2011, ഡിസം 13

സാമൂഹ്യ നീതി, സമഗ്ര വികസനം.

ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കായി മണ്ണിട്ട്‌ നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..!

പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി. അവയെ നമ്മള്‍ പല പേരിട്ടു വിളിക്കുന്നു..... അല്ലാതെന്തു ചെയ്യാന്‍?

കര്‍ഷകന്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വിളകള്‍ മറിച്ചു വിറ്റ ഇടനിലക്കാര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി.. കര്‍ഷകന്‍ എല്ലായിടത്തും നിരന്തരം വഞ്ചിക്കപ്പെട്ടു.

ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും.. ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് {ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ.! അതുകൊണ്ടുള്ള ഗുണമെന്ത്..? "മൂഷിക സ്ത്രീ വീണ്ടും വീണ്ടും മൂഷിക സ്ത്രീ" തന്നെയാകുന്നു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ കൊടും ദുരിതത്തിലാകുമ്പോഴും അവര്‍ക്കാശ്വാസമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് 'സാങ്കേതിക പ്രശ്നങ്ങള്‍' തടസ്സമാകുന്നു പോലും.! ഈയടുത്ത കാലങ്ങളിലായി നമ്മുടെ വാര്‍ത്താ കോളങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ആത്മഹത്യകള്‍ അവക്കൊരു കണക്കുമില്ല. ഇനിയത് വര്‍ദ്ധിക്കാനേ തരമൊള്ളൂ. അതിന്റെ കൂടെ ചെറുകിട വ്യാപാര മേഖലകളില്‍ ജീവിക്കുന്ന ശതകോടി വരുന്ന കച്ചവടക്കാരും അനുബന്ധ തൊഴിലുകളില്‍ ഏറെപ്പെട്ടിരിക്കുന്ന ഒരു വലിയ കൂട്ടം വേറെയും... ചരമ കോളങ്ങള്‍ക്ക് എണ്ണം കൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

പരിഹാരമായി എന്തുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേ ഒള്ളൂ.. ജനതയുടെ ക്ഷേമത്തിനും അതിജീവനത്തിനും മേലുള്ള സര്‍ക്കാരുടെ നിലപാടുകളില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനാദ്യം വികസനത്തിന്റെ കാഴ്ചപ്പാട് തന്നെ പുതുക്കി പണിയണം. വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ ഇതിനൊരു പരിഹാരം സാധ്യമല്ല തന്നെ.! ആസിയാന്‍ കരാറിനും, വിപണി തുറന്നിടുന്നതിനും കാരണമായി പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഉത്പന്നങ്ങളുടെ ലഭ്യത എന്നിവവയൊക്കെയാണ്. എങ്കില്‍, ഇത് വാങ്ങി ഉപയോഗിക്കുവാന്‍ രാജ്യത്തെ എത്ര ശതമാനം ആളുകള്‍ക്ക് സാമ്പത്തിക ശേഷിയുണ്ട്..? ഇപ്പോഴും, രാജ്യത്തെ ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാ. ഭൂമി എന്നാല്‍ കേവല ആവാസ വ്യവസ്ഥയിലെ ഒരു വിഭവം എന്നത് മാത്രമല്ല. മനുഷ്യന്റെ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന ഒരു വലിയ ഘടകം കൂടെയാണ്. രാജ്യത്തെ മൊത്തം ഭൂമിയുടെ നാല്പതു ശതമാനത്തിലധികം കൈവശം വെച്ചനുഭവിക്കുന്നത് കേവലം നാലര ശതമാനം വരുന്ന ഒരു ന്യൂനപക്ഷമാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഭീകരത ബോധ്യപ്പെടും.

ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് തൊഴില്‍. രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. ഇവരോടാണ് "നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ യഥേഷ്ടം ഉത്പന്നങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്താനാണ് ആസിയാന്‍ കരാറും വിപണി തുറന്നിടുന്നതെന്നും" പറയുന്ന ബഹുമാന്യ അധികാരി വര്‍ഗ്ഗമേ.. രാജ്യത്തെ പാവം ജനതയെ ഇങ്ങനെ പരിഹസിക്കരുത്.! നിങ്ങള്‍ ആദ്യം ചെയ്യേണ്ടുന്നത്, ജനതയുടെ 'ക്രയ ശേഷി' വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ വാങ്ങാനുള്ള ശേഷി കൂടുമ്പോള്‍ വിപണിയില്‍ ഉത്പന്നങ്ങള്‍ തികയാതെയാകും. അപ്പോള്‍, അതിനനുസൃതമായി ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാവുകയും അങ്ങനെ ഉത്പാദന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുന്നത് ഒരു ആവശ്യമായും വരും. അങ്ങനെ ചാക്രികമായ ഒരു വികസന രൂപമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്.

ഇതിനൊക്കെയും ആദ്യം ചെയ്യേണ്ടുന്നത് ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനായി അവശ്യം വേണ്ടുന്നത്; നേരത്തെ സൂചിപ്പിച്ച ഭൂമിയുടെ അവകാശത്തിലെ അസമത്വം അവസാനിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് നടക്കുന്ന കൃഷി അതിന്റെ എണ്‍പത് ശതമാനവും കര്ഷകര്‍ ഒറ്റക്കോ കൂട്ടമായോ നടത്തുന്ന 'പാട്ട' കൃഷിയാണുള്ളത്.അഥവാ, രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവശ്യമായ ഭൂമി കൈവശമില്ല എന്നു സാരം. അതെ, ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടേ മതിയാകൂ. അങ്ങനെ വിതരണം ചെയ്യപ്പെടുന്ന ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും, അവരുത്പാദിപ്പിക്കുന്ന വിളകള്‍ ന്യായ വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും വാങ്ങാന്‍ ഉപഭോക്താവിനും വിപണിയില്‍ ലഭ്യമാവുക വഴി പുതിയൊരു വിപണന നയമാണ് കൈവരുന്നത്.

കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുന്നതോടെ വിപണിയിലെ മറ്റു ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രാപ്തി നേടുകയാണ്‌. ഫലമോ, നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു 'ചാക്രിക വികസനം' എന്ന മാനം കൈവരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളുമാണ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. രാജ്യത്തെ ചില അവയവങ്ങള്‍ മാത്രം ക്രമാതീതമായി വളരുകയും മറ്റു ചില അവയങ്ങള്‍ ഭീകരമാം വിധം ശോഷിക്കുകയും ചെയ്യുന്ന നിലവിലെ അനാരോഗ്യകരകരമായ ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ. ഈ കാര്യത്തിന്മേലുള്ള ഒരു തീര്‍പ്പ്‌ സാധ്യമാകും വരെ ഭരണകൂടങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള 'തുടര്‍ സമരങ്ങള്‍' രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു കൊണ്ടു നടത്തേണ്ടിയുമിരിക്കുന്നു.

ഇങ്ങനെയുള്ള സമരങ്ങള്‍ ഒരു വശത്ത്‌ നടക്കുമ്പോള്‍.. രാജ്യത്തെ ജനതയെ നേരിട്ട് ബാധിക്കുന്ന പെട്ടെന്നുണ്ടാകുന്ന വിഷയങ്ങളിലും അവസരോചിതമായ ഇടപെടലുകളും പ്രതികരണങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇപ്പോള്‍ അത്തരമൊരു ഘട്ടത്തിലാണ് രാജ്യമുള്ളത്. സ്വദേശ/വിദേശ കുത്തകകള്‍ക്ക് വിപണി തുറന്നിടുന്ന പരിപാടി താത്ക്കാലികം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നാണ് അറിവെങ്കിലും, അത് പൂര്‍വ്വാധികം ശക്തിയോടെ പുനരവതരിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം. പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ നമ്മുടെ ഭരണവര്‍ഗ്ഗം കാണിക്കുന്ന സമാനതയില്ലാത്ത വ്യഗ്രത നമ്മള്‍ കാണുന്നുണ്ട്. മാത്രവുമല്ല, ആസിയാന്‍ കരാറിന്റെ കാര്യത്തിലെ മുന്നനുഭവങ്ങളും അതാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിരിക്കെ.. അല്പമൊന്നു തണുപ്പിച്ച 'ആലോചനാ നടപടികള്‍' ലോകത്തെ തീരങ്ങളെ നക്കിത്തുടച്ച് പോയ സുനാമി തിരമാലകളുടെ അലയൊലികള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാളിലാണ് കരാറില്‍ ഒപ്പുവെക്കുന്ന നടപടികള്‍ പുനരാരംഭിക്കുന്നതും അത് പിന്നീട് ഇന്ന് നാമറിയുന്ന ഒരു കരാറായി പരിണമിക്കുന്നതും.

ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..! അപ്പോള്‍, ജനത കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ട്. ആസിയാന്‍ കരാറിനെയും, വിപണി തുറന്നിടുന്നതിനെയും ഫലപ്രദമായി ചെറുക്കാന്‍ ശക്തമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്‌. അതിന്, രാജ്യത്തെ കര്‍ഷകരും വ്യാപാരികളും തമ്മില്‍ ഒരു പുതിയ വിപണി സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിപണി അനുവദിക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയും. വ്യാപാരി സംഘങ്ങളുടെ കീഴില്‍ ചെറുകിട വ്യാപാര സംരംഭങ്ങള്‍ പ്രാദേശികമായി രൂപപ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം.

എന്നാല്‍, രാജ്യത്തെ വ്യാപാരി സമൂഹത്തിന്റെ സമര മുഖത്തെ മുന്‍കാല ഇടപെടലുകള്‍ ഒട്ടും ആശാവഹമല്ല. അത്തരമനുഭവങ്ങള്‍ ഞാന്‍ തന്നെയും നേരിട്ട് അറിഞ്ഞിട്ടുള്ളതാണ് "ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക" എന്ന് ആവശ്യപ്പെട്ടു സമര രംഗത്തുണ്ടായിരുന്നവരോട് അന്നത്തെ വ്യാപാരി സമൂഹം നല്‍കിയ മറുപടി. "ഞങ്ങള്‍ക്ക് ലാഭം കിട്ടുന്നുണ്ട്‌. മറ്റേതൊരു ഉത്പന്നത്തെയും പോലെ" അതെ, അവര്‍ക്ക് ലാഭം കിട്ടുമ്പോള്‍ അവര്‍ക്ക് മറ്റൊന്നും വിഷയമേയല്ല. പിന്നെയുമൊരിക്കല്‍, പ്ലാച്ചിമട സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നാട്ടിലൊരു സാംസ്കാരിക സംഘടനയുടെ ഭാഗമായി നടന്ന കാംപൈനില്‍ വിശേഷിച്ചും 'ജല ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍' ചര്ച്ചയായപ്പോള്‍ പ്രദേശത്തെ സാധാരണ ജനങ്ങളില്‍ നിന്നും കുറഞ്ഞത്‌, നമ്മുടെ നാട്ടിലെങ്കിലും കോള ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യപ്പെടരുത് എന്ന ഉറച്ച തീരുമാനത്തിലേക്കെത്തിയപ്പോള്‍ "പകരം, ഇളനീര്‍ മേടിക്കാന്‍ ഇവിടെ ആരെ കിട്ടും..? ഞങ്ങള്‍ക്കാവശ്യം കച്ചവടം നടക്കുക എന്നതാണ് " അന്നുമിക്കൂട്ടരുടെ മറുപടി ഇത് തന്നെയായിരുന്നു. !

രാജ്യത്ത് മാസാമാസം നടന്നു വരുന്ന സവിശേഷ ആഘോഷമായ 'ഇന്ധന വില വര്‍ദ്ധനവില്‍' എന്താണ് ഇവരുടെ നിലപാട്..? ഏതെങ്കിലും കാലത്ത് വ്യാപാരി സമൂഹത്തിന്റെ സംഘം ചേര്‍ന്നുകൊണ്ടുള്ള ഒരു പങ്കാളിത്തം വില വര്ദ്ധനവിലുള്ള പ്രതിഷേധ പരിപാടികളില്‍ കാണാനായിട്ടുണ്ടോ..? അതെ, അവര്‍ക്കതിന്റെ ആവശ്യമില്ല. വില വര്ദ്ധവിന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ അത് വ്യാപാരികളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ..? കാരണം, അവര്‍ നല്‍കുന്നവരാണല്ലോ..? മേടിക്കെണ്ടവര്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരും അപ്പോഴും, വ്യാപാരി സമൂഹത്തിനു നഷ്ടമേതുമില്ലാ..

ചുരുക്കത്തില്‍, വ്യാപാരികള്‍ അവരിനി കുത്തകകള്‍ ആയാലും.. {സ്വദേശിയോ വിദേശിയോ ഏതുമാവട്ടെ,} ചെറുകിട കച്ചവടക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ടു കൂട്ടര്‍ക്കും ലാഭമാണ് പ്രശ്നം. ഇത്തരക്കാരുടെ 'സാമൂഹ്യ പ്രതിബദ്ധത' ഇത്തരം ഓരോ കാര്യത്തിലും വെളിവായിട്ടുള്ളതാണ്. കാലം പോകെ.. ഹിന്ദുസ്ഥാന്‍ ലിവറിനു അനുകൂലമായി നിലപാടെടുത്തവര്‍, കോള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍, ഇന്ധന വില വര്ദ്ധനവിനെതിരില്‍ നിസ്സംഗത പാലിച്ചവര്‍.... എല്ലാമിപ്പോള്‍ സമര മുഖത്താണ്. എന്നിട്ടവര്‍ 'പൌരാവലി'യുടെ സഹായം തേടുന്നു.! ഈ നാളത്രയും ജനതയുടെ ന്യായമായ അവകാശ സമരങ്ങളോട് വിമുഖത കാണിച്ചവര്‍. അവരോടെന്തു സമീപനം സ്വീകരിക്കണം എന്നത് തീര്‍ച്ചയായും ഒരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. ഇങ്ങനെ കേവലം 'അവനാന്‍ പോറ്റികളായ' കുലം കുത്തികളോട് നമുക്കെങ്ങനെ സഹകരിക്കാനാകും.?

എങ്കിലും, ഇവരോട് നമുക്ക് ഐക്യപ്പെടാം. ഇവര്‍ക്കാകുമോ പ്രദേശത്തെ സാധാരണ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കി വിപണി അനുവദിച്ചു കൊടുക്കാന്‍..? ഇവര്‍ക്കാകുമോ.. "വീഴാന്‍ പോകുന്നവന്റെ പിറകില്‍ ഒരു തള്ളും" എന്ന കണക്കിന് രാജ്യത്തെ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ നിലനിപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ ബഹു രാഷ്ട്ര കുത്തക കമ്പനികളുടെ വിപണിയിലെ സാന്നിദ്ധ്യത്തെ സഹായിക്കുന്ന നിലപാടുകളില്‍ നിന്നും വിടുതല്‍ നേടാന്‍... ? എങ്കില്‍ ഇവരോട് നമുക്ക് സന്ധിയാവാം. അതെ, ഇവരിത്ര നാളും ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരുന്ന തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ തയ്യാറുണ്ടോ..? അതെ, അവരുടെ നിലപാടുകളിലെ ജന വിരുദ്ധ സമീപനങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, തെറ്റ് തിരുത്തലിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തി കൊണ്ടും നമുക്കീ സമരത്തില്‍ പങ്ക് ചേരാം.

ആ സമരമെന്നത് പുതിയൊരു സംസ്കാരത്തിലേക്കുള്ള യോജിച്ച പോരാട്ടവുമായിരിക്കണം. ജനതയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ പ്രയ്തനം. അങ്ങനെ നമുക്ക് നമ്മുടെ ഭരണകൂടത്തിന്റെ തെറ്റായ നയ സമീപനങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാം. ലോകത്ത് കേള്‍ക്കുന്ന അവകാശ സമരങ്ങളുടെ എല്ലാം ശബ്ദം ഒന്നാണെന്നും അത് ജനതയുടെ അതിജീവനത്തിനായുള്ള മുറവിളിയാണെന്നും അങ്ങനെയത് എന്റെയും കൂടെ ശബ്ദമാകുന്നുവെന്നുമുള്ള മാനവിക ബോധമുള്‍ക്കൊണ്ട് കൊണ്ട് നമുക്ക് സമര മുഖത്തു സജീവമാകാം.

എങ്കില്‍ എന്താണ് ആ സമരം. അല്ലെങ്കില്‍, നേരത്തെ സൂചിപ്പിച്ചത് പോലെ എന്തായിരിക്കണം നമ്മുടെ വികസന സങ്കല്‍പം. ? അതിന് പലതകാന്‍ കഴിയുമോ..? ഇത് കേള്‍ക്കുമ്പോള്‍ നമ്മില്‍ ആദ്യമുയരുക ഇതെന്തു ചോദ്യമാ എന്നായിരിക്കും. എന്നാല്‍, കൃത്യമായ ദേശാതിര്‍ത്തികളുള്ള, അതിന്റെ വിഭവങ്ങളെ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ പാടില്ല തന്നെ..!

അതിന് ഒരൊറ്റ വികസന കാഴ്ച്ചപ്പാടേ ഉണ്ടാകാന്‍ പാടൊള്ളൂ..  അഥവാ, നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ നാട്ടിലുള്ള വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. അതെ, "രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍" അതാണ്‌ ചര്‍ച്ചാ വിഷയം. ആ ഒരു ഉറപ്പിലല്ലേ നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതും നാമവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും അവരെ അനുസരിക്കുന്നതും..? എങ്കില്‍, പൊതു ഖജനാവിലെ സമ്പത്ത് ചിലവഴിക്കപ്പെടുന്നിടത്ത് കൃത്യമായ 'മുന്‍ഗണനകള്‍' വെച്ചുകൊണ്ടുള്ള കാര്യക്ഷമമായ ഉപയോഗം വേണം. എന്താണ് നമ്മുടെ മുന്‍ഗണനകള്‍..? ഇതിന് രാജ്യത്തെ മൊത്തം ജനതയും ഉത്തരം പറയേണ്ടതായിട്ടുണ്ട്. അത് തോന്നിയ പടിയാവാന്‍ പാടുണ്ടോ..? കാരണം, എന്റെ സ്ഥലമാണ് എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും അവന്റെ സ്ഥലത്ത് 'ഭൂമി' പരിധിവിട്ട് താഴ്ത്തി മണ്ണെടുക്കാന്‍ പറ്റുമോ..? ഇല്ല. കാരണം, അത് അയല്പക്കങ്ങളെയും അവന്റെ തന്നെയും ഭൂമിയുടെ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കും. അപ്പോള്‍, സ്വന്തം ആവശ്യങ്ങളെപ്പോലും സമൂഹത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കണം. അങ്ങനെ സ്വന്തം മുന്‍ഗണനകളെ എല്ലാവരും മറ്റു വിഭാഗങ്ങളുമായി തട്ടിച്ചു നോക്കിയിട്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും. ഇതാണ് നാം ശീലിക്കേണ്ട ആദ്യത്തെ പാഠം.

ഇവ്വിധം, തൊഴിലാളികള്‍ ബഹുജനങ്ങളുമായും തട്ടിച്ചു നോക്കണം, കൈവേലക്കാരുടെയും വികസിത വ്യവസായ താത്പര്യവും തട്ടിച്ചു നോക്കണം. ഭാരതം അതിന്റെ മുന്‍ഗണനകള്‍ അവയുടെ സംസ്ഥാന താത്പര്യങ്ങളുമായും, സംസ്ഥാനങ്ങള്‍ താന്താങ്ങളുടെ താത്പര്യങ്ങളും, അവ അവരുടെ കുടുംബ സമൂഹങ്ങളുമായും ഇവ്വിധം പരിശോധിക്കേണ്ടതായിട്ടുണ്ട്. അപ്പോള്‍, നമ്മുടെ കയ്യില്‍ എന്തെന്തുണ്ടെന്നും അതെത്രയെത്രയുണ്ടെന്നും അവയത്രയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും സമൂലമായൊരു ചര്‍ച്ച ആവശ്യമായി വരും. അതിന്റെയൊക്കെ 'അടിത്തറ' ഭാരതം എല്ലാ ഭാരതീയര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നതായിരിക്കും. അപ്പോള്‍, ഏതെങ്കിലും വന്‍കിടക്കാര്‍ക്ക് മാത്രമായി മുന്‍ഗണന കൊടുക്കണമെങ്കില്‍ അവര്‍ക്കും സര്‍ക്കാരിനും ജനതയോട് വ്യക്തമായ കാരണം ബോധിപ്പിക്കെണ്ടാതിട്ടു വരും.എങ്കില്‍., 'യു ജി സി സ്കൈല്‍' കൂട്ടലാണോ രാജ്യത്തെ കര്‍ഷകര്‍ക്ക് ആ ഫണ്ടെടുത്തു സബ്സിഡി കൊടുക്കലാണോ വേണ്ടത്..? ഇത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊതുജനം സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്.

സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും. ഇതാണ് വികസനത്തിന്റെ അടിത്തറ. ഇനിയൊന്നു ചിന്തിക്കൂ... കൃത്യമായ ദേശാതിര്‍ത്തികള്‍ ഉള്ള കൃത്യമായ ജന സംഖ്യയുള്ള അതിന്റെ വിഭവങ്ങള്‍ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ സാധ്യമാണോ..? അതെ, നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക് പലതാകാന്‍ കഴിയില്ല. കാരണം, നമ്മുടെ വിഭവങ്ങള്‍ നമുക്കറിയാം.!

2011, ഡിസം 6

'ഒന്ന്' ആകുമ്പോള്‍.

മുഖമൊഴി 
ഇതിനോടകം മുപ്പത്തിയാറ് പോസ്റ്റുകള്‍ ഞാനിവിടെ പബ്ലിഷ് ചെയ്തു. അതിന്റെ വായനയില്‍ പങ്കുകൊണ്ട സഹൃദയര്‍ക്കിന്നു നാമൂസിനോട് അഭിപ്രായങ്ങള്‍ നേരിട്ട് പറയാനുള്ള ഒരവസരമായിട്ട് ഈ പോസ്റ്റ് ഉപയോഗിക്കാം.  ഈ പോസ്റ്റിനൊടുക്കം നിങ്ങളുടെ മനസ്സിലുള്ളത്, താഴ കാണുന്ന കമന്റ് ബോക്സില്‍ അതിനി എന്ത് തന്നെയായാലും തുറന്നു പറയണം എന്നപേക്ഷ.. എന്നിട്ട് വേണം... 'ന്ത് 'വേണമെന്ന് തീരുമാനിക്കാന്‍..!!!


അനുഭവങ്ങളിലൂടെ..

നാല് വര്ഷം മുമ്പ് പ്രവാസം സ്വീകരിക്കുമ്പോള്‍ നഷ്ടമായതെന്ന് കരുതിയ പലതും പതുക്കെയെങ്കിലും തിരികെ വരുന്നതിന്റെ ഇങ്ങേതലക്കലെ അവസാനത്തെ അടയാളമാണ് സൈബര്‍ ഇടങ്ങളിലേക്കുള്ള പ്രവേശനവും തുടരനുഭവങ്ങളും. എപ്പോഴും ഒരാള്‍ക്കൂട്ടത്തിലെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരുവനായി കഴിയുകയായിരുന്ന ഞാന്‍, ആഗ്രഹിച്ചിട്ടല്ലെങ്കില്‍കൂടിയും മറ്റു പലരെയുംപോലെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രവാസിയാവുകയയിരുന്നു. വളരെ കുറഞ്ഞ സമയത്തെ ജോലിക്ക് ശേഷം നീണ്ട മണിക്കൂറുകളുടെ ഒഴിവു സമയത്തെ കേവലം നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട രണ്ട് വര്‍ഷത്തിനോളം നീണ്ട പകലിരവുകളുടെ വിരസതക്ക് തെല്ലൊന്നു അയവ് വന്നുതുടങ്ങിയത് നെറ്റ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതില്‍ പിന്നെയാണ്. അതില്‍ പ്രധാനമായും 'ബെയ്ലുക്സ് മെസ്സഞ്ചര്‍' എന്ന ഹൈ ചാറ്റ് സെര്‍വറാണ് ഏറെ സഹായകമായത്. പിന്നീട്, ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഫ് ബിയിലും അധികം താമസിയാതെ ബ്ലോഗിലും എത്തിപ്പെടുകയാണുണ്ടായത്.

ഇന്ന് ഞാനേറെ സന്തോഷത്തിലാണ്. എന്റേതായ ചില പരിമിതികള്‍ക്കുള്ളില്‍ നിന്നും നിരന്തര വായന ഉറപ്പാക്കുന്ന ഒരവസ്ഥയിലേക്ക് എന്റെ ഒഴിവുസമയത്തെ ഉപയോഗിക്കാന്‍ എനിക്കിന്നാകുന്നു. അതിലും അപ്പുറത്തേക്ക് അനേകം സൗഹൃദങ്ങളെ എനിക്കീലോകം സമ്മാനിച്ചിട്ടുണ്ട്. പേരെടുത്തു പറയാന്‍ ധാരാളം പേര്. അവരോടുള്ള എന്റെ സമീപനം കൊണ്ടു തന്നെ എന്നില്‍ അവരെത്ര കണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഞാന്‍ പറയാതെ തന്നെ അവര്‍ക്ക് അറിവുള്ളതാണ്. എങ്കിലും, ഒരു വല്ലാത്ത ഹൃദയ ബന്ധം സൂക്ഷിക്കുന്ന രണ്ട് സുഹൃത്തുക്കളെ പറയാതെ പോകാന്‍ എനിക്കാവില്ല തന്നെ.. ശ്രീ കൊമ്പന്‍ മൂസയും ഫോട്ടോ ഷോപ്പി  കുഞാക്കയും ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഞങ്ങളുടെ ചങ്ങാത്തം എനിക്ക് ചെറുതല്ലാത്ത വിധം ആശ്വാസമാണ്. സമാധാനമാണ്. നന്ദി പ്രിയരേ.. എന്നുമെക്കാലവും ഹൃദയ സ്മിതം കൂട്ട്.

ബ്ലോഗില്‍ എത്തിയ ആദ്യ നാളുകളില്‍ വല്ലാതെകണ്ട് പകച്ചു നിന്നിരുന്നയെനിക്ക് സഹായകരമായ വലിയ ഇടപെടലുകള്‍ നടത്തിയ എണ്ണമറ്റ സുഹൃത്തുക്കളുടെ ഹൃദയ വിശാലതയെയും ഞാനിവിടെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ പ്രധാനമായും പറയേണ്ടുന്ന ഒരു കൂട്ടമാണ്‌ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്'. ബ്ലോഗെന്ന വിശാല ലോകത്തെ പരിചയപ്പെടുത്തി തന്നത്. ആ ഒരു കൂട്ടായ്മയാണ്. ഇന്നുമിപ്പോഴും, പുതുമുഖ ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ പിന്തുണയുമായി ആ കൂട്ടം ഫൈസ് ബുക്കില്‍ സജീവമാണ്. ആ കൂട്ടത്തിലെ സഹൃദയരായ എല്ലാ മനുഷ്യര്‍ക്കും അഭിവാദനങ്ങള്‍..!

ശേഷം, ഞാന്‍ കണ്ടനുഭവിച്ചറിഞ്ഞ ബ്ലോഗ്‌: അനേകം സൃഷ്ടികളിലേക്ക് വഴി നടത്തി എന്നത് മാത്രമല്ല ഒട്ടനേകം പുതുകാഴ്ച്ചകളും എനിക്കിവിടെ കാണാനുമറിയാനുമായി എന്നത് വിശേഷാല്‍ അനുഭവം തന്നെ..! നല്ലതും തിയ്യതുമായ ധാരാളം കാഴ്ചകള്‍... പലപ്പോഴും, വൃത്തികെട്ട പല പദപ്രയോഗങ്ങളും കടുത്ത അസഹിഷ്ണുതയും വലിയ തോതില്‍ പ്രകടമാകുന്ന കാഴ്ച മടുപ്പുളവാക്കിയിട്ടുണ്ട് എന്നു ഞാന്‍ തുറന്നു പറയുന്നു.  സ്വാഭാവികം..! എങ്കിലും, ചിലതുണ്ട്. നമ്മുടെ താത്പര്യം ഗുണകാംക്ഷയെങ്കില്‍ അതിന്റെ ഭാഷയിലും ആ മിതത്വം നാം പാലിക്കേണ്ടതുണ്ട്. സഹിഷ്ണുത എന്നത് കേവലം ഒരു വാക്കല്ലെന്നും തുല്യമായ ബഹുമാനവും ബഹുമതിയും വകവെച്ചു നല്കുക എന്നതാണെന്നും, പരിഗണിക്കുക എന്നത് ഏറ്റം മുന്തിയ സാംസ്കാരിക മൂല്യമാണെന്നുകണ്ട് ഒരു പരിഷ്കൃത സമൂഹം എന്നനിലക്ക് അത് പാലിക്കുന്നതില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. പറയാതെ വയ്യ. സഭ്യവും ഹിതകരവുമായ ഒന്നിലേ ഗുണകാംക്ഷ പ്രകടമാകൂ... ഇത് നമ്മുടെ നയമായി പരിഗണിച്ചു നാം അതിനെ ശീലിക്കേണ്ടതുണ്ട്‌. കുറഞ്ഞത്‌, തന്നിലെങ്കിലും ഇത് പാലിക്കപ്പെടണം എന്ന ഉത്ക്കടമായ ആഗ്രഹവും നിര്‍ബന്ധ ബുദ്ധിയും നമ്മിലുണ്ടാകണം.

ബ്ലോഗും, അതിന്റെ സാധ്യതകളും.

ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, നമ്മിലെത്ര പേര് അതിന്റെ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്...? ഒരു എഡിറ്ററുടെ കത്രികയേല്‍ക്കാതെ തനിക്ക് പറയാനുള്ളതിനെ കേള്പ്പിക്കാനാകുന്നു എന്നതാണ് അതിലെ സവിശേഷ സാധ്യതകളില്‍ ആദ്യത്തേത്. പക്ഷേ,സൃഷ്ടിയുടെ ഗുണത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതിയും പരക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഈയിടെ ശ്രദ്ധ നേടിയ പല പ്രസ്താവനകളിലും അതിലേക്കുള്ള സൂചനകളുമുണ്ട്. അതിന് പരിഹാരമായി രണ്ടാമതൊരാളുടെ സഹായം തേടാവുന്നതാണ്. അതിന് ശേഷിയുള്ളവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടെന്നിരിക്കെ  കുറഞ്ഞപക്ഷം,ഒരു പ്രൂഫ്‌ റീഡര്‍ എന്ന കണക്കിന് നമുക്കവരെ സമീപിക്കാവുന്നതാണ്.

മറുവശത്ത്‌, ഇത് നല്‍കുന്ന സ്വാതന്ത്ര്യം ഒരു ബദല്‍ മാധ്യമമായി കണ്ട് ഉപയോഗിക്കാനുള്ള സാധ്യതയെ നാം നേരാംവണ്ണം പ്രയോജനപ്പെടുത്തുന്നില്ലാ എന്നു വേണം മനസ്സിലാക്കാന്‍. പലപ്പോഴും, മുഖധാരാ മാധ്യമങ്ങള്‍ പറയുന്നതിനെ ആവര്‍ത്തിക്കുന്ന കേവല അനുകരണങ്ങളായി നമ്മുടെ അന്വേഷണ'ത്വരയെ കെടുത്തുന്ന സമീപനമാണ് നമ്മുടെ മിക്ക എഴുത്തുകളിലും കാണാനാകുന്നത്. നാം യഥാവിധി വിഷയങ്ങളെ കൈകാര്യം ചെയ്യുകില്‍, ശബ്ദമില്ലാതെ പോയ പലതിനും ഉറച്ചൊരു ശബ്ദമാവാന്‍ ഈ മാധ്യമത്തിനു സാധിക്കും. അപ്പോള്‍ മാത്രമേ ഒരു ബദല്‍ മാധ്യമം എന്ന ഉത്തമ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകൂ... തീര്‍ച്ചയായും ഇതൊരു ഗൗരവമുള്ള വിഷയം തന്നെയാണ്. 

അതെ, എഴുത്തും എഴുത്തുകാരന്റെ പൊതു മണ്ഡലവും എക്കാലവും ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. വര്‍ത്തമാന കാലത്തും അതൊരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. "എഴുത്തുകാരന്‍/കാരി തന്റെ കാലത്തെ  അടയാളപ്പെടുത്തുന്നുവെന്നാണ്" എന്നിരിക്കെ പ്രത്യേകിച്ചും. പൌരന്റെ.. വിശേഷിച്ചും, എഴുത്തിടങ്ങളിലെ 'സാമൂഹ്യ പ്രതിബദ്ധത' ആവശ്യപ്പെടുന്ന ധാരാളം സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പണാധിപത്യം എന്ന പുതിയ ജാതിക്കും രാഷ്ട്രീയത്തിനും കീഴ്പ്പെട്ട ദാരുണമായ ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. വ്യക്തിയേയും അയാളുടെ ബന്ധങ്ങളെയും, സമൂഹത്തെയും അതിന്റെ രാഷ്ട്രീയത്തെയും അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്ന ഈ രോഗത്തിനെതിരില്‍ നിലകൊള്ളുക എന്നത് നൈതികതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാനവികതയുടെയും വീണ്ടെടുപ്പിനുള്ള ഒരു സമര'വിളംബരം കൂടെയാണ്. വിശേഷിച്ചും എഴുത്തുകാരന് അത് സാദ്ധ്യമാവേണ്ടതുണ്ട്. തന്റെ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് തന്റെടത്തോടെ യുദ്ധം പ്രഖ്യാപിക്കാന്‍ തന്റെ എഴുത്താണിക്ക് ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ അവകാശ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതകളോട് ഐക്യപ്പെട്ടുകൊണ്ടു ആ സമരത്തില്‍ പങ്കാളിത്തം വഹിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങള്‍ ഉണ്ടാവേണ്ടത് കാലം നിര്‍ബന്ധിക്കുന്ന ഒന്നാണ്. കൂടെ അവര്‍ക്കൊപ്പം സമര ഭൂമിയിലും സാന്നിദ്ധ്യം അറിയിക്കുന്ന, കാലം ആവശ്യപ്പെടുന്ന ധര്‍മ്മത്തിന് ഉത്തരമാവാനും എഴുത്തിനും എഴുത്താണിക്കും സാധ്യമാവേണ്ടതുണ്ട്.

അത്തരമൊരു കൂട്ടായ്മയുടെ ഭാഗമാവാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സമര പരിപാടികളില്‍ സജീവമായും ഇടപെടാനും കഴിഞ്ഞുവെന്നത് പോയ നാളുകളിലെ എന്റെ സന്തോഷങ്ങളില്‍ ഒന്നാണ്. ശേഷം, നമ്മുടെ തന്നെ ഒരു സഹോദരന് ഒരു ജീവനോപാധി എന്ന ആശയത്തില്‍ സാധ്യമായത് ബ്ലോഗിടങ്ങളിലെ സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ ചെയ്തു കൊടുക്കുന്നതില്‍ ചെറിയ തോതിലുള്ള ചില ഇടപെടലുകള്‍ നടത്താന്‍ സാധിച്ചുവെന്നതും എന്നിലെ മനുഷ്യനെ സന്തോഷിപ്പിക്കുന്നു. രണ്ടിനോടും സഹകരിച്ച ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് എന്നും പുഞ്ചിരിക്കുന്ന സ്നേഹം പകരം വാഗ്ദത്തം.

ബ്ലോഗും, അതിന്റെ വിപണനവും.

'വായിക്കപ്പെടണം' എന്നത് 'പ്രഥമ'കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. {അങ്ങനെ ഒന്നിന്റെ താത്പര്യം മറ്റെന്തോ ആണ്, അത് ചര്‍ച്ചക്ക് പുറത്തുമാണ്. } സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ ചിന്ത വായനക്കാരന്‍/കാരി , തന്റെതെന്നു കരുതുന്നു. അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുത്തറിയും എന്ന് കരുതുന്നു. അതൊരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സാഫല്യമാണ്. അത്തരം സൃഷ്ടികള്‍ ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..!

എങ്കിലും, നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ്  നിലവിലുള്ളത്. അപ്പോള്‍, അതിനെ അറിയിക്കേണ്ടതായിട്ടുണ്ട്. അഗ്രിഗേറ്ററുകള്‍ നാളുകള്‍ക്ക് മുമ്പും,  ബ്ലോഗര്മാര്‍ക്കായുള്ള ഫൈസ് ബുക്കിലെ ഗ്രൂപ്പുകളും മറ്റും ഈയിടെയായും, വായനയില്‍ കണ്ട നല്ലതിനെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ചില സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വളരെ സഹായകരമായ രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി 'ഇരിപ്പിടം' വളരെ കൃത്യമായി അതിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നു. എങ്കിലും, ബ്ലോഗര്‍ തന്നെയും അതിന് പ്രത്യേക പരിഗണന നല്‍കണം എന്നാണു എന്റെ അഭിപ്രായം.

മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്‌. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു  മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണു എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മി
ത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്വലിയണം.? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം. 

അവസാനിപ്പിക്കുകയാണ്:
പറയാനിനിയുമുണ്ട് ധാരാളം. ഞാന്‍ പങ്കെടുത്ത മൂന്ന് ബ്ലോഗു മീറ്റുകളിലെ അനുഭവങ്ങള്‍ അടക്കം. അവയൊക്കെ  പിന്നീട് ഒരവസരത്തില്‍ ആവാമെന്ന് കരുതുന്നു.  വിസ്താര ഭയം തന്നെയാണ് കാരണം.{ ഇതുതന്നെ വല്ലാണ്ട് നീണ്ടു പോയത് പോലെ..!}

നാമൂസ് എന്തെന്ന് ഈ ഒരു വര്‍ഷംകൊണ്ട് ചെറിയ അളവിലെങ്കിലും സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും അതൊക്കെ തന്നെയായിരിക്കും നാമൂസ്..! ഇക്കാലയളവില്‍ അനേകം നല്ല ബന്ധങ്ങള്‍, ഒട്ടനേകം ഇഷ്ട ബന്ധുക്കള്‍, ബഹുമാന്യ ഗുരുമുഖങ്ങള്‍.. എല്ലാവരോടും ഞാന്‍ സ്നേഹമുള്ളവനായിരിക്കും. ഞാന്‍ പറയുന്നതിനെ കേള്‍ക്കുകയും, ഗുണകാംക്ഷ കരുതി തിരുത്താവശ്യപ്പെടുകയും ചെയ്ത എല്ലാ ബഹുമാന്യ സുഹൃത്തുക്കളോടും നീതിയാചരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധാലുവായിരിക്കും. തുടര്‍ന്നും ആവശ്യമായ തിരുത്തലുകല്‍ക്കായ് എന്റെ ചിന്തകളെയും നിലപാടുകളെയും അറിയിക്കുമ്പോള്‍ ഇക്കാലമത്രയും ഞാനേറെ സന്തോഷത്തോടെ അനുഭവിച്ച സ്നേഹവും പരിഗണനയും, കരുതലും താത്പര്യവും തുടര്‍ന്നും ഒരു പ്രാര്‍ത്ഥന പോലെ അപേക്ഷിക്കുന്നു.
 
ഹൃദയപൂര്‍വ്വം,
നാമൂസ് 


2011, ഡിസം 2

ബഹുമാന്യ ഘാതകര്‍.

"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്."


ഒരു കൂട്ടം ജനങ്ങളുടെ.. {പ്രകൃതിയിലെ മറ്റനേകങ്ങളുടെ} ന്യായ{നീതി}മായ ആവശ്യങ്ങള്‍ക്കുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവ കോടതിയുടെ പരിഗണനയിലുമാണ്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇനി എല്ലാവരുംകൂടി തലകുത്തി നിന്നാലും കോടതിക്ക് മുന്നിലും പ്രധാനമന്ത്രിയുടെ മുന്നിലും, ജനതയുടെ മുന്നിലും വെക്കാന്‍ കഴിയൂ...എന്നിട്ടും, പ്രധാനമന്ത്രിയും, തമിഴ്നാടും ഇവ അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കുകയും ഇല്ല..!


ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമന്ത്രിയേയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം. പക്ഷെ, ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..?
 
ഇതൊക്കെയും ഒരു ജനാധിപത്യ വിശ്വാസിയില്‍ അനേകം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലേറെ ആശങ്കയും..! രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക...?  കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്. അല്ലാതെകണ്ടു യാങ്കിയേമാന്മാര്‍ തന്നുവിടുന്ന പാചക കുറിപ്പുമായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് സദ്യ'വട്ടമൊരുക്കുന്ന ഒരു ദേഹണ്ണക്കാരനെയല്ല. മഹിത ജനാധിപത്യ രാജ്യത്തെ ഒരു കുക്കറി ഷോ' കണക്കുപയോഗിക്കുന്ന വാചക റാണിമാരെയുമല്ല. ഈ അനാസ്ഥ ഈ നിസ്സംഗത ഇത് കുറ്റകരമാണ് സര്‍ദാര്‍ജി..!

രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ.. എന്തേ, രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!

ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന്  നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്. 

അതെ, നമ്മുടെ പ്രതിഷേധവും വികാരവും കാണിക്കേണ്ടത് സുപ്രീം കോടതിയോടാണ്. ഭീതിതമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു വലിയ ജന വിഭാഗത്തിന്റെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം  കോടതി താമസംവിനാ നടപ്പില്‍ വരുത്തേണ്ടതുണ്ട്.

ഇവിടെ ലളിതമായ രണ്ടു മൂന്നു ചോദ്യങ്ങളില്‍ ഈ പോസ്റ്റ് സംഗ്രഹിക്കാം എന്നാണ് തോന്നുന്നത്.

ഒന്ന്: നമ്മള്‍ മലയാളികള്‍ക്ക് പുതിയ ഡാം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. നിലവിലത്തേത് അപകടാവസ്ഥയില്‍ അല്ലെങ്കില്‍..!

രണ്ട്; ഇനി നിലവിലെ ഡാം അപകടാവസ്ഥയില്‍ ആണെന്ന് സ്ഥാപിക്കുന്ന മുഴുവന്‍ തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.! എങ്കില്‍, നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഇവ ആധികാരികമായി പരിശോധിക്കാനോ തീര്‍പ്പു കല്പ്പിക്കാണോ പറ്റില്ലല്ലോ..?  അത് ചെയ്യേണ്ടത്, ചെയ്യിക്കേണ്ടത് നീതിപീഠത്തിന്റെ കര്‍ത്തവ്യം ആണെന്നാണ് നമ്മള്‍ പൊതു ജനങ്ങള്‍ മനസ്സിലാക്കുന്നത്.

മൂന്ന്: അങ്ങനെ പരിശോധിച്ച്‌  ഈ ഡാമിന് യാതൊരു തകരാറോ ജനതയ്ക്ക് ഭീഷണിയോ ഇല്ലെന്നാണ് കോടതി പറയുന്നതെങ്കില്‍ നമ്മള്‍ മലയാളികള്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ, അത് കോടതിയാകണം പറയേണ്ടത്. അതും വസ്തുതകളുടെ വെളിച്ചത്തില്‍.

നാല്: നിലവിലെ ഭൂകമ്പങ്ങളുടെയും വര്‍ദ്ധിച്ച നീരൊഴുക്കിന്റെയും പശ്ചാത്തലത്തില്‍ ഈ കേസ് ഉടനടി പരിശോധിച്ച് തീര്‍പ്പു കല്പ്പിക്കെണ്ടതല്ലേ..? അതല്ലേ കോടതിയോട് ഈ നാട്ടിലെ മുഴുവന്‍ ജനതയും, രാഷ്ട്രീയ നേതാക്കളും, സേവ് മുല്ലപ്പെരിയാര്‍ കമ്മിറ്റികളും ചെയ്യേണ്ടത്. അല്ലാതെ ഒച്ചയെടുക്കുന്നത് വെറുതെ പ്രശ്നം വഷളാക്കുമെന്നത് വ്യക്തമല്ലേ..?

അഞ്ച്‌; വികാരങ്ങള്ക്കപ്പുറത്തു കോടതി തീരുമാനിക്കട്ടെ എന്നും എത്രയും വേഗം തീരുമാനിക്കണം എന്നതുമല്ലേ അപ്പോള്‍ ശരിയായ നിലപാട്.

ആറ്: അങ്ങനെ കോടതിക്ക് ഈ കേസില്‍ പെട്ടന്ന് ഇടപെടാനുള്ള പ്രേരണകള്‍ എങ്ങനെയൊക്കെ നല്‍കാം, ഏതെല്ലാം രീതികളില്‍ നമ്മുടെ പ്രതിഷേധം അറിയിക്കാം എന്നൊക്കെയല്ലേ നമ്മള്‍ കൂലംകഷമായി ചിന്തിക്കേണ്ടത്. കാര്യങ്ങള്‍ ഇത്രയും 'ലളിതം' എന്നിരിക്കെ നമ്മുടെ പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍  പ്രശ്നത്തെ വല്ലാതെ നീട്ടിക്കൊണ്ടുപോകുന്നുണ്ടോ...? എങ്കില്‍, ഈ ഭീതിയിലും ആശങ്കയിലും ജനത ഇനിയും മരിച്ചു ജീവിക്കട്ടെ എന്നാരാണ് ജനതക്ക് മേല്‍ വിധി നടപ്പാക്കിയത്. ?

എങ്കില്‍, കോടതിയെ അതിന് പ്രേരിപ്പിക്കും വിധം കോടതിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ പാകത്തിലുള്ള ജനാധിപത്യ സമരങ്ങളില്‍ സംസ്ഥാനം ഒറ്റക്കെട്ടാവണം. നമ്മുടെ സ്കൂള്‍/കോളേജ് കാംപസുകളും, തൊഴില്‍ ഇടങ്ങളും, ഓരോ കുടുംബവും, പ്രവാസ ലോകവും..എല്ലാം ഈ സമരത്തില്‍ ഭാഗഭാക്കാകണം. കട കമ്പോളങ്ങള്‍ അടച്ചിട്ടു കൊണ്ടോ, നിരത്തുകള്‍ ഉപരോധിച്ചു കൊണ്ടോ, സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടോ ഉള്ള പതിവ് രീതികളില്‍ നിന്നും
മാറിയുള്ളോരു സമരം. ഇതത്രയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനജീവിതം ദു:സഹമാക്കുന്നുണ്ട്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായൊരു സമര രീതി ആവിഷ്കരിച്ചു കൊണ്ടായിരിക്കണം കോടതിയോടിക്കാര്യം ആവശ്യപ്പെടേണ്ടുന്നത്. 


സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തപാല്‍ വിലാസത്തില്‍ മേല്‍ചൊന്ന ഇടങ്ങളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ പോകട്ടെ.. തീര്‍ത്തും വ്യക്തിപരമായി അയക്കപ്പെടുന്ന ഇത്തരം കാര്‍ഡുകളില്‍ ചേര്‍ക്കപ്പെടുന്ന ഓരോന്നും അതാതു വ്യക്തിയുടെ മനസ്സില്‍ തോന്നുന്നത് അവരുടെ തന്നെ കൈപ്പടയില്‍ കുറിച്ചത് ഇങ്ങനെ ആവണം. സ്കൂള്‍ കുട്ടികള്‍ക്ക് ഒറ്റക്കും കൂട്ടമായും ഇങ്ങനെ ചെയ്യാവുന്നതാണ്. ഒന്നാം ഘട്ടം ഇങ്ങനെയും. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒപ്പുവെക്കുന്ന ഒരു ഭീമ ഹര്‍ജിയും ഇതേ വിഷയത്തില്‍ കോടതിയിലേക്കെത്തട്ടെ.. നാട്ടിലെ സന്നദ്ധ സംഘങ്ങളുടെയും, സേവ് മുല്ലപ്പെരിയാര്‍ ഫോറങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഓരോ ജില്ലാ കേന്ദ്രീകൃതമായി ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്‌താല്‍.. കുറഞ്ഞ സമയത്തിനുള്ളില്‍ ഈരണ്ടാം ഘട്ട സമരം അവസാനിക്കുകയായി. ഈ ഓരോ പോസ്റ്റ്‌ കാര്‍ഡിനും ഓരോ ഹര്‍ജിയുടെ മാനം കൈവരുന്നത് വിഷയത്തിന്റെ ഗൌരവം ഉറപ്പാക്കുന്നുണ്ട്.  ഇതിനോടകം കോടതി ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞിരിക്കും. പിന്നീട്, അമാന്തം കാണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല തന്നെ....!

2011, നവം 24

വിരേചനത്തിന്റെയൊഴുക്ക്



വിരേചനത്തിന്റെയൊഴുക്ക്.


അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും,
'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.

എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.!

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍,
'എച്ചില്‍ കൂനകള്‍' അടയാളം കാണിക്കുമ്പോള്‍,

"കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പൂമുഖവും കടന്നു, 'ചില്ല് കൂട്ടില്‍' നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

2011, നവം 10

മാതൃകകള്‍ ഉണ്ടാകുന്നത്.

മാതൃകകള്‍ ഉണ്ടാകുന്നത്.


ആകാശത്തു നിന്നടര്‍ന്ന നക്ഷത്രത്തിനു
പ്രതീക്ഷയുടെ സ്വര്‍ഗ്ഗവാനം താണ്ടിയ
കുഞ്ഞുപറവകള്‍
ഹൃദയരക്തം ഊര്‍ജ്ജമായ്
കൊടുത്തിട്ടു പോകുന്ന
കാഴ്ചയെത്ര ഹൃദ്യം.

ഇന്ദ്രപ്രസ്ഥത്തിലെ വാനരക്കൂട്ടങ്ങളോട്
ദൈവ സമക്ഷം വ്യവഹാരത്തിലേര്‍പ്പെട്ട്
മാനനഷ്ടത്തിന് പരിഹാരം ചോദിക്കുന്ന,
പൂര്‍വ്വ സൂരികളുടെ നിലപാടെത്ര ന്യായം.

ഇറോം ആരാണു നീ,
എന്താണു നീ..?
സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?
ജനഹിതത്തിന്‍ രക്തമൂറ്റുന്ന
ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..?

ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ,
കലിയെ ജയിക്കുന്ന അവതാരപാത്രമോ,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ,
മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു,
മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന
വിയര്‍പ്പുലവണം മണക്കുന്ന ഗംഗ.

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.

2011, സെപ്റ്റം 25

നിറുത്തുക, ഈ ഭീകരത.

ഇറോം...
നിറുത്തുക, ഈ നിരാഹാര ഭീകരത
ഞങ്ങള്‍ നവ ഭാരതീയര്‍ {കോളനീയര്‍}
'യാങ്കി'യേമാന്റെ പൊന്നോമനകള്‍
ഭീകരതെക്കിതിരായി,
തലയോട്ടി കൊണ്ട് കുഴിമാടം നിറച്ചവര്‍.
വികസനത്തിനായി സ്വയം വിറ്റു തീര്‍ക്കുവോര്‍
സംവരണത്തിനായി ജീവിതം ഉഴിഞ്ഞവര്‍.
സൈന്യത്തിനായി സ്വത്വവും, സ്വത്തും നല്‍കിയോര്‍.

അറിയില്ലേ...
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം..!
ആഭ്യന്തര ഭീകരാക്രമണം..!
'ആദിവാസി നക്സല്‍' ഭീഷണി..!
അല്പം തിരക്കിലാണ്.
ജന സേവകര്‍ ജയിലഴിക്കുള്ളിലാണ്.

ധൈര്യമായിരിക്കുക.
ഒരപരാധിയും ശിക്ഷിക്കപ്പെടുകയില്ല.
പരമോന്നത നീതിപീഠം പരിമിതപ്പെടുകയില്ല.
സ്ത്രീയും {അവളുടെ വയറ്റിലെ} കുട്ടിയും
സംരക്ഷിക്കപ്പെടണം: അവന്‍,
ഭാവി സൈന്യാധിപനാണ്.

നന്ദി,
ശാന്തമായി ഒരു വ്യാഴവട്ടം പിന്നിട്ടതിനല്ല.
ധീരമായി ചെറുത്തു നിന്നതിനുമല്ല.
നിന്റെ നാടിന്റെ നഗ്ന മാംസത്താല്‍
എന്റെ വായനക്കൊരു 'കവറൊ'രുക്കിയതിന്.
എന്റെ 'പെട്ടിയില്‍' ദൃശ്യ'വിരുന്നൊരുക്കിയതിന്.

പ്ലീസ്..!
ഞാനൊന്ന് മിണ്ടാതിരിക്കട്ടെ,
എനിക്ക്, ദേശസ്നേഹം കൊണ്ട് നില്‍ക്കാന്‍ വയ്യ.
നിറുത്തുക, ഈ നിരാഹാര ഭീകരത.
എന്നെ ഭീകരനാക്കരുത്. പ്ലീസ്..!!

----------------------------------------------------
മറ്റു പോസ്റ്റുകള്‍..

2011, ഓഗ 14

'ഇറോം' മലയാളം സംസാരിക്കുന്നു.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.

ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്‌. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .
അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ് കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അന്ന് തുടങ്ങി ഇന്നുമവസാനം കണ്ടിട്ടില്ലാത്ത ആ സമരത്തില്‍ നിന്നും അവരീസമയം വരെയും പിന്നാക്കം പോയിട്ടില്ല. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാര സത്യാഗ്രഹം. ഈ സമയത്തിനിടയില്‍ ആന്തരാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അകാലത്തില്‍ ആര്‍ത്തവം ചക്രം നിലക്കുക ചെയ്തിട്ട് കൂടിയും ഭരണകൂടത്തിനിവര്‍ കേവലം ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്ണുമാത്രമാണ്ത്രേ..! എന്നാല്‍, കോടിക്കണക്കിനു വരുന്ന ജനഹൃദയങ്ങളില് ഇവര്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടാത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌.
അതെ, നാം കേവലമൊരു ഉടലല്ലെന്നും നമ്മിലിപ്പോഴും ജീവനുള്ളൊരു ആത്മാവ് അവശേഷിക്കുന്നുവെന്നതിന്റെ തെളിവിനായിട്ടാണെങ്കിലും നമുക്കൊന്ന് ഉറക്കെ കരയേണ്ടിയിരിക്കുന്നു. കുറഞ്ഞത്‌ ഈ അനീതികള്‍ക്കെതിരെ അരുതേ എന്നൊരു വിസമ്മതത്തിന്റെ തലയാട്ടലെങ്കിലും നമ്മില്‍നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇറോം പറയുന്നു. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- ഈ വാക്കുകളില്‍ കാണാം സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, അര്‍പ്പണ ബോധത്തിന്റെ, നിര്‍ഭയത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉറച്ചശബ്ദം.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ്‌ നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.

പിന്‍ കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.

അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ്‌ ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------

ചേര്‍ത്തു വായിക്കാം.

നിറുത്തുക, ഈ ഭീകരത.

2011, ഓഗ 1

ലോക് 'പാലി'ലെ കറുപ്പ്.


നാളുകളായി നമ്മുടെ ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒന്നാണ് അഴിമതി വിരുദ്ധ സമരങ്ങളും ലോക്പാല്‍ ബില്ലും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ ബില്ല് ഇരുപതില്‍പരം തവണ നമ്മുടെ ജനാധിപത്യ കോവിലില്‍ അവതരിപ്പിച്ചെങ്കിലും അതൊരു നിയമമായി പാസ്സാക്കിയെടുക്കാന്‍ നമ്മുടെ രാജ്യത്തിനായിട്ടില്ല. ഇപ്പോള്‍, ഏറെ കാലത്തെ ഒച്ചപ്പാടുകള്‍ക്കൊടുവില്‍ കേന്ദ്ര മന്തിസഭ ബില്ലിനംഗീകാരം നല്‍കിയിരിക്കുന്നു. അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് വീണ്ടും സഭയില്‍ വെക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ ബില്ലിനെ ഇത്രയും താമസിപ്പിച്ചത്. എന്നാല്‍, രാജ്യത്തെ നിയമഞ്ജരുടെ ഭൂരിപക്ഷാഭിപ്രായവും പിറക്കാന്‍ പോകുന്ന നിയമം ഏറെ ദുര്‍ബലമാണെന്നാണ്. രാജ്യത്തെ നീതി ക്ഷേത്രങ്ങള്‍ പോലും അഴിമതിയില്‍നിന്നും ഒട്ടും മുക്തമല്ല എന്ന വാര്‍ത്തകള്‍ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്‍റെ വീണ്ടെടുപ്പിന് ഒരു നല്ല ചികിത്സാരിയെ നിര്‍ബന്ധിപ്പിക്കുന്നുമുണ്ട്.

സാമൂഹിക നീതിയിലതിഷ്ടിതമായ സമഗ്ര വികസനത്തിലൂടെ മാത്രമേ ഒരു സമാധാന സമൂഹത്തെ സൃഷ്ടിക്കാന്‍ സാധ്യമാകൂവെന്നിരിക്കെ.. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തേ മതിയാകൂ. എന്നാല്‍, ജനാധിപത്യത്തിലെ പ്രയോക്താക്കളായ 'ലെജസ്ലീവും എക്സിക്യുട്ടീവും ജഡീഷ്വറിയും' അഴിമതിയെന്ന സാമൂഹ്യ തിന്മയുടെ ഉപാസകരായി മാറിയ കാഴ്ചയാണ് വര്‍ത്തമാന രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. കോടികളെഴുതാന്‍ പൂജ്യം തികയാത്ത അഴിമതിക്കഥകളാണെങ്ങും കേള്‍ക്കാനാകുന്നത്. കൊട്ടിഘോഷിക്കപ്പെട്ട വികസനങ്ങളുടെ പേരില്‍ ജീവിതത്തിന്‍റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട ദശലക്ഷക്കണക്കിന് വരുന്ന ജന സമൂഹങ്ങളുണ്ട് ഇവിടെ.സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളായും ഇടക്കൊക്കെ കയ്യേറ്റക്കാരായും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ട വികസനത്തിന്‍റെ ഗുണഭോക്താക്കള്‍.അപ്പോഴും ചില രാഷ്ട്രീയ മാന്യന്മാര്‍ സത്ര/ഭൂമി കുംഭകോണങ്ങള്‍ പോലോത്ത അഴിമതികള്‍ ഒരു ജന്മാവകാശമായി നിര്‍ബാധം തുടര്‍ന്ന് ഒരുന്നു.വിലക്കിയും നിഷേധിച്ചും നേടിയെടുത്ത സുഖാലാസ്യത്തില്‍ ഇവിടത്തെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പള്ളിയുറക്കം തുടരുമ്പോള്‍, ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടക്ക് മരിച്ചു വീഴുന്ന ആയിരങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവിടെയൊരു ജനാധിപത്യത്തിലെ കണിയാരെയും ആകുലചിത്തനാക്കാത്തതെന്തു കൊണ്ടാവണം..? ഈ സാഹചര്യത്തിലും കല്‍മാഡിമാര്‍ക്ക് കട്ടുമുടിക്കാന്‍ സൌകര്യമൊരുക്കുന്ന പുറംഭിത്തി കെട്ടാനുള്ള തിരക്കിലാണ് നമ്മുടെ ഭരണകൂടങ്ങള്‍.അതിനുപയോഗിക്കുന്നതോ വികസനത്തിന്‍റെ ഇരകളായ ഇതേ പാവങ്ങളുടെ കായികാധ്വാനത്തെ തന്നെയാണ്.വികസനത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഗുണഭോക്താക്കള്‍ പോലുമല്ലാത്ത ഈ പാവങ്ങളുടെ ജീവനെ കുരുതി കൊടുത്തു കൊണ്ട് തിന്നു കൊഴുക്കുന്ന ഈ രാഷ്ടീയ ദുര്‍ഭൂതങ്ങളെ സംരക്ഷിക്കാനാണ് പലപ്പോഴും രാജ്യത്ത് നിയമങ്ങള്‍ പടക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുരംഗം എത്രമാത്രം മലിനപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവായി ദിനേനയെന്നോണം എന്തുമാത്രം രോദനങ്ങളാണ് ജനാധിപത്യത്തിന്‍റെ കണ്ഠനാദമായി രാജ്യത്തിന്‍റെ ആത്മാവ് കേട്ടുകൊണ്ടിരിക്കുന്നത്..?

