാള നോവല്‍-ചെറുകഥ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം പി സുരേന്ദ്രന്‍ മാഷിനും എന്റെ സ്നേഹങ്ങള്‍.

പുസ്തകത്തിന് കവര്‍ ഡിസൈന്‍ ചെയ്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുധീര്‍ എംഎ,
കവിതകള്‍ക്ക് വരഞ്ഞും ഈ ശ്രമത്തിന് പ്രോത്സാഹനമായും കൂടെനിന്ന സ്വാതി ജോര്‍ജ്ജ്/അഷ്‌റഫ്‌ മേലേവീട്ടില്‍ എന്നീ  ചങ്ങാത്തങ്ങള്‍ക്കും നിറഞ്ഞ സ്നേഹം. 

ബ്ലോഗിലെ/എഫ്ബിയിലെ/അടയാളത്തിലെ/ക്യൂ മലയാളത്തിലെ സ്നേഹസാമീപ്യങ്ങള്‍ക്കും എന്റെ സ്നേഹം. 

കൈരളിയിലെ അശോകേട്ടന്/ദിവ്യക്ക്/മറ്റു ജീവനക്കാര്‍ക്ക്/മൊത്തം കൈരളിക്ക്... എന്റെ സന്തോഷം പറയുന്നു.

ഈ നവംബറില്‍ ഷാര്‍ജ്ജ  ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശിതമാകുന്ന 'ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടുകാലുകള്‍' എന്ന ഈ ചെറിയ പുസ്തകത്തെ വാങ്ങി/ വായിച്ച്/അഭിപ്രായിക്കണം എന്ന്‍ എന്റെ എല്ലാ സ്നേഹങ്ങളോടും പറയുന്നു, പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.







2015, ഒക്ടോ 3

ഒരാണും ഒരു പെണ്ണും: മലയാളത്തിലെ രണ്ട് നസ്രാണി ജീവിതങ്ങള്‍


ഏഴ് പതിറ്റാണ്ട് കാലത്തെ തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക പരിണാമം  ഒരു ചരിത്രാഖ്യായികയുടെ സ്വഭാവത്തില്‍ വിലാപ്പുറങ്ങളില്‍ നമുക്ക് വായിക്കാനാകും. സാധാരണ ഹിസ്‌-സ്റ്റോറിയായി അവതരിപ്പിക്കാറുള്ള ചരിത്രത്തെ അവളിലൂടെ അവതരിക്കുന്നു എന്നൊരു തിരുത്ത് കൂടെ ഈ നോവലിനുണ്ട്. വടക്കുന്നാഥനും ശക്തന്‍ തമ്പുരാനും ഐക്യകേരളവും മുണ്ടശ്ശേരിയും വിമോചനസമരവും ലീഡറും നവാബും അഴീക്കോടനും സഖാവ് ആര്യനും തട്ടില്‍ എസ്റ്റേറ്റും തൊഴിലാളി സമരോം വില്ലുവണ്ടീം മോട്ടോര്‍ വണ്ടീം പൂരപ്പറമ്പും ആറുംകൂട്യേടവും എല്ലാമെല്ലാം പതിവിന് വിപരീതമായി മറിയയുടെ കാലത്തെ ജീവിതങ്ങളെന്ന്‍ പരിഭാഷപ്പെടുകയാണ് നോവലില്‍.

ഈ നോവല്‍ മുഴുവനായും ഒരു പെണ്കോണ്‍ ആഖ്യാനമാണെന്ന് തറപ്പിച്ചു പറയാനാകും. ജീവിതത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം തന്റേടവും സ്വാതന്ത്യവും പ്രഖ്യാപിച്ച് പിന്നീട് വിവിധ സമൂഹകുടുംബങ്ങളിലെ സ്വാഭാവിക വിധേയത്വത്തിലേക്ക് ചുരുങ്ങിപ്പോകുന്ന വാര്‍പ്പ്മാതൃകയല്ല ഈ നോവലിലെ സ്ത്രീ.

ഉപേക്ഷിക്കപ്പെട്ട സ്ത്രീയായല്ല, ജീവിക്കുന്ന സ്ത്രീയായാണ് നോവലിലുടനീളം മറിയയെ വായിക്കാനാവുക. സ്നേഹിക്കുന്നത് പാപമെങ്കില്‍ എനിക്കാ പാപം ചെയ്യാതിരിക്കനാവില്ലെന്ന  ജീവിതബോധമാണ് മറിയയെ ജീവിപ്പിക്കുന്നത്. അവസാനംവരെയും പ്രണയമുഘോഷിക്കുന്ന അംബരവിളംബരങ്ങളായി ഒരു ഇടിയൊച്ച മറിയക്കകത്തും പുറത്തും എപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നിരുന്നു. ഇത് പലപ്പോഴും സമൂഹത്തിന്റെ ആണ്‍ബോധത്തെ അസ്വസ്ഥപ്പെടുത്തുകയും മറിയയെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു പോരുന്നുണ്ട്. അപ്പോഴെക്കെയും സ്വശരീരത്തെ അത്തരം എല്ലാ ആണധികാരങ്ങളിൽ നിന്നും വിമോചിപ്പിച്ച് പ്രണയത്തിന്റെ ആകാശത്തിലേക്കെയ്തുവിട്ട് അരാജകത്വമാഘോഷിക്കയായിരുന്നു മറിയ. എന്റെ ശരീരത്തിന്റെയും പ്രണയത്തിന്റെയും അധികാരി ഞാന്‍ തന്നെ എന്ന പ്രഖ്യാപനവും കൂടിയാണത്. തീര്‍ച്ചയായും മറിയ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു പെണ്ജീവിതമാകുന്നതങ്ങനെയാകും.

മറിയയിലെന്ന {സ്ത്രീ} പോലെ നോവലിന്റെ കാര്യത്തിലും വലിയ വ്യത്യസ്തത കാണാനാകും. സാധാരണയായി ഒരുപാട് ഉപഗ്രഹനിര്‍മ്മിതികളിലൂടെ ഒരു വ്യക്തിയെ/വിഷയത്തെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തി ഏകമുഖാത്മകമായ ഒരു പറച്ചില്‍ രീതിയാണ് നമ്മുടെ സാഹിത്യത്തില്‍ അധികമായുള്ളത്. ഇവിടെപക്ഷേ, ഒരു നാട് മുഴുവന്‍ എഴുപത് കൊല്ലത്തോളം തുടര്‍ച്ചയായി അതിന്റെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഭിന്ന ഭാഷാ-ലിംഗ-ജാതി-മത-ആചാര-സാംസ്കാരിക വൈവിധ്യങ്ങളിലൂടെ അതൊരു സമൂഹമായി നിലനില്‍ക്കുകയും നിരന്തരം സംസാരിക്കുകയും ചെയ്യുന്നു എന്നൊരു പ്രത്യേകത ഇതിന്റെ കഥപറച്ചിലില്‍ ഉണ്ട്.

ഞാന്‍ പ്രതീക്ഷിക്കുന്നത്, ഈ നോവല്‍ന്റെ സ്വഭാവവും അതിലെ സ്ത്രീയും ജീവിതവും ജീവിതഭാഷയും പ്രത്യേകം പരിഗണിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമെന്നാണ്.

ലിസി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങള്‍ എന്ന ഈ നോവലിന്റെ വില 250 രൂപയാണ്, വായിക്കുന്നവര്‍ വായിക്കുക.

ഇറാനിമോസ്‌ എന്ന മനുഷ്യൻ അയാളുടെ വേര്‌ തേടിയുള്ള ദീർഘവും നിരന്തരവുമായ  യാത്രക്കിടയിൽ അഭിമുഖീകരിക്കുന്ന അനുഭവലോകങ്ങളുടെ വിവരണമാണ്‌ കരിക്കോട്ടക്കരി. ആ യാത്ര സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീതിതവും ദാരുണവുമായ ജീവിതസംഘർഷങ്ങളെ പരിചയപ്പെടുത്തുന്നു. അകത്തും പുറത്തും അതുണ്ടാക്കുന്ന അസ്വസ്ഥതകളിൽക്കൂടി എഴുത്തും വായനയും കടന്നുപോകുമ്പോൾ ഒരുവേള ചുറ്റിലും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കരിക്കോട്ടക്കരി ദൃശ്യമാകുന്നത്രയും സാർവ്വത്രികാനുഭവമായി നോവൽലെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നു.

നൂറ്റാണ്ടുകൾക്ക്‌ പിറകിൽ നിന്ന് തുടങ്ങുന്ന പുലയ (ദളിത്‌) ജീവിതത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ സംഘർഷങ്ങളെ തൊട്ടറിയാനുള്ളൊരവസരം ഈ നോവൽ നൽകുന്നുണ്ട്‌. വിരുന്നുകാർ വീട്ടുകാരായി ഉടമയെ അടിമകളാക്കി വെളുക്കെച്ചിരിക്കുന്ന അധിനിവേശതന്ത്രത്തിനൊപ്പം നിഷ്കളങ്ക-നിസ്സഹായത അധമ-വിധേയഭാവമായി മാറുന്നതിന്റെ സാമൂഹിക-സാംസ്കാരിക പ്രതലങ്ങളെക്കൂടെ നോവൽ ചർച്ചക്കെടുക്കുന്നു. അതിൽതന്നെ അടിമ ഉടമയായി വേഷം പുതുക്കുന്ന ഒരു പ്രച്ഛന്നകാലത്ത്‌ മർദ്ദകന്റെ അതേ ആയുധം ജീവിതത്തെ നയിക്കുന്ന അധികാരാനുനകരണം അതിന്റെ എല്ലാ ഹിംസാത്മകതയോടെയും പ്രവർത്തിക്കുന്നതും നോവൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ്‌.

കേവലം ഒരു വ്യക്തി നടത്തുന്ന തന്റെ സ്വത്വാന്വേഷണം പ്രദേശപരിസരങ്ങളിൽ നിലനിൽക്കുന്ന നിഷ്കളങ്കവും നിർദ്ദോഷവുമായ നാട്ടുപേച്ചുകളിലും പണ്ഡിതമേശകളിലെ വിചാരിപ്പ്‌ വാർത്തകളിലെ ക്രൗര്യവാക്കുകളിലും ഒരുപോലെ തട്ടിത്തെറിച്ചസ്വസ്ഥമാകുന്ന കാഴ്ചയും കരിക്കോട്ടക്കരിയിൽ സുലഭം. ഇത്‌ അരിക്‌വത്കരിക്കപ്പെട്ട അധ:സ്ഥിത ജീവിതം അനുഭവിക്കുന്ന സാമൂഹികമായ പീഡാവസ്ഥയാണ്‌. തൊഴിൽ/ധനം/സമ്പത്ത്‌/അധികാരം ഇതൊക്കെയും ഇതിൽ കാരണമായിവരുമ്പോഴും ഇതൊന്നുമല്ലാത്ത മുഖ്യമായ ഒരു കാരണം മന:സ്ഥിതിയാണ്‌. ഉത്തമനെന്നും അധമനെന്നും വിധിച്ച്‌ വിലക്കിയും നിഷേധിച്ചും അപരസ്വത്വത്തെ കൈകാര്യം ചെയ്യുന്ന ഈ മന:സ്ഥിതി വിചാരണ ചെയ്യപ്പെടേണ്ടതാണ്‌. തീർച്ചയായും അതൊരു ക്രിമിനൽ കുറ്റം തന്നെയാവണം. അതിനുള്ള ഒരെളിയ ശ്രമം ഈ വിനോയ്‌ തോമസ്‌ ഈ നോവലിലൂടെ നടത്തുന്നുണ്ട്‌.

പരിവർത്തിത സമൂഹങ്ങളിലും മേൽസൂചിപ്പിച്ച ജാതി എന്ന ക്രിമിനൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പുലയക്രൈസ്തവ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പറഞ്ഞുതരും. സംവരണമൊക്കെ ചർച്ചയാകുന്ന ദേശീയസാഹചര്യത്തിൽ കരിക്കോട്ടക്കരി എന്ന പ്രാദേശികാനുഭവം വലിയ വലിയ ഉത്തരങ്ങളാകുന്നുണ്ട്‌.

കൂട്ടുകാർ വാങ്ങി വായിക്കാൻ ശ്രമിക്കുക


കരിക്കോട്ടക്കരി: നോവല്‍
വിനോയ് തോമസ്‌
ഡിസി ബുക്സ്


Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms