"ഇനിയുമുണ്ട് നെഞ്ചുകളില്‍
ശ്വാസം മുട്ടിപ്പിടയ്ക്കുന്ന വസന്തങ്ങള്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍

എഴുപതിന്റ സമര യൗവ്വനത്തെ/ജീവിതത്തെ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കേട്ടിടത്തുനിന്ന് മുന്പിലെന്ന്‍ അനുഭവിപ്പിക്കുന്ന വിധം ആ കാലം അതേപടി പുനരവതരിക്കുന്നതാണ് യുപി ജയരാജിന്റെ കഥകൾ.
എഴുത്തുകാര്‍ കാലത്തെ അടയാളപ്പെടുത്തുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കുകയും ആ അതിജീവനത്തെ തന്റെ എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ജയരാജ് അതേറ്റം കൃത്യമായി നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും.
അധീശ വര്‍ഗ്ഗത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്ക് നേരെ ആത്മബോധത്തിന്റെ തീര്‍ച്ചയില്‍ നിന്ന് കൊണ്ട് പ്രതിരോധം തീര്‍ത്ത അനേകം സമര ജീവിതങ്ങളെ കഥകളിലേക്ക് സ്വാഗതം ചെയ്ത് , എക്കാലത്തും സമകാലികമെന്ന വായന ഉറപ്പാക്കുന്ന മനുഷ്യാവസ്ഥകളാണ് ജയരാജന്‍ കഥകളുടെ അകവും പുറവും.
ഉത്തര കേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത് പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ/തെയ്യങ്ങളെ അങ്ങനെത്തന്നെ അതിന്റെ സ്വത്വ പരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങനെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാമെന്ന ആലോചന ജയരാജിന്റെ 'തെയ്യങ്ങള്‍' എന്ന കഥ മുന്നോട്ട് വെക്കുന്നുണ്ട്. പുതിയകാലത്തും വിവിധ സ്വത്വങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന/ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ നിന്നും അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രാവാക്യം' വിളിച്ച് ജനങ്ങളുടെ സംരക്ഷണ കവചം ഒരുക്കുന്നത്. അതൊരു ശ്രമമാണ്. ഈയൊരു ബോധത്തെ ജയിക്കുന്ന രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരിക ഉയര്‍ച്ചയിലേക്കുള്ള ജനതയുടെ ആത്മബോധം ഉണര്‍ത്തുന്നത്തിലേക്കുള്ള ഒരു ശ്രമം. ആ ശ്രമത്തിന്റെ കഥാവതാര രൂപമായ തെയ്യവും ബീഹാറും എല്ലാം പറയുന്നത് ഇതേ ജീവിതങ്ങളെയാണ്.
ബീഹാര്‍, ആരെയും ഏത് സമയത്തും പൊള്ളിപ്പിക്കുന്നത്രയും തീവ്രമായ വേഗത്തിലും ആഴത്തിലും തീ പാറിപ്പിച്ചുകൊണ്ടിരിക്കയാണ്. നാട്ടിലെപ്പെണ്ണുങ്ങള്‍ തമ്പ്രാന് ഉഴുതുമറിക്കാനുള്ള ഒരു വയല് മാത്രമാണെന്ന അധികാര മത്തതയുടെ സീത്ക്കാരമാണ് ബീഹാര്‍. തമ്പ്രാന് ശേഷം മാടമ്പിമാരാലും പിച്ചി ചീന്തപ്പെട്ട് അലങ്കോലപ്പെടാതെ 'രക്ഷ'പ്പെട്ടു പോരാന്‍ തന്റെ പെണ്ണ് തമ്പ്രാന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ തൃപ്തയാകും വിധം സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സഹായതയാണ് ബീഹാര്‍. പതിവൃതയുടെ കഥ വായിച്ച് അടിയാത്തിപ്പെണ്ണുങ്ങളുടെ ചെറ്റ പൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍. ധര്‍മ്മാധര്‍മ്മ പാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയം കല്‍പ്പിത രൂപങ്ങളായ മാന്യ ദേഹങ്ങളാല്‍ മണ്ണും പെണ്ണും വിത്തും വിളയും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യ നൊമ്പരങ്ങള്‍ പറഞ്ഞ് ഉള്ള് പൊള്ളിക്കുന്ന ബീഹാര്‍.
ഇങ്ങനെ പുരാതനമായ ഒരു നിലവിളിയായ് ബീഹാര്‍ അതിഭീകരമായ അതിന്റെ ദൈന്യമുറ്റിയ ഹൃദയ താളം പ്രകടമാക്കുമ്പോള്‍ തന്നെയാണ് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉയിര്‍പ്പ് ഘോഷമായ് ബോജ്പൂര്‍ കഥയിലേക്ക് കയറി വരുന്നത്. തമ്പ്രാന്റെ വരവും കാത്ത് കാവല്‍പ്പുരയില്‍ ആലയിലെ ഇരുമ്പ് കണക്ക് പഴുത്തു നില്‍ക്കുന്ന തന്റെ പെണ്ണിനോട് വയല് മുറിച്ച് ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍ ധൈര്യം നല്‍കുന്ന വിപ്ലവവീര്യം ജയരാജ് കരുതിവെക്കുന്നത് ഒരു തിരിച്ചറിവിന്റെ പാഠമാണ്. "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" എന്നതാണ് ആ പാഠം.
ഇത് പോയ കാലത്തെ മുത്തശ്ശിക്കഥകളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും, സമാനമായ അതിക്രമങ്ങളും ഇരയാക്കലുകളും അധികാരപ്രയോഗങ്ങളും ഈ വര്‍ത്തമാനത്തിലെ ഡിജിറ്റല്‍ കലണ്ടറിലും ബീഹാര്‍ അടക്കം വരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ബോജ്പൂരുകള്‍ സംഭവിക്കാത്തത് കൊണ്ടാണെന്ന് കഥയില്‍ നിന്നുകൊണ്ട് സംശയിച്ചാല്‍ അതൊരു വലിയ ശരിയാകുന്നുണ്ട്. അതിന് രണ്ടായിരത്തിപ്പതിനാലിലെ ഈ ജനുവരി മാസം വന്ന ഒരു പ്രത്രവാര്‍ത്തയും സാക്ഷി. അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാന്‍ അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുകൂട്ടം ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് കഥക്ക് പുറത്തുള്ള വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ എത്ര ഭീകരമാണ്.? ഇതുതന്നെയാണ് 'ബീഹാര്‍'നെ കാലികമാക്കുന്നതും.!
ഇങ്ങനെ തെയ്യവും ബീഹാറും അടങ്ങുന്ന സമാഹാരത്തിലെ മിക്ക കഥകളിലൂടെയും രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ വിപ്ലവ ജനതയായും അവരുടെ ജീവിതത്തെ തന്നെ പ്രത്യയശാസ്ത്രമായും വിപ്ലവ പദ്ധതിയായും പരിഗണിക്കുന്ന ഒരു ചിന്ത ജയരാജന്‍ കഥകളുടെ പൊതുസ്വഭാവമായി മനസ്സിലാക്കുന്നു. നേതൃത്വത്താല്‍ വഞ്ചിക്കപ്പെട്ട് ഇനിയൊരു സമരമാവാന്‍ കെല്‍പ്പില്ലാതെ നാവറ്റ് പോകുന്ന തൊഴിലാളി സമൂഹത്തെ അവതരിപ്പിച്ചുകൊണ്ട് {ശവഭോജനം സാക്ഷി: നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പാര്‍ട്ടികളുടെ അനുരഞ്ജന രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥയാണ് ശവഭോജനം} 'ഒത്തുതീര്‍പ്പുകളുടെ ഈ സമരകാലത്ത്' അതെത്ര ശരിയെന്ന്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ദീര്‍ഘവും അതിസൂക്ഷമവുമായ 'തൊഴിലാളി പക്ഷ വായന' ജയരാജ് കഥകളുടെ ആന്തരീക സ്വഭാവമായി ജീവിതത്തിന്റെ ഉപ്പും വിയര്‍പ്പും അനുഭവിപ്പിക്കുന്നുണ്ട്.
കീഴ്പ്പെടാന്‍ വിസമ്മതിക്കുന്ന വ്യക്തിത്വമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ജയരാജ് കഥകളിലെ സാമൂഹ്യമാറ്റത്തിന്റെ ആഹ്വാനങ്ങളാണ്. പുരുഷനൊപ്പം അല്ലെങ്കിൽ അതിനും മുകളിലായി ഒട്ടും താഴെയല്ല ഞാനുമെന്ന ആത്മബോധത്തിന്റെ ശക്തി ചൈതന്യം ഉള്‍ക്കൊണ്ട അത്തരം പാത്ര സൃഷ്ടികള്‍, സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള സമൂഹത്തിന്റെ പാരമ്പര്യ മതത്തെ നിരാകരിക്കുന്നതും ജയരാജിന്റെ മനുഷ്യപക്ഷ ചിന്തയുടെ അടയാളവുമാണ്.
നേരിട്ടല്ലാതെയും സ്ത്രീയുടെ ജീവിതത്തെ പറയുന്ന ഒരു സന്ദര്‍ഭം 'വിചാരണ' എന്ന കഥയിലുണ്ട്. അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തുന്ന വിധി പ്രസ്താവനയില്‍ "തന്റെ ജനനത്തിനു നേരിട്ട് കാരണക്കാരിയായ അമ്മയെ ശിക്ഷിക്കാതെ പ്രതിക്ക് തന്നെ ഉറപ്പില്ലാത്ത അച്ഛനെ വധിക്കാന്‍ ശ്രമിച്ചു എന്നത് തന്നെ സത്യത്തെ മറച്ചു വെക്കുന്നതാണ്" എന്നുതുടങ്ങുന്ന പരാമര്‍ശം സ്ത്രീകള്‍ക്ക് മേല്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അധീശ മനസ്സിന്റെ അധിക്ഷേപ വാക്കുകളാണ്.
ഇതുപോലെത്തന്നെ പരിഗണിക്കേണ്ടുന്ന കഥയാണ് മഞ്ഞ്. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്തെ പറയാന്‍, സാമൂഹ്യ ജീവിതത്തിനു മുകളില്‍ പടരുന്ന മഞ്ഞിനെ/വെളുപ്പിനെ ഉപയോഗിക്കുന്ന ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായി ബന്ധപ്പെട്ടുള്ള ഈ വിരുതിനെ/ ധൈര്യത്തെ/ ചരിത്രത്തോടുള്ള സത്യസന്ധമായ ചേര്‍ന്നുനില്‍ക്കലിനെ അദ്ദേഹത്തിന്‍റെ മഞ്ഞെന്ന കഥയില്‍ കാണാം. വേദങ്ങളിലെ സമത്വ സങ്കല്‍പ്പത്തെ പരതിയും തന്റെ ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുള വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യാസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൗഖ്യത്തിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍ മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയെയും ശവം തീനിപ്പക്ഷികളുടെ ആഗമനവും തെല്ല് ഭീതിയോടെയും ആശങ്കയോടെയും വീക്ഷിക്കുകയായിരുന്നു. അയാള്‍, അയാളാണ് എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കുന്ന പണിയില്‍ ഏര്‍പ്പെടുന്ന ജാഗ്രത്തായുള്ളവന്‍. അയാളാണ് സര്‍വ്വ ലോക മനുഷ്യര്‍ക്കും വേണ്ടി തൊഴിലെടുക്കുന്നവന്‍. ഇപ്പോഴും ഈ ദല്ലാള്‍- കുത്തക-മുതലാളിത്ത മൂലധനശക്തികളുടെ പ്രലോഭനങ്ങളില്‍ ഉണ്ടുറങ്ങുന്ന, രാഷ്ട്രീയമെന്നാല്‍ ഏതോ കള്ളക്കടത്ത് മുതലെന്ന് കരുതി സാമൂഹ്യജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞ് തീര്‍ത്തും അരാഷ്ട്രീയമായ ഒരു യുവതയോട് ജയരാജ് കഥകള്‍ ഇങ്ങനെ കണക്ക് ചോദിക്കുന്നുണ്ട്.
അന്നത്തെ ഇന്ത്യയുടെയും മലയാളത്തിന്റെയും ജീവിതത്തെ അതിന്റെ ഏറ്റം ഉയര്‍ന്ന സത്യസന്ധതയോടെ തന്റെ കഥകളിലേക്ക് കുടിയിരുത്തിയ ജയരാജന്റെ കഥകള്‍ ഇന്നത്തെയും ഇന്ത്യയും കേരളവും തന്നെയാണ് എന്നറിയുമ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ആത്മവിചാരത്തിന് തിടുക്കം കൂട്ടുന്നുണ്ട്.
ഏറ്റവും കലുഷിതമായ ജീവിത സാഹചര്യങ്ങളിലും, ഏറ്റവും നിരാശാഭരിതമായ ജീവിതാവസ്ഥയിലും മനുഷ്യന്റെ അതിജീവന സാധ്യതയില്‍ വിശ്വസിക്കുന്ന/ പോരാട്ട മനസ്സില്‍ ധൈര്യം കാണിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രത്യാശ ബാക്കിയാക്കുന്നു ജയരാജ് കഥകള്‍.
*വായന
യു പി ജയരാജിന്റെ കഥകൾ: സമ്പൂർണ്ണം
ഡി സി ബുക്സ്
59 comments:
അസ്വസ്ഥതയുടെ പ്രത്യാശകള്‍,
വായനക്ക് തീർച്ചയായും പല വശങ്ങൾ ഉണ്ടാവാം . അതുകൊണ്ട് തന്നെ പുസ്തകം വായിക്കാതെ അവലോകനം വായിച്ച് ഒരഭിപ്രായം പറയുന്നതിലും സൂക്ഷിക്കേണ്ടിയിരിക്കുന്നു . എന്നിരുന്നാലും വായനയിലേക്ക് എത്തിക്കുക എന്നൊരു ധർമ്മം അവലോകനം നിർവഹിക്കേണ്ടതുണ്ട് . ആ രീതിയിൽ ഒരു വിജയം തന്നെയാണ് ഈ പോസ്റ്റ് .
ആഴത്തിലിറങ്ങിയുള്ള ഒരു അവലോകനം നമൂസ്
ആശംസകള്‍
ആഫ്രികയിലെ ഈ 'middle of nowhere' എന്ന് സായിപ്പുമാര്‍ വിശേഷിപ്പിക്കുന്ന ഈ സ്ഥലത്ത്, മലയാളം വായന ബ്ലോഗുകളിലും, ഫേസ്ബൂകിലും ഒതുങ്ങുന്നു. 'ഒരു തെരുവിന്‍റെ കഥയാണ്' അവസാനം വായിച്ച പുസ്തകം. അതും ഒരു വര്ഷം മുന്‍പ്. ജയരാജിനെ ഇതുവരെ വായിച്ചിട്ടില്ല. (പുതിയ എഴുത്തുകാരെ മിക്കവരെയും വായിച്ചിട്ടില്ല.)
ഏറ്റവും കലുഷിതമായ ജീവിത സാഹചര്യങ്ങളിലും, ഏറ്റവും നിരാശാഭരിതമായ ജീവിതാവസ്ഥയിലും മനുഷ്യന്റെ അതിജീവന സാധ്യതയില്‍ വിശ്വസിക്കുന്ന/ പോരാട്ട മനസ്സില്‍ ധൈര്യം കാണിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രത്യാശ ബാക്കിയാക്കുന്നു ജയരാജ് കഥകള്‍.
ജയരാജിനെ വായിക്കണം എന്ന് ശക്തമായി തന്നെ ഈ വരികള്‍ പറയുന്നു.
യു പി ജയരാജിന്റെ കഥകൾ വായിക്കുവാനുള്ള ഒരു പ്രചോദനം ആകുന്നു ഈ എഴുത്ത്
യു.പി.ജയരാജിനെ പറ്റി ഇന്ന് ഒരിടത്ത് വായിച്ചതേ ഉള്ളു.. പക്ഷെ സങ്കടം എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ ഒന്നും ഇനിയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. നാമൂസിന്റെ എഴുത്തില്‍ സ്ഥിരമായുള്ള 'കട്ടി' ഇതിനില്ലാത്തതിനാലും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ പറ്റി. :)
ആ പുസ്തകം വായിക്കണം എന്ന് തോന്നലുണ്ടാക്കിയ അവലോകനം.. ഉടനെ വായിക്കുന്നതാണ്.. നന്ദി..
Jayaraajine orthathinum ee manoharamaaya kurippinum nandi. Enikku Jayaraajine ariyumaaayirunnu.Ella kathakalum shraddhichchu vaayich\ittumundu.Santhosham.
മാഷേ, എന്നെ നിറഞ്ഞിരിക്കുന്നു.
മാഷിന് ഇനിയും നിറയെ കവിതകള്‍ ഉണ്ടാകട്ടെ, സ്നേഹം.
ജയരാജ് ഓര്‍ക്കപ്പെടുന്നു എന്നത് തന്നെയാണ് ജയരാജിന്‍റെ കഥകളുടെ മികവു .മലയാളത്തിലെ എണ്ണം പറഞ്ഞ കഥകളുടെ ലിസ്റ്റ് എടുത്താല്‍ ജയരാജിന്‍റെ ഒക്കിനാവയിലെ പതിവ്രതകളും ശവഭോജനവും ഒക്കെ ഉണ്ടാവും .മരിച്ചിട്ടും മരിക്കാത്ത ആ പ്രതിഭക്ക് പ്രണാമം .നാമൂസിന്‍റെ മികച്ച അവലോകനത്തെ പറ്റി എല്ലാവരും പറഞ്ഞത് തന്നെയേ പറയാനുള്ളൂ ..അഭിനന്ദനങ്ങള്‍ !
വായിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ചുള്ള ഈ എഴുത്തിനെക്കുറിച്ച് എന്ത് പറയും - താങ്കളുടെ പരിചയപ്പെടുത്തല്‍ ആ പുസ്തം വായിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നല്ലാതെ?
ജയരാജിനെ വായിച്ചിട്ടില്ല. അവലോകനത്തില്‍ സംസാരിച്ചതുപോലെ ഇന്നത്തെ മനുഷ്യന്റെ അധിജീവനത്ത്തിന്റെ ചെറുത്തുനില്പുകള്‍ക്കു തേടുന്ന ഒരുക്കങ്ങള്‍ അല്ലെങ്കിലും, ഒരുക്കങ്ങള്‍ കഥകളിലൂടെ തോന്നുമ്പോള്‍ വായിക്കാതെ കഴിയില്ല. കഴിഞ്ഞ ദിവസം കണ്ട സ്നേഹിച്ച കുറ്റത്തിന് പത്തുപതിനഞ്ചു പേരാല്‍ ബലാല്‍ക്കാരത്തിലൂടെ ശിക്ഷ നടപ്പാക്കിയ ഒരു സംഘടിത ധാര്‍ഷ്ട്യം കഥകളുമായി ബന്ധപ്പെടുത്തി ഉദാഹരിക്കുമ്പോള്‍ വായിക്കാതെ....
..യു പി ജയരാജിന്റെ കഥകൾ വായിയ്ക്കാൻ കഴിഞ്ഞിട്ടില്ല..എങ്കിലും നാമൂസ്,താങ്കളുടെ എഴുത്ത്,അദേഹത്തിന്റെ അക്ഷരങ്ങളിലേക്ക് എത്താനുള്ള ഒരു ദാഹം തീർത്തിരിക്കുന്നു..ആശംസകൾ...
ജനകീയസാംസ്കാരികവേദി മലയാളിയുടെ സാമൂഹ്യജീവിതത്തിലും, സാംസ്കാരികജീവിതത്തിലും ശക്തമായ സ്വാധീനമായി ഉയർന്നുവന്ന ഒരു കാലത്താണ് യു.പി ജയരാജിനെപ്പോലുള്ള എഴുത്തുകാർ മലയാളകഥയിൽ പാരമ്പര്യനിഷേധത്തിന്റെ കാഹളമൂതുന്നത്. സാംസ്കാരികവേദി ഉയർത്തിയ രാഷ്ട്രീയനിലപാടുകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന എന്നെപ്പോലെയുള്ളവരെ ശക്തമായി സ്വാധീനിക്കാൻ ആ എഴുത്തുകൾക്ക് അന്ന് സാധ്യമായി - കാരണം അതിലുടനീളം തുളുമ്പിനിന്നത് നീതി നിഷേധിക്കപ്പെട്ടവന്റെ ശബ്ദമായിരുന്നു. ഉപരിവർഗജീവിതങ്ങളോടും, പൊങ്ങച്ചങ്ങളോടുമുള്ള എഴുത്തുകാരന്റെ പ്രതിഷേധസ്വരങ്ങളായിരുന്നു. എതിരുകളോട് ഏറ്റുമുട്ടി ഉയർന്നുവരുന്ന ദരിദ്രന്റെയും, ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയോടിപ്പിക്കപ്പെട്ടവന്റേയും പ്രതീക്ഷകളായിരുന്നു....
എല്ലാ നിഷേധികളേയും പോലെ യുപി ജയരാജിനേയും സാഹിത്യത്തിലെ പാരമ്പര്യവാദികൾ തമസ്കരിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടും, ചില സാംസ്കാരികക്കൂട്ടായ്മകളിലൂടെ ആ രചനാലോകം ചർച്ചചെയ്യപ്പെടുന്നു എന്നറിയുന്നത് ഏറെ ആഹ്ലാദകരം....
യു.പി ജയരാജിനെ പരിചയപ്പെടുത്തിയ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു...
ജയരാജിന്റെ ഒന്നുരണ്ട് കഥകള്‍ മാത്രമേ വായിച്ചിട്ടുള്ളു.
ശക്തമായ രചനകള്‍ക്ക് അതിശക്തമായ ഒരു അവലോകനം
അജിത് ഏട്ടന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ് .
യു. പി. ജയരാജിന്‍റെ കഥകളെ നന്നായി പരിചയപ്പെടുത്തിയ അവലോകനം... അഭിനന്ദനങ്ങള്‍
മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്. രാഷ്ട്രീയത്തില്‍ വെക്തമായ ഉൾക്കാഴ്ച്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ് തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗ്ഗമുന്നേറ്റങ്ങളാക്കുകയായിരുന്നു. രചനകളുടെ മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക് എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരേ ഒരാളായിരുന്നു ജയരാജ് എന്ന് പറയുന്നതില്‍ തെല്ലും സങ്കോച്മില്ല,സാമൂഹികമായ മാറ്റത്തിന്‍റെ മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും കൊണ്ട് തന്‍റെ കഥകളെ മുഴുവൻ സമൂഹതിന്‍റെ ചലനങ്ങളുമായി ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍ .,.,അത്രക്കും ശക്തമായ എഴുത്തുകള്‍ ആയിരുന്നു ജയരാജിന്റെത് .,.,നല്ലൊരു ആധികാരികമായ അവലോകനമാണ് സുഹൃത്ത് നമ്മൂസ് നടത്തിയത് ഹൃദയം നിറഞ്ഞ ആശംസകള്‍ .,.,.കാരണം തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ തന്‍റെ വാക് പ്രയോഗത്തിന്‍റെ സര്‍ഗ്ഗാത്മക കഴിവിനാല്‍ മനോഹരമാക്കുന്ന സുഹൃത്ത് .,.,.,.,.
എന്നെങ്കിലും വായിക്കുമായിരിക്കും . . .
യു.പി.ജയരാജിന്‍റെ കഥകള്‍ വ്യവസ്ഥയോട് സന്ധി ചെയ്യാതെ, അവയെ പുതുക്കി പണിയാന്‍ വെമ്പല്‍ കൊള്ളുന്നവയാണ്. അത് കൊണ്ടാണ് പോരാടുന്ന ജന വിഭാഗങ്ങളുടെ പ്രതീക്ഷയുടെ കവചമായും, പ്രത്യാശയായുടെ കിരണമായും അത് എല്ലാ കാലത്തും നില നില്‍കുന്നത്. സങ്കീര്‍ണങ്ങളായ അന്ത:സംഘര്‍ഷങ്ങളെ വ്യക്തി വാദപരമായ അസ്തിത്വ ദുഖമായി ചുരുക്കി കാണാതെ സാമൂഹ്യ പരിസരത്തിലേക്ക് വികസിപ്പിക്കാന്‍ ഈ എഴുത്ത് കാരന് കഴിയുന്നു എന്നതാണ് തന്‍റെ സമകാലികരായ എഴുത്തുകാരില്‍ നിന്നും യു.പി.ജയരാജിനെ വ്യത്യസ്തനാക്കുന്ന ഘടകം. ഇങ്ങനെ ചെയ്യുമ്പോഴും ആഖ്യാനപരതയിലെ അപാരമായ സര്‍ഗ്ഗാത്മക കൊണ്ട് ശ്രദ്ധേയമാകുന്നു എന്നതും ഈ കഥകളുടെ സവിശേഷതയാണ
വായിച്ചു കഴിയുമ്പോള്‍ ഒരു ചോദ്യം മാത്രം ബാക്കി വരും .ഇത് അന്ന് എഴുതിയത് തന്നെ ആണോ ...ആ ഭാഷ ,അവതരണം ,തീക്ഷ്ണം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് .അവലോകനം നന്നായി പുസ്തകം മുന്‍പേ വായിച്ചത്.
എഴുത്താണോ വായാനയാണോ ശക്തം എഴുതിയതിനെ ശരിയായ അർത്ഥത്തിൽ വായിക്കപ്പെടുക അത് വായനയെക്കാൾ ഉച്ചത്തിൽ കുറിച്ചിടുക മറ്റൊരു എഴുത്തിന്റെ സാഫല്യം മറ്റൊരു വായന അങ്ങിനെ ഒരു ചെയിൻ റിയാക്ഷൻ നടക്കുന്നിടത്ത് സാഹിത്യം വിജയിക്കുന്നു രചന വായനാനുഭവത്തിലൂടെ വായിക്കപ്പെടുക എന്നുള്ളത് വായനയുടെ പുണ്യം നല്ലൊരു വായനക്കാരൻ എഴുത്ത് എങ്ങിനെ കുറിച്ചിടുന്നു എന്നുള്ളത് എഴുത്തിന്റെ ഭാഗ്യമാണ് എഴുത്ത് മറ്റൊരു എഴുത്തുകാരനെ വായനയിലൂടെ കണ്ടു മുട്ടുന്നതിന്റെ ലക്ഷണവും നല്ല അവലോകനം
യു പി യുടെ കഥകൾ കലഹിച്ചത്
കാലത്തിനോടാണ്,
വ്യവസ്ഥിതിയോടാണ്,
വിശപ്പിനോടാണ്,
ദാരിദ്ര്യത്തിനോടാണ്,
കഴുകൻമാരോടാണ്,
അങ്ങിനെ പോകുന്നു....!
ആ കലഹങ്ങൾ ഇന്നും തുടരുന്നു എന്നതാണ് യു പി യുടെ കഥകളുടെ സമകാലീനത. നിലനിൽക്കുന്ന പ്രത്യാശകൾ എല്ലാ കാലത്തേക്കുമായി കരുതിവെച്ച് യു പി കലഹിച്ചുകൊണ്ടേയിരിക്കുന്നു. സമൂഹത്തേയും വ്യവസ്ഥിതിയേയും ഭരണകൂടത്തേയും വിചാരണ നടത്തിക്കൊണ്ടിരിക്കുന്നു. ഈ കലഹം തുടരുവോളം യു പി ജീവിച്ചുകൊണ്ടേയിരിക്കുന്നു. കലഹം എന്ന് തീരുന്നുവോ അന്ന് മുതൽ യു പി ഓർമ്മിക്കപ്പെട്ടു തുടങ്ങുന്നു.
അവലോകനം നന്നായി.
നല്ല അവലോകനം
വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകത്തെ കുറിച്ചെഴുതിയ അവലോകനം വായിക്കാനായതില്‍ സന്തോഷം.
‘ഓക്കിനാവയിലെ പതിവ്രതകള്‍’ എന്ന കഥാസമാഹാരം വായിച്ച് കൊതിതീരാതെയാണ് യുപി ജയരാജിന്‍റെ കഥകള്‍ (സമ്പൂര്‍ണ്ണം) തേടിപിടിച്ചെടുത്തത്.
നാമൂസിന്‍റെ വായന കൃത്യമെന്ന് വായിച്ച കഥകളിലൂടെ എനിക്ക് തോന്നുന്നു.
നല്ല പരിചയപ്പെടുത്തല്‍.
ചെറുകഥയെ ഇഷ്ടപ്പെടുന്നവര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു പുസ്തകം തന്നെയാണിത്.
ഇന്നും യു.പി. ജയരാജിന്‍റെ കഥകള്‍ പ്രസക്തമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. വായന കഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍നിന്ന് ഇറങ്ങിപ്പോകുന്നവരല്ല ജയരാജിന്‍റെ കഥാപാത്രങ്ങള്‍. അവര്‍ നമ്മളോടും നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോടും കലഹിച്ചുകൊണ്ടെയിരിക്കുന്നു. പശ്ചിമബംഗാളില്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച കുറ്റത്തിന് ഒരു പെണ്‍കുട്ടിക്ക് വിധിക്കപ്പെട്ട ശിക്ഷ കൂട്ടബലാല്‍സംഗമായിരുന്നു എന്നത് ബീഹാര്‍ എന്ന കഥയുടെ മറ്റൊരു രൂപമാണ്. എല്ലാ കഥകളെയും കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ട ആവശ്യമില്ല. നാമൂസ് അത് ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. സച്ചിദാനന്ദന്‍ സാറിന്റെ പ്രശംസ ഒരു അംഗീകാരം തന്നെ. ആശംസകള്‍.
യു പി ജയരാജന്‍ എന്ന പ്രതിഭയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്..... വായിച്ചിട്ടില്ല എന്ന് സങ്കടത്തോടെ പറയട്ടെ... കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവരാനുള്ള പുസ്തകങ്ങള്‍ ബുക്ക് സ്റ്റാളില്‍ തിരയുന്നതിനിടയില്‍ ജയരാജനും ശ്രദ്ധയില്‍ പെട്ടിരുന്നു.... പക്ഷെ അതിലും പ്രശസ്തരുടെ ബുക്കുകള്‍ തിരഞ്ഞെടുത്ത് കരുതിയിരുന്ന പൈസ തീര്‍ന്നത് മാത്രമല്ല കാരണം, ജയരാജന്‍ കഥകള്‍ ഇത്രയും തീവ്രവും ശക്തവും ആണെന്ന് അറിഞ്ഞിരുന്നുമില്ല.... നാമൂസിന്‍റെ ഈ അവലോകനം കഴിഞ്ഞ നവംബറില്‍ ആയിരുന്നു വന്നിരുന്നത് എങ്കില്‍ ആദ്യം ജയരാജന്‍ പുസ്തകം എന്‍റെ ബാഗില്‍ ഇടം പിടിക്കുമായിരുന്നു..... ജയരാജന്‍റെ കഥകള്‍ വായിചിട്ടില്ലാത്തതിനാല്‍ ഇതില്‍ ഒരു അഭിപ്രായം പറയുന്നില്ല എന്നാല്‍ ഈ അവലോകനം അത് ഒരു ഒന്നൊന്നര തന്നെ.... പുസ്തകം തേടിപ്പിടിച്ച് ചെന്ന് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അതി ശക്തവും വസ്തുനിഷ്ടവുമായ അവലോകനം....... നന്ദി നമൂസ്
അതിനെല്ലാം ഉപരി സച്ചിദാനന്ദന്‍ സാര്‍ ഇതില്‍ കൈയ്യൊപ്പ് വച്ചിരിക്കുന്നു, അതിനു മേല്‍ എന്ത് അഭിനന്ദനം നേടാനാണ് നാമൂസ്... താങ്കള്‍ അനുഗ്രഹീതന്‍ ആയിരിക്കുന്നു......
ജയരാജിന്റെ കഥകളെ പറ്റി മറ്റെവിടെയോ ഒരു ആസ്വാദനം വായിച്ചിരുന്നു കുറച്ചു മുന്നേ. എന്നെങ്കിലും വായിക്കാൻ ഒരവസരം കിട്ടിയായാൽ തീര്ച്ചയായും വായിക്കണം എന്ന് അന്നേ കരുതിയിരുന്നു. അത് ഒന്നുകൂടി ദൃഡമായി ഈ പോസ്റ്റ് വായിച്ചപ്പോൾ.
നന്ദി..
ആ കഥകള്‍ വായിച്ചതായ ഓര്‍മ്മകള്‍ ഇല്ലെങ്കിലും കഥകള്‍ക്ക് അനുയോജ്യമായ ഒരു അവലോകനമാവാം ഇതെന്ന് തോന്നുന്നുണ്ട്. അനേകം അര്‍ത്ഥതലങ്ങളിലൂടെ ഈ അവലോകനവും സഞ്ചരിക്കുന്നുണ്ട്.ആശംസകള്‍
വായിച്ചിട്ടില്ലാത്ത ആ കഥകളെ വായിക്കണം .. എന്ന് നിര്‍ബ്ബന്ധം പിടിപ്പിക്കാന്‍ ഒരവലോകനത്തിനു കഴിഞ്ഞുവെങ്കില്‍ ആ ഉദ്യമത്തെ വാഴ്ത്താതെ വയ്യ ...............
വാക്കുകള ചുരുക്കി / ഒതുക്കി സത്തയിൽ ഊന്നിപ്പറഞ്ഞ ഒരു ചെറിയ അവലോകനം !
ജയരാജിനെ വായിക്കാത്തവര്ക്ക് അദ്ദേഹത്തിന്റെ കഥകള എന്തെന്ന് മനസ്സിലാക്കാൻ തീര്ച്ചയായും ഉപകരിക്കുന്ന ഒരു ചുരുക്കെഴുത്ത്
ഇത്രയുമാണ് എഴുത്തിനെക്കുറിച്ച് പറയാനുള്ളത് .
--
എന്നാൽ അതിലും പ്രധാനമായി മറ്റൊന്ന് പറയട്ടെ - ഒരു കഥ എഴുതുന്നത് രസിപ്പിക്കാനുള്ള ചോട്ടു വിദ്യ എൻന്നതിനെക്കാൽ സാമൂഹ്യ പരമായ മാറ്റങ്ങള്ക്ക് / ചിന്തകള്ക്ക് / തുടി കൊട്ടലുകല്ക്ക് ഉതകുന്നതാവണം എന്ന് നമൂസ് ഇവിടെ പറയാതെ പറഞ്ഞിരിക്കുന്നു.
അതിൽ ഞാൻ ആഹ്ലാദിക്കുന്നു - കാരണം ;
നമ്മുടെ ഗ്രൂപ്പുകളിൽ മുന്നേ നടന്ന ചർച്ചകളിൽ എന്റെ വാടങ്ങല്ക്ക് ഉപോല്ഫലകമായി അറിഞ്ഞോ അറിയാതെയോ നിങ്ങളിലെ എഴുത്തുകാരന അടിവര ഇട്ടിരിക്കുന്നു.
--
വ്യവസ്ഥിതികൾ മാറിയെ മതിയാവൂ , എല്ലാവര്ക്കും പ്രയോജനകരമായ രീതിയിൽ മാറ്റങ്ങൾ വന്നെ പറ്റൂ ... അതിനു താറു മുറുക്കേണ്ട സമയം വന്നിരിക്കുന്നു .
മുതലാളിത്തം ഭീകരമായ രീതിയിൽ പിടി മുറുക്കുന്നു - ഒരു വിപ്ലവം വന്നെ മതിയാകൂ -
ഞാനും നിങ്ങളും നമ്മളും നന്മ പുലര്ത്താൻ പോരാടുന്ന ഒരു സഹന സമരം !!
--
ഈ രചന വളരെ ഉപകാരപ്രടമാനെന്നു മുകളിലെ എല്ലാ കമെന്റുകളും പറയുന്നു. നിങ്ങളുടെ ദൌത്യം നന്നായി ..... വായനയുടെ കുറവ് നികത്താം ഇങ്ങനെ ഓരോ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവട്ടെ
സുഹൃത്തിന് എന്റെ ആശംസകൾ !
ജയരാജിനെ വായിക്കണം എന്ന് തന്നെയാണ് ഈ വായന എന്നോടും പറയുന്നത്
ഞാൻ ഇതിനു മുന്പ് ശ്രീ ജയരാജന്റെ കൃതികൾ വായിച്ചിട്ടില്ല.എങ്കിലും അവലോകനം വായിച്ചപ്പോ എന്റെ അഭിരുചിക്കിനങ്ങുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ ഏതൊക്കെ എന്ന് മനസ്സിലാവുന്നുണ്ട്...നന്ദി നാമൂസേ :)
ജയരാജിന്റെ മിക്കവാറും എല്ലാ കഥകളും വായിച്ചിട്ടുണ്ട്.. എഴുത്തുകാരന്‍ പ്രവാചകനാവുന്ന അപൂര്‍വ കഥകളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ജയരാജ് എഴുതിയ വരികള്‍ ഇന്നും ആള്‍രൂപങ്ങളില്‍ ഇന്തയുടെ ഉള്ളറകളെ നിലവിളികളായി ഞടുക്കുന്നു.. അവലോകനം ഭംഗിയയി.. ബുക്ക് വായിക്കാത്തവര്‍ക്ക് നല്ലൊരു പ്രേരണ... വായിച്ചവര്‍ക്ക് കണ്ടെത്തലുകളുടെ പരിചയം... ഇനിയും വായിക്കാനുള്ള ആഗ്രഹം.. അഭിനന്ദനങ്ങള്‍ നാമൂസ്.
യു പി ജയരാജിന്റെ ചില കഥകള്‍ വായിച്ചിട്ടുണ്ട്..തെയ്യം ഒക്കെ അതില്‍ പെടും. സമ്പൂര്‍ണ്ണ സമാഹാരം ഡി സി യില്‍ ഞാന്‍ കണ്ടു. ഇനി വാങ്ങുകയും വായിക്കുകയും ചെയ്യും. അവലോകനം മികച്ചത്. വായിപ്പിക്കുക എന്നാ ധര്‍മ്മം നന്നായി നിര്‍വഹിച്ചു. സമാഹാരം വായിച്ചിട്ട് വീണ്ടും ഇത് വഴി വരും .
വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും സ്നേഹം.
.യു പി ജയരാജിന്റെ കഥകൾ വായിച്ചതാണ്, വളരെ വ്യത്യസ്തമായ അവലോകനം..
ഉത്തര കേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത്പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ...തെയ്യങ്ങള്‍ എന്നാ കഥയെ കുറിച്ചുള്ള വിവരണം ഇഷ്ടായി...ആശംസകള്‍
സാഹിത്യലോകത്തെ ചവിട്ടി മെതിച്ചു കടന്നു പോയ ഇങ്ങനെ ചില ഒറ്റയാന്‍മാരോട് വല്ലാത്തൊരു ആരാധന തോന്നാറുണ്ട്.... യൂപ്പിയുടെ ഒരു കഥ പോലും ഞാന്‍ വായിച്ചിട്ടില്ലാ... എന്നാല്‍ ബീഹാര്‍ എന്ന കഥയിലെ ഞാന്‍ എവിടെയോ വായിച്ച കുറച്ചു വരികള്‍ മതി ആ എഴുത്തിന്റെ ശക്തി തിരിച്ചറിയാന്‍ ... അദൃശ്യമായൊരു വരി എന്നിലേക്ക് നീളുന്നുണ്ട്.... ആ വരിയുടെ ഇങ്ങേ തലപ്പില്‍ പിടിച്ചു പിടിച്ചു ഞാന്‍ ഒരിക്കല്‍ യൂപ്പിയില്‍ എത്തി ചേരും.. തീര്‍ച്ച.....
ഈ വായനയ്ക്ക്.... ഈ പരിചയപ്പെടുത്തലിനു നന്ദി....
എന്റെ വായനകളില്‍ ഒരിക്കല്‍ പോലും കടന്നു വരാത്ത ധാരാളം എഴുത്തുകാര്‍ ഉണ്ടാകുമായിരിക്കും
അതില്‍ ഒരാളാണ് യു പി യും ... ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇതും വായനയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു
അതാണ് താങ്കളുടെ എഴുത്തിന്റെ വിജയവും .... നമൂസ് ഭായ് നന്ദി ... സ്നേഹത്തോടെ .....
ഒരേ സമയം വേടനും ഇരയുമായി തീരുന്ന ആധുനിക മനുഷ്യന്റെ അതിജീവനങ്ങളാണ് യു പി യുടെ കഥകൾ എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവണം കാലത്തിനൊപ്പമുള്ള അതിന്റെ സഞ്ചാരം വായനയിൽ നമുക്ക് അനുഭവിക്കാനാവുന്നത്.. നാമൂസിന്റെ ഈ അവലോകനം/ പരിചയപ്പെടുത്തൽ അദ്ദേഹത്തിന്റെ വായനയോട് ഏറ്റവും അടുത്ത് നിൽക്കുന്നതായി തോന്നി.. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫേസ് ബുക്കിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും ജയരാജിന്റെ കഥകൾ ചർച്ച ചെയ്യപ്പെടുന്നതും എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തെ വായിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ കാണുന്നതും സന്തോഷമുളവാക്കുന്നു. ഇനിയും എഴുത്തിനോട് വായനയോട് കൊതി തോന്നിപ്പിക്കുന്ന നല്ലെഴുത്തുകൾ ഇവിടെ പ്രതീക്ഷിക്കട്ടെ..! സ്നേഹം..! ആശംസകൾ...!
പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന നല്ല അവലോകനം ,
ഇതേവരെ വായിച്ചിട്ടില്ല നാമൂസ്. ഈ എഴുത്ത് ആ കഥകളെ ഒന്നു വായിക്കണം എന്നു പ്രേരിപ്പിക്കുന്നു..
കുറെയേറെക്കാലം വായന വിരളമായിരുന്നു. ഒന്ന് രണ്ടു കൊല്ലമായി ചില പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിക്കുന്നുണ്ട്. ഇവിടെ പ്രതിപാദിച്ച എഴുത്തുകാരന്റെ ഒരു കഥ പോലും വായിച്ചിട്ടില്ല.
നാമൂസിന്റെ ഈ അവലോകനം വേറിട്ട ഒരു അനുഭവമായി. അതിജീവനം വെല്ലുവിളിയായ ഒരു സമൂഹത്തെ വരച്ചു കാട്ടുമ്പോള്‍ അതൊരു വിപ്ലവ ചിത്രമായി മാറുന്നത് സ്വാഭാവികം. യു പി ജയരാജ് കഥകളെ വായനക്കാരന്റെ മനസ്സിലേക്ക് നടത്തുന്നത് ഈ അതിജീവന വിപ്ലവം തന്നെ എന്നത് തെയ്യവും ബീഹാറുമൊക്കെ അടിവരയിടുന്നതായി നാമൂസിന്റെ വായന പറയുന്നു.
മറ്റു ചില അവലോകനങ്ങള്‍ തൌദാരത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ അവലോകനം മികച്ചതായി എന്ന് പറയാതെ വയ്യ.
വായിക്കണം! (ഈ പരിചയപ്പെടുത്തല്‍ ഇല്ലെങ്കില്‍ ഇങ്ങനെയൊരാളെ അറിയാല്‍ പോലും സാധ്യതയില്ല.)
നല്ല അവലോകനം നാമൂസ് ...ഉടനെ വായിക്കണം .
ബുക്ക് വായിക്കാൻ പ്രചോദനം ഏകുന്ന
അവലോകനം..നന്ദി നാമൂസ്
U.P എന്നും
up ആയ ഒരു കഥാകാരൻ തന്നെ ..!
വായിച്ചിട്ടില്ല :( വായിക്കാനുള്ള പ്രചോദനം നാമൂസ് തന്നു -മാത്രം പോരല്ലോ ബുക്ക് കൂടി വേണ്ടേ!!! :(
ആശംസോള്‍ , ഇത് വായിച്ചവര്‍ക്ക് ജയരാജിനെ വായിച്ചിട്ടില്ലല്ലോ എന്ന നഷ്ടബോധം ഉണ്ടാക്കിയില്ലേ -അവിടെ നാമൂസിന്റെ എഴുത്ത് വിജയിച്ചു :) സ്നേഹം .
ജയരാജിന്റെ മഞ്ഞൊഴികെയുള്ള കഥകള്‍ ഞാന്‍ വായിച്ചിട്ടില്ലെന്ന് തോന്നുന്നു. എങ്കിലും ഈ അവലോകനത്തില്‍ നിന്നും ജയരാജിന്റെ എഴുത്ത് പരിചിതമായി. പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത് പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണെന്ന നാമൂസിന്റെ കാഴ്ച്ചപ്പാട്, എന്റെ മനസ്സിലെ തെയ്യത്തിന്റെ രൂപത്തിന് മറ്റൊരു രൂപം കൂടി ചേര്‍ത്തു. നിരാശ പുരണ്ട ജീവിതത്തിലും ഒരു പ്രത്യാശ ജനിപ്പിക്കുന്ന യു. പി ജയരാജിന്റെ എഴുത്തുകളെക്കുറിച്ചുള്ള നാമൂസിന്റെ അവലോകനം സാധാരണ എഴുത്തുകളെ അപേക്ഷിച്ച് ലാളിത്യം പൂണ്ടിരിക്കുന്നു. വായന വെറുമൊരു നേരമ്പോക്കല്ലാതെ, അതിന്റെ അര്‍ത്ഥതലങ്ങള്‍ മറ്റ് വായനക്കാരിലേക്കും എത്തിക്കാനുള്ള ഈ നിസ്വാര്‍ത്ഥസേവന തല്‍പ്പരത അഭിനന്ദനാര്‍ഹം നാമൂസ്.....
ജയരാജിനെ വായിച്ചിട്ടില്ല നാമൂസ്. ജീവിതത്തിലെ അതിശയങ്ങളിലേയ്ക്ക് പെട്ടെന്ന് കടന്നു വരുന്ന മനോഹരങ്ങളായ ചൂണ്ടുപലകകൾ പോലെ നാമൂസ്സിന്റെ വായനക്കുറിപ്പ്. നന്ദി..
ശ്രീ ജയരാജന്റെ കഥകൾ വായിക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ എന്ന്
ഇവിടെ വായന നടത്തിയ പലർക്കും ഒപ്പം ഞാനും ചേരുന്നു.
ശക്തമായ ഭാഷയുടെ ഉടമയായ അദ്ധേഹത്തിന്റെ കഥകൾ തിരഞ്ഞു പിടിച്ചു
വായിക്കാൻ പ്രേരണ നല്കും വിധം നാമൂസ് അതിന്റെ അന്തസത്ത ചുരുങ്ങിയ
വാക്കുകളിൽ ഇവിടെ കുറിച്ചിട്ടു. മറുനാടൻ മലയാളികൾക്ക് പറ്റുന്ന ഒരു അബദ്ധം
ഇത്തരം ഈടുറ്റ രചനകൾ പലപ്പോഴും അവരുടെ ദൃഷ്ടിയിൽ പെടാതെ പോകുന്നു.
പിന്നെ നാമൂസ്സിനെപ്പോലുള്ളവർ മാത്രം അവർക്കൊരു പിൻബലം! ഇങ്ങനെ ഇടയിൽ
വീണുകിട്ടുന്ന ചില രഗ്നങ്ങൾ! നാന്നായി നാമൂസ് ഈ അവലോകനം. ഒന്ന് രണ്ടു കാര്യങ്ങൾ
ശ്രദ്ധയിൽ പെട്ടത് പറയാതെ പോവുക വയ്യ:
അവിടവിടെ കണ്ട ചില അക്ഷരപ്പിശകുകൾ ശ്രദ്ധിക്കുക, മാറ്റുക,
പിന്നെ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ഒരു വശത്തേക്ക് മാറ്റുക. ചിത്രത്തിന് വലതു വശം
പാഴായി കിടക്കുന്നത് കാണാൻ ഒരു സുഖമില്ല.
പിന്നൊന്ന്, പുസ്തകം ഡി സി ബുക്സിൽ കിട്ടും എന്ന് കണ്ടു താഴെ കുറിപ്പിൽ പക്ഷെ അതിന്റ വില? അത്
കൂടി ചേർക്കുക വാങ്ങാനും വായിപ്പാനും ആഗ്രഹിക്കുന്നവർക്ക് അതേപ്പറ്റി ചിന്തിക്കാമല്ലൊ
നന്ദി നാമൂസ് ഈ അറിവ് പകർന്നതിനു. വൈകാതെ ജയരാജിനെ വായിക്കണം എന്നൊരാശ.
ഒപ്പം ആശംസകളും
പുതിയ പോസ്റ്റു വിവരം മെയിലിൽ അറിയച്ചാലും fb തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തേടിയെത്തുക
വളരെ പ്രയാസം
വീണ്ടും കാണാം
കഥാകാരനിലേക്ക്യെത്തിക്ക്യുന്ന
കലാവിരുത്!! rr
ജയരാജനെ വായിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
അവലോകനം വായിച്ചപ്പോള്‍ വായിക്കണം എന്നൊരാഗ്രഹം !!
നോക്കട്ടെ...എങ്ങനെ സംഘടിപ്പിക്കാന്‍ പറ്റുമെന്ന്..
നന്ദി....ഈ വഴികാട്ടി പോസ്റ്റിന് !! :)
ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" എന്നുള്ളത് സമകാലിക ചിന്തകളില്‍ എങ്കിലും വളരെ പ്രസക്തമാണ് . ജയരാജിന്റെ പുസ്തകത്തിനെ കൂടുതല്‍ അറിയാന്‍ സാധിപ്പിച്ചതില്‍ താങ്കള്‍ക്കു നന്ദി !
നിരീക്ഷണത്തിന്റെ നല്ല അക്ഷരങ്ങൾ വായിക്കാനുള്ള ആഗ്രഹം നെഞ്ചിലേക്കെത്തി ആശംസകൾ ഈ വിലയിരുത്തലിന്
അവലോകനം മനസ്സിലാകണമെങ്കിൽ പുസ്തകം വായിക്കണം അല്ലാതെ ഒരു പിടുത്തവും കിട്ടാത്ത അവസ്ഥ. ആശംസകൾ നാമൂസ്
ഈ പോസ്റ്റിന്റെ വായനയിൽ മനസ്സിലാകുന്നത്, പുതിയകാലത്തെ ആളുകളിൽ യുപി ജയരാജും അദ്ദേഹത്തിന്റെ കഥകളും അപരിചിതമാണ് എന്നാണ്. ഒരുപക്ഷേ, മറ്റു എഴുത്തുകളെ അപേക്ഷിച്ച് ഈ എഴുത്ത് എന്നെ സന്തോഷിപ്പിക്കുന്നത് കുറച്ച് പേർക്കെങ്കിലും ജയരാജിലേക്കുള്ള വഴി എളുപ്പമാക്കുന്നതിൽ ഈ 'വായന' സഹായിച്ചു എന്നതിലാണ്.
സുഹൃത്തുക്കള്‍ക്ക് സന്തോഷം,
,
ഇങ്ങിനെ ഒരു അവലോകനം എഴുതുക എളുപ്പമല്ല. ഉപരിപ്ലവ വായനയുടെ മേഘപടലങ്ങൾക്കപ്പുറത്തു, തൂലികാ സൃഷ്ടിയുടെ ജന്മരഹസ്യങ്ങൾ തേടി, എഴുത്തുകാരന്റെ ഭാവനാലോകത്തിലേക്ക് അതിക്രമിച്ചു കടന്നു കയറുക എന്നത് ശ്രമകരമായ ഒരു സാഹസമാണ്.
എഴുത്തുകാരന്റെ ചൂണ്ടു വിരൽ ദിശയിലൂടെ വായന സഞ്ചരിക്കുമ്പോൾ മാത്രമേ പൂർണാർത്ഥത്തിൽ സൃഷ്ടിയുടെ ലക്ഷ്യബോധം അഥവാ ഉന്നം തിരിച്ചറിയാനാവൂ. പൊള്ളുന്ന സമകാലിക യാഥാർത്യങ്ങളോട് സന്ധിയാവാതെ പുകയുന്ന ആത്മ രോഷത്തെ, ബിംബ കൽപ്പനകളെ തിരിച്ചറിയാൻ അതി സൂക്ഷ്മമായ നിരീക്ഷണ പാടവവും, ആഴത്തിലുള്ള വായനയും , ക്ഷമയും ആവോളം വേണം
ഔന്നിത്ത്യമുള്ള മികച്ച ഭാഷയുടെ ധാരാളിത്തം കൊണ്ട് ജയരാജന്റെ ഉൾക്കാമ്പുള്ള രചനകളുടെ ഉണ്മയെ വായനാ സമക്ഷം വെക്കുകകയാണ് തൗദാരം.. ഈ വാങ്ങ്മയങ്ങൾ യു.പി.ജയരാജന്റെ കഥകളെ വായനക്കാരോട് എത്രത്തോളം നീതിയുക്തമായി സംവേദനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തെണ്ടത് ആ കഥാ ലോകത്തിലൂടെ സഞ്ചരിച്ചവരാണ്.
ഇവിടെ നാമൂസിന്റെ വായന അടയാളപ്പെടുത്തുംവിധമെങ്കിൽ ജയരാജ് വായിക്കപ്പെടേണ്ട കഥാകൃത്ത് തന്നെ. മികച്ച അവലോകനത്തിന് അഭിനന്ദനങ്ങൾ..
അവലോകനങ്ങള്‍ ഇങ്ങനെയാവണം. എഴുത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് വായനയോടൊപ്പം അടര്‍ത്തിയെടുത്ത ചിന്താശകലങ്ങളെ കുത്തിക്കുറിച്ചപ്പോള്‍ മനോഹരമായിത്തീര്‍ന്നു ഈ നാമൂസിയന്‍ ശൈലിയും കാമ്പുള്ള എഴുത്തും. മറ്റെന്തു പറയാന്‍... ഇഷ്ടം...! <3
വായിക്കാൻ പ്രേരിപ്പിക്കുന്നു. തീർച്ചയായും വായിക്കും. ഇൻഷാാള്ളാ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?