2016, ഡിസം 6

തകർക്കപ്പെടുന്ന സാംസ്കാരിക ചിഹ്നങ്ങൾ ആവശ്യപ്പെടുന്നത്‌


'മതേതര ഇന്ത്യ' എന്ന രാഷ്ട്രീയ നിലനിൽപ്പിനുമേൽ വന്നു പതിച്ച വർഗ്ഗീയതയുടെ കടുത്ത വെല്ലുവിളി ആയാണ്‌ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഇന്ത്യയിലെ വർഗ്ഗീയചേരിതിരിവിന്റെ പ്രത്യക്ഷ രൂപങ്ങളെ ബാബരിക്ക് മുന്പും പിന്പും  എന്ന വായനക്ക് കാരണമായ ആ സംഭവത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം ആചരിക്കുന്ന സമയത്ത് രാജ്യം മോഡിയുടെ നേതൃത്വത്തിൽ സവർണ്ണ ഹൈന്ദവവർഗ്ഗീയതയുടെ കൈപ്പിടിയിൽ ആയിരിക്കുന്നു എന്നത് യാദൃശ്ചികമല്ല. സംഘ്പരിവാരത്തിന്റെ അധികാരത്തിലേക്കുള്ള വഴിയിലെ ഇന്ധനമായിരുന്നു ബാബറി ധ്വംസനം എന്നത് വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. ഇതിന്റെ തന്നെ മറുതലക്കല്‍ മുസ്ലിം വർഗ്ഗീയ പരിസരത്തിന്റെ അതിവേഗധ്രുവീകരണവും  ബാബരിയില്‍ കാണാനാകും എന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. ഈ ധ്രുവീകരണം മറുചേരിയെ പൊതുബോധത്തിൽ അപകടകരമാം വിധം സ്വീകര്യരാക്കുന്നതിൽ എത്ര കണ്ട് സഹായിക്കുന്നു എന്നത് ഇതിന്റെ ദുരന്തവശവും.

സ്വതന്ത്ര ഇന്ത്യയില്‍ ബാബരി വിഷയത്തെ 'തര്‍ക്കമന്ദിര'മായി കൈകാര്യം ചെയ്യുന്നതില്‍ കോണ്ഗ്രസ് പാര്‍ട്ടിക്ക് പ്രത്യേക താത്പര്യം തന്നെ ഉണ്ടായിരുന്നതായി രാജീവ് ഗാന്ധിയുടെ കാലത്തെ ശിലാന്യാസ സംഭവത്തിലൂടെത്തന്നെ വ്യക്തമാകുന്ന കാര്യമാണ്. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് രഥയാത്രകളുടെ അനുഭവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നുണ്ട്. ഒന്ന്, അന്ന് രാജ്യം ഭരിച്ച പുരോഗമന ശക്തികള്‍ അടങ്ങുന്ന ഭരണകൂടം സർക്കാർ  സംവിധാനങ്ങളാൽ ഈ 'വെറുപ്പിന്റെ പ്രചാരവാഹന'ത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെങ്കില്‍ മറ്റൊന്ന് ഉത്തരവാദിത്തത്തില്‍നിന്നുള്ള പിറകോട്ടുപോക്കിലൂടെ കൃത്യമായ മൗനാനുവാദം നല്കുകയാണുണ്ടായത്. ഈ രണ്ട് അനുഭവങ്ങള്‍ മാത്രം മതിയാകും രാജ്യം എങ്ങനെയാണ് ഒരൊറ്റ രാജ്യമായി നിലനില്ക്കുക/നിലനിൽക്കാതിരിക്കുക എന്ന രാഷ്ട്രീയ പാഠവും ബോധവും ഉണ്ടാകുവാന്‍.

ഇതിന്റെ ഭാഗമായി നമ്മുടെ പുരോഗമന- മതേതര പരിസരങ്ങളെ സജീവമാക്കാതെ കണ്ട് ഈയൊരു സാഹചര്യത്തെ മറികടക്കാനാവില്ലെന്ന് മനസ്സിലാക്കി, വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സാംസ്കാരിക ഇടങ്ങളെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ജാഗ്രതയിലേക്ക് സമൂഹ മനസ്സ് ഒന്നായി ഉണരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഒരുവശത്ത് 'വെറുപ്പിന്റെ രാഷ്ട്രീയം' ശക്തിയാര്‍ജ്ജിക്കുമ്പോള്‍ മറുവശത്ത് 'ഭയത്തിന്റെ രാഷ്ട്രീയം' മുളക്കുകയും 'സ്വത്വരാഷ്ട്രീയം' എന്ന തെറ്റായ ദിശയിലേക്ക് ക്രമേണ വളരുകയുമായിരുന്നു.

അതിന് മ'അദനി വിഷയവും കാരണമായി വരുന്നുണ്ട്. ബാബരി ധ്വംസനത്തിന് ശേഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്തും അരക്ഷിതരായ മുസ്ലിം ജീവിതത്തിന്റെ വിവേകശൂന്യമായ വൈകാരിക പ്രകടനത്തിന്റെ മൊത്തരൂപമായിട്ടാണ് അന്നത്തെ മ'അദനി സംഭവിക്കുന്നത്. 'ഇര' എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മേഖലയില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത കാലത്താണ് മ'അദനി 'ഇരവാദവും  ഇര രാഷ്ട്രീയ'വുമായി വരുന്നത്. അത് മറ്റൊരു ഭാഷയില്‍ സ്വത്വരാഷ്ട്രീയമാണ്. ഈ സ്വത്വരാഷ്ട്രീയം മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന അനുഭവസാക്ഷ്യംകൂടെയാണ് മ'അദനിയുടെ പില്ക്കാല രാഷ്ട്രീയ ജീവിതം പഠിപ്പിക്കുന്ന പാഠം.

മ'അദനി ഒരു തെറ്റായ പ്രയോഗമാകുന്നത് ഇതുകൊണ്ടുമാത്രമല്ല. തുടര്‍ന്ന് വരുന്ന കടുത്ത മനുഷ്യാവകാശലംഘനത്തിലേക്ക് നയിച്ച ജയിൽ വാസത്തിന്റെ നാൾവഴികൾ  കൊണ്ടുംകൂടിയാണ്. ഒരേസമയം ഇരയും അതേസമയം വേട്ടക്കാരനുമാകുന്ന ദ്വന്ദമുഖം മ'അദനിയിലുണ്ട്. മറ്റൊരു പ്രകാരത്തില്‍ രണ്ടുതരം പരിവാരത്തിനും ഇന്ധനമാകുന്ന വിധത്തില്‍ മ'ദനിയുടെ രാഷ്ട്രീയ-ജയില്‍ ജീവിതവ്യാഖ്യാനങ്ങൾ മാറുന്നുണ്ട്. വെറുപ്പിന്റെ രാഷ്ടീയത്തിന് വേട്ടക്കാരന്റെ റോളിലും ഭയത്തിന്റെ രാഷ്ട്രീയത്തിന് ഇരയുടെ റോളിലും മ'അദനി സ്വയം കത്തുന്ന ഇന്ധനമായി പരിവര്‍ത്തിക്കപ്പെട്ടതിന്റെ പിറകിലും ഈ മതേതര പരിസരത്തിന്റെയും ശരിയായ രാഷ്ട്രീയബോധത്തിന്റേയും  തളര്‍ച്ച കാരണമാകുന്നുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. പ്രധാനമായും നാട്ടുനടപ്പെന്ന സാമാന്യമായി പറഞ്ഞുപോന്നിരുന്ന കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച-ഉറൂസ്-പൂരം/ ഇതിന്‍റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍-ആഘോഷങ്ങള്‍/കൊടിയേറ്റം-ചന്ദനമെടുപ്പ് പോലുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും. ഫലം: സാംസ്കാരികമായ അന്യത്വവും.

ഈയിടെ ഉണ്ടായ നിലവിളക്ക് വിഷയത്തിലും ഈയൊരു അന്യത്വം പ്രകടമാണ്. സവിശേഷമായി ഈ വിഷയത്തില്‍ സാംസ്കാരികമായ അധിനിവേശവും പ്രകടമാണ്."കൊളുത്താനും കൊളുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്" എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന എളുപ്പമായിരുന്നില്ല ഇവിടെ നമ്മെ നയിക്കേണ്ടിയിരുന്നത്.

സമൂഹത്തിലെ ആധിപത്യവർഗ്ഗത്തിന്റെ ആചാര/അനുഷ്ഠാന/വിശ്വാസ പ്രമാണങ്ങളും മറ്റും സമൂഹത്തിലെ വ്യവഹാര തലങ്ങളെയെല്ലാം സ്വാധീനിക്കുക സ്വാഭാവികം.  ഒരു സമൂഹത്തിന്റെ ബോധനിര്‍മ്മിതി ഇപ്രകാരമാണ്.  ഇങ്ങനെ ഉണ്ടാകുന്നതോ ഉണ്ടാക്കപ്പെടുന്നതോ ആയ  പൊതുബോധത്തെ നിലനിറുത്താനും മറ്റുള്ളവര്‍ക്ക് മേല്‍ നിര്‍ബന്ധിക്കാനും അവിടത്തെ ഭൂരിപക്ഷമാകുന്ന ഈ  ആധിപത്യ വര്‍ഗ്ഗം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കാലം ചെല്ലവേ.. അതത്രയും സമൂഹത്തില്‍ ഉറച്ചു പോവുകയും ജനത 'പൈതൃകം' എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇത് നിലനിറുത്തേണ്ടത് ഈ ആധിപത്യ വര്‍ഗ്ഗത്തിന്റെ ആവശ്യമാകയാല്‍ അവര്‍ ശ്രദ്ധാലുക്കളും മര്‍ദ്ദകരും വിധികര്‍ത്താക്കളുമാവും. അത്തരമൊരു ശ്രദ്ധയും മര്‍ദ്ദനവും തീര്‍പ്പും 'വിളക്ക് കൊളുത്തല്‍' വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലും ‍കാണാമായിരുന്നു. എങ്കില്‍, ഇതൊരു സാംസ്കാരിക ആധിപത്യമാണ്‌. ചിഹ്നങ്ങളെയും അടയാളങ്ങളെയും ചൂണ്ടിയുള്ള തിട്ടൂരം പാസ്സാക്കലുകള്‍. ഒരു വശത്ത് കാര്യങ്ങളിങ്ങനെ പുരോഗമിക്കുമ്പോള്‍ മറുവശത്ത് "കൊളുത്തില്ല" എന്ന് നിഷേധിക്കുന്നിടത്തും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള തീര്‍പ്പിന് വിധേയപ്പെടുകയാണ്. അല്ലാതെകണ്ട് കാലങ്ങളോളമായി ഉറച്ചുപോയ ഒരു ബോധത്തിലെ അനീതിയും അയുക്തിയും അചരതയും ബോധ്യപ്പെട്ടുള്ള കുടഞ്ഞെറിയല്‍ അല്ല. അങ്ങനെയായിരുന്നില്ലെങ്കിൽ‍ "കൊളുത്തില്ല" എന്നത് ഒരു സാംസ്കാരിക പോരാട്ടമാകുമായിരുന്നു.

എന്നാലിതിൽ ‍അടങ്ങിയിട്ടുള്ളത് ‍ സാംസ്കാരിക അടിമത്തമാണ്‌. സാംസ്കാരിക ആധിപത്യത്തിന് ശ്രമിക്കുന്നത് പോലെത്തന്നെയാണ് അവക്ക് അടിമപ്പെടുന്നതും.ഇവിടെയാണ്‌ മേല്‍പറഞ്ഞ നിഷിദ്ധവും ഒറ്റയാകലും എത്രകണ്ട് പ്രതിലോമകരവും അപകടകരുമാണ് എന്ന് മനസ്സിലാകുന്നത്. ഇത് നമ്മുടെ മതേതര ഇടങ്ങളുടെ നിര്‍ജ്ജീവതയുടെ അപകടകരമായ  ജഡാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ഇടങ്ങളിലെ മതേതര സാധ്യതകളെ വികസിപ്പിക്കുന്നതിന്‌ പകരം ഒന്നുകിൽ ആധിപത്യം അല്ലെങ്കിൽ അടിമത്തം എന്ന നിലക്ക്‌ കൂടുതൽ പ്രതിലോമകരമാവുകയാണ്‌ നമ്മുടെ പൊതുയിടജീവിതം. അതുകൊണ്ടുതന്നെയാണ്‌ നമ്മുടെ ഭരണഘടന മതേതരത്വം എന്നതിൽ ദീർഘവീക്ഷണത്തോടെ ഊന്നിയിരുന്നത്. ഈ മതേതര മൂല്യങ്ങളെ തിരിച്ചുപിടിക്കുകയും ശക്തിപ്പെടുത്തുകയും അതുവഴി പൊതുഇടങ്ങളെ/പോരാട്ടങ്ങളെ തികച്ചും മതേതരമാക്കുക എന്നത് മാത്രമാണ്‌ ഇത്തരം വർഗ്ഗീയ ധ്രുവീകരണങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി. അന്ധവും അപ്രസക്തവുമായ കാര്യങ്ങളെ അടിസ്ഥാനമതവിശ്വാസങ്ങളിൽ നിന്ന് വ്യതിചലിക്കാതെത്തന്നെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാതെ ഇത് അസാധ്യവുമാണ്.

അത് തന്നെയാണു  ഏറ്റവും അവസാനമായി പര്‍ദ്ദ വിവാദവും സൂചിപ്പിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും നിരാകരിക്കുന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ഒരു വ്യക്തിക്ക് നേരെ മതം പറഞ്ഞ് ഇടപെടുമ്പോള്‍ അതുണ്ടാക്കുന്നത് എത്ര ഭീകരമായ ജനാധിപത്യ ധ്വംസനമാണ്. ഒരു മനുഷ്യന്റെ സ്വയം നിര്‍ണ്ണയാവകാശത്തിനു മേലുള്ള നിഷേധത്തില്‍ നിന്ന് തുടങ്ങുന്നതാണ് ലോകത്തെ എല്ലാതരം അധിനിവേശങ്ങളുടെയും കഥകള്‍. വിശ്വാസാചാര-വസ്ത്ര/ഭാഷാ/ഭക്ഷണ/ശൈലീ സ്വാതന്ത്ര്യവുമെല്ലാം അതിലുള്‍പ്പെടുന്നു. എന്നാല്‍, നടേ സൂചിപ്പിച്ച ഒറ്റയാകൽ തന്നെയാണ് പര്‍ദ്ദ പ്രശ്നത്തിന്റെയും ചാലകം.

ഒരു പതിനഞ്ച്-ഇരുപത് കൊല്ലം മുന്പുവരെയും അധികമായാല്‍ ഒരു മാക്സിയിലേക്ക് വരെ പരിഷ്കരിച്ച കാച്ചിത്തുണിയും പുള്ളിത്തട്ടവുമാണ് മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വേഷം പര്‍ദ്ദ എന്ന അർത്ഥത്തില്‍ അറേബ്യവത്കരിക്കുന്നത്. അതിനുതൊട്ടുമുന്‍പുള്ള കാലങ്ങള്‍ക്കെല്ലാം അപരിചിതമായ ഈ വസ്ത്രം പില്‍ക്കാലത്ത് ഇങ്ങനെ നിര്‍ബന്ധിക്കപ്പെടുന്ന കാരണം തനിമാവാദത്തിലധിഷ്ടിതമായ ഈ മാതാത്മക ഭയപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്കാരിക ഇടങ്ങളിലെ കൊടുക്കല്‍-വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയുള്ളൂ...

മറുഭാഗത്ത് ഭൂരിപക്ഷവർഗ്ഗീയത, കൃത്യമായി പറഞ്ഞാൽ സവർണ്ണ ഹൈന്ദവ വർഗ്ഗീയത, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സൃഷ്ടിക്കുന്ന  അരക്ഷിതാവസ്ഥയെ ഈ വിഭാഗങ്ങളെ കൂടുതൽ സ്വത്വപ്രദർശനങ്ങളിലേക്കും അതുവഴി സ്വത്വരാഷ്ട്രീയത്തിലേക്കും വഴിതെറ്റിച്ചു വിടാനുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധമെന്ന വ്യാജേന ന്യൂനപക്ഷ വർഗ്ഗീയതയുടെ വക്താക്കൾ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്‌ ഇന്ത്യയിലെ കേവലം പശുഇറച്ചി കഴിച്ചെന്ന സംശയം പോലും അയാളുടെ കൊലപാതകത്തിലേക്ക് നയിക്കുന്ന അവസ്ഥ സമീപകാല  ജനാധിപത്യ-മതേതര ഇന്ത്യയുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുമ്പോൾ ഭൂരിപക്ഷ വർഗ്ഗീയതയെ നഖശിഖാന്തം എതിർക്കപ്പെടേണ്ടതുണ്ട്  എന്ന് കൂടുതൽ കൂടുതൽ ബോദ്ധ്യങ്ങളിലേക്ക് പുരോഗമനവാദികൾ നീങ്ങുമ്പോൾ ഇതേ സാഹചര്യം ന്യൂനപക്ഷ വർഗ്ഗീയതയുടെ വക്താക്കൾക്ക് ഇന്ധനമകുന്ന വിരോധാഭാസവും നിലനിൽക്കുന്നു.  
ഗസൽ ഇതിഹാസം ഗുലാം അലി ഏത് രാഷ്ട്രക്കാരനാണെന്ന് പലരും ആലോചിച്ചിട്ടുപോലും ഉണ്ടാവില്ല. എന്നാൽ ശിവസേന അദ്ദേഹത്തിന്റെ സംഗീതപരിപാടിക്ക് വിലക്കേർപ്പെടുത്തുമ്പോൾ വീണ്ടും സങ്കുചിത ദേശീയതയുടെ സംഹാരാത്മകത ഇന്ത്യൻ മനഃസാക്ഷിക്കുമേൽ മാരകമായ പ്രഹരമേൽപ്പിക്കുന്നു. ബാബറി ധ്വംസനത്തിന്‌ ശേഷം രണ്ടു ദശകങ്ങളിലേറെ കഴിഞ്ഞിട്ടും ഇന്ത്യൻ ജനതയുടെ ഐക്യത്തെ തകർക്കുന്ന ഇത്തരം ആവർത്തനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. സാധാരണ ജനങ്ങൾ പോലും ഞാൻ ആരാണ്‌/എന്താണ്‌ എന്ന് നിരന്തരം സ്വയം ചോദിച്ചുകൊണ്ടേയിരിക്കേണ്ടി വരുന്ന ഗതികേടിലേക്ക് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കൊപ്പം തന്നെ ഭൂരിപക്ഷം വരുന്ന ദളിതർ പോലും നയിക്കപ്പെടുമ്പോൾ സവർണ്ണ മേൽക്കോയ്മയുടെ വ്യാപ്തി മറ്റുപല തലങ്ങളുമാണ്‌ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് എന്നുകൂടി കാണാം. കേവലം സ്വത്വത്തിലേക്കൊതുങ്ങി ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് ചൂട്ടുപിടിച്ചത് കൊണ്ട് യഥാർത്ഥ വസ്തുതകൾ അഭിസംബോധന ചെയ്യപ്പെടില്ല എന്ന് ചുരുക്കം.
ബാബരിയും മ'അദനിയും നിലവിളക്കും പര്‍ദ്ദയും തുടങ്ങി മറ്റനേകം പ്രശ്നങ്ങളെ മാനുഷികമായി കൈകാര്യം ചെയ്യുന്നതിനും ഈയൊരു ശരിയായ ദിശയിലുള്ള മേല്പറഞ്ഞ രീതിയിലുള്ള പ്രതിരോധത്തിന്റെ രാഷ്ട്രീയം ഇവിടെ സംഭവിച്ചേ തീരൂ... അതിനായി നമ്മുടെ മതേതര സാംസ്കാരിക ഇടങ്ങളെ കൂടുതല്‍ സജീവമാക്കുന്ന പ്രവര്‍ത്തനത്തില്‍ സാമൂഹ്യമായി ഇടപെടുന്ന വിധം സ്വയം നവീകരിക്കലാണ് ആവശ്യം. അല്ലാതെ പ്രത്യേകമായ ചില കാരണങ്ങളെ മുന്നോട്ട് വെച്ച് അന്യത്വത്തിലൂന്നിയ ഒറ്റയാകലിന് അരാഷ്ട്രീയമായി സംഘം ചേരുകയല്ല. ബാബരി ഓര്‍ക്കപ്പെടുന്ന സമയത്ത് മുന്പോട്ട് വെക്കേണ്ട മുദ്രാവാക്യം: അത് നഷ്ടപ്പെട്ട മതേതര സാംസ്കാരിക ഇടത്തെ തിരിച്ചുപിടിക്കുക എന്നതാണ്. വിശേഷിച്ചും ഭരണഘടനാ ജനാധിപത്യം മാത്രം നിലനിൽക്കുന്ന ഒരു രാഷ്ട്രമെന്ന വിമർശം ശക്തമായിരിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ  സാമൂഹ്യജീവിതത്തിൽ ഇന്ത്യയെ ഒരു രാജ്യമായി നിലനിറുത്തുന്ന 'മതേതരത്വം' കൂടുതൽ സജീവമായി പാലിക്കപ്പെടേണ്ടതുണ്ട്‌. ഒരു മതേതര-ജനാധിപത്യ രാജ്യമെന്ന ഭരണഘടനാ ഉറപ്പിന്‌ കീഴെ ജീവിക്കുന്ന പൗരകർതൃത്വത്തിന്റെ ബാധ്യത കൂടെയാണത്‌. രാജ്യം ഭരിക്കുന്നവർ തന്നെ 
മതേതരത്വം എടുത്തുകളയണമെന്നാവശ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

#കഴിഞ്ഞൊല്ലം Dool News'ല്‍ പ്രസിദ്ധപ്പെടുത്തിയത് 

2016, ഡിസം 4

വിദൂരതയിൽ രണ്ട്‌ നിഴലുകൾ



ആയിരുന്നതിൽ നിന്ന് 
എല്ലാ ആയലുകൾക്കുമകലെ
രണ്ടൂക്കൻ മതിലുകൾ, 
നിഴൽപ്പൊക്കത്തിനൊപ്പം
ചുരുങ്ങുന്ന
രണ്ട്‌ വിഭജിത രാജ്യങ്ങൾ

അകക്കടലിലെ
ഹുങ്കാരത്തിരയിൽ
പകച്ച പ്രണയച്ചന്തം,
പാതി വെന്ത്‌
മറുപാതി ഇലച്ച്‌
ഒരേ ചിലയ്യിൽ 
രണ്ടപൂർവ്വതകൾ

അപരിഹാര്യമായ
പതിവുകളിൽ തറഞ്ഞ
സ്വർഗ്ഗദൂരങ്ങൾ,
വിദൂരത
അത്ര അകലത്തിലല്ലാത്ത
ഒരു പരിചിത ദേശം
നമ്മളതിൽ
രണ്ടപരിചിത അയൽപ്പക്കം


വെട്ടത്തിന്നുദാരതയിൽ
വക്രിച്ചുമേങ്കോണിച്ചും
രണ്ട്‌ ദൃശ്യാദൃശ്യ അരൂപികൾ,
നമ്മൾ,
വിദൂരതയിലെ
രണ്ട്‌ നിഴലുകൾ.!

2016, ഏപ്രി 30

മഞ്ചാടി







നഗരഭിത്തിക്ക്‌ പിറകിലെ
ഇരുണ്ട ശൂന്യതക്ക്‌ മുകളിൽ
കാറ്റ്‌ വരയുന്ന വസന്തം തിരഞ്ഞ്‌
തെരുവിലിനേകം കണ്ണുകൾ,
ആകാശം തുളഞ്ഞ്‌ ചിതറിയ 
മേഘക്കീറുകൾക്ക്‌ താഴെ
തെരുവിലനാഥമായ 
വളപ്പൊട്ടുകൾ
ചതുപ്പുകളിലാഴ്‌ന്ന് 
മുടിപ്പിന്നുകൾ



ഒച്ചവെച്ചും 
ഓടിച്ചും
രുചിഭേദങ്ങൾക്കനുസരിച്ചും
യജമാനദാസ്യത്തിന്റെ അധികാരപ്പുരകളിൽ
ഉപ്പ്‌ 
മുളക്‌ 
കർപ്പൂരം 
ഒന്നിന്‍റെ കുറവ്‌
അല്ലെങ്കിൽ അധികം,
കൂട്‌ 
വീട്‌ 
ബൂട്‌സ്‌
അറ്റമില്ലാത്തൊരാർത്തനാദം
പാപങ്ങളിൽനിന്നാത്മാവിനെ രക്ഷിപ്പാൻ
ദേശസ്നേഹക്കയറിൽ 
ആനന്ദം



ഓർമ്മയിലിരുൾപ്പേടി മായ്ക്കും 
നനവ്‌ കിനിച്ച മേഘപ്പാളികൾ,
വശമൊന്നുലഞ്ഞ്‌ 
ഇലഞ്ഞിപ്പൂ പെയ്ത്തുകൾ,
മഴ നനഞ്ഞ ആകാശത്തേക്ക്‌ 
വലിച്ചുകെട്ടിയ 
പങ്ക
മാല
തോണി,
ചെരുവിലൊരു 
പെരുവിരൽ
അരുവിയിൽ
ചെകിളയടർത്തി 
കടത്തുമീൻ,
മുറ്റത്തെഴുതിയ കിളിക്കൂറ്റ്‌ കേട്ട്‌
കാറ്റുരുട്ടിയെടുക്കുന്ന 
ഗോട്ടി,
സ്കൂൾപ്പറമ്പിലെ അക്ഷരവിളയിൽ
ജോകര
കട്ടി
ജോസൂട്ടി,
കഴിഞ്ഞ ദശകത്തിൽ
ജനാലക്കരികിലെ പെൺകുട്ടി
മഞ്ചാടി വീണ്‌ ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയുടൽ



നീണ്ടുനീണ്ടുപോകുന്ന വീഥികൾ
ഇരുവശങ്ങളിലുമുയർത്തിക്കെട്ടിയ ദേശക്കൊടികൾ
നഗരമൊരധികാരകേന്ദ്രം 
പിതാവിന്റൗദാര്യം 
കൂട്‌ വീടെന്ന് 
നൂറ്റാണ്ട്‌ പ്രായമുള്ള അടിമജീവികൾ
പിന്നെയും 
'താഴ്‌'നപേക്ഷിക്കുന്നു.
നേരത്തിന്‌ പതിയുന്ന സീലുകൾ
നഗരത്തിനകത്തെ ജീവിതമെന്ന് 
മരിച്ചവർ നടു വളക്കുന്നു. 
മഞ്ചാടി വീണ്‌ ചുവന്ന തറയിൽ
ചേലിൽ ചേല ചുറ്റിയ ഉടൽ
ബോധത്തിൽ ചുവപ്പ്‌ പടർത്തുന്നു.









2016, ജനു 25

ജാതീയതയ്ക്ക് ബദൽ: ഒന്നാമത് ഭരണഘടന, പിന്നെ...?

  വര: നിജാസ്

'പൊളിറ്റിക്കൽ ഇസ്ലാം' എന്നത്‌ അങ്ങനെ ഒരു ഗ്രൂപ്പ്‌ നിലനിൽക്കുമ്പോൾ മാത്രം സജീവമാകുന്നതാണെങ്കിൽ ഇന്ത്യയിലെ 'അധികാര ഹിന്ദു' അങ്ങനെയൊരു പൊളിറ്റിക്കൽ ഗ്രൂപ്പ്‌ ഇല്ലെങ്കിലും ഇന്ത്യയിൽ സജീവമായിരിക്കും എന്നതാണ്‌ ചരിത്രാനുഭവം.

കാരണം, ഇന്ത്യൻ സാമൂഹ്യ വിഭജനത്തിൽ ഒരു 'വിഭജന യന്ത്ര'മായി പ്രവർത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. മനുഷ്യൻ എന്നതിന്‌ മനുഷ്യൻ എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന്‌ പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങൾ കൽപ്പിക്കപ്പെടുന്ന വിധത്തിൽ അത് അതിഹീനമാംവിധം മനുഷ്യത്വവിരുദ്ധമാണ്‌. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്‌ ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്‌.

നിലവിൽ അത്‌ ജാതിയിൽ ജനിക്കുക എന്ന നിഷ്കർഷക്കപ്പുറം സവർണ്ണ ജാതിബോധത്തെ ഉള്ളിൽ വഹിക്കുക എന്ന തലത്തിലേക്ക്‌ അദൃശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ 'ഗ്രാംഷീയൻ വിശകലനം' പ്രസക്തമാകുന്നത്‌.  

പറഞ്ഞുവരുന്നത്‌, ഇന്ത്യയിൽ അധികാര ഹിന്ദു എന്നത്‌ ചരിത്രപരമായിത്തന്നെ ഒരു യാഥാർത്ഥ്യമാണ്‌. അതിനെ അൽപമെങ്കിലും പ്രതിരോധിക്കുന്നത്‌ ഭരണഘടനയിലെ 'മതേതരത്വം' ആണ്‌. അതെടുത്ത്‌ കളയണമെന്നാണ്‌ ഇപ്പോഴത്തെ സംഘാ'വശ്യം. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അദൃശ്യത പൊഴിഞ്ഞ്‌ പടം അഴിച്ച പാമ്പിന്റെ വേഗം ആർജ്ജിക്കുന്നത്‌ കാണാം.

ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന സംഘപരിവാര രാഷ്ട്രീയം സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ വർണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്‌. സൂക്ഷ്മതലത്തിൽ അത്‌ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്‌.

എല്ലാവർക്കും ബാധകമായ ഒരു നിയമനിർമ്മാണമെന്ന ആശയം പ്രത്യക്ഷത്തിൽ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്‌. ജനാധിപത്യ ഇന്ത്യയിൽ കേവലം 'ജാതി ശരീര'ങ്ങളായ മനുഷ്യരെ പൗരര്‍ എന്ന കർതൃത്വത്തിലേക്ക്‌ ഉയർത്തി 'സമന്മാരിൽ കൂടുതൽ സമന്മാർ' എന്ന ജാതിസൗകര്യത്തെയാണ്‌ ഇല്ലാതാക്കിയത്‌. വർണ്ണാശ്രമത്തിൽ അധികമായാൽ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മൺസിനെയടക്കം ഒരേ നിയമത്തിന്‌ കീഴെ കൊണ്ടുവന്നു എന്നതാണ്‌ 'മനുഷ്യന്‌ ഒരു മൂല്യം' എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത്‌ വർണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്‌.

മറ്റൊരു സംഗതിയുള്ളത്‌, പതിനേഴാം വകുപ്പിൽ പറയുന്ന 'അയിത്ത വിരുദ്ധ' വകുപ്പാണ്. അന്നുവരെയും തുടർന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത്‌ ശിക്ഷാർഹമായ കുറ്റമെന്ന് നിർണ്ണയിക്കുകയും ചെയ്തു. ഇതും ജാതിഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല.

ന്യൂനപക്ഷാവകാശം/ജാതി സംവരണം തുടങ്ങിയ ഭരണഘടനാവകാശം, അന്നുവരെ പൂർണ്ണാധീനതയിലുണ്ടായിരുന്ന രാജ്യവിഭവങ്ങൾക്ക്‌ മേൽ ഭരണഘടനാപരമായിത്തന്നെ ജാതിയിൽ കീഴാളരായ അതുകൊണ്ടുതന്നെ സ്വാഭാവിക അടിമകളായ അയിത്തജാതിക്കാർക്ക്‌ കൂടെ അവകാശമുണ്ടാകുന്നു. വിഭവങ്ങളിൽ പങ്ക്‌കാരുണ്ടാകുന്നു. ഇത്‌ സാമൂഹികബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്‌. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടന ഒന്ന് മാത്രമാണ്‌ ഈ 'സവർണ്ണ ഹൈന്ദവ മേൽക്കോയ്മ'യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ... എന്നിട്ടും അതെത്ര അജയ്യമായി നിൽക്കുന്നു എന്നറിയുമ്പോൾ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്‌. തീർച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.

നിലവിൽ കീഴ്ത്തട്ടിലും ഈ മേൽത്തട്ട്‌ ബോധം സജീവമാണ്‌.

കേവലാർത്ഥത്തിലുള്ള അനുകരണത്തിൽ നിന്നും അത്‌ പൈതൃക-സാംസ്കാരികതയുടെ തലത്തിലേക്ക്‌ വികസിച്ചിട്ടുണ്ട്‌. നേരത്തെയുണ്ടായിരുന്ന അംബേദ്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല, വർത്തമാന ദളിത്‌ ബോധം. അത്‌ കേവലമായ സവർണ്ണാനുകരണത്താൽ ഉപകരണവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.

ഇടത്‌-മതേതര-പുരോഗമന ചേരി പോലും അന്തം വിട്ട്‌ നിൽക്കുന്നത്രയും ആഴത്തിലും വേഗത്തിലും ഇത്‌ പടർന്ന് കൊണ്ടിരിക്കുന്നു എന്നതാണ്‌ വസ്തുത.

മറ്റെല്ലാ അസ്പൃശ്യതകളും നിലനിൽക്കുമ്പോഴും 'വിശാലഹിന്ദു' എന്ന പരിവാര മുദ്രാവാക്യത്തിൽ കഥയറിയാതെ ആടിക്കൊണ്ടിരിക്കയാണ്‌ ഈ കീഴ്ത്തട്ട്‌ ജീവിതവും.

ഇത്‌ സൂചിപ്പിക്കുന്നത്‌, മേൽത്തട്ട്‌ന്റെ സാംസ്കാരിക മേൽക്കോയ്മ എതകണ്ട്‌ ശക്തമാണ്‌ എന്നാണ്‌.

നാം ഇവിടെ ചർച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവർത്തിക്കുന്നതും സചേതനമാകുന്നതും ഈ സാംസ്കാരികതക്കുള്ളിലാണ്‌.

അത്‌ തകർക്കപ്പെടേണ്ടതുണ്ട്‌, കൃത്യമായ സാംസ്കാരിക പ്രതിരോധത്തിലൂടെയാണ്‌ അത്‌ സാധ്യമാകുന്നതെന്ന് കരുതുന്നു.

ഒന്ന്: വികേന്ദ്രീകൃത പ്രതിരോധം
രണ്ട്‌: കേന്ദ്രീകൃത പ്രതിരോധം

വികേന്ദ്രീകൃത പ്രതിരോധമെന്നാൽ, രാജ്യത്തെ ബഹുതല-സ്വര വൈജാത്യങ്ങളെ അതിന്റെ സാംസ്കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവത്കരിക്കുക. തെളിച്ച്‌ പറഞ്ഞാൽ, എല്ലാതരം ഉപദേശീയതകളെയും ഔദ്യോഗികവത്കരിക്കുക. അതുവഴി സവർണ്ണ മേൽക്കോയ്മയേയും അതിന്റെ സങ്കുചിതവാദത്തിലൂന്നിയ അക്രമാസക്തതയെ ചെറുക്കാനും സാംസ്കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുൻപോട്ട്‌ വെക്കാനുമാകുന്നു.

കേന്ദ്രീകൃത പ്രതിരോധം എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌, ഇത്തരം സവർണ്ണ ബഹിഷ്കരണമോ അവർണ്ണ പുനരുത്ഥാനമോ അല്ലാത്ത തീർത്തും മത ഇതര-അതീത സാംസ്കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടൽ. ഇത്‌ കൂടുതൽ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്‌.

ഇതുരണ്ടുമല്ലാത്ത ഒരു വാദമുള്ളത്‌: സവർണ്ണ സാംസ്കാരികത മുൻപോട്ട്‌ വെക്കുന്ന അടയാളങ്ങളുടെ 'പവിത്രത' ഇല്ലാതാക്കുന്ന വിധം അതിനെ സാർവ്വത്രികമാക്കുക വഴി ബഹുജനങ്ങൾ എല്ലാവരും കൈകാര്യം ചെയ്ത്‌ അതിന്റെ സ്വഭാവത്തെ നിർവ്വീര്യമാക്കുക എന്നതാണ്‌. യഥാർത്ഥത്തിൽ ആ പവിത്രത അതിന്റെ മർമ്മങ്ങളിൽ യഥാസ്ഥിതി നിലനിൽക്കുകയും അടയാളങ്ങളുടെ സാർവ്വത്രികത ഈ ചിലവിൽ സാധ്യമാക്കുകയുമാകും. സത്യത്തിൽ ഇത്‌ മൂന്ന് നാല്‌ പക്ഷികൾ ഒന്നിച്ച്‌ വീഴുന്നതിന്‌ സമമാണ്‌.

ഒന്ന്: സവർണ്ണ ചിഹ്നങ്ങളുടെ വ്യാപനം
രണ്ട്‌: പവിത്രതാസംരക്ഷണം
മൂന്ന്: ബഹുസ്വരതയുടെ സ്വാഭാവിക നിഷ്കാസനം
നാല്‌: സാംസ്കാരിക തലത്തിലെ സമ്പൂർണ്ണ ആധിപത്യം.

നിലവിൽ, പ്രായോഗികവും സർഗ്ഗാത്മകവുമായ പ്രതിരോധമെന്നത്‌ 'വികേന്ദ്രീകൃത പ്രതിരോധ'മാണെന്നാണ്‌ ഇന്ത്യനനുഭവം. ഈ അർത്ഥത്തിൽ സാംസ്ജാരിക ഇടങ്ങളിൽ ഇടപെടുക എന്നത്‌ ചരിത്രത്തെപ്പോലും അതിന്റെ ആധിപത്യയുക്തിക്കനുഗുണമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന ഫാഷിസ്റ്റ്‌ കാലത്ത്‌ അവശ്യവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്‌.

രാജ്യം അതിന്റെ 66-മത്‌ റിപ്പബ്ലിക്ക്‌ ആഘോഷിക്കുമ്പോൾ ഭരണഘടന ഉറപ്പ്‌ നൽകുന്ന മതേതരമൂല്യസങ്കൽപ്പങ്ങളുടെ സംരക്ഷണംകൂടെ ചർച്ചയാകുന്നത്‌ ഒരു രാഷ്ട്രം എന്ന നിലക്ക്‌ ഇന്ത്യ മുൻപോട്ട്‌ വെക്കുന്ന ജനാധിപത്യ ആരോഗ്യത്തിനത്യാവശ്യമാണ്‌. തീർച്ചയായും അത്‌ ഏകശിലാത്മകമായ സവർണ്ണാധിപത്യ-ഫാഷിസ്റ്റ്‌ യുക്തിയെ നേരിട്ട്‌ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലും കൂടെയാണ്‌.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms