2013, ജനു 22

മരണ നദിക്കിപ്പുറം പെയ്യുന്ന കവിത,


മരണത്തിന്റെ വണ്ടിയില്‍ അനുവാദം കൂടാതെ ചാടിക്കയറാനുള്ള വ്യഗ്രതയില്‍ വാക്കിന്റെ വക്കില്‍ തട്ടി,
അയാള്‍ ആഴമേറിയ ഒരുറക്കിലേക്ക്‌ അമര്‍ന്നു കിടന്നു.
തുടര്‍ന്ന്‍, അനക്കമില്ലാതെ തന്റെ മരണം പോലോത്ത മഹാ മൗനത്തില്‍
ശൈശവത്തിലേതെന്ന പോലെ നിഷ്കളങ്കനും സുന്ദരനുമായി.

ശരിയെന്ന ഉറപ്പിലാണ്‍ ആ തീരുമാനത്തിലെത്തുന്നത്.

പക്ഷെ, ഇടക്കുവെച്ച് അവളയാള്‍ക്കഭിമുഖം നിന്നു ചോദിച്ചു,

നിന്റെ കവിതകള്‍.?

ആ ഒരൊറ്റ വാക്കില്‍ ചഞ്ചല ചിത്തന്‍. !

പിന്നീടുള്ള ഓരോ നിമിഷവും അയാളൊരു കുട്ടിയിലേക്ക് വലുതായി.

അതിങ്ങനെയാണ് :
സജലങ്ങളെങ്കിലും ഏറെ തിളക്കമുള്ള കണ്ണുകളാല്‍ കാണപ്പെട്ട
അവളുടെ കണ്ണുകള്‍ അയാളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞലങ്കരിച്ച തന്റെ കയ്യിലെ പൊതി തുറന്ന്‍
അവളവന്റെ തൊട്ടരികെയെത്തി നോട്ടം കൃത്യം ഹൃദയത്തിലേക്കെയ്തു വിട്ടു.

നിന്റെ മൊഴിയെവിടെ..?

" എന്റെ മൊഴി, അത് പിറവി കൊണ്ടേയിരിക്കുന്നു ."

അപ്പോള്‍, നീയതിനെ എന്ത് ചെയ്യാന്‍ പോകുന്നു..?

" ഇല്ല, നിനക്കായി പിറവി കൊള്ളുന്നതൊന്നും അനാഥമാകില്ല ."

എന്നിട്ടാണോ നീ..?

" കണിശം , അത് നിന്നില്‍ത്തന്നെ വന്നുചേരും. "

എങ്കില്‍, അവയെല്ലാം ചേര്‍ത്തു വെച്ച് നീയൊരു കവിത പറയ്‌.

"കവിത"

ഉം, കവിത. !

അപ്പോള്‍ അയാളൊരു കവിത പറഞ്ഞു.

" നീ "

ഞാന്‍..?

" അതെ, നീയാണെന്റെ കവിത. "

"നീയിങ്ങനെ ഉള്ളം നിറഞ്ഞുനില്ക്കെ,
മരണം,
ഒരധികപ്പറ്റാണ്.
ജീവിതം,
അതൊരു ലുബ്ധന്റെ
കുപ്പായ മടക്കില്‍ തെറുത്തു വെച്ച
കഞ്ചാവ് ബീഡിയും. !"

ഇപ്പോള്‍ അയാളൊരു ഉറക്കത്തിലാണ്.
ഒരു പുതുകവിതയുടെ പെയ്ത്തിനു ശേഷമുള്ള സുഖാലസ്യത്തില്‍,
അവളുടെ സാമീപ്യത്തില്‍.!

മരണവും ജീവിതവും ഒന്നായി ചേരുന്നിടത്ത്‌ അവരാകുന്ന കവിത പെയ്തുകൊണ്ടേയിരിക്കുന്നു.

2013, ജനു 1

മനുഷ്യാവകാശ സംരക്ഷണത്തിലെ ജനാധിപത്യ ഇടപെടലുകള്‍

' മനുഷ്യാവകാശ സംരക്ഷണത്തിലെ  ജനാധിപത്യ ഇടപെടലുകള്‍ '

ചിത്രം: സുഹൃത്ത് സുധീര്‍.

അച്ഛനും അമ്മയും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ളതിന്റെ പേരില്‍ അവരുടെ മക്കളും നിയമ നടപടികള്‍ നേരിടണം എന്ന് പറയുന്നത് എവിടത്തെ നീതിയാണ്.? നാളുകളേറെയായി ക്ഷേമാന്വേഷണങ്ങള്‍ പോലും സാധ്യമാവാത്ത വിധം ഭരണകൂടം ഒരു കുടുംബത്തെ ഉപരോധിച്ചു പീഡിപ്പിക്കുമ്പോള്‍, സംസ്ഥാനത്ത് ഒരു അദൃശ്യ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

ഏറ്റവും അവസാനമായി ആ കുഞ്ഞുങ്ങള്‍ വീണ്ടും പോലീസിനാല്‍ വേട്ടയാടപ്പെടുന്നു. കഴിഞ്ഞ 29ന് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്ത കുട്ടികളെ പിന്നീട് ബന്ധുവിനൊപ്പം വിട്ടയച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍,  ഇപ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പ്രബുദ്ധ കേരളം നാണിച്ചു തലതാഴ്ത്തേണ്ട ഗതികേടിലാണുള്ളത്.

മതിയായ തെളിവുകളില്ലാതെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ വേണ്ടി പത്തും പതിനാറും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ നമ്മുടെ ജനാധിപത്യബോധം കൃത്യമായി പരീക്ഷിക്കപ്പെടുന്നത് കാണാം.

" ഇതിലെ ആരെങ്കിലുമായി നീ സെക്സ് ചെയ്തിട്ടുണ്ടോ.? മറ്റാരെങ്കിലുമായി ചെയ്തിട്ടുണ്ടോ. ? അവര്‍ നിന്നെ ചെയ്തിട്ടുണ്ടോ. ? സ്വയം ചെയ്തിട്ടുണ്ടോ.? കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ?  സ്വയം ചെയ്താലും മറ്റൊരാളുമായി ചെയ്താലും തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് സത്യം പറഞ്ഞോ... ഞങ്ങള്‍ നിന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും, ഇപ്പോള്‍ പറഞ്ഞത് നുണയായിരുന്നാല്‍ വൈദ്യ പരിശോധനയില്‍ എല്ലാം വ്യക്തമാകും. അതോടു കൂടി എല്ലാം നുണയായി മാറും. "

പിന്നെ പുറംലോകം കാണണമെങ്കില്‍ ഫൈസ് ബുക്ക് ഐ ഡി യും പാസ് വേര്‍ഡും നല്‍കണമെന്നൊരു ഭീഷണിയും.!

ഇങ്ങനെ പോകുന്നു ചോദ്യം ചെയ്യലുകളുടെ രീതി. ഇവര്‍ക്കെതിരില്‍ ആരോപിക്കപ്പെട്ട കുറ്റമെന്ത്..? പോലീസ് തിരക്കി കൊണ്ടിരിക്കുന്ന കാര്യങ്ങളെന്ത്..? അങ്ങേയറ്റം , മനുഷ്യാവകാശ ധ്വംസനവും സ്ത്രീപീഡനവും സര്‍ക്കാര്‍ വക പോലീസ് കാര്യാലയത്തില്‍ ഒട്ടും മര്യാദയില്ലാതെ അരങ്ങേറുന്നു.

കാര്യങ്ങളുടെ ഭീകരത പിന്നീടുള്ള വായനകള്‍ ബോദ്ധ്യപ്പെടുത്തുന്നു. കുറ്റകരമായ ഗൂഢാലോചന, സംഘംചേരല്‍, നിരോധിത സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇവര്‍ക്കെതിരില്‍ ,  ഇതിന് ആധാരമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനിതുവരെയും കഴിഞ്ഞിട്ടില്ല. ഇവര്‍ വ്യക്തമായ മേല്‍വിലാസത്തോടെയാണ് മാവേലിക്കരയിലെ ലോഡ്ജില്‍ ഒത്തുചേരലിനായി മുറിയെടുത്തത്. അതിന് ഒരുവിധ രഹസ്യസ്വഭാവവും ഉണ്ടായിരുന്നില്ല പോലും.

ഗൂഢാലോചനക്കുവേണ്ടിയാണെങ്കില്‍ ഇങ്ങനെ പരസ്യമായി ഒരൊത്തുചേരല്‍ ഉണ്ടാകുമെന്ന്‍ വിശ്വസിക്കാന്‍ സാമാന്യ യുക്തി അനുവദിക്കുന്നേയില്ല. ഇക്കാര്യത്തില്‍ നിഗൂഢതകളൊന്നും കണ്ടെത്താന്‍ അറസ്റ്റിനുശേഷവും പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിരോധിത സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ഇതേപോലെതന്നെ.! ലഘുലേഖകളോ നിയമവിരുദ്ധ വിവരങ്ങള്‍ അടങ്ങിയ കടലാസുകളോ കണ്ടെത്താനും പോലീസിനു ‍ കഴിഞ്ഞിട്ടില്ല.

ഫലത്തില്‍, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ടവരെ കുടുക്കുന്നതിനുവേണ്ടിയുള്ള കുറ്റങ്ങള്‍ കെട്ടിച്ചമക്കേണ്ട അവസ്ഥയിലായിരിക്കുന്നു പൊലീസ്. ഒരുപക്ഷെ, അതിന്റെതന്നെ ഭാഗമായുള്ള തന്ത്രമാവണം ഈ ചോദ്യം ചെയ്യലുകളും ഭീഷണികളും. ഇതൊരു 'പെണ് വാണിഭ'മാക്കാന്‌ വല്ല രക്ഷയുമുണ്ടോ എന്ന ഒരെളിയശ്രമം .! പോലീസ് പറയുന്ന കഥക്കപ്പുറം പോകാനുറപ്പില്ലാത്ത, ഇതുപോലുള്ള വിഷയങ്ങളില്‍ ഒരു മസാല സിനിമക്കാവശ്യമായ ചേരുവകളും ചേര്‍ത്ത് വിളമ്പാന്‍ യാതൊരു ഉളുപ്പുമില്ലാത്ത 'മാധ്യമ കോടതി'കളുടെ പിന്തുണ കൂടെയാകുമ്പോള്‍ അതെളുപ്പമാകുമെന്നും പോലീസ് കരുതുന്നുണ്ടാകണം.

മാത്രവുമല്ല, നാളുകളായി മലയാളിയുടെ പൊതുബോധത്തെ ഇവ്വിധം നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍ ഉറങ്ങി കിടക്കുകയാണ് ഇവിടത്തെ ബുദ്ധിജീവി/എഴുത്താളി വര്‍ഗ്ഗങ്ങളും. ഇനിയേതെങ്കിലും ഒറ്റപ്പെട്ട കോണുകളില്‍നിന്നും ഇത്തിരി വല്ല ശബ്ദങ്ങളും ഉയര്‍ന്നാല്‍തന്നെയും അവരെ നിശ്ശബ്ദരാക്കാന്‍ ഏതാനും വിശേഷാല്‍ പദപ്രയോഗങ്ങളും ഈ ഭരണകൂട ദല്ലാളന്മാരുടെ പക്കലുണ്ട്. അതുകൊണ്ടുതന്നെ സാരമായ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടാവില്ല എന്ന ധൈര്യവും ഈ 'ഭരണകൂട ഗുണ്ടാ സംഘ'ത്തിന് ഇക്കാര്യത്തിലുണ്ടാകും. അല്ലെങ്കില്‍, ഇത്രയും വലിയൊരു അനീതി നാട്ടില്‍ നടന്നിട്ടും ഒന്ന് ‍ പ്രതികരിക്കാതെ,  വാക്കും ഭാഷണവും സഞ്ചിയില്‍ തിരുകിവെച്ച് കള്ളയുറക്കം തുടരാന്‍ 'ഭാഷാ  ഭോജികള്‍'ക്കെങ്ങനെയാണ് സാധിക്കുന്നത്..?

മറ്റൊരുകൂട്ടം, നമ്മുടെ മുഖ്യധാരാ രാഷ്ടീയ സംഘങ്ങളാണ്.  സ്ഥാനത്തും അസ്ഥാനത്തും ബന്ദും ഹര്‍ത്താലും നടത്തുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഇത്തരം വിഷയങ്ങളില്‍ തുടരുന്ന  കുറ്റകരമായ മൗനം അവസാനിപ്പിക്കേണ്ടതുണ്ട്.  കുറഞ്ഞത്‌, ഈ കുട്ടികളുടെ കാര്യത്തിലെങ്കിലും ഉള്ളിന്റെയുള്ളില്‍ സൂക്ഷിക്കുന്ന തങ്ങളുടെ സങ്കുചിത രാഷ്ട്രീയം വെടിഞ്ഞ് അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക്  വേണ്ടി  
ഒന്നിക്കേണ്ടതുണ്ട്.  എന്തിന്റെ പേരിലായാലും ഇപ്പോഴും തുടരുന്ന ഈ നിശ്ശബ്ദത 'ബഹുജന സംഘങ്ങള്‍' എന്ന രീതിയില്‍ അവര്‍ തന്നെ  മുന്പോട്ട് വെക്കുന്ന മാനവീക/ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്.

ഇക്കാര്യത്തിലെ പൊതുജനതയുടെ നിസ്സംഗതയും നല്‍കുന്ന സൂചന മറ്റൊന്നല്ല. ഒരു ജനാധിപത്യ സമൂഹമെന്ന നിലക്കുള്ള മലയാളിയുടെ എല്ലാ വീമ്പു പറച്ചിലുകളുടെയും പൊള്ളത്തരത്തെയും മാനസികാടിമത്തത്തെയും ഇത് കൃത്യമായി വെളിവാക്കുന്നുണ്ട്. ഇത്രമേല്‍ ഗുരുതരമായ ഒരു മനുഷ്യാവകാശ ലംഘനം നടന്നിട്ടും അല്ലെങ്കില്‍ എങ്ങനെയാണ് നിശ്ശബ്ദരായിരിക്കാന്‍ കഴിയുന്നത്..?


അത്ഭുതം തന്നെ ഈ അവനവനിസം.!

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms