2014, ജനു 25

അതിജീവന സാധ്യത തേടിയ തൂലിക സംവദിച്ചപ്പോള്‍

"ഇനിയുമുണ്ട് നെഞ്ചുകളില്‍
ശ്വാസം മുട്ടിപ്പിടയ്ക്കുന്ന വസന്തങ്ങള്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍

എഴുപതിന്റ സമര യൗവ്വനത്തെ/ജീവിതത്തെ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കേട്ടിടത്തുനിന്ന് മുന്പിലെന്ന്‍ അനുഭവിപ്പിക്കുന്ന വിധം ആ കാലം അതേപടി പുനരവതരിക്കുന്നതാണ്  യുപി ജയരാജിന്റെ കഥകൾ.

എഴുത്തുകാര്‍ കാലത്തെ അടയാളപ്പെടുത്തുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കുകയും ആ അതിജീവനത്തെ തന്റെ  എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ജയരാജ്‌ അതേറ്റം കൃത്യമായി നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും.

അധീശ വര്‍ഗ്ഗത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്ക് നേരെ ആത്മബോധത്തിന്റെ തീര്‍ച്ചയില്‍ നിന്ന് കൊണ്ട് പ്രതിരോധം തീര്‍ത്ത അനേകം  സമര ജീവിതങ്ങളെ കഥകളിലേക്ക് സ്വാഗതം ചെയ്ത് , എക്കാലത്തും സമകാലികമെന്ന വായന ഉറപ്പാക്കുന്ന മനുഷ്യാവസ്ഥകളാണ് ജയരാജന്‍ കഥകളുടെ അകവും പുറവും.

ഉത്തര കേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത് പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ/തെയ്യങ്ങളെ അങ്ങനെത്തന്നെ അതിന്റെ സ്വത്വ പരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങനെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാമെന്ന ആലോചന ജയരാജിന്റെ 'തെയ്യങ്ങള്‍' എന്ന കഥ മുന്നോട്ട് വെക്കുന്നുണ്ട്. പുതിയകാലത്തും വിവിധ സ്വത്വങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന/ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ നിന്നും അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രാവാക്യം' വിളിച്ച് ജനങ്ങളുടെ സംരക്ഷണ കവചം ഒരുക്കുന്നത്. അതൊരു ശ്രമമാണ്. ഈയൊരു ബോധത്തെ ജയിക്കുന്ന രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരിക ഉയര്‍ച്ചയിലേക്കുള്ള ജനതയുടെ ആത്മബോധം ഉണര്‍ത്തുന്നത്തിലേക്കുള്ള ഒരു ശ്രമം. ആ ശ്രമത്തിന്റെ കഥാവതാര രൂപമായ തെയ്യവും ബീഹാറും എല്ലാം പറയുന്നത് ഇതേ ജീവിതങ്ങളെയാണ്‌.

ബീഹാര്‍, ആരെയും ഏത് സമയത്തും പൊള്ളിപ്പിക്കുന്നത്രയും തീവ്രമായ വേഗത്തിലും ആഴത്തിലും തീ പാറിപ്പിച്ചുകൊണ്ടിരിക്കയാണ്. നാട്ടിലെപ്പെണ്ണുങ്ങള്‍ തമ്പ്രാന് ഉഴുതുമറിക്കാനുള്ള ഒരു വയല് മാത്രമാണെന്ന അധികാര മത്തതയുടെ സീത്ക്കാരമാണ് ബീഹാര്‍. തമ്പ്രാന് ശേഷം മാടമ്പിമാരാലും പിച്ചി ചീന്തപ്പെട്ട് അലങ്കോലപ്പെടാതെ 'രക്ഷ'പ്പെട്ടു പോരാന്‍ തന്റെ പെണ്ണ് തമ്പ്രാന്  പൂര്‍ണ്ണാര്‍ത്ഥത്തില്‍ തൃപ്തയാകും വിധം സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സഹായതയാണ് ബീഹാര്‍. പതിവൃതയുടെ കഥ വായിച്ച് അടിയാത്തിപ്പെണ്ണുങ്ങളുടെ ചെറ്റ പൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍. ധര്‍മ്മാധര്‍മ്മ പാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയം കല്‍പ്പിത രൂപങ്ങളായ മാന്യ ദേഹങ്ങളാല്‍ മണ്ണും പെണ്ണും വിത്തും വിളയും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യ നൊമ്പരങ്ങള്‍ പറഞ്ഞ് ഉള്ള് പൊള്ളിക്കുന്ന ബീഹാര്‍.

ഇങ്ങനെ പുരാതനമായ ഒരു നിലവിളിയായ് ബീഹാര്‍ അതിഭീകരമായ അതിന്റെ ദൈന്യമുറ്റിയ ഹൃദയ താളം പ്രകടമാക്കുമ്പോള്‍ തന്നെയാണ് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉയിര്‍പ്പ് ഘോഷമായ് ബോജ്പൂര്‍ കഥയിലേക്ക് കയറി വരുന്നത്.  തമ്പ്രാന്റെ വരവും കാത്ത് കാവല്‍പ്പുരയില്‍ ആലയിലെ ഇരുമ്പ് കണക്ക് പഴുത്തു നില്‍ക്കുന്ന തന്റെ പെണ്ണിനോട് വയല് മുറിച്ച് ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍ ധൈര്യം നല്‍കുന്ന വിപ്ലവവീര്യം ജയരാജ് കരുതിവെക്കുന്നത് ഒരു തിരിച്ചറിവിന്റെ പാഠമാണ്. "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" എന്നതാണ് ആ പാഠം.

ഇത് പോയ കാലത്തെ മുത്തശ്ശിക്കഥകളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും, സമാനമായ അതിക്രമങ്ങളും ഇരയാക്കലുകളും അധികാരപ്രയോഗങ്ങളും ഈ വര്‍ത്തമാനത്തിലെ ഡിജിറ്റല്‍ കലണ്ടറിലും ബീഹാര്‍ അടക്കം വരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ബോജ്പൂരുകള്‍ സംഭവിക്കാത്തത് കൊണ്ടാണെന്ന് കഥയില്‍ നിന്നുകൊണ്ട് സംശയിച്ചാല്‍ അതൊരു വലിയ ശരിയാകുന്നുണ്ട്.  അതിന് രണ്ടായിരത്തിപ്പതിനാലിലെ ഈ ജനുവരി മാസം വന്ന ഒരു പ്രത്രവാര്‍ത്തയും സാക്ഷി. അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാന്‍ അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുകൂട്ടം ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് കഥക്ക് പുറത്തുള്ള വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ എത്ര ഭീകരമാണ്.? ഇതുതന്നെയാണ് 'ബീഹാര്‍'നെ കാലികമാക്കുന്നതും.!

ഇങ്ങനെ തെയ്യവും ബീഹാറും അടങ്ങുന്ന സമാഹാരത്തിലെ മിക്ക കഥകളിലൂടെയും രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ വിപ്ലവ ജനതയായും അവരുടെ ജീവിതത്തെ തന്നെ പ്രത്യയശാസ്ത്രമായും വിപ്ലവ പദ്ധതിയായും പരിഗണിക്കുന്ന ഒരു ചിന്ത ജയരാജന്‍ കഥകളുടെ പൊതുസ്വഭാവമായി മനസ്സിലാക്കുന്നു. നേതൃത്വത്താല്‍ വഞ്ചിക്കപ്പെട്ട് ഇനിയൊരു സമരമാവാന്‍ കെല്‍പ്പില്ലാതെ നാവറ്റ് പോകുന്ന തൊഴിലാളി സമൂഹത്തെ അവതരിപ്പിച്ചുകൊണ്ട് {ശവഭോജനം സാക്ഷി: നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പാര്‍ട്ടികളുടെ അനുരഞ്ജന രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥയാണ് ശവഭോജനം} 'ഒത്തുതീര്‍പ്പുകളുടെ ഈ സമരകാലത്ത്' അതെത്ര ശരിയെന്ന്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ദീര്‍ഘവും അതിസൂക്ഷമവുമായ 'തൊഴിലാളി പക്ഷ വായന' ജയരാജ് കഥകളുടെ ആന്തരീക സ്വഭാവമായി ജീവിതത്തിന്റെ ഉപ്പും വിയര്‍പ്പും അനുഭവിപ്പിക്കുന്നുണ്ട്.

കീഴ്പ്പെടാന്‍ വിസമ്മതിക്കുന്ന വ്യക്തിത്വമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ജയരാജ് കഥകളിലെ സാമൂഹ്യമാറ്റത്തിന്റെ ആഹ്വാനങ്ങളാണ്. പുരുഷനൊപ്പം അല്ലെങ്കിൽ  അതിനും മുകളിലായി ഒട്ടും താഴെയല്ല ഞാനുമെന്ന ആത്മബോധത്തിന്റെ ശക്തി ചൈതന്യം ഉള്‍ക്കൊണ്ട അത്തരം പാത്ര സൃഷ്ടികള്‍, സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള സമൂഹത്തിന്റെ പാരമ്പര്യ മതത്തെ നിരാകരിക്കുന്നതും ജയരാജിന്റെ മനുഷ്യപക്ഷ ചിന്തയുടെ അടയാളവുമാണ്.

നേരിട്ടല്ലാതെയും സ്ത്രീയുടെ ജീവിതത്തെ പറയുന്ന ഒരു സന്ദര്‍ഭം 'വിചാരണ' എന്ന കഥയിലുണ്ട്. അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തുന്ന വിധി പ്രസ്താവനയില്‍ "തന്റെ ജനനത്തിനു നേരിട്ട് കാരണക്കാരിയായ അമ്മയെ ശിക്ഷിക്കാതെ പ്രതിക്ക് തന്നെ ഉറപ്പില്ലാത്ത അച്ഛനെ വധിക്കാന്‍ ശ്രമിച്ചു എന്നത് തന്നെ സത്യത്തെ മറച്ചു വെക്കുന്നതാണ്" എന്നുതുടങ്ങുന്ന പരാമര്‍ശം സ്ത്രീകള്‍ക്ക് മേല്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അധീശ മനസ്സിന്റെ അധിക്ഷേപ വാക്കുകളാണ്.

ഇതുപോലെത്തന്നെ പരിഗണിക്കേണ്ടുന്ന കഥയാണ് മഞ്ഞ്. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്തെ പറയാന്‍, സാമൂഹ്യ ജീവിതത്തിനു മുകളില്‍ പടരുന്ന മഞ്ഞിനെ/വെളുപ്പിനെ ഉപയോഗിക്കുന്ന ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായി ബന്ധപ്പെട്ടുള്ള ഈ വിരുതിനെ/ ധൈര്യത്തെ/ ചരിത്രത്തോടുള്ള സത്യസന്ധമായ ചേര്‍ന്നുനില്‍ക്കലിനെ അദ്ദേഹത്തിന്‍റെ മഞ്ഞെന്ന കഥയില്‍ കാണാം. വേദങ്ങളിലെ സമത്വ സങ്കല്‍പ്പത്തെ പരതിയും തന്റെ ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുള  വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യാസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൗഖ്യത്തിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍ മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയെയും ശവം തീനിപ്പക്ഷികളുടെ ആഗമനവും തെല്ല് ഭീതിയോടെയും ആശങ്കയോടെയും വീക്ഷിക്കുകയായിരുന്നു. അയാള്‍, അയാളാണ് എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കുന്ന പണിയില്‍ ഏര്‍പ്പെടുന്ന ജാഗ്രത്തായുള്ളവന്‍. അയാളാണ് സര്‍വ്വ ലോക മനുഷ്യര്‍ക്കും വേണ്ടി തൊഴിലെടുക്കുന്നവന്‍.  ഇപ്പോഴും ഈ ദല്ലാള്‍- കുത്തക-മുതലാളിത്ത മൂലധനശക്തികളുടെ പ്രലോഭനങ്ങളില്‍ ഉണ്ടുറങ്ങുന്ന, രാഷ്ട്രീയമെന്നാല്‍ ഏതോ കള്ളക്കടത്ത് മുതലെന്ന് കരുതി സാമൂഹ്യജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞ് തീര്‍ത്തും അരാഷ്ട്രീയമായ ഒരു യുവതയോട് ജയരാജ് കഥകള്‍ ഇങ്ങനെ കണക്ക് ചോദിക്കുന്നുണ്ട്.

അന്നത്തെ ഇന്ത്യയുടെയും മലയാളത്തിന്റെയും ജീവിതത്തെ അതിന്റെ ഏറ്റം ഉയര്‍ന്ന സത്യസന്ധതയോടെ തന്റെ കഥകളിലേക്ക് കുടിയിരുത്തിയ ജയരാജന്റെ കഥകള്‍ ഇന്നത്തെയും  ഇന്ത്യയും കേരളവും തന്നെയാണ് എന്നറിയുമ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ആത്മവിചാരത്തിന് തിടുക്കം കൂട്ടുന്നുണ്ട്.

ഏറ്റവും കലുഷിതമായ ജീവിത സാഹചര്യങ്ങളിലും, ഏറ്റവും നിരാശാഭരിതമായ ജീവിതാവസ്ഥയിലും മനുഷ്യന്റെ അതിജീവന സാധ്യതയില്‍ വിശ്വസിക്കുന്ന/ പോരാട്ട മനസ്സില്‍ ധൈര്യം കാണിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രത്യാശ ബാക്കിയാക്കുന്നു ജയരാജ് കഥകള്‍.

*വായന
യു പി ജയരാജിന്റെ കഥകൾ: സമ്പൂർണ്ണം
ഡി സി ബുക്സ്

2014, ജനു 1

അമ്മ/രതി/പ്രകൃതി മൂന്ന്‍ വായനകള്‍



പുത്രന്മാരും കാമുകന്മാരും
ഡി എച്ച് ലോറന്‍സ്
ഡി സി ബുക്സ്

സ്വജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനം മറ്റു പ്രണയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഒരൊത്ത പുരുഷനെ മാറ്റുന്ന/ അതിന് കാരണമായി ഒരുവേള മകന് അമ്മയോടും അമ്മക്ക് മകനോടും തോന്നുന്ന പ്രണയമോ പ്രണയ സമാനമോ ആയ ഒരു വൈകാരിക അടുപ്പമാണ് എന്നുള്ളിടത്ത് മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണമായ ചില സങ്കേതങ്ങളെ തുറന്നുകാണിക്കുന്ന/ നമ്മെപ്പോലുള്ള ഒരു സാംസ്കാരിക പരിസരത്ത് അത്ഭുതവും അമാന്യവുമായി കരുതപ്പെടുന്ന/ എന്നാല്‍ അസംഭവ്യമെന്ന് തീര്‍പ്പാക്കാന്‍ പറ്റാത്ത ഒരു കീറാമുട്ടിയെ അവതരിപ്പിക്കുന്ന ധൈര്യമാണ് പുത്രന്മാരും കാമുകന്മാരും.

ക്ലാരയോടും മിറിയമിനോടും തോന്നുന്ന പ്രണയം വ്യത്യസ്ത മാനങ്ങള്‍ അവകാശപ്പെടുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. ഒരേസമയം തന്നെ ഒരാള്‍ക്ക് ഒരാളില്‍ അനുഭവമാകുന്ന പലതും വെവ്വേറെ പകുത്ത് നല്‍കുന്ന വിധം രണ്ടു പേര്. അങ്ങനെയാണ് ഇതിലെ കേന്ദ്ര {?} പാത്രത്തിനു ക്ലാരയും മിറിയമും. വായനയില്‍ മറിയമിനെ മിറിയം എന്ന് തെറ്റി എഴുതിയതാണോ എന്ന് പലപ്പോഴും സംശയിച്ചു നിന്നിട്ടുള്ള ഞാന്‍ ഒടുക്കം അത് എന്റെ ഒരു കേവല സംശയം മാത്രമായിരുന്നില്ല, മിറിയമില്‍ ഒരു മറിയം ഉണ്ട് എന്ന്‍ ബോദ്ധ്യപ്പെടുന്ന സാഹചര്യം നോവലില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ ദിവ്യമെന്നും ആത്മീയമെന്നും മറ്റൊരവസ്ഥയില്‍ ഭ്രാന്തെന്നും തോന്നിക്കുന്ന കൂടുതല്‍ ആജ്ഞേയമായ ഒരു സ്വഭാവം മിറിയമിനും അവളുടെ പ്രണയത്തിനും കാണാന്‍ കഴിയുന്നുണ്ട്. തിരിച്ച് മിറിയമിനോടും ഏതാണ്ട് അതെ സ്വഭാവം ഇയാളും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍, ക്ലാര തന്റെ ശരീര ചോദനകളുടെ തീര്‍പ്പ്‌ എന്ന രീതിയില്‍ തന്നെ പരസ്പരം സ്വീകരിക്കപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ടവസ്ഥയും ഒരാളില്‍ തന്നെ സമീപസ്ഥമാകുന്ന പ്രണയങ്ങളാണ്‌ സാധാരണയായി അറിയിക്കപ്പെടാറുള്ളത് എന്നിരിക്കെ ഈ ജീവിതങ്ങള്‍ക്ക് സ്വാഭാവികമായ പ്രത്യേകത അനുവദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

പിന്നെ, തന്റെ പ്രണയത്തിനു മുന്‍പില്‍ അത്യുത്സാഹിയും പ്രസന്നരുമായി നിലനില്‍ക്കുന്നതിന് ഏറ്റം ശ്രമകരമായ സാഹചര്യത്തിലും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രണയോന്മേഷമോ ഹര്‍ഷമോ ഈ നാല് പേരിലും പ്രകടമാണ്. അതൊരു ത്യാഗമായോ പയ്യാരമായോ കണക്ക് ചോദിക്കുന്ന ഒരവസരവും നോവലില്‍ എങ്ങുമില്ല. പ്രണയം അത് പുറത്തേക്ക് ഗമിക്കുന്ന ഒരൂര്‍ജ്ജം തന്നെയാണെന്നും അത് ശരിയാം വിധം ജീവിപ്പിക്കുന്നുവെന്നും തന്നെയാണ് ക്ഷമാശീലരായ പ്രണയിതാക്കളിലൂടെ  കാണിക്കുന്നത്. അതിനര്‍ത്ഥം പൂര്‍ണ്ണമായും സ്വാര്‍ത്ഥ മുക്തമായ ഒരു ജീവിതമാണ് ഇവര്‍ നയിക്കുന്നത് എന്നല്ല. ഈ ക്ഷമ തന്നെയും മറുവായനയില്‍ സ്വാര്‍ത്ഥമെന്ന് ഉള്ളില്‍ ചിരിക്കാം... അതും പ്രണയ പൂര്‍വ്വം മാത്രമേ സാധിക്കൂ എന്ന് ചുരുക്കം.

ഇതിന്റെ കൂടുതല്‍ വായനകള്‍ നടന്നിട്ടുണ്ടാകാം. ശരാശരിയില്‍ താഴെ എന്ന നിരാശ പേറുന്ന ഒരു സാധാരണ വായനക്കാരന്റെ തോന്നലുകള്‍ മാത്രമാണ് ഇതെന്ന് ജാമ്യമെടുത്തവസാനിപ്പിക്കുന്നു.

ദേഹാന്തരയാത്രകള്‍
നോവല്‍: വി ഡി മനോജ്‌
കൃതി ബുക്സ്

ദേഹാന്തരയാത്രയവസാനിക്കുമ്പോള്‍
കിതച്ചുകിതച്ചൊടുക്കമമര്‍ന്നു
കിടപ്പാണ് താളം, സ്വസ്ഥം/സുഷുപ്തി.

നോവലുകളില്‍ സാധാരണയായി കാണുന്ന തുടര്‍ച്ച/ അതിനനുവര്‍ത്തിക്കുന്ന എഴുത്ത് രീതിയല്ല  ഇതില്‍ കാണാനാകുന്നതെന്നതാണ് ആദ്യത്തെ വര്‍ത്തമാനം. ഓരോ അദ്ധ്യായത്തിനും സ്വയം നിലനില്‍ക്കുവാനുള്ള ജീവന്റെ ബലമുണ്ട് എന്നതാണ് ആ വര്‍ത്തമാനത്തിന്റെ സാക്ഷ്യം.

അത്ര സാധാരണമല്ലാത്ത എന്നാല്‍ സംഭവ്യമെന്ന് തോന്നിക്കുന്ന ഒരു സാഹചര്യത്തില്‍നിന്നും യാത്രയാരംഭിച്ച്/ മറ്റനേക സാഹചര്യങ്ങളിലൂടെ നടത്തിച്ച്/ മനുഷ്യാവസ്ഥകളിലെ സമാനതകളെ കാണിക്കുക്കയാണ്  സുഹൃത്ത് മനോജ്‌ തന്റെ ദേഹാന്തരയാത്രകളിലൂടെ... ജന്മരഹസ്യം അസ്വസ്ഥപ്പെടുത്തുന്ന രമേശ്‌ നാടോര്‍മ്മയില്‍ നിന്നും അനന്തതയിലേക്ക് ഇറങ്ങിപ്പോകുമ്പോള്‍ അയാളുടെ ഉള്ളം നിറയെ കടുത്ത കാലുഷ്യവും അമര്‍ഷവുമായിരുന്നു. പിന്നീട്, ചെന്നുപെട്ട ഇടങ്ങളില്‍ കണ്ടും കൊണ്ടും പരിചയിച്ച ജീവിതങ്ങള്‍ അത്ര ചെറുതല്ലാത്ത പാഠങ്ങളിലൂടെ ജീവിക്കാനുള്ള ഊര്‍ജ്ജവും ധൈര്യവുമേറ്റുന്നതാണ് ഇക്കഥ.

ദേഹാന്തര യാത്ര ഒരു ദേശാന്തരയാത്ര കൂടെയാണ്. തെലുങ്കും ഗുജറാത്തിയും മറാത്തിയും ഹിന്ദിയും തമിഴും സംസാരിക്കുന്ന നഗര/ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള യാത്ര. അവിടങ്ങളിലുള്ള സാംസ്കാരിക പ്രത്യേകതകളെ പരിമിതമായ അളവിലെങ്കിലും പരാമര്‍ശിച്ചു പോകുകവഴി അതാത്  ജീവിതങ്ങള്‍ക്ക് താന്താങ്ങളുടേതായ പശ്ചാത്തലം രൂപീകരിക്കാനും വിഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്താലത്തില്‍ ജീവിക്കുമ്പോഴും ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്നങ്ങളില്‍ അനുഭവമാകുന്ന സമാനതകള്‍ കാണിക്കാനും എഴുത്തുകാരന് സാധിക്കുന്നുണ്ട്. ഇത് തനിച്ച്/സ്വന്തം, ദേശീയ/ഉപ ദേശീയ  തുടങ്ങിയ പരിമിതപ്പെടലുകളെ  നിരാകരിക്കുