2012, ഡിസം 22

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.
*******************************************************

ലോകമവസാനിച്ചില്ല,
സന്തോഷം.!
പക്ഷെ, തൊട്ടടുത്ത ദിവസം
കൃത്യമായി പറഞ്ഞാല്‍
കവിത പെയ്ത അതേ രാവ്
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
വളര്‍ന്നതും
ലോകമവസാനിച്ചു.!

ഒരു കവിയുടേയും
പിന്നെ, ഒരു മനുഷ്യന്റെയും .
' സഖാവിന്  ഭീകരനായ മനുഷ്യന്‍,
അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ '
അടുത്ത നിമിഷം മുതല്‍
അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.!

അപ്പോള്‍ , അകലെയൊരുനാട്ടില്‍
ഒരുടല് വിറച്ചു.!
കൃത്യമായ് പറഞ്ഞാല്‍
പുറത്തു മഴപെയ്യുന്ന അതേ സമയം,
 * 'അകം നിറഞ്ഞ ഹൃദയ സ്മിതം'
പൊഴിഞ്ഞതും
അവളയാളെ കൊല്ലാനുറച്ചു,

അല്ല, അവളും
ഒരു ലോകാവസാനം കാണുകയായിരുന്നു.
എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ,
പുനര്‌ജ്ജനിച്ചുമില്ല.
അവളൊരു ചിരജ്ഞീവിയാണ്
സ്നേഹത്തില്‍, ഇഷ്ടത്തില്‍
പിന്നെ, പ്രണയത്തില്‍..!

മായനെ തോത്പ്പിച്ച ലോകം
അയാളെയും അനാഥനാക്കി.
പക്ഷെ, അയാളൊരു അവിശ്വാസിയാണ്.
അവിശ്വാസിയുടെ ലോകം അവസാനിക്കുന്നില്ല,
പ്രത്യേകിച്ചും അവരുടേത്
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.!
****************

 * 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' ക്യൂ മലയാളം കവിത ശില്പശാല 21/12/2012 ദോഹ .
 * 'അകം നിറഞ്ഞ ഹൃദയ സ്മിതം' അവര്‍ക്കിടയിലെ വാഗ്ദത്തം.

2012, ഡിസം 10

'മ'അദനിയും മലാലയും' പ്രാസത്തിലെ പ്രശ്നം,


ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ, മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കാളിയാവുകയും മനുഷ്യാവകാശ സംരക്ഷണത്തില്‍ ജാഗ്രത്തായിരിക്കുകയും വേണ്ടതുണ്ട്. ഓരോ ലോകത്തെയും വേറെ വേറെ തന്നെയും വിലയിരുത്താനും അതടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാനും നാം ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ഓരോ വിഷയത്തെയും അതാതിന്റെ സാമൂഹ്യ/ മനുഷ്യാവസ്ഥയില്‍ നോക്കി കണ്ടാല്‍ മാത്രമേ നമുക്കിതിനാവുകയൊള്ളൂ...

ഇപ്പോള്‍, അബ്ദുന്നാസര്‍ മ'അദനിയുടെ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സമമൊപ്പിക്കാന്‍ വേണ്ടി മലാലയും എന്നത് ശരിയായ ഒരു സമീപന രീതിയല്ല. മ'അദനിയും മലാലയും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുമ്പോഴും അവ രണ്ടിനെയും ഒരേ ഇടത്ത് അവതരിപ്പിക്കുന്നതില്‍ വലിയ അനൌചിത്യമുണ്ട്. അവക്ക് രണ്ടിനും രണ്ടു മാനമാണുള്ളത്. മലാലയും മ'അദനിയും രണ്ട് സാമൂഹ്യ/ ജീവിതാവസ്ഥകളില്‍ നിന്നുമുള്ളവരാണ് എന്നതുതന്നെയാണ് അതിലെ മുഖ്യ വിഷയം.

ഒന്ന് 'മത ഭീകരത'യും മറ്റൊന്ന് 'ഭരണകൂട ഭീകരത'യുമാണ്. 
രണ്ടിലേയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം രണ്ടിനേയും 'വര്‍ഗീയ വാദികള്'‍ അവര്‍ക്കനുകൂലമായി അവസരോചിതമായി ഉപയോഗിക്കുന്നുവെന്നത് തിരിച്ചറിയുകയും ഇതിനെ മറികടക്കുന്ന തരത്തിലുള്ള നിലപാടുകളും  ഇടപെടലുകളും ജനാധിപത്യ വാദികളുടെ ഭാഗത്തുനിന്നും ‍ ഉണ്ടാകേണ്ടതുണ്ട്.
 
'മലാല' കൃത്യമായ ഫാഷിസ്റ്റ്‌ രീതികള്‍ അവലംബിക്കുന്ന മതാന്ധരായ ഒരു കൂട്ടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നൂറ്റാണ്ടുകളായി തുടരുന്ന മര്‍ദ്ദന മുറകളുടെ ഇങ്ങേതലക്കലെ ഇരയാണ്. 'സ്വന്തമായി ഒരഭിപ്രായമുണ്ടാവുക എന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. വിശേഷിച്ചും വഴിപ്പെട്ടും കീഴ്പ്പെട്ടും ജീവിക്കേണ്ട ഒരുവളില്‍ നിന്നും'.! ഇതെക്കാലവും മത ലോകങ്ങളിലെ നീറുന്ന പ്രശ്നങ്ങളില്‍ ഒന്നുമാണ്. അപ്പോള്‍ 'അവള്'‍ ഇല്ലാതായെ തീരൂ എന്നത് ഇക്കൂട്ടങ്ങളുടെ താത്പര്യമാണ്.

എന്നാല്‍, മ'അദനിയുടെ സാമൂഹ്യ പശ്ചാത്തലം വേറെയാണ്. നമ്മളധിവസിക്കുന്ന 'മഹിത ജനാധിപത്യ ഭാരതത്തിലെ പൌരനാണ്' മ'അദനി എന്നത് സവിശേഷ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൌരന്‍ അതെ രാജ്യത്ത് ജാമ്യമെന്ന ന്യായമായ അവകാശം പോലും നിഷേധിക്കപ്പെട്ട് 'അകാരണ'മായി ജയിലില്‍ കഴിയേണ്ടി വരുന്നു. അതും വിചാരണത്തടവുകാരനെന്ന പേരില്.!‍ ഇതേ പേരില്‍ നേരത്തെയും ഇതേ ധ്വംസനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ക്ക് ഒട്ടും താമസിയാതെ തന്നെ അതെ അനുഭവം ആവര്‍ത്തിക്കേണ്ടി വരുന്നുവെന്നത് ജനാധിപത്യത്തിലെ നമ്മുടെ ജാഗ്രതയുടെ പിഴവാണ്. ഈയൊരു  സ്വയം വിമര്‍ശനംപോലും ഒരു ജനാധിപത്യ വാദിക്ക്  അയാളോട് കാണിക്കാവുന്ന  ഏറ്റം കുറഞ്ഞ നീതി മാത്രമാണ്.

ഒരു പൌരനു നേരെ പോലീസ് സംശയം പ്രകടപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് അനന്തമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതിലെ 'നീതി യുക്തി' എന്തെന്ന് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഏതൊരു പൌരനേയും അനന്തമായി തടവില്‍ പാര്‍പ്പിക്കാന്‍ ഭരണകൂടത്തിനു അനുമതി നല്‍കുന്ന 'വിചാരണ തടവ്' എന്ന അനീതിക്കെതിരിലുള്ള സമരമായി ' മ'അദനി വിഷയം' സ്വയം വികസിക്കുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യ ബോധത്തിന്റെ വീണ്ടെടുപ്പാണ്.

മ'അദനി വിഷയം രാജ്യത്തെ മറ്റു വിചാരണ തടവുകാരിലേക്കുള്ള ഒരു വാതിലും കൂടെയാണ്. രാജ്യത്തെ വിവിധ ജയിലുകളിലായി വിചാരണ തടവുകാരായി കഴിയുന്ന ലക്ഷക്കണക്കിനാളുകളില്‍ എണ്‍പത് ശതമാനവും ഒരു ജനവിഭാഗത്തില്‍ പെട്ടവരാണെന്നത് ഒരു ജനാധിപത്യ വാദിയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതും അയാളുടെ ജനാധിപത്യ ബോധത്തെ അലോസരപ്പെടുത്തേണ്ടതുമായ സംഗതിയാണ്. ഇവിടെയാണ്‌ നാം മ'അദനിക്കൊപ്പം സമം ചേര്‍ത്ത് മ'അദനിയും മലാലയുമെന്നു പ്രാസമൊപ്പിക്കുന്നത്.

'വിചാരണ തടവ്' എന്നത് തന്നെ വലിയ മനുഷ്യാവകാശ പ്രശ്നമാണ്. അതിന്റെ കൂടെ ഈ കണക്കിലെ ഭീകരത അത്രയും തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വലിയൊരു ജനാധിപത്യ വിഷയമാണ്. ഇത്തരം ജനാധിപത്യ/ മനുഷ്യാവകാശ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കലാണ് മേല്‍ചൊന്ന മ'അദനിയും മലാലയുമെന്ന പ്രാസമൊപ്പിക്കലിലൂടെ സംഭവിക്കുന്നത്..!‍

മ'അദനി എന്നത് തനിയെ നില്‍ക്കുന്നതും തനിയെ സംസാരിക്കുന്നതുമായ ഒരു പ്രശ്നം തന്നെയാണ്. അത് സ്വയം തന്നെ അതിന്റെ സാമൂഹ്യ/ജീവിതാവസ്ഥകളെ അറിയിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ തന്നെ അതിനെ പരിഗണിക്കാനും കൈകാര്യം ചെയ്യാനും ജനാധിപത്യ വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, ഇതൊരവസരമായിക്കണ്ടുപയോഗിക്കാന്‍ മറ്റു ചിലര്‍ രംഗത്ത് വന്നേക്കാം. അത് നമ്മുടെ ജനാധിപത്യാരോഗ്യത്തെ കൂടുതല്‍ അപകടത്തിലാഴ്ത്തും.

ഇനിയും ഇതേ പ്രാസമൊപ്പിക്കലുകള്‍ക്കാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ ജനാധിപത്യ ബോധത്തിന് എന്തോ തകരാറുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. കാരണം, അതൊരു രോഗമാണ്, മാനസികാടിമത്വത്തോളം വളര്‍ന്ന രോഗം.!

2012, ഡിസം 2

ഹൃദയസ്മിതം

കൂട്ടുകാരെ...
നിങ്ങളിലലെത്രപേരുണ്ടിപ്പോഴും
മരിക്കാതെയിരിക്കുന്നവര്‍..?
 
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്
ദേഹത്തൂന്നെന്റെ ഉയിരിറങ്ങിപ്പോയത്.
 
ഞാനെത്ര കെഞ്ചിയെന്നോ,
'അരുതരുതേ'യെന്ന്‍
എത്രയാവര്‍ത്തിച്ചുവെന്നോ..?
 
സത്യം,
മുന്‍പായിരുന്നെങ്കില്‍
ഒട്ടും കൂസാതെ
 "പോട്ടേ പുല്ലെന്ന്"
ധിക്കാരിയായിരുന്നേനേ ഞാന്‍.!
 
ഞാനെന്റെ പെണ്ണിന് വാക്ക് കൊടുത്തതാ..
"മരണംവരെയും നിനക്കെന്റെ ഹൃദയസ്മിതം"
എനിക്കിനിയുമവളെ സ്നേഹിക്കണം.!
 
പ്രിയരേ,
നിങ്ങളിലാരെങ്കിലുമൊന്നു  കൂട്ടുപോകുമോ?
അവന്, ആരായാലും മതിയെന്ന്.!
 

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms