നഗരഭിത്തിക്ക് പിറകിലെ
ഇരുണ്ട ശൂന്യതക്ക് മുകളിൽ
കാറ്റ് വരയുന്ന വസന്തം തിരഞ്ഞ്
തെരുവിലിനേകം കണ്ണുകൾ,
ആകാശം തുളഞ്ഞ് ചിതറിയ
മേഘക്കീറുകൾക്ക് താഴെ
തെരുവിലനാഥമായ
വളപ്പൊട്ടുകൾ
ചതുപ്പുകളിലാഴ്‌ന്ന്
മുടിപ്പിന്നുകൾ
ഒച്ചവെച്ചും
ഓടിച്ചും
രുചിഭേദങ്ങൾക്കനുസരിച്ചും
യജമാനദാസ്യത്തിന്റെ അധികാരപ്പുരകളിൽ
ഉപ്പ്
മുളക്
കർപ്പൂരം
ഒന്നിന്‍റെ കുറവ്
അല്ലെങ്കിൽ അധികം,
കൂട്
വീട്
ബൂട്‌സ്
അറ്റമില്ലാത്തൊരാർത്തനാദം
പാപങ്ങളിൽനിന്നാത്മാവിനെ രക്ഷിപ്പാൻ
ദേശസ്നേഹക്കയറിൽ
ആനന്ദം
ഓർമ്മയിലിരുൾപ്പേടി മായ്ക്കും
നനവ് കിനിച്ച മേഘപ്പാളികൾ,
വശമൊന്നുലഞ്ഞ്
ഇലഞ്ഞിപ്പൂ പെയ്ത്തുകൾ,
മഴ നനഞ്ഞ ആകാശത്തേക്ക്
വലിച്ചുകെട്ടിയ
പങ്ക
മാല
തോണി,
ചെരുവിലൊരു
പെരുവിരൽ
അരുവിയിൽ
ചെകിളയടർത്തി
കടത്തുമീൻ,
മുറ്റത്തെഴുതിയ കിളിക്കൂറ്റ് കേട്ട്
കാറ്റുരുട്ടിയെടുക്കുന്ന
ഗോട്ടി,
സ്കൂൾപ്പറമ്പിലെ അക്ഷരവിളയിൽ
ജോകര
കട്ടി
ജോസൂട്ടി,
കഴിഞ്ഞ ദശകത്തിൽ
ജനാലക്കരികിലെ പെൺകുട്ടി
മഞ്ചാടി വീണ് ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയുടൽ
നീണ്ടുനീണ്ടുപോകുന്ന വീഥികൾ
ഇരുവശങ്ങളിലുമുയർത്തിക്കെട്ടിയ ദേശക്കൊടികൾ
നഗരമൊരധികാരകേന്ദ്രം
പിതാവിന്റൗദാര്യം
കൂട് വീടെന്ന്
നൂറ്റാണ്ട് പ്രായമുള്ള അടിമജീവികൾ
പിന്നെയും
'താഴ്'നപേക്ഷിക്കുന്നു.
നേരത്തിന് പതിയുന്ന സീലുകൾ
നഗരത്തിനകത്തെ ജീവിതമെന്ന്
മരിച്ചവർ നടു വളക്കുന്നു.
മഞ്ചാടി വീണ് ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയ ഉടൽ
ബോധത്തിൽ ചുവപ്പ് പടർത്തുന്നു.