അഴിമതിയില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സാമൂഹികനീതിയെന്ന ഒന്ന് പ്രതീക്ഷിക്കുന്നതില്‍പരം വലിയ രാഷ്ട്രീയ മണ്ടത്തരം മറ്റൊന്നില്ല. അഴിമതി നിര്‍മ്മാര്‍ജ്ജനം ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ജനസമൂഹം ശക്തമായ നിയമ പരിപാടികള്‍ ആവിഷ്കരിച്ചു ജാഗ്രതയിലായിരിക്കുകയാണ് ജനാധിപത്യത്തില്‍ അവശ്യം വേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനാര്‍ജ്ജവമില്ലാത്തൊരു ഭരണ നേതൃത്വമാണ് നമുക്കുള്ളത്. അല്ലെങ്കില്‍, രാജ്യമേറെ മുറവിളി കൂട്ടിയ ഒരു നിയമത്തിനിത്രയും കാലതാമസം വരില്ലാല്ലോ..? എന്നിട്ടവസാനം പ്രധാനമന്ത്രിയേയും ജഡ്ജുമാരേയും ബില്ലിന്‍റെ പരിധിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പോകുന്നുവെന്നാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്ന ഒരു നിയമത്തിന്‍റെ പ്രത്യേകത..! അതുപോലും ഈ നിയമത്തിന്‍റെ ദൗര്‍ബല്യമായേ കണക്കാക്കാനോക്കൂ. കാരണം, മുമ്പും രാജ്യം ഭരിച്ച പ്രധാനമന്ത്രിമാര്‍ വിവിധങ്ങളായ അഴിമതിയാരോപണങ്ങളില്‍ പെട്ടിട്ടുള്ളവരാണ്. നമ്മുടെ നീതി ക്ഷേത്രത്തിലെ പൂജിതരുമതേ, സമീപകാല സംഭവങ്ങള്‍ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ ഓരോ പൗരനും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇടമുണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ, ജനാധിപത്യാരോഗ്യ സംരക്ഷണത്തിന് ഓരോ പൗരനേയും വിചാരണ ചെയ്യപ്പെടേണ്ടതുമുണ്ട്. ഒരിക്കലുമൊരാളും സംശയത്തിന്‍റെ ആനുകൂല്യത്തിലോ പദവിയുടെ ഔദാര്യാത്തിലോ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ല.

ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കലാകും.എങ്കില്‍, എന്തിനീ കഷ്ടപ്പാട്..? ഇവിടെ ശ്രദ്ധേയം, ഇങ്ങനെ പ്രധാനമാന്ത്രിമാരെയും ഉയര്‍ന്ന കോടതികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിയമം അറുവഷളത്തരം ആണെന്നിരിക്കെ എന്തിനിത് കൊണ്ടുവരുന്നു.? അതിന്‍റെ ഉത്തരം വളരെ ലളിതമാണ്.അമ്മയെ തല്ലിയാലും രണ്ടുപക്ഷം പിടിക്കുന്ന നമ്മുടെ ജനത ഈ ബില്ലിന്‍റെ തലേ നാള്‍ വരെ ഒറ്റെക്കെട്ടെന്നു തോന്നിപ്പിക്കുന്ന വാഗ്വാദങ്ങളില്‍ ഒന്ന് ചേരുകയും പിറ്റേന്ന് മുതല്‍ കോണ്‍ഗ്രെസ്സും ബിജെപിയുമൊക്കെയായി വേര്‍പിരിയുകയും ചെയ്യും.! ഭൂരിപക്ഷ സാമൂഹ്യ മനശാസ്ത്രം നന്നായറിയാവുന്ന ഭരണപക്ഷവും പ്രതിപക്ഷവും അവിടം മുതല്‍ പുതിയ നാടകങ്ങള്‍ മെനഞ്ഞ് തുടങ്ങും.ആ അര്‍ത്ഥത്തിലിത് 'ഗംഭീര'മായൊരു ചുവടുവെപ്പ് തന്നെ..!! പഴയ കാലമെന്നോ പുതിയ കാലമെന്നോ ജനാധിപത്യമെന്നോ എകാധിപത്യമെന്നോ വ്യത്യാസമില്ലാതെ ഇവര്‍ മാറിമാറി 'കള്ളനും പോലീസും' കളിച്ചു രാജ്യത്തെ പൗരന്മാരെ വിഡ്ഢികളാക്കികൊണ്ടിരിക്കും.ഇവിടെ യുക്തമെന്നു നമ്മള്‍ കരുതുന്ന നിയമങ്ങളിലെ പഴുതുകള്‍ തന്നെയാണ് പ്രതികളെ രക്ഷിക്കുന്നതും നീതിന്യായത്തെ അവഹേളിക്കുന്നതും എന്നിരിക്കെ,സാമാന്യ ബുദ്ധിക്ക് യുക്തമെന്നു പോലും തോന്നാത്ത നിയമ നിര്‍മാണത്തിന് പഴുതുകളെണ്ണാന്‍ മാത്രമേ നേരമുണ്ടാകൂ..അത് മറ്റൊരു ദുര്‍വിധി.! അര്‍ത്ഥഗര്‍ഭമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു വേര്‍തിരിവ് ലോക്പാലില്‍ അനുവദിക്കുന്നതെങ്കില്‍ അത് ജനങ്ങളേയും നിയമഞ്ജരേയും സത്യസന്ധമായി ബോധ്യപ്പെടുത്താന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്..?

വേണം നമുക്കൊരു ലോക്പാല്‍. ശക്തവും യുക്തവുമായ ഒരു നിയമം ഭാരതത്തിന്‍റെ അവകാശമാണ്. ജനാധിപത്യത്തിന്‍റെ ആവശ്യവുമാണത്. എന്നാല്‍, നിയമം എന്നത് രാജ്യ താത്പര്യത്തിനുള്ളതായിരിക്കണം. അഥവാ, അതിന്‍റെ സൃഷ്ടിപ്പ് മൊത്തം ജനതയുടെ ഹിതത്തിനനുഗുണവമായിരിക്കണം. അല്ലാതിത് പോലെ ജനതയെ പരിഹസിച്ചു ചിരിക്കുന്നതാവരുത്.

2011, ജൂലൈ 14

ചരമഗീതം.

പണ്ട് നിന്‍ അഴകായി നിലകൊണ്ട പ്രകൃതി
ഇന്നോ, ചൂഷകരറുത്തു മാറ്റി.

പണ്ടു നീ.. കനകം വിളയിച്ച പാടങ്ങള്‍
പണി തീരാ 'കുടീരങ്ങള്‍' കീഴടക്കി.

പേരിന്‍ പെരുമായിലുള്ളോരു കേരവും
കണ്ണീരു കാണിക്ക വെച്ചിടുന്നു.

ഒഴുകിത്തഴുകിത്തലോടിയ നദികളും
തൊണ്ടവരണ്ടിന്നു കേണിടുന്നു.

മാവേലിമന്നന്‍റെ പിന്ഗാമികളിവര്‍
മാമല നാടിതില്‍ വാണിടുമ്പോള്‍

മാനുജരെല്ലാരുമൊന്നായി മനുജരെ
കൊല ചെയ്തു മതി മറന്നാടിടുന്നു.

മാനഭംഗങ്ങളും മദ്ദ്യാസക്തിയും
മലയാള 'തനിമ'യായ് മാറിടുന്നു.

ദൈവത്തിന്‍ നാടിതില്‍ ആതിഥ്യമരുളുന്ന
അടിമുടി മാറ്റും പരിഷ്കാരവും

അകം കത്തിയെരിയുമീ മനുജ ജന്മങ്ങളും
ആര്‍ക്കും വേണ്ടാ പ്രമാണങ്ങളും,

ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
ശീര്‍ഷകം മാറ്റിയ പാതകളും,

ശിരസ്സ്‌ നമിക്കും നിന്നാസന്ന മൃത്യുവില്‍
ഞാനും കുറിക്കുന്നു ചരമഗീതം..!!

2011, ജൂൺ 19

വിവരാവകാശത്തിന്‍റെ സ്വകാര്യത.


"ഏതൊരു നിയമത്തിനും ഒരുദ്ദേശ്യമുണ്ട്.ആ ഉദ്ദേശ്യത്തിനുമുണ്ടൊരു ഉദ്ദേശ്യം. അതിന്റെ സാധുതയിലാവണം ഏതൊരു നിയമത്തെയും സ്വീകരിക്കേണ്ടതും ബഹിഷ്കരിക്കെണ്ടതും."

മഹിത ജനാധിപത്യ പാരമ്പര്യ രാജ്യത്തെ ജനതിതിയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ വ്യക്തമായും നിര്‍വ്വചിക്കുന്ന ഒരു ഭരണഘടന. അത് നിഷ്കര്‍ഷിക്കുന്ന പ്രതലത്തില്‍ ഭരണം നടത്തുന്ന വിവിധ അധികാര കേന്ദ്രങ്ങള്‍. കാലങ്ങളായി അവര്‍ ജനക്ഷേമമെന്ന അടിസ്ഥാന താത്പര്യം മുന്‍നിര്‍ത്തി അനവധി നിയമ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയുണ്ടായി. വിവിധങ്ങളായ കാര്യ പരിപാടികളുടെ അന്ത്യത്തില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തുന്നതോടെ പ്രാബല്യത്തില്‍ വരുന്ന ഓരോ നിയമത്തിന്റെയും നേരിട്ടുള്ള ഗുണഭോക്താക്കള്‍ രാജ്യത്തെ മൊത്തം ജനങ്ങളാണ്. അവരുടെ ജീവിത സന്ധാരണത്തിന് വേഗത കൂട്ടാനെന്ന പേരില്‍ ആവിഷ്കരിച്ച പല നിയമങ്ങളും അതിന്‍റെ വിപരീത ഫലം കൊയ്ത ചരിത്രം നമുക്ക് മുമ്പിലുണ്ട്. രാജ്യത്തെ കരുത്തര്‍ക്കും സൗന്ദര്യമുള്ളവര്‍ക്കും വീണ്ടും വീണ്ടും കരുത്തരാകാനേ അവയില്‍ ചിലതുപകരിച്ചോള്ളൂ...

ഈയടുത്ത സമയത്ത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടിയ രാജ്യത്തെ അനേകം ജനാധിപത്യ വിശ്വാസികളെ സമരമുഖത്തേക്കാനയിച്ച അഴിമതി വിരുദ്ധ സമരങ്ങള്‍. അതിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിപ്പിച്ച അനേകം സംഭവങ്ങള്‍. ആ സംഭവങ്ങളുടെ വികാസത്തെയും ഗതിയേയും നിര്‍ണ്ണയിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തന പാരായണങ്ങള്‍.. ശേഷം, കുറ്റാന്വേഷണത്തിന് വേഗത കൂട്ടിയ, അതതു ഏജന്‍സികള്‍ക്ക് സഹായകമായ വിവരം ചോര്‍ത്തല്‍ പ്രക്രിയകള്‍ ഇവയെല്ലാം തന്നെ അരുതെന്ന് വിലക്കുന്ന പുതിയ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമായി ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യതയെ കൂടെ ഉള്‍പ്പെടുത്തുന്നതോടെ സംഭവിക്കാനിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറെ വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു വിവരാവകാശ നിയമം. അറിയാനുള്ള പൌരന്റെ  സ്വാതന്ത്ര്യത്തെ അനുവദിക്കപ്പെടുകയെന്ന ഏറെ മഹത്തായ ഒരു ജാനാധിപത്യ ധര്‍മ്മത്തെയാണ് വിവരാവകാശ നിയമം കൊണ്ട് രാജ്യത്ത് സ്ഥാപിതമായത്. ജനതയുടെ അറിയാനുള്ള അവകാശത്തെ അനുവദിക്കപ്പെടുക വഴി, {രാഷ്ട്രസുരക്ഷയെ നേരിട്ട് ബാധിക്കാത്ത, തന്ത്രപരമായ രഹസ്യങ്ങളൊഴികെ ഏതൊന്നിനെയും} വിവരം പൂഴ്ത്തി വെക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പുതിയ അടിമ-ഉടമ ബന്ധത്തെ/സമ്പ്രദായത്തെ തകര്‍ക്കുന്ന ഒരു വെല്ലുവിളിയെ വിവരാവകാശ നിയമം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. അതുവഴി ഒരു വലിയ ജനാധിപത്യ തത്വത്തെ ഈ നിയമം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്തന്നെ ഈ നിയമം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതിന്റെ കൃത്യവും കണിശവുമായ ഉപയോഗം കൊണ്ട് ജനാധിപത്യ വഴിയില്‍ രാജ്യം ബഹുദൂരം സഞ്ചരിച്ചതായി സമീപകാല അനുഭവങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു. എത്രയേറെ നീതിനിഷേധനങ്ങളുടെ പച്ചയായ വാസ്തവകഥകളാണ് ഈ നിയമത്തിലൂടെ രാജ്യമറിഞ്ഞത്. അനേകങ്ങളായ അഴിമതിക്കഥകളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ഈ നിയമം വഴി വെളിവാക്കപ്പെട്ടത്. രാജ്യത്തിന്റെ ആത്മാവിനെതന്നെ വേദനിപ്പിച്ച/മനസ്സാക്ഷിയെ ഞെട്ടിച്ച 'ഭരണകൂട ഭീകരത'കളെപ്പോലും ഈ നിയമം തുറന്നു കാണിക്കുകയുണ്ടായി. ഒരുപക്ഷെ, "ജനം തന്നെയാണ് യഥാര്‍ത്ഥ യജമാനന്‍" എന്ന പ്രഥമ സത്യത്തെ ഒരു ചെറിയ അളവിലെങ്കിലും ബോദ്ധ്യപ്പെടുത്തുന്നതില്‍ ഈ നിയമം ഏറെ വിജയിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ പുതിയതായി മൌലികാവകാശങ്ങളുടെ ഗണത്തിലേക്ക് പൌരന്റെ സ്വകാര്യതയെക്കൂടെ എണ്ണപ്പെടുമ്പോള്‍ വിവരാവകാശ നിയമം അനുവദിക്കുന്ന ഏറെ ഉദാരമായ പല സ്വാതാന്ത്ര്യങ്ങളെയും അത് വിലക്കുകയും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യും. ഫലമോ, വിവരാവകാശ നിയമത്തിന്റെ ആത്മാവിനെപ്പോലും അത് നശിപ്പിക്കും. പൌരന്റെ സ്വകാര്യതയെ മാനിക്കണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകാനിടയില്ലാ. എങ്കില്‍, സംരക്ഷിക്കപ്പെടേണ്ടതും മറക്കപ്പെടേണ്ടതുമായ 'സ്വകാര്യത' ഏതൊക്കെയാണ്..? ഒരു വ്യക്തിയുടെ സ്വകാര്യയുടെ പരിധിയില്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്, 'അപരന്' നിര്‍ബന്ധപൂര്‍വ്വം തിരക്കാന്‍ പാടില്ലാത്ത സ്വകാര്യതയുടെ ലോകം എത്രമാത്രം പരന്നതും ആഴമുള്ളതുമാണ്.? അത് എന്തിനെയൊക്കെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കേണ്ടത് ? വ്യക്തിയുടെ ആശയ വിനിമയ മാധ്യമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ ഇവയൊക്കെയും ഇതേ സ്വകാര്യതയുടെ പരിധിയില്‍പ്പെടുമോ..? വ്യക്തിയുടെ സ്വകാര്യതയുടെ സംരക്ഷണം സമൂഹത്തെയോ രാഷ്ട്രത്തെയോ അഴിമതിയെയോ ലൈംഗീക കൃത്യങ്ങളെയോ സംബന്ധിച്ച് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു..?

സ്വകാര്യത എന്ന സങ്കല്‍പം ഉരുവം കൊള്ളുന്നതും അതിനെ നിര്‍വ്വചിക്കുന്നതും തീര്‍ത്തും വ്യക്തിത്യാധിഷ്ടിതം എന്ന നിലക്കാണോ.? അതില്‍, രാഷ്ട്രത്തെയും സമൂഹത്തെയും ജനാധിപത്യാരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങളിലെ തീര്‍പ്പെന്താണ്.? പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നിയമം/അവകാശം എങ്ങനെയാണ് ഇടപെടുക.? ഇവിടെ ആദ്യം നിര്‍വ്വചിക്കപ്പെടെണ്ടത് ഇവയൊക്കേയുമാണ്. എന്നിട്ടാവാം ആ സ്വകാര്യതയുടെ സംരക്ഷണത്തെ മൌലികാവകാശമായി അനുഭവിക്കാനുള്ള വഴിവേട്ടെണ്ടത്. ഒരു കാര്യമുറപ്പ് പൌരന്റെ കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടങ്ങള്‍ തീര്‍ച്ചയായും വെട്ടി മാറ്റണം. അതോടൊപ്പം സാമ്പത്തിക കാര്യങ്ങളെ തുറന്നു പറയതിരിക്കല്‍ എന്ന കള്ളത്തരത്തെ അനുകൂലിക്കയുമരുത്.എന്നാല്‍, അതിന്റെ പേരില്‍ വിവരാവകാശ നിയമത്തിന്റെ നിറം കെടുത്തുകയെന്നാല്‍ അതാശാസ്യമോ..?

തീര്‍ച്ചയായും നാം ആശങ്കയിലാണ്. ഏതൊരു മര്‍ദ്ദക ഭരണകൂടവും ഭരണീയന്റെ ചോദ്യം ചെയ്യാനുള്ള /അന്വേഷിച്ചറിയാനുള്ള ഏതൊരു വിവരസമാഹരണത്തെയും ഏറെ ഭയപ്പെടുന്നുണ്ട്. കാരണം, ഇവയത്രയും ഭരണീയന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പോരാട്ടവീഥിയില്‍ ഉറപ്പിച്ചു നിര്‍ത്താനും കരുത്തു നല്‍കുന്ന ഇന്ധനങ്ങളാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനതതിയുടെ അവകാശങ്ങളോടുള്ള ഉദാരമായ ഏതൊരു സമീപനവും അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് ഈ മര്‍ദ്ദക പക്ഷത്തിനു നല്ല ബോദ്ധ്യമുണ്ട്. അപ്പോള്‍, ചില പുതിയ അടവുകളുമായി അവര്‍ രംഗപ്രവേശനം ചെയ്യും. ന്യായമായും സംശയിക്കാവുന്ന ചില ചുറ്റുപാടുകളിലൂടെയാണ് രാജ്യം ഈ ആലോചനയിലെക്കേത്തുന്നത്. ഇതും ഈ മര്‍ദ്ദകകകൂടത്തിന് രക്ഷാ കവചമൊരുക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കും...!!!

വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിതന്നെ സൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ കൂടുതല്‍ പിടിച്ചുപറിക്കും അഴിമതിക്കും അന്യായമായ സ്വത്ത് സമ്പാദനത്തിനും അവസരമൊരുക്കി കൊടുക്കുകയല്ലാതെ മറ്റേത് തരത്തിലാണ് കാണാനൊക്കുക..? ഇപ്പോള്‍ തന്നെ, സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്റെ  താത്പര്യമെന്ത്? തുടര്‍ന്നും ഇത്തരം കാട്ടുകള്ളന്‍മാരെയും ജനഹിതത്തിന്റെ  രക്തമൂറ്റിക്കൊഴുത്ത ഈ തെമ്മാടി വര്‍ഗ്ഗത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയുകയുമാണോ ഈ പരിഷ്കരണം വഴി ലക്ഷ്യമിടുന്നത്..? അല്ലെങ്കില്‍, ഗോപീ കൃഷ്ണന്മാര്‍ക്കും തെഹല്‍കകള്‍ക്കും തടയിടുകയോ..? കൂടെ, നീരാ റാഡിയ പോലുള്ളവര്‍ പരിചയപ്പെടുത്തിതന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഇടനാഴികളിലെ ഉപജാപക സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള പുതിയ തട്ടകമൊരുക്കലോ..? രാജമാര്‍ക്കും കല്‍മാഡിമാര്‍ക്കും ആദര്‍ശ് കൊള്ളക്കാര്‍ക്കും സുരക്ഷിത സങ്കേതമൊരുക്കലോ..? എന്താണിതിന്റെ  പ്രാഥമിക ഉദ്ദേശ്യം..???

പൌരന്റെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും വരുന്ന വികടന്റെ കണ്ണുകളെ കെട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് ഭരണഘടനയില്‍ തന്നെ പണിയെടുക്കെണ്ടതുണ്ടോ.? അതിന് സാംസ്കാരിക വകുപ്പധികൃതര്‍ ഒരു പെരുമാറ്റ ചട്ടം പാസ്സാക്കട്ടെ.. കൂടെ ഒരു നല്ല നടപ്പ് പരീക്ഷയും നടത്തട്ടെ..! അല്ലെങ്കില്‍, കുറച്ചു സദാചാര പോലീസുകാരെ കൂലിക്ക് നിയമിക്കട്ടെ...!!!

ഇവ്വിധമുള്ള വിഷയങ്ങള്‍ക്ക് പ്രധിവിധി തേടേണ്ടത് പുതിയ നിയമ നിര്‍മ്മാണങ്ങള്‍ വഴിയോ നിയമ പരിഷ്കാരങ്ങള്‍ വഴിയോ ആവരുത്. കൃത്യമായ സാംസ്കാരിക മൂല്യങ്ങള്‍ ആചരിക്കുന്ന സമൂഹ നിര്‍മ്മിതിക്കാവശ്യമായ പദ്ധതിയാസൂത്രണത്തിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനൊക്കൂ. അതിന് തക്ക വിദ്യാഭ്യാസം നല്‍കുന്നതിനാണ് രാജ്യം ശ്രദ്ധ ചെലുത്തേണ്ടത്. സമൂഹത്തിന്റെ ജാഗ്രതയും അതുവഴിയാണ് കാവലാവേണ്ടത്. അല്ലാതിതുപോലെ 'കുറക്കു വഴികളിലൂടെ' കാര്യം സാധിക്കുകയല്ല വേണ്ടത്.

2011, ജൂൺ 9

മുലയൂട്ടാന്‍ മടിക്കുന്നവര്‍ അമ്മമാരോ?





" ജനിക്കുക എന്നത് ഏതൊന്നിന്‍റെയും അവകാശമാണ്".

ദമ്പതികളുടെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. അതറിയണം എന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാത്തതിലുള്ള സങ്കടം അവരനുഭവിക്കുന്ന വേദന അതിലൂടെ മനസ്സിലാക്കാവുന്നതാണ്. എങ്കില്‍, ഇന്ന് മറ്റു ചില പ്രവണത കൂടെ തല പൊക്കി തുടങ്ങിയിരിക്കുന്നു. അത് ഒരു വലിയ അനീതിയും സാമൂഹ്യ തിന്മയുമാകുന്നു. എന്നാല്‍ അതിന്ന് നിരത്തുന്ന കാരണങ്ങളാണ് ഏറെ വിചിത്രം, ഇവിടെ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീയും [പ്രസവിക്കുന്നവള്‍, പ്രസവിക്കേണ്ടവള്‍ എന്നൊക്കെയാണ് പോലും സ്ത്രീ] ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുന്നവളും കുഞ്ഞിന്ന് അമ്മിഞ്ഞ നിഷേധിക്കുന്ന അമ്മയും ആ കുഞ്ഞില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് അര്‍ഹയാണോ?

മുലപ്പാല്‍ നല്‍കാതിരിക്കുക വഴി ആ കുഞ്ഞിന് സ്നേഹം, അറിവ്, ആരോഗ്യം, എന്നീ അവകാശങ്ങള്‍ നിഷേധിക്കുകയും മാനുഷിക ഗുണങ്ങള്‍ അറിയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും, എന്നിട്ട് ആ മനുഷ്യകുഞ്ഞിന്ന് മാടുകളുടെ പാല്‍ {കബളിപ്പിക്കല്‍} നല്‍കുകയും വഴി ആ കുഞ്ഞില്‍ മൃഗീയമായ സ്വഭാവഗുണങ്ങളാണ് ഉള്ളത് എന്ന് വിലപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

തന്‍റെ അവകാശത്തെ കുറിച്ച് ബോധ്യം വരുന്ന അവസരത്തില്‍ അത് നിഷേധിച്ചത് തന്‍റെ 'അമ്മ' തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് ആ കുഞ്ഞില്‍ എങ്ങിനെയാണ് പ്രതിഫലിക്കുക?

ഒരുവളുടെ ജന്മം പൂര്‍ണമാകുന്നത് അവള്‍ അമ്മയകുന്നതിലൂടെ" ആണെങ്കില്‍ "ഒരു അമ്മയുടെ മാതൃത്വം പൂര്‍ണ്ണമാവുന്നത് അവള്‍ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ"യുമാണ്‌. തന്‍റെ തന്നെയും പൂര്‍ണതയെ നിരാകരിക്കുന്ന ഇവള്‍ ഒരു 'സ്ത്രീ 'ജന്മമോ?

എല്ലാ സുഖങ്ങളെയും ത്യജിക്കുകയും തന്‍റെ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യേണ്ടിയിരുന്ന ഒരു 'അമ്മ' തന്നെ അതിന്ന് തയ്യാറവാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവളും ഒരു അമ്മയോ? അമ്മ എന്ന അവസ്ഥ [പദവി] യാണ് ലോകത്തില്‍ ഏറ്റവും സുന്ദരം എന്നിരിക്കെ, 'സൌന്ദര്യ സംരക്ഷണം' എന്ന പേരിലുള്ള ഇത്തരം ആഭാസത്തരങ്ങളെ എങ്ങനെ ന്യായീകരിക്കും..?

ചരിത്രത്തിലെ പരീക്ഷിത്തിനെയും അശ്വാത്മാവിനെയും നിങ്ങള്‍ ഓര്‍ക്കുന്നുവോ?

ഒരിക്കല്‍, പാണ്ഡവരുടെ സര്‍വ്വ നാശത്തിനായി ബ്രഹ്മാസ്ത്രം തൊടുത്ത, എല്ലാ പേരും അരുതെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് അസ്ത്രം എയ്ത അങ്ങനെ ഉത്തരയുടെ 'ഉദര ശിശു' പരീക്ഷിത്തിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊന്നു കളഞ്ഞ അശ്വാത്മാവ്. ആ അശ്വാത്മാവ് സര്‍വ്വ വ്യാധികളും ബാധിച്ച് ചോരയും ചലവും ഒലിപ്പിച്ച് മൂവായിരത്തോളം വര്‍ഷം മരിക്കാതെ ഭൂമിയില്‍ നരക തുല്യം ജീവിച്ചു.. ജീവനില്ലാതെ പിറന്ന, ഭൂമിയെ തൊട്ട പരീക്ഷിത്ത്‌. പിന്നീട് ജീവന്‍ കിട്ടുകയും സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി രാജ്യം ഭരിക്കുകയും ചെയ്തു എന്ന് മറ്റൊരു വായന. ഇത്തരം പരീക്ഷിത്തുമാര്‍ ഇന്നും ഭൂമിയെ സ്പര്‍ശിച്ചു തീരുന്നു...!

എന്നാല്‍, അശ്വത്മാക്കള്‍ നഗരജീവി { നരക } എന്ന ശീര്‍ഷകത്തിലെക്ക് വാഴ്ത്തപ്പെടുന്നു... അവരിലെ പുഴുക്കളും ജീര്‍ണ്ണിച്ച രക്തവും ചലവുമാണ് ഈ ലോകത്തെ ഇത്രയും മലീമാസമാക്കുന്നത്.

എന്‍റെ ആശങ്കയെ രേഖപ്പെടുത്താന്‍ ശ്രമിച്ചു എന്ന് മാത്രം,,, അനുവാചക ഹൃദയമേ നിന്നിലാണ് എന്‍റെ പ്രതീക്ഷ !

2011, ജൂൺ 1

'സംശയം' ഒരപരാധമോ..?


"ഒരു കാട്ടാളനെ മനുഷ്യനാക്കുന്ന, മനുഷ്യ മനസ്സിന്‍റെ സംസ്കരണ പ്രക്രിയയെ ഞാന്‍'വിദ്യാഭ്യാസം'എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു."

എല്ലാ ഗുണങ്ങളുടെയും ആധാരശില സ്നേഹമാണ് എങ്കില്‍ ഇന്നിന്‍റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ സ്നേഹം ഒഴികെ മറ്റെല്ലാം നല്‍കുന്നു. സ്നേഹിക്കാന്‍ പറയുന്നു എന്നല്ലാതെ അതിന്നു ക്രിയാത്മകമായി ഒരു പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കുന്നുമില്ല. "സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു" എന്ന് അവകാശപ്പെടുകയും എന്നാല്‍, മൊത്തം സജ്ജീകരണങ്ങളും മത്സരിക്കാനുമാണ് പഠിപ്പിക്കുന്നത്‌. എവിടെ മത്സരമുണ്ടോ?അവിടെ,സ്നേഹമുണ്ടാകില്ല. മത്സരം അസൂയയുടെ വകഭേദമാണ്. ഇതിനെ പാടെ വിസ്മരിച്ചു കൊണ്ടാണ് കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുതിച്ചു{?} കൊണ്ടിരിക്കുന്നത്.

അക്ഷര ജ്ഞാനത്തിനു ദാഹിക്കുന്ന മനസ്സുമായി അക്ഷരമുറ്റത്തെത്തുന്ന പഠിതാക്കളോട് ഒരുവന്‍ മുമ്പിലാണെന്നും, അപരന്‍ പിറകിലാണ് ന്നും അവരോടു പറയുന്നതില്‍ നിന്നും തുടങ്ങുന്നു ഈ സംവിധാനത്തിന്‍റെ പരാജയം. അവരെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെതുന്നതിന്നു വേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ 'ഉത്തമന്‍' എന്നും മറ്റവനെ 'അധമന്‍' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധവും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യത്തെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്‌. 'വിനീതനും സ്നേഹ ശീലനും' ആവണമെന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്.

ഇങ്ങനെ അഹംബോധം, അസൂയ, മത്സരം എന്നിവയെല്ലാം പരിശീലിക്കപ്പെടുക വഴി കുട്ടികള്‍ക്ക് എങ്ങിനെയാണ് സ്നേഹിക്കാന് കഴിയുക? സ്നേഹിക്കുന്നവനെ മുന്നോട്ട് പോവാന്‍ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്‍റെ ഏറ്റവും സുന്ദരമായ മുഖം. എന്നാല്‍ ഇവിടെ അതിനെയും വികൃതമാക്കിയിരിക്കുന്നു. സ്നേഹിക്കുന്നവര്‍ക്ക് പിറകിലായി നില്‍ക്കുക എന്നതാണ് സ്നേഹത്തിന്‍റെ മഹത്വവും/മനസ്സിന്‍റെ തൃപ്തിയും. വിദ്യാഭ്യാസം ആചരിക്കേണ്ട ധര്‍മ്മങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍, ഇന്നിന്‍റെ വിദ്യാഭ്യാസമോ? ഏറ്റവും കുറഞ്ഞത്‌ അപരനെ ജയിക്കേണ്ടത് തന്‍റെ തന്നെ അജ്ഞതതയെ തോല്‍പ്പിച്ച് കൊണ്ടാവണം എന്നെങ്കിലും എന്ത് കൊണ്ട് അവരെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നില്ല.

വിദ്യ എന്നത് മറക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ ഒരു നിധിയാണ്‌. ആ അത്ഭുത നിധിയുടെ ഖനനം നടത്തേണ്ടതും നടക്കേണ്ടതും പഠിതാവിന്‍റെ സ്വതന്ത്ര മനസ്സുകളിലാണ്. ഖനനത്തിന്നാവശ്യമായ ആയുധങ്ങളായി ഉപയോഗിക്കപ്പെടെണ്ടത് ശരിയായ സംശയങ്ങളെയും ജിഞാസയെയും ആവണം. വാസ്തവത്തില്‍.ഈ ആയുധങ്ങളെ പരിശീലിപ്പിക്കേണ്ടതും പ്രയോഗിക്കെണ്ടതും അവനവന്‍റെ മനോധര്‍മ്മത്തിനനുസരിച്ചുമായിരിക്കണം. ഗുരുക്കന്മാരും ശിഷ്യരും ഇതനുവദിക്കപ്പെടെണ്ടതുമാണ്. പക്ഷെ, പലപ്പോഴും ഇതനുവദിക്കപ്പെടുന്നില്ലാ എന്നതാണ് വാസ്തവം. അതിന് കാരണമായി പറയുന്നതോ...വിശ്വാസമാണ് പ്രധാനം സംശയം പാപമത്രേ..!! ഇവിടെ നമ്മുടെ വിദ്യാഭ്യാസ രീതികളുടെ പരാജയം ഒരിക്കല്‍കൂടെ ബോദ്ധ്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, വിശ്വസിക്കുന്നതോടൊപ്പം അവിശ്വസിക്കാനും അനുസരണക്കൊപ്പം സംശയം പ്രകടിപ്പിക്കനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്.

സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള്‍ എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ താല്പര്യം? സംശയങ്ങളാണ് പുതിയ അന്വേഷണങ്ങള്‍ക്ക് വഴി മരുന്നിടുന്നത്. എങ്കില്‍, സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ നിരുത്സാഹപ്പെടുത്തുമ്പോള്‍ വായനയുടെ വിശാലമായ ഒരു ലോകത്തെയും കൂടെയാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്. അവരുടെ ചിന്താമണ്ഡലത്തെ ഉത്തേജിപ്പിക്കുന്ന വായന അവര്‍ക്ക് ഒരു ശക്തമായ ജീവിത ശൈലി സമ്മാനിക്കുമെങ്കില്‍, വായനയെ പ്രേരിപ്പിക്കുന്ന സംശയത്തെ എന്തിന് പാപമായി കരുതി വിലക്കണം? ചുരുക്കത്തില്‍ , പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും പുതിയ ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്‍ണ്ണതയില്ല . അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് വേഗത കൂട്ടുന്നത്‌. നമുക്കാവശ്യമായുള്ളത് മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്‍റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്‍റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതവുമായ പഠന രീതികളും , അതിനാവശ്യമായ പദ്ധതികളുടെ ബോധപൂര്‍വ്വമായ ആവിഷ്കാരവുമാണ് വേണ്ടത്.

{ ഒരു കൂട്ടുകാരനുമായുള്ള സ്നേഹ സംവാദത്തില്‍ നിന്നും }

2011, മേയ് 15

എന്‍റെ വായനശാല.



വഴിവക്കിലെ പുസ്തകശാലയിലന്ന്
വിപ്ലവചരിതങ്ങള്‍ പരതും കൈകളില്‍
വിജയന്‍റെ 'ഇതിഹാസ' വിസ്മയവും
വോയ്നിച്ചിന്‍റെ 'കാട്ടുകടുന്നലും' ശങ്കിച്ചു നില്‍ക്കെ..

പ്രണയകാവ്യം അതിരിട്ട ചില്ലലമാരക്ക്
പിറകില്‍: ചലിക്കും നിഴല്‍ ചിത്രങ്ങളിലൊന്ന്
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.

മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്

പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.

{ചിത്രം ഗൂഗിളില്‍ സെര്‍ച്ചിയപ്പോള്‍ ലഭിച്ചത്.}

2011, മേയ് 10

ഇങ്ങനെയും ചില നാമൂസുകള്‍.

സുഹൃത്തെ, ആദ്യമേ ഒരു ക്ഷമാപണം:
ചില കൂട്ടുകാരുടെ നിര്‍ബന്ധം ഒന്നുമാത്രമാണ് ഇതിങ്ങിനെ ഇവിടെ പതിപ്പിക്കാന്‍ കാരണം. മുഖപുസ്തകത്തിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ നടന്നു വരുന്ന 'ചാറ്റ് ഷോയില്‍' { ബ്ലോഗുലകത്തിലെ 'പുലികള്‍' എന്ന് വിശേഷിപ്പിക്കുന്ന ബഹുമാന്യ സുഹൃത്തുക്കളുടെ ചാറ്റ് ഷോകള്‍ ഇവിടെ കാണാം } ഇടക്ക് എന്നെയും പരിഗണിച്ചു. ആ സമയം എന്നോട് ചോദിക്കപ്പെട്ട കാര്യങ്ങളും അവക്കുള്ള എന്‍റെ മറുവാക്കുകളുമാണ്‌ താഴെയായി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ, വായനയുടെ ഒടുക്കത്തില്‍ കേവലം സമയ നഷ്ടം മാത്രം സംഭവിക്കാനേ സാധ്യതയൊള്ളൂ.... എങ്കില്‍, ആ അവിവേകത്തിന് താങ്കളുടെ ഔദാര്യം അപേക്ഷിക്കുന്നു.
-------------------------------------------------------------------------------------------------------------------------
ഇനി അവിടെ നടന്ന ചോദ്യോത്തരങ്ങളിലേക്ക്.
അതിന്‍റെ തുടക്കം ദേ ഇങ്ങനെയായിരുന്നു...

എല്ലാപേര്‍ക്കും.... സ്നേഹ സലാം, നല്ല നമസ്കാരം.
ഞാന്‍ എന്നോട് തന്നെയും നിരന്തരമായി ചില ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാതെ ഇന്നും ഒരു ജിജ്ഞാസുവായി തുടരുന്നു. ഇപ്പോളിതാ... മറ്റു പലരാല്‍ ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. അത് ഒരു 'പുനര്‍വായനക്ക്' പ്രേരകമായും പ്രകോപനമായും വര്‍ത്തിക്കുമെന്നു ഞാന്‍ കരുതുന്നു. എനിക്ക് സാധ്യമാകുന്ന അളവില്‍/തരത്തില്‍ പരമാവധി എന്നെ അറിയിക്കാന്‍ ഞാന്‍ ശ്രമിക്കാം. മറ്റുള്ളവയെ എന്‍റെ അന്വേഷണങ്ങള്‍ക്ക് വേഗത കൂട്ടുന്ന ഇന്ധനമായി ഞാന്‍ പരിവര്‍ത്തിപ്പിക്കും.

അതിനു മുമ്പായി 'എന്നെ കുറിച്ച്' ചിലത്.

ജനനം 1984 നവമ്പര്‍ രണ്ടിന്. സ്വദേശം മലപ്പുറം ജില്ലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് .വിവാഹിതന്‍, മൂന്നു വയസ്സ് പ്രായമായ ഒരു മകളുടെ അച്ഛന്‍. അച്ഛനും അമ്മയും അനിയനും മൂന്ന് അനിയത്തിമാരുമടങ്ങുന്ന സമ്പന്നതയില്‍ തൃപ്തന്‍.

ഞാന്‍: നാമൂസ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തീര്‍ത്തും നിസ്സാരവും നിര്‍ദോഷവുമായ കാര്യങ്ങളില്‍ പോലും കൊച്ചു കുട്ടികളെപ്പോലെ ദുര്‍വാശി കാണിക്കുന്നവന്‍. എനിക്ക് പൊരുത്തപ്പെടാനാവാത്ത ഏതൊന്നിലും എന്‍റെ പ്രകൃതം ഇത് തന്നെ. മറ്റൊന്ന്, ഒട്ടും ഔചിത്യബോധമില്ലാത്ത ഒരു ശല്യക്കാരനായ വ്യവഹാരി. ഇടക്കൊക്കെയും, ചിലര്‍ക്കിത് അസഹ്യമായി അനുഭവപ്പെട്ടാലും ഞാന്‍ ഈ സ്വഭാവത്തെ പ്രേമത്തോടെ ആലിംഗനം ചെയ്യുന്നു. കാരണം, ഈ 'സ്വഭാവ ഗുണം' എനിക്ക് അളവല്ലാത്ത വിധം സഹായവും സാധ്യതകളും നല്‍കിയിട്ടുണ്ട്. ഒട്ടും മടിയാതെ എന്‍റെ സത്യത്തെ ഉറക്കെ പറയാന്‍ എനിക്ക് അവസരം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസം: ഏഴാം തരം. ശേഷം, അനിയത്തിക്കും എന്‍റെ 'കാക്കപ്പൂവിനും' ഒപ്പം 'പി ഓ സി' എന്ന സാധ്യതയെ ഉപയോഗിച്ച് എന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ പത്താം തരം എഴുതിയെടുത്തു. എന്തോ, അതില്‍ ഞാന്‍ വിജയിച്ചു.
ഏഴു വര്‍ഷത്തോളം 'മദ്രസാ' പഠനം.

തൊഴില്‍: നേരത്തെ ഏഴാം തരത്തില്‍ പഠനം അവസാനിപ്പിച്ച് കര്‍ണ്ണാടകയിലെ 'തുംകൂര്‍' എന്ന സ്ഥലത്തേക്ക് ആദ്യത്തെ ഹിജറ/പാലായനം. അവിടെ, ഒരു ചായക്കടയില്‍ ജോലി. ശേഷം, 'ടീ മാസ്റ്ററായും' പിന്നീട് ഒരു പെട്ടിക്കടയുടെ ഉടമസ്ഥനായും മൂന്ന് വര്‍ഷക്കാലം അവിടെ 'ജീവിച്ചു' തീര്‍ത്തു. ഇടക്ക് നാട്ടില്‍ വന്നും പോയുമിരുന്നു. പിന്നീട്, നാട്ടില്‍ തന്നെ കുറേക്കാലം പാരലല്‍ സര്‍വ്വീസ് നടത്തുന്ന ജീപ്പില്‍ 'പറവയായും' ഇടക്ക് കെട്ടിടങ്ങള്‍ക്ക് വര്‍ണ്ണക്കുപ്പായമേകിയും അഞ്ചു വര്‍ഷക്കാലം. ആയിടക്ക് എന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹം. ഇപ്പോള്‍, മൂന്ന് വര്‍ഷമായി പ്രവാസം.
രാഷ്ട്രീയം: മര്‍ദ്ദിതപക്ഷ രാഷ്ട്രീയം.
സൌഹൃദം: വിഷയാധിഷ്ടിതം.
ഇടപെടലുകള്‍:തുല്യ ബഹുമാനവും തുല്യ ബഹുമതിയും വക വെച്ച് നല്‍കണമെന്നും അതിനെ ആചരിക്കണമെന്നും നിര്‍ബന്ധം. തീര്‍ത്തും, സഭ്യവും ഹിതകരവുമായ തരത്തില്‍ തന്‍റെ സത്യത്തെ ഉണ്മയെ ഉറക്കെപ്പറയുന്നവരോട് ബഹുമാനം/ ഇഷ്ടം/സ്നേഹം.

സാമൂഹികം: 'പരിഗണിക്കുക' എന്ന ഉന്നതമായ സാംസ്കാരിക മൂല്യത്തെ അനുഷ്ടിക്കുവാന്‍ ജാഗ്രത.
ഈ പറഞ്ഞതിലുമപ്പുറം 'വിവരക്കേടിനെ' ആഘോഷമാക്കിയവന്‍.
-------------------------------------------------------------------------------------------------------------------------
കൂട്ടുകാരുടെ നാമൂസും എന്‍റെ തൌദാരവും.
കൂട്ടുകാരുടെ പേരില്‍ ക്ലിക്കിയാല്‍ അവരുടെ ബ്ലോഗുകളില്‍ എത്താം.

ഇസ്മായീല്‍ ചെമ്മാട്.
‎ചോദ്യം1) താങ്കളുടെ രചനയില്‍ ഒളിച്ചിരിക്കുന്ന ഒരു തീവ്രതയുണ്ട്..........
പലപ്പോഴും താങ്കളുടെ രചനകളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ഇതാണ് . ബൂലോഗത്ത് വളരെ കുറഞ്ഞ കാലം കൊണ്ടു താങ്കളെ പോപ്പുലറാക്കിയതും ഇതായിരിക്കാം എന്നാണു എന്‍റെ വിശ്വാസം ..... താങ്കളുടെ രചനകളെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു.?

ഉത്തരം.1) കേവലം, എണ്‍പത്തി രണ്ടു ദിവസത്തെ {രണ്ടു മാസം മുമ്പാണ് കേട്ടോ}പ്രായമേ എന്‍റെ 'തൌദാര'ത്തിനായൊള്ളൂ..
ആ സമയത്തിനകം തന്നെ ധാരാളം സുഹൃത്തുക്കളില്‍ എന്‍റെ 'തോന്ന്യാക്ഷരങ്ങള്‍' സ്വീകാര്യമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. താങ്കളുടെയടക്കം മറ്റു ധാരാളം കൂട്ടുകാരുടെയും ഹൃദയ വിശാലതക്ക് നന്ദി. എന്‍റെ എഴുത്തില്‍ താങ്കള്‍ സൂചിപ്പിച്ച 'തീവ്രത' ഉണ്ടന്നു എനിക്ക് തോന്നുന്നുന്നില്ല. അത് ചില അവസരങ്ങളില്‍ ചില വിഷയങ്ങളുടെ ഉറക്കെപ്പറച്ചിലുകളില്‍ അതെ അര്‍ത്ഥത്തില്‍ അതെ തലത്തില്‍ തന്നെയും നോക്കികാണുന്ന ഒരാളില്‍ മാത്രം അനുഭവമാകുന്ന ഒന്നുമാകാം. അഥവാ, അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് ബോധപൂര്‍വ്വം ചെയ്യുന്ന ഒന്നല്ല എന്നര്‍ത്ഥം.

എന്‍റെ എഴുത്ത്: ഞാന്‍ എഴുതാന്‍ വേണ്ടി എഴുതുന്നവനല്ല എഴുതിയെ തീരൂ എന്ന നിര്‍ബന്ധവും എനിക്കില്ലാ. കാരണം, ഞാനൊരു എഴുത്തുകാരനല്ല എന്നതാണ് കാര്യം. എന്നാല്‍, വായിക്കപ്പെടേണ്ട ചിലതുണ്ട്. അതിനെ അറിയിക്കുക മാത്രമാണ് എന്‍റെ ലക്ഷ്യവും താത്പര്യവും. ഒരു പക്ഷെ, എന്‍റെ എഴുത്ത് ഒരു കരച്ചിലിന്‍റെ സ്വഭാവമാകാം. ചിലതിനോടുള്ള ആഗ്രഹം/താത്പര്യം/ഇഷ്ടം/ നഷ്ടം/കൗതുകം/ആവശ്യം ഇവയിലൊക്കെയുമുള്ള ഒരു കൊച്ചു കുട്ടിയുടെ വാശിയുമാവാം എന്‍റെ ഓരോ ശബ്ദവും.

ചോദ്യം2) എഴുത്ത് എന്നത് തീര്‍ച്ചയായും ഒരു സര്‍ഗ കല തന്നെ യാണ് , ആ കല നല്ല അളവില്‍ പകര്‍ന്നു കിട്ടിയ അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളായ താങ്കള്‍ക്ക് ഈറ്റവും ഇഷ്ടപ്പെട്ട സ്വന്തം സൃഷ്ടി എതാണ്? താങ്കള്‍ വായിച്ചവയില്‍ മികച്ച ബ്ലോഗ്‌ പോസ്റ്റുകള്‍ ഒന്ന് അടയാളപ്പെടുത്താമോ? ബ്ലോഗിന് പുറത്തെ വായനയും, ഇഷ്ട എഴുത്ത് കാരെയും, അവരുടെ ഇഷ്ട പുസ്തകങ്ങളും , ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങളും ?

ഉത്തരം2) എന്‍റെ വായന:
എന്‍റെ സൃഷ്ടി: എന്‍റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റം ഇഷ്ടമായത്. സംശയമെന്ത്, 'എന്‍റെ കാക്കപ്പൂവ്' തന്നെ. അതിന്നകത്തു ഞാന്‍ എന്നെ തന്നെയാണ് അടയാളപ്പെടുത്തിയത്.

എന്‍റെ വായനയില്‍ ഞാന്‍ എല്ലാ അക്ഷരകൂട്ടങ്ങളെയും ഇഷ്ടത്തോടെയാണ് സമീപിക്കാറുള്ളത്. അവസാനവുമതെ, നിറഞ്ഞ സന്തോഷത്തോടെയാണ് ഞാന്‍ അവയില്‍ നിന്നും താത്കാലികമായി രാജിയാകുന്നതും. എന്നാല്‍, അവയില്‍ ചിലതിനോടെനിക്ക് പ്രത്യേകമായ ഒരു ആകര്‍ഷകണം തോന്നാറുണ്ട്. അക്കൂട്ടത്തില്‍ ഞാന്‍ അവസാനമായി വായിച്ചവയിലെ ഒന്നാണ് എനിക്ക് ആദ്യമറിയിക്കാനുള്ളത്. ബ്ലോഗില്‍ പുതുമുഖമായ 'സോണെറ്റ്' എന്ന സുഹൃത്തിന്‍റെ ആദ്യ പോസ്റ്റ് 'എന്‍റെ മാത്രം പൂക്കാലം' എന്ന തലവാചകവും അതിന്‍റെ ഉള്ളടക്കവും വരികളിലെ കയ്യടക്കവും എന്നിലേറെ ആകര്‍ഷകത്വം നല്‍കിയ ഒന്നാണ്. പിന്നെ, 'ചന്തു നായര്‍' എന്ന ബഹുമാന്യ സുഹൃത്തിന്‍റെ 'വാത്മീകം'. അത് അവതരണ മികവുകൊണ്ടും, ആശയ ഗാംഭീര്യം കൊണ്ടും ഉദ്ദേശ ശുദ്ധി കൊണ്ടും ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. അതും, എനിക്ക് ഇഷ്ടമാണ്. പിന്നെ, ചാലിയാറിന്‍റെ തോഴരില്‍ അക്ബറിക്കയുടെ 'ഒരു പ്രവാസിയുടെ തുറക്കാത്ത കത്തും'. ചെറുവാടിയുടെ, യാത്രാ വിവരണങ്ങളും അതിന്‍റെ രചനാ ശൈലിയും എനിക്ക് ഒരു അസൂയ തന്നെയാണ്. പിന്നെ, എന്‍റെ പ്രിയന്‍ അയ്യോപവത്തിന്‍റെ എല്ലാ ശ്രമങ്ങളെയും പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ സമീപിക്കാറുള്ളത്.

പുറത്തെ വായന: ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല. എങ്കിലും, അപൂര്‍വ്വമായി ചിലത് വായിച്ചിട്ടുണ്ട്. അത്തരം വായനകള്‍ ഇന്നും തുടരുന്നു. ഞാന്‍ ആദ്യമായി വായിച്ച പുസ്തകം. 'പി ഗോവിന്ദപിള്ള' വിവര്‍ത്തനം ചെയ്ത 'കാട്ടുകടുന്നല്‍' ആണ്. മത വിശ്വാസവും നിരീശ്വരവാദവും പൗരോഹിത്യവും അടിമത്വവും വിപ്ലവവും പ്രണയവും പരിവര്‍ത്തനവും ത്യാഗവും സമരവും തടവറയും രക്തസാക്ഷിത്വവും എല്ലാം ചര്‍ച്ച ചെയ്യുന്ന വലിയ വായന സമ്മാനിക്കുന്ന ഒരു നോവല്‍. ഇറ്റലിയുടെ സ്വാതന്ത്ര്യമാണ് ഈ ചര്‍ച്ചയെയൊക്കെയും നയിക്കുന്നത്.

മറ്റൊന്ന്, 'വി കെ ഉണ്ണികൃഷ്ണന്‍' വിവര്‍ത്തനം ചെയ്ത 'ഗ്രബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌' എന്ന എഴുത്തുകാരന്‍റെ 'കൊളറാകാലത്തെ പ്രണയം' എന്നെ പിടിച്ചിരുത്തിയ ഒരു നോവലാണത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മനുഷ്യായുസ്സ് മുഴുവനായും അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അന്നത്തെ കാലത്തെയും അതിന്‍റെ രാഷ്ട്രീയത്തെയും സാമൂഹിക സാംസ്കാരിക സാമ്പത്തിക പരിസരങ്ങളെയും വ്യക്തമായും പരിചയപ്പെടുത്തുന്നു. അതിലുമപ്പുറം, ഒരു സ്ത്രീയുടെ വിചാരങ്ങളിലൂടെ ഒരു പുരുഷന്‍റെ പ്രക്ഷുബ്ധമായ മനസ്സിലൂടെ അതിന്‍റെ സ്വാഭാവികമായ താളക്രമത്തെ നമ്മിലൊരത്ഭുതമായി നിലനിര്‍ത്താന്‍ ആഖ്യാന ശൈലി ആധ്യമാദ്ധ്യാന്ത്യം വിജയിച്ചിരിക്കുന്നു എന്നാണ് എന്‍റെ അനുഭവം.
വിജയന്‍ മാഷിന്‍റെ 'അന്ധനും അകലങ്ങള്‍ കാണുന്നവനും' മതം രാഷ്ട്രീയം വംശീയം മാറ്കിസം ഇതൊക്കെയും ചര്‍ച്ച ചെയ്യുന്ന എല്ലാ അര്‍ത്ഥത്തിലും മനുഷ്യനോടു കൂറ് പുലര്‍ത്തുന്ന ഒരു അക്ഷരക്കൂട്ടം.

പിന്നെ, നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍റെ ഒട്ടു മിക്ക എഴുത്തുകളും. പൊറ്റക്കാടിന്‍റെ തെരുവിന്‍റെ/ ദേശത്തിന്‍റെ കഥകള്‍. 'കബീന' എന്ന ഒരു ചെറു യാത്രാ വിവരണം. വത്സലയുടെ 'നെല്ല്' 'പന്ഗുരുപുഷ്പത്തിന്‍റെ തേന്‍' എന്‍റെ നാട്ടുകാരന്‍, സുകുമാര്‍ കക്കാട് എഴുതിയ ചില പുസ്തകങ്ങള്‍. ഏറ്റവും അവസാനമായി അംബിക സുതന്‍ മങ്ങാടിന്‍റെ 'എന്‍മകജെ' പിന്നെ, ബെന്യാമിന്‍ എഴുതിയ 'ആട് ജീവിതം' റഹീംകടവത്തും സന്തോഷ്‌ പനയാലും ചേര്‍ന്ന് രചിച്ച ഇലകളും കായ്കളുമില്ലാതെ..

എം കെ ഗാന്ധി, നളിനി ജമീല, സൈനബുല്‍ ഗസ്സാലി തുടങ്ങിയവരുടെ ആത്മകഥ.
കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'ഫാസിസത്തിന്‍റെ അദൃശ്യ ലോകം' 'ഇരകളുടെ മാനിഫെസ്റ്റോ'.. എം പി വീരേന്ദ്രകുമാറിന്‍റെ 'ബുദ്ധന്‍റെ ചിരി' തുടങ്ങിയ ജാതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന എഴുത്തുകള്‍ /ലേഖന സമാഹാരങ്ങള്‍. ഇപ്പോള്‍, വായിച്ചു കൊണ്ടിരിക്കുന്നത് ദളിത് ബന്ധുവിന്‍റെ മഹര്‍ ജാതിക്കാരെ കുറിച്ചുള്ള ഒരു ചരിത്ര പഠനം. ഡോക്ടര്‍: ബീം റാവു അംബേദ്‌കറിനെ കൂടുതല്‍ അടുത്തറിയാനുള്ള ഒരു ശ്രമം. ഇടക്ക്, കഠം എന്നൊരു ഉപനിഷത്തും. ഇങ്ങനെ പോകുന്നു പുസ്തക പാരായണം. ഇവയില്‍ മികച്ചതേത് എന്ന ചോദ്യത്തിനുത്തരം പ്രയാസം തന്നെ..!! കാര്യങ്ങള്‍ ഇങ്ങയോക്കെയാണ് എന്‍റെ വായനയുടെ ലോകം.

3) ഓണ്‍ലൈന്‍ സൌഹൃദങ്ങളെ കുറിച്ചുള്ള കാഴ്ചപാട് ? ഈ ഗ്രൂപ്പും സൌഹൃദവും? ഈ ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍/ ഈ ഗ്രൂപ്പ്‌ താങ്കളുടെ ബ്ലോഗിന് നല്‍കിയ നേട്ടങ്ങള്‍ ? ഹൃദയം കൊടുത്ത് ഈ ഗ്രൂപ്പ്‌ സ്നേഹിക്കുകയും, ബൂലോഗത്ത് വളര്‍ത്തുകയും ചെയ്ത ചിലര്‍, വളര്‍ന്നു വലുതായതില്‍ പിന്നെ ഈ ഗ്രൂപ്പില്‍ ഒരു ലൈക് പോലും അടിക്കാതെ മന:പൂര്‍വ്വം അവഗണിക്കുകയാണെങ്കില്‍ അതിനേ താങ്കള്‍ എങ്ങിനെ കാണുന്നു? ഈ ഗ്രൂപ്പിനെ മികവുറ്റതാക്കി മാറ്റാന്‍ അല്പം നമൂസിയന്‍ നിര്‍ദേശങ്ങള്‍ ?

ഉത്തരം: 3) ചാറ്റും ഗ്രൂപ്പും. സൌഹൃദങ്ങളും.
സൌഹൃദം.: എനിക്ക് ചാറ്റും ജീവിതവും വേറെ വേറെ കാണാന്‍ ഒക്കില്ല. അകത്തയാലും പുറത്തായാലും ജീവിക്കുന്നത് ഞാനാണ്. അതും എന്‍റെ ജീവിതമാണ് ഞാന്‍ ജീവിച്ചു തീര്‍ക്കുന്നത്. എന്‍റെ ജീവിതത്തിന് ഒരു മുഖമേ പാടൊള്ളൂ എന്നൊരു നിര്‍ബന്ധമെനിക്കുണ്ട്. അത് കൊണ്ട് തന്നെ എല്ലാ ബന്ധങ്ങളെയും അതര്‍ഹിക്കുന്ന ബഹുമതിയും ബഹുമാനവും മാന്യതയും ആത്മാര്‍ഥതയും അനുവദിച്ചു കൊണ്ടാണ് എന്‍റെ കൂടെ കൊണ്ട് പോകുന്നത്.

ഗ്രൂപ്പ്: വിശാലമായ ബ്ലോഗുലകത്തെ എനിക്ക് പരിചയപ്പെടുത്തിയതും എന്നെ അവര്‍ക്കായി പരിചയപ്പെടുത്തിയതും നമ്മുടെ ഈ ഗ്രൂപ്പാണ്. ആ അര്‍ത്ഥത്തില്‍ എനിക്കതിനോട് എന്തുണ്ടാകണമോ അത് അതിന്‍റെ ഏറ്റവും വലിയ അളവില്‍ തന്നെ എന്നിലുണ്ട്.

{വിധേയത്വമെന്നാല്‍ അടിമത്തമല്ലാ എന്ന് കരുതുകയും അതിനെ ആചരിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം വരിക്കാം.}

നിര്‍ദേശം: പ്രത്യേകമായി ഒന്നിനെയും നിര്‍ദേശിക്കാന്‍ എനിക്കില്ലാ. "ഞാന്‍ എനിക്കെന്നത് പോലെ ഞാന്‍ മറ്റുള്ളവരോടും" ഇത് തന്നെയാവട്ടെ നമ്മുടെ നയവും മുദ്രാവാക്യവും.
-------------------------------------------------------------------------------------------------------------------------

ഷാനവാസ് ഇളയോടന്‍.
ചോദ്യം
1) നാമൂസ്, താങ്കള്‍ നാമൂസ് എന്ന പേരില്‍ ആണല്ലോ അറിയപ്പെടുന്നത്. താങ്കളുടെ യഥാര്‍ത്ഥ പേര്‍ എന്താകുന്നു? എന്തുകൊണ്ടാണ് നാമൂസ് എന്ന് സ്വീകരിക്കാന്‍ കാരണം?

ഉത്തരം:
നാമവും, കുറിയും:
1) ഞാന്‍ എന്‍റെ സ്വഭാവം കൊണ്ട് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സ്വഭാവത്തോട് ഏറ്റം അടുത്തിരിക്കുന്ന ഒരു നാമമാണ് നാമൂസ്.
{തീര്‍ത്തും നിസ്സാരവും നിര്‍ദോഷവുമായ കാര്യങ്ങളില്‍ പോലും കൊച്ചു കുട്ടികളെപ്പോലെ ദുര്‍വാശി കാണിക്കുന്നവരെയാണ് നാമൂസ് എന്ന പേര്‍ ചൊല്ലാറുള്ളത്. എന്നിലുള്ള സ്വഭാവ ഗുണവും ഇത് തന്നെ. എങ്കില്‍, താങ്കള്‍ക്ക് എന്നെ ധൈര്യപൂര്‍വ്വം 'നാമൂസ്' എന്ന് വിളിക്കാം.}

ചോദ്യം
2) എല്ലാ വിധ തീവ്രവാദത്തെയും ഞാന്‍ എതിര്‍ക്കുന്ന ഒരാളാണ്. എന്നാല്‍ താങ്കളിലെ എഴുത്തിലെ തീവ്രവാദം എനിക്കിഷ്ടമാണ് താനും. താങ്കള്‍ നക്സലുകളെ ഇഷ്ട്ടപെടുന്നതുകൊണ്ടാണോ ബ്ലോഗിന് വരെ കടിച്ചാല്‍ പൊട്ടാന്‍ പ്രയാസമായ എന്‍റെയൊക്കെ നാവിനു വഴങ്ങാത്ത പേര് കൊടുത്തിരിക്കുന്നത്.

ഉത്തരം:
2) ഭാഷയും ശൈലിയും:
ഈ ചോദ്യത്തിലെ ആദ്യ ഭാഗത്തിനുള്ള ഉത്തരം ഞാന്‍ 'പ്രിയന്‍ ഇസ്മായീല്‍ ചെമ്മാടിനു' നല്‍കിയിട്ടുണ്ട്. അതിനെ ശ്രദ്ധിക്കുമെന്ന് കരുതട്ടെ. കൂട്ടുകാരാ... എന്‍റെ ബ്ലോഗിന് നല്‍കിയ പേര് പോലെ തന്നെ അപരിചതരാണോ നമുക്ക് നാം 'നക്സലുകള്‍' എന്ന് വിധിയെഴുതിയ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളും...? തൌദാരമെന്നാല് സംസാരമെന്നര്‍ത്ഥം. മലപ്പുറമാണ് പ്രിയനേ....!

ചോദ്യം
3) ബൂലോകത്ത് താങ്കള്‍ക്ക് എന്തെങ്കിലും അനിഷ്ടകരമായ അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്താണത്?
(എല്ലാ ചോദ്യങ്ങള്‍ക്കും പുഞ്ചിരി ലേബല്‍ കൊടുത്തുകൊണ്ട്, നല്ലൊരു അവധി ആശംസിച്ചു കൊണ്ട്...)

ഉത്തരം
3) ബ്ലോഗിലെ ഇഷ്ടവും അനിഷ്ടവും:
ഈ സമയം വരെയും എനിക്ക് അഹിതകരമായ ഒരനുഭവവും ഇല്ലാ എന്നതില്‍ ഞാന്‍ തൃപ്തനാണ്.
{ഇഷ്ടക്കാരന്‍റെ പുഞ്ചിരിക്ക് മറു പുഞ്ചിരി സമ്മാനം. സസന്തോഷം ഹൃദയപൂര്‍വ്വം നന്മകള്‍}
-------------------------------------------------------------------------------------------------------------------------


ജെഫു. { ചേരുന്നിടം }
‎1- താങ്കളിലുള്ള ഒരു എഴുത്തുകാരൻ എന്ന പ്രതിഭ തിരിച്ചറിയപ്പെടാൻ താങ്കളെ സഹായിച്ച വസ്തുതകളൊ സംഭവങ്ങളൊ ഒന്നു സൂചിപ്പിക്കാമൊ..

ഉത്തരം:
1.എഴുത്തും, പ്രതിഭയും.
പരിഹസിക്കപ്പെടുന്നതിലെ വേദന ഞാനിപ്പോള്‍ അനുഭവിക്കുന്നു. അല്ലെങ്കില്‍, എന്നില്‍ ഒരു പ്രതിഭയെ ആരോപിക്കപ്പെടാന്‍ മാത്രം ഞാനെന്തു തെറ്റാ ചെയ്തത്...?

ഞാന്‍ ആദ്യമായി എഴുതാന്‍ ശ്രമിച്ചത് എന്‍റെ മന്നസിനെ മഥിക്കുന്ന ചില ഓര്‍മ്മകളെയായിരുന്നു. 'ഓര്‍മ്മകളുടെ തീരം' എന്ന തല വാചകവും അതിനു നല്‍കി. പിന്നീട്, ഒന്നുമെഴുതാന്‍ എന്നില്‍ മിച്ചമില്ലായിരുന്നു. നാളുകള്‍ക്ക് ശേഷം നാട്ടിലെ ഒരു സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു 'കയ്യെഴുത്തു മാസിക' ആരംഭിക്കുകയും അതിന്‍റെ തുടക്കത്തില്‍ വളരെ സജീവമായി തന്നെയും ചില ഇടപെടലുകള്‍ ഞാന്‍ നടത്തുകയും ചെയ്തു പോന്നിരുന്നു. . അങ്ങനെ ചിലതൊക്കെയും അതിലും കുറിക്കപ്പെട്ടു. പിന്നീട്, ആ പരിപാടി നിന്ന് പോയപ്പോള്‍ അക്കൂടെ എന്‍റെ എഴുത്തുകളും നിലച്ചു. പിന്നീട്, ഖത്തറില്‍ എത്തിയതിനു ശേഷം ഈയടുത്ത സമയത്ത് 'beyluxe messenger' എന്ന 'ഹൈ ചാറ്റ് സെര്‍വറില്‍' നിന്നും പരിചയപ്പെട്ട ഒരു കൂട്ടുകാരന്‍ വഴി അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുഖ പുസ്തകത്തിലെത്തുകയും' ചിലതൊക്കെയും എഴുതി തുടങ്ങുകയും ചെയ്തു. ഇപ്പോള്‍, താങ്കള്‍ അടക്കം പലരും വായിക്കപ്പെടുന്ന ഓരോ അക്ഷരവും അങ്ങനെ പിറവി കൊള്ളുന്നതാണ്. {ആ കൂട്ടുകാരനെ ഇവിടെ പലര്‍ക്കും പരിചയമുണ്ട്. 'ലാലാ ദുജ' എന്ന ഐ ഡിയില്‍ അദ്ദേഹം 'മുഖ പുസ്തകത്തില്‍' വളരെ സജീവമാണ്}

2-താങ്കളുടെ തീവ്രമായ വികാരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ബ്ലോഗിലെ എഴുത്തുകാരെ നോക്കിക്കാണുന്ന എന്നെ പ്പോലുള്ള നവാഗതർക്കു നല്കുവാനുള്ള ഏറ്റവും നല്ല ഉപദേശം എന്തായിരിക്കും (പുഞ്ചിരിയിൽ ഒതുക്കില്ലല്ലോ..)

ഉത്തരം
2.ഉപദേശ നിര്‍ദേശങ്ങള്‍..?
ഞാനും ഒരു തുടക്കകാരനാണ്‌.
വായനയുടെ കാര്യത്തില്‍ : നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുത്. നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ മാത്രം നടത്തുക. അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുന്നതിനും എഴുത്തിനെ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
എഴുത്തിന്‍റെ കാര്യത്തില്‍: പറയേണ്ട കാര്യങ്ങളെ സത്യസന്ധതയോടെ ഉറക്കെ പറയുക. സഭ്യവും ഹിതകരവുമായ ഭാഷയെ പ്രയോഗിക്കുക. {ഇതൊന്നും ഒരു ഉപദേശമോ നിര്‍ദേശമോ അല്ല. പകരം, ഇങ്ങനെയൊക്കെ ആയെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നവയെ പറഞ്ഞതാണ്. }

ഇത്രയുമേ സാധിക്കൂ..... ഒരു പുഞ്ചിരി തന്നെയും വളരെ ശ്രമകരമായ ഒന്നാണ് പ്രിയാ....!!
-------------------------------------------------------------------------------------------------------------------------

കണ്ണന്‍.
ചോദ്യം: ഞാന്‍ എന്ത് കൊണ്ട് അവനെ പോലെ ആകുന്നില്ല?...(ചോദ്യം അങ്ങയുടെത് തന്നെ ആണ്.. )
ഉത്തരം:ഞാന്‍ അവനല്ല എന്നും എനിക്ക് 'ഞാന്‍' ആകാനെ സാധിക്കൂ എന്നും മാത്രമാണ് മിതമായ രീതിയിലുള്ള ഉത്തരം. അതിലുമപ്പുറം പറയാന്‍ ഞാന്‍ അശക്തനുമാണ്.
{ഇതൊരു ബൂമറാങ്ങ് ആകുമെന്ന് ഞാന്‍ സ്വപ്നേപി നിനച്ചിരുന്നില്ല.}
-----------------------------------------------------------------------------------------------------------------------

ഐക്കരപ്പടിയന്‍
ചോദ്യം: ‎1) ഒരേ നിയോജക മണ്ടലക്കാര്‍, അടുത്ത നാട്ടുകാര്‍ ഒക്കെ ആയിട്ടും വളരെ താമസിച്ചാണ് നമൂസു 'ഐക്കരപ്പടിയില്‍' എത്തിയതും സംസാരിച്ചതും ഒക്കെ...പലപ്പോഴും ഐക്കരപ്പടിയിലേക്ക് ബസ്‌ കയറിയ താങ്കള്‍ക്ക് കൊട്ടപ്പുറത്തും പുളിക്കലും ഇറങ്ങേണ്ടി വന്നു എന്ന് പറ...ഞ്ഞത് ഓര്‍ക്കുന്നു.....സത്യത്തില്‍ നമ്മള്‍ തമ്മില്‍ എത്ര ദൂരമുണ്ട് ?

ഉത്തരം1) പൊരുത്തം.
ഇടക്ക് വെച്ച് യാത്രയുടെ വഴി തിരിച്ചു വിട്ടിരുന്നത് മന:പൂര്‍വ്വമല്ല. ചില പ്രത്യേക കാരണങ്ങളാല്‍ അന്നങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. എങ്കിലും, ഇന്നവിടെ വേഗത്തിലെത്താന്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട്.
"എനിക്ക് താങ്കളിലേക്കുള്ള ദൂരം താങ്കള്‍ക്ക് എന്നിലേക്കുള്ളത്രയുമുണ്ട്" എന്ന് പറഞ്ഞാല്‍ അതത്രയും ശരിയല്ല...ഒട്ടും ഉപാധികളില്ലാതെ നമുക്കൊരു കച്ചവടം ഉറപ്പിക്കാം. നമുക്ക് പരസ്പരം നന്മയുടെ യാചകരും യജമാനന്മാരുമാകം.

2) സംഭവ ബഹുലമായ താങ്കളുടെ ചെറുപ്പ കാലം.. പഠനം സത്യത്തില്‍ നിഷേധിക്കപ്പെടുകയായിരുന്നോ അതോ സ്വയം ത്യജിച്ചതോ..ഭാഷയുടെ ആചാര്യന്‍ എന്ന് വിളിക്കപ്പെടുന്ന താങ്കളെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഭാഷ സമിതിയുടെ മെമ്പര്‍ വരെയാക്കി വലുതാക്കിയ ഭാഷാപാണ്ഡിത്യം എങ്ങനെ കരഗതാമായതാണ്...ഇതില്‍ സ്വാധീനിച്ച വ്യക്തി, പുസ്തകങ്ങള്‍ (നമുക്കും ഒന്ന് നന്നാവാലോ )?

ഉത്തരം
2) വിദ്യാഭ്യാസം, ഭാഷാ പരിചയം.

നിര്‍ബന്ധിത സാഹചര്യത്തില്‍ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന പലതില്‍ ഒന്ന് മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസം. ലഭിക്കാതെ പോയ ഒന്നല്ല നഷ്ടമെന്നും ലഭ്യമായവയെ ആസ്വദിക്കാനാവാത്തതാണ് യഥാര്‍ത്ഥ നഷ്ടമെന്നുമുള്ള തിരിച്ചറിവ് എന്നെ ബലവാനാക്കുന്നു. ഇക്കാ... ഞാന്‍ തീര്‍ത്തും പറയുന്നു. എനിക്കതില്‍ അശേഷം നിരാശയില്ല.

ഭാഷാ പരിചയം: എനിക്ക് മലയാളമെന്നല്ല ഒരു ഭാഷയും അത് നിര്‍ബന്ധിക്കുന്ന നിയമത്തിന്‍റെ വട്ടത്തില്‍ ഒതുങ്ങി പ്രയോഗിക്കാനറിയില്ല എന്നതാണ് സത്യം. കാരണം, അത്തരം നിയമങ്ങളെ കുറിച്ചുള്ള ഒരറിവും എനിക്കില്ലാ. മറ്റൊന്ന്, നമ്മുടെ 'അക്ഷരാശ്രമത്തില്‍' എനിക്ക് ചെയ്യുവാനാകുന്നത് അക്ഷരത്തെറ്റുകളെ തിരുത്തുന്നതിന് സഹായകമാകുന്ന ഇടപെടലുകള്‍ നടത്താം എന്നത് മാത്രമാണ്.

പഠന മുറി: ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന { ഇപ്പോഴും അതെ } പുന്നപ്രക്കാരന്‍ 'ദേവസ്യ മാസ്റ്റര്‍' ആയിരുന്നു എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട എന്നോട് അധികം പ്രിയം കാണിച്ചിരുന്ന അദ്ധ്യാപകന്‍. അദ്ദേഹവുമായി നീണ്ട പതിനാറു വര്‍ഷമായി തുടരുന്ന കത്തിടപാടുകള്‍ എന്നെ ഭാഷാപരമായി ഏറെ സഹായിച്ചിട്ടുണ്ട്. പിന്നെ, വീട്ടില്‍ എന്‍റെ അമ്മാവന്‍ നല്ലോണം വായിക്കുന്ന കൂട്ടത്തിലാണ്. അദ്ദേഹവും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ്. അദ്ദേഹത്തെ അനുകരിച്ചനുകരിച്ചാണ് ഞാനീ വിധമായിത്തീര്‍ന്നത്. എനിക്ക് അപരിചിതമായ ഒരു വാക്കോ വല്ല പ്രയോഗമോ എവിടെ നിന്നെങ്കിലും ലഭിച്ചാല്‍ ഞാനതിനെ അറിവുള്ളവര്‍ക്ക് മുമ്പില്‍ പ്രയോഗിക്കും. ശരിയോ തെറ്റോ, ഞാന്‍ അതിനെ പറഞ്ഞിരിക്കും. വല്ല തിരുത്തും ആവശ്യമെങ്കില്‍ അവരത് തീര്‍ത്ത്‌ നല്‍കും. പോകെപ്പോകെ അതിന്‍റെ ശരിയെ പ്രയോഗിക്കുന്നതില്‍ ഞാന്‍ വിജയിക്കും. ഈ വാക്കുകള്‍ ലഭിക്കുന്ന ഇടം പ്രത്യേകമായി ഒരിടത്ത് മാത്രം കേന്ദ്രീകൃതമല്ല എന്നതില്‍ നമുക്കാര്‍ക്കും തര്‍ക്കം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത്രയുമാണ് നാമൂസിന്‍റെ ഭാഷാ പരിചയവും പഠന മുറിയും.

ചോദ്യം 3) താങ്കളുടെ നിലപാടുകള്‍ പലതിലും (പേരില്‍ പോലും) ഒരു നിഗൂഡത ഒളിഞ്ഞിരിക്കുന്നതായി തോന്നുന്നു...സംസാരിച്ചപ്പോഴും അത് തന്നെ തോന്നി...എന്താണ് താങ്കളുടെ ഉള്‍വലിയലിന്‍റെ രസതന്ത്രം....?

ഉത്തരം
3) നിലപാടുകളിലെ വ്യക്തത.
എനിക്കൊരു നിലവാരമുണ്ട് എന്‍റെതായൊരു നിലവാരം. അത് പോലെ എന്‍റെതായൊരു നിലപാട് തറയും. ആ നിലപാട് തറയില്‍ നിന്ന് കൊണ്ട് എന്‍റെ പരിസര വായനയില്‍ അനുഭവമാകുന്ന പൊരുത്തക്കെടുകളോട് ഞാന്‍ പ്രതികരിക്കാറുണ്ട്. ഒരു ആത്മഗതത്തിലോ മുറുമുറുപ്പിലോ അതവസാനികകാറില്ല. അവസാനിപ്പിക്കാന്‍ ഞാനൊരുക്കവുമല്ല. മാത്രവുമല്ല, ഞാന്‍ മറഞ്ഞിരിക്കുന്ന ഒരുവനല്ല. ഒരു പക്ഷെ, മറ്റാരേക്കാളും അധികമായി തുറന്നു കാണിക്കുവാന്‍ ഒട്ടും മടിയില്ലാത്തവനുമാണ്. ഒരല്‍പം കൂടെ എന്നെ പരിഗണിക്കാന്‍ താങ്കള്‍ ഹൃദയ വിശാലത പ്രകടിപ്പിച്ചാല്‍ എന്നെ മനസ്സിലാക്കാവുന്നതേ ഒള്ളൂ...  കാരണം, താങ്കളില്‍ ഒരു മനുഷ്യ ഹൃദയത്തെ ഞാന്‍ അനുഭവിക്കുന്നു.
-------------------------------------------------------------------------------------------------------------------------

ഷാജു അത്താണിക്കല്‍ {അടയാളങ്ങള്‍}
ചോദ്യം 1. നാമൂസ്..... ശെരിക്കുള്ള പേര് തുറന്നു പറയാമോ?

ഉത്തരം 1.ഇനി എന്‍റെ പേര് പറഞ്ഞില്ലാന്നു വേണ്ടാ.. അതുകൊണ്ടിനിയൊരു വിഷമവും എന്‍റെ പ്രിയന്‍ അനുഭവിക്കേണ്ട. ഷാജൂട്ടാ..എന്‍റെ പേര് നാമൂസ് [ മന്‍സൂര്‍ } സന്തോഷമായോടാ..?

ചോദ്യം2.വാക്കുകളെ കൊണ്ട് അമ്മാനമാടുന്ന രണ്ട് പേരോട് ഞാന്‍ സംസാരിച്ചു അതില്‍ ഒന്നാണ് നിങ്ങള്‍ മറ്റൊന്ന് 'ഉമ്മര്‍ ഗുരു' എങ്ങിനെ ഈ എഴാം ക്ലാസ് ഇങ്ങനെയുള്ള 'കടിച്ചാല്‍ പൊട്ടാത്ത' വാക്കുകള്‍ പറയുന്നു?

ഉത്തരം 2.പിന്നെ, ഉമര്‍ ഗുരുവുമായി എന്നെ ചേര്‍ത്തു വെച്ചത് ഒരല്‍പം കടന്ന കയ്യായിപ്പോയില്ലേ പ്രിയാ..!! ഈ പാവം ഇങ്ങനെയൊക്കെ അങ്ങട് ജീവിച്ചു പൊക്കോട്ടേഡാ... എന്നെ അങ്ങ് വെറുതെ വിട്ടേക്ക്...!!!

ചോദ്യം3. വിദ്യയില്‍ ഒന്നും ഒരു പ്രധാന്യവുമില്ല വികൃതിയിലാണ് കാര്യം അല്ലേ നാമൂസ്ക്കാ?

ഉത്തരം3. വിദ്യയിലെ കാര്യം ഞാന്‍ പറയാം. സംശയങ്ങളെ അപരാധമായി കാണാതിരിക്കുക. അത് നമ്മെ ഒരു ജിജ്ഞാസുവാക്കും. ഒരു ജിജ്ഞാസുവിനു മാത്രമേ യഥാര്‍ത്ഥ സത്യത്തെ അന്വേഷിച്ചു കണ്ടെത്താനൊക്കൂ.. ആ വഴിയില്‍ ലഭിക്കുന്ന വിവരങ്ങളത്രയും പുതിയ അറിവുകളായിരിക്കും. അത് നമ്മെ സമ്പന്നമാക്കും.
-------------------------------------------------------------------------------------------------------------------------

കൊമ്പന്‍ മൂസ.
ഡാ നാമൂസ്, ഞാന്‍ എന്താ നിന്നോട് ചോദിക്കുക.? ഓക്കേ ഞാന്‍ ചോദിക്കുന്നു.
നിന്നിലെ നിന്‍റെ പത്തു ദോഷങ്ങള്‍ എന്നിലെ എന്നോട് ഒന്ന് പറയാമോ? കേവലം കളിയായിട്ട്.

{ഡാ കോമ്പാ, നീയും എന്നെ ചോദ്യം ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണോ? ശരി, നിന്‍റെ ചോദ്യത്തിനും ഉത്തരം നല്‍കിയേക്കാം...!!}

നല്ലതും തിയ്യതും:
നന്മയും തിന്മയും [ ഗുണവും ദോഷവും} മനുഷ്യന് പ്രകൃത്യാ തന്നെ നല്ല ബോദ്ധ്യമുള്ള ഒന്നാണ്. മനുഷ്യ കുലത്തിന് തീര്‍ത്തും സുപരിചിതമായവയെ നല്ലതെന്നും അല്ലാത്തവയെ തിയ്യതെന്നും ഗണിച്ചു പോരുന്നു. ഇവയില്‍ ഏതൊന്ന് നമ്മില്‍ എറിയിരിക്കുന്നോ അതിന്‍റെ ആനുപാതത്തില്‍ നമ്മിലെ 'സ്വഭാവ ഗുണം' നമുക്ക് തീരുമാനിക്കാം. ഇത്രയും ഞാന്‍ പൊതുവായി പറഞ്ഞു വെക്കുന്നു.

എങ്കില്‍, ഞാന്‍ നല്ലതെന്നു {സ്വഭാവ ഗുണം} കരുതുന്നവയെ ചിലപ്പോള്‍ പൊതു സമൂഹം ചീത്ത ഗുണം എന്ന് വിധിയെഴുതി യേക്കാം. എന്നാല്‍, എന്നിലെ എല്ലാം എനിക്ക് അതാതു കാലങ്ങളില്‍ ആവശ്യമായിരുന്നു എന്നാണ് ഞാന്‍ കരുതിപ്പോരുന്നത്. ഇനി കഴിഞ്ഞ രണ്ടു വര്‍ഷത്തെ സൌഹൃദത്തിന്നിടക്ക് നിനക്ക് തന്നെയും വായിച്ചെടുക്കാം എന്നിലെ നല്ലതും തിയ്യതും.

{ എന്നാലും ഈ ചതി എന്നോട് വേണമായിരുന്നോ..? ആളുകള്‍ എന്നെകൊണ്ട്‌ നല്ലത് പറയുന്നത് നിനക്ക് സഹിക്കുന്നില്ലല്ലേ..? }
-------------------------------------------------------------------------------------------------------------------------

റാണി പ്രിയ { ദേവൂട്ടി }
താങ്കളുടെ എല്ലാ എഴുത്തും സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍ ഒന്നും ചോദിക്കാനില്ല ... വരികള്‍ ശക്തം ,തീഷ്ണം, മനോഹരം ..... എഴുതുന്ന ഓരോ വാക്കും സത്യം .... എങ്കിലും ചോദിക്കട്ടെ
1 . 'തൌദാരം' എന്ന വാക്കിന്റെ അര്‍ഥം എനിക്കറിയില്ല.
2 . ലോകാ സമസ്താ സുഖിനോ ഭവന്തു : ലോകത്തെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ടോ?

ഉത്തരം.
ദേവൂട്ടി ഞാന്‍ പറഞ്ഞോട്ടെ..?
ഈ പരിഗണനക്ക് പ്രോത്സാഹനത്തിന് പിന്തുണക്ക് നന്ദി. ഹൃദയപൂര്‍വ്വം.
1.തൌദാരമെന്നാല് സംസാരമെന്നര്‍ത്ഥം. പ്രാദേശികമായി ഉപയോഗിക്കുന്ന ഒരു വാക്കാണത്. മലപ്പുറത്തെ പ്രായം ചെന്നവര്‍ ഇപ്പോഴും ഇങ്ങനെ തന്നെയാണ് പ്രയോഗിക്കാറുള്ളത്. പ്രത്യേകിച്ചും എന്‍റെ പരിസരത്തെ അമ്മമാര്‍.

2.ഈ ചോദ്യം {രണ്ടാമത്തെ} എനിക്കൊരായിരം വാക്കുകള്‍ കൊണ്ടും ഉത്തരം നല്‍കാനാവാത്തവണ്ണം കനപ്പെട്ടതും വിശാലവുമാണ്‌. താത്ക്കാലികം ഒന്ന് മാത്രം പറയാം.
"നിഷ്കളങ്കമായി ചിരിക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ത്ഥന".
-------------------------------------------------------------------------------------------------------------------------

ഫെനില്‍
ഖത്തറില്‍ വന്നിട്ട് ഈ തിരക്കിനിടയില്‍ എങ്ങനെ എഴുതാല്‍ പറ്റുന്നു. ഖത്തറില്‍ എവിടെയാ?
ചിലതൊക്കെ വായിക്കുമ്പോള്‍ ഒരു ബുജി ടച്ച് ഉണ്ട് അത് ജന്മനാ ഉള്ളതാണോ?
@അച്ചായാ..
ഖത്തറില്‍ എത്തിയതിനു ശേഷമാണ് ഞാന്‍ അല്പമെങ്കിലും എഴുതാന്‍ കാര്യമായി ശ്രമിച്ചു തുടങ്ങിയത്. ഖത്തറില്‍ ദോഹയില്‍ തന്നെയാണ്. പിന്നെ, ഞാന്‍ ആളൊരു 'ബുജി'യല്ല. എന്നാല്‍, കേവലമൊരു 'ബാജി'യാവരുതെന്നു നിര്‍ബന്ധം എനിക്കുണ്ട്.
-------------------------------------------------------------------------------------------------------------------------

സിദ്ദീഖ് തൊഴിയൂര്‍.
{എന്‍റെ വീതം, മാലപ്പടക്കം അങ്ങനെ അങ്ങനെ എത്രയോ എണ്ണം ബ്ലോഗുകളുടെ ഉടമസ്ഥന്‍}
എഴുത്തിന് ഇങ്ങിനെ ഒരു ശൈലി സ്വീകരിക്കാനുണ്ടായ പ്രചോദനം എന്തായിരുന്നു ?

‎@സിദ്ധീഖ് തൊഴിയൂര്‍,
ഞാന്‍ എനിക്ക് പറയാനുള്ളതിനെ എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ എന്‍റെതായ രീതിയില്‍ പറയുന്നു. പറയുന്ന കാര്യങ്ങളില്‍ എനിക്കൊരു സത്യമുണ്ട്. ആ സത്യത്തെ ആചരിക്കാന്‍ ശ്രമിക്കുന്നു/ശ്രദ്ധിക്കുന്നു അത്രമാത്രം , അതില്‍ കവിഞ്ഞു മറ്റൊന്നും തന്നെ അധികമായി എന്നിലോ എന്‍റെ തോന്ന്യാക്ഷരങ്ങളിലോ ഇല്ലായെന്ന് പറയട്ടെ..!!
-------------------------------------------------------------------------------------------------------------------------

ബെന്ചാലി പോസ്റ്റ്‌മാന്‍.
1ബ്ളോഗേർസിന്റെ അടുത്ത് നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ?

{ ബ്ലോഗെന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍..?}

1.ഭരണകൂടത്തിന്‍റെ നാവായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞതിന്‍റെ തെളിവാണ് 'നമ്മുടെ' വാര്‍ത്താകോടതികളുടെ സായാഹ്നചര്‍ച്ചകളിലൂടെയും നാരായമെഴുത്തിലൂടെയും ബോധ്യമാകുന്നത്. .മുതലാളിത്തതാത്പര്യം സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും കച്ചവട താത്പര്യങ്ങളുടെ ദല്ലാളന്‍മാര്‍ക്കും വേണ്ടി. ഫാസിസ്റ്റ് ശക്തികളുടെ കൂലിയെഴുത്തുകാരായി മാധ്യമ പ്രവര്‍ത്തകര്‍ അധ:പതിക്കുന്ന ഇക്കാലത്ത് തിരസ്കരിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്യന്ന വാര്‍ത്തകളുടെ നിജത്തെ പറയാന്‍ ഇങ്ങനെയൊരു മാധ്യമം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. സ്വതന്ത്രമായ/എല്ലാതരം കെട്ടുപാടുകളില്‍ നിന്നും മോചിതരായ ആളുകളുടെ ഇടപെടലുകള്‍ ഈ മേഖലയില്‍ ശക്തമായി തന്നെയും നടക്കേണ്ടിയിരുന്നു. നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്‍റെ ജീവനെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ബ്ലോഗിങ്ങിനെ സമീപിക്കുന്നവരില്‍ ഗൗരവമായ ആലോചനക്ക് പ്രേരകമാവേണ്ടതുമുണ്ട്.

2അടുത്ത കാലത്താണല്ലൊ ബ്ളോഗ് തുടങ്ങിയത്, എന്ത് കൊണ്ട് വൈകി ?

2.ഇങ്ങനെയൊരു സംഭവത്തെ കുറിച്ചെനിക്ക് നേരത്തെ യാതൊരു വിവരവുമില്ലായിരുന്നു.
മുഖപുസ്തകത്തില്‍ അങ്ങനെ കറങ്ങി തിരിയുമ്പോഴാണ് നമ്മുടെ സുഹൃത്ത് 'പ്രിന്സാദ് പാറയില്‍' ഇങ്ങനെ ഒരാശയം പങ്കു വെച്ചത്. വീണ്ടും കുറെ നാളുകള്‍ക്ക് ശേഷം നമ്മുടെ 'ഫോട്ടോ ഷോപ്പി കുഞ്ഞാക്കയുടെ' സഹായത്താല്‍ ഒരെണ്ണം നിര്‍മ്മിക്കപ്പെടുകയായിരുന്നു. ആ സമയം വരെയും എനിക്കീ ലോകം അജ്ഞാതമായിരുന്നു. ശേഷം, പലരുടെയും പിന്തുണ എനിക്ക് ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. എന്നോട് സഹോദര ബുദ്ധ്യാ ഇടപെട്ട എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂവ്വം നന്ദി അറിയിക്കുന്നു.

3ബ്ളോഗ് ലോകത്ത് അനുഭവിക്കുന്ന വിഷമങ്ങൾ എന്തെല്ലാം?

3.എനിക്ക് പ്രത്യേകമായൊരു അനിഷ്ടവും അനുഭവപ്പെട്ടില്ലാ. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ എല്ലാത്തിനെയും നോക്കികാണുന്നു. വളരെ സന്തോഷത്തോടെ...!!
-------------------------------------------------------------------------------------------------------------------------

ബൈജുവചനം.
നാമൂസിക്കാ ഈ ബ്ലോഗുലകത്ത് വിമര്‍ശകരുടെ അഭാവം കാര്യമായി അനുഭവപ്പെടുന്നില്ലേ?

@ബൈജു,
പ്രോത്സാഹനവും, വിമര്‍ശനവും.
ഇവിടെ നാം തന്നെയാണ് എല്ലാം. അതൊരു പരിമിതിയും, കൂടെ ആശ്വാസവുമാണ്. നമ്മുടെ ഓരോരുത്തരുടെയും ഇടപെടലുകളില്‍ ഈ പ്രശ്നം പരിഹൃതമാണ് എന്നാണ് എന്‍റെ അഭിപ്രായം. മറ്റൊരു കാര്യമെന്നത് പ്രോത്സാഹനവും വിമര്‍ശനവും ഇവ രണ്ടും നമ്മുടെ വളര്‍ച്ചക്ക് വേഗത കൂട്ടും. ഒന്നിനോട് പ്രിയവും, മറ്റൊന്നിനോട് അസഹിഷ്ണുതയും അരുതെന്ന് മാത്രം. ചുരുക്കത്തില്‍, രണ്ടിനും തുല്യാനുപാതത്തില്‍ സ്വാധീനമുണ്ടെന്ന് സാരം.എങ്കിലും, ഗുണത്തില്‍ മികച്ചത് വിമര്‍ശനം തന്നെ. അതും ആരോഗ്യകരം എങ്കില്‍ മാത്രം...!!!
-------------------------------------------------------------------------------------------------------------------------

ഉസ്മാന്‍ കിളിയമണ്ണില്‍.
ചൂഷിതരോടൊപ്പം സഞ്ചരിക്കുന്ന ഒരു പോരാളിയുടെ മനസ്സ് രചനകളില്‍ കാണുന്നുണ്ട്. തെരഞ്ഞെടുത്ത വായനാ പരിസരത്തും കീഴാളരുടെ ഉയിര്‍പ്പുഘോഷങ്ങളാണ്. വിമോചനം ആണ് ലക്‌ഷ്യം എങ്കില്‍ അതിനു താങ്കള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഏതാണ്?

@ഉസ്മാന്‍ കിളിയമണ്ണില്‍,

{ഞാന്‍ ആദ്യമേ ഒരു കാര്യത്തെ പറയുന്നു. എനിക്ക് തോന്നിയ ചിലതിനെ മാത്രമാണ് ഇവിടെ കുറിക്കുന്നത്. മാത്രവുമല്ല, ഈ അന്വേഷണത്തിന്‍റെ തുടക്കത്തിലുമാണ് ഞാന്‍.}

കീഴാളപക്ഷത്തിന്‍റെ മോചനത്തിന് വേണ്ടി പുതിയതായി ഒന്നിനെയും ആവിഷ്കരിക്കേണ്ടതായിട്ടില്ല. ആദ്യമായി അവരിലുള്ള അധമബോധമാണ് മാറേണ്ടത്. ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ അധികവുമില്ലാ എന്നും ഇനി അഥവാ എന്തെങ്കിലും കല്‍പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അവരിലെ മനുഷ്യത്വം ഒന്ന് മാത്രമാണ് അതിന് മാനദണ്ഡം എന്നുമുള്ള തിരിച്ചറിവാണ് അവര്‍ക്കാദ്യം വേണ്ടത്. മറ്റൊന്ന്, ഭരിക്കാനും നയിക്കാനും ആവശ്യമായ യോഗ്യത പൊതു ജനതയോടുള്ള സംവേദന ക്ഷമതയാണെന്നും ഒരു പക്ഷെ മറ്റാരേക്കാളും അധികമായി സംവേദന ക്ഷമതയാര്‍ജ്ജിച്ചൊരു സമൂഹം ജനനം തൊട്ടേ രാജ്യത്തിന്‍റെ നോവും നൊമ്പരവും അറിഞ്ഞു വളര്‍ന്ന തങ്ങളാണെന്നും തങ്ങള്‍ക്കു മാത്രമാണ് ഒരര്‍ഥത്തില്‍ കൂടുതല്‍ രാജ്യത്തിന്‍റെ ആത്മാവ് തൊട്ടറിയാനുള്ള ശേഷിയെന്നുമുള്ള ബോധ്യം ഉണ്ടാവുകയുമാണ് രണ്ടാമത്തെ കാര്യം.

മറ്റൊന്ന്, രാജ്യത്തെ എല്ലാ വിഭവങ്ങളിലും അതിന്‍റെ സമാഹരണത്തിലും വിതരണത്തിലും തുല്യാവകാശാമാണെന്നും അത് കൊണ്ട് തന്നെ അതിന്‍റെ പ്രയോക്താക്കളിലും ഉപഭോക്താക്കളിലും തുല്യാനുപാതം ഉണ്ടായിരിക്കണമെന്നുമുള്ള അവകാശ ബോധാവുമായിരിക്കണം അവരെ നയിക്കേണ്ടത്. കൂടെ, ഞാന്‍ മറ്റൊരാളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ എന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞാന്‍ മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുകയില്ല എന്ന നിശ്ചയദാര്‍ഡ്യം ആവണം അവരെ ജീവിപ്പിക്കേണ്ടത്. ഏത് സാഹചര്യത്തിലും ഏതൊരാളെയും ജയിക്കാനുള്ള മത്സരക്ഷമതയാര്‍ജ്ജിക്കുവാനും ഇവര്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇവര്‍ ഏര്‍പ്പെടെണ്ടതുണ്ട്. അതിന്നാവശ്യമായ തരത്തില്‍ പണിശാലകളെ പുനരാവിഷ്കരിക്കുകയും പുരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ലോകത്ത് രണ്ടേ രണ്ടു പക്ഷമേ ഒള്ളൂവെന്നും അവയിലൊന്ന് മര്‍ദ്ദിത പക്ഷവും മറ്റൊന്ന് മര്‍ദ്ധക പക്ഷവുമാണെന്നും മര്‍ദ്ധകപക്ഷം എക്കാലവും ഭരണകൂടങ്ങളും മര്‍ദ്ദിതപക്ഷം ഭരണീയരും ആണെന്ന യാഥാര്‍ത്ഥ്യം മനസ്സില്ലാക്കുകയും. അവരതിന് ഭരണ കൂടസ്ഥാപനങ്ങളെ ഒരു മര്‍ദ്ധകോപാധിയായി കണ്ടു ഉപയോഗിക്കുകയും ഭരണീയര്‍ക്ക് മേല്‍ നീതിയൊട്ടുമില്ലാതെ അത് പ്രയോഗിക്കുകയും ചെയ്യുന്നുവെന്നുമുള്ള അനുഭവപാഠത്തെ മതമായി സ്വീകരിച്ച് ഈ നീതിരഹിതമായ/മനുഷ്യത്വരഹിതമായ/ഏകപക്ഷീയ ഭരണങ്ങളെ നിഷ്കാസനം ചെയ്യുന്നതിന് വേണ്ടി മൊത്തം പീഡിത സമൂഹത്തെയും സംഘടിപ്പിക്കാനും സമരം ചെയ്യാനും തയ്യാറാകേണ്ടതുമുണ്ട്.

എങ്കില്‍, ഇവിടത്തെ ഭരണകൂടമാര് ഇവിടത്തെ ഭരണീയരാര് എന്നതിന്‍റെ ഉത്തരമാണ് ആദ്യം തേടേണ്ടത്. അതിനുള്ള കൃത്യമായ ഉത്തരം ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം അലങ്കരിക്കുന്നവരുടെ മുഖങ്ങള്‍ നമ്മോടു പറയുന്നുണ്ട്. ഇവിടത്തെ, ഭരണ സവിധാനങ്ങളിലെ നടത്തിപ്പുകാരുടെ ആനുപാതിക കണക്കെടുപ്പ് നടത്തിയാല്‍ ഭരണീയരുടെ ചിത്രവും വ്യകതമാകും. അപ്പോള്‍, ഈ പരാജയത്തിന്‍റെ/ ഇരയാക്കപ്പെടുന്നതിന്‍റെ/പീഡിപ്പിക്കപ്പെടുന്നതിന്‍റെ 'മന:ശാസ്ത്രം' കൂടുതല്‍ തെളിമയോടെ പ്രകടമാകും. മനസ്സിലാക്കുക, "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് ഇത്തരം വേട്ടക്കാര്‍ കരുത്തരാകുന്നത്". ഓര്‍മ്മിക്കുക ഇനിയുമിത് അനുവദിച്ചു നല്കിക്കൂടാ... പാരമ്പര്യത്തെ നിഷേധിക്കുന്ന മുദ്രാവാക്യങ്ങളാണ് ഇനി ഈ കൂട്ടത്തെ നയിക്കേണ്ടത്... അതിജീവനം അസാധ്യമാകുന്ന ഘട്ടത്തിലെ സ്വാഭാവിക അവസ്ഥയെ [ഭയം, മാനസികാടിമത്വം]ഇവര്‍ ജയിച്ചേ മതിയാകൂ.. ഈ അവസ്ഥയെ കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയ വിദ്ദ്യഭ്യാസം നേടുകയും ബോധവത്കരണം നേടുകയും/ നടത്തുകയും വഴി ഒരു പുതിയ രാഷ്ട്രീയാധികാരത്തെ/സാമൂഹ്യാവസ്ഥയെ/ഭരണ സംസ്കാരത്തെ പരിചയപ്പെടുകയും അതിനെ പ്രയോഗിക്കുകയും ചെയ്യുക എന്നതാവശ്യമാണ്‌. അതിന് മലമടക്കുകളില്‍ നിന്നും ഖനിയിടങ്ങളില്‍ നിന്നും പാടശേഖരങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നും തടവറകളില്‍ നിന്നും എല്ലാതരത്തിലുമുള്ള രാഷ്ട്രീയ സാമൂഹിക അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തിന്നായുള്ള ശബ്ദം ഒന്നിച്ചൊന്നായി ഉയരട്ടെ...!!!

അഥവാ, ഒരു രണ്ടാം സ്വാതന്ത്ര്യ സമരം. രാജ്യത്തെ അടിസ്ഥാന ജനതയുടെ മോചനത്തിന്നായുള്ള രാജ്യത്തിന്‍റെ ആത്മാവിന്‍റെ രോദനത്തിന്നുള്ള ഉത്തരം. ഈ സമരം അതിന്‍റെ പ്രാരംഭ ഘട്ടത്തിലോ അതിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തിലോ വിജയിക്കണം എന്നില്ലാ. എങ്കിലും, ഒരു നാള്‍,.... അത് വിജയം വരിക്കുക തന്നെ ചെയ്യും.

{ബഹുമാന്യരെ... ഇന്ന് രാത്രി പതിനൊന്നിനു ഞാന്‍ നാട്ടിലേക്ക് തിരിക്കുന്നു.. തിടുക്കപ്പെട്ടു എഴുതിയെടുത്തതാണ് ഇക്കാ ണ്ന്നതെല്ലാം.... }

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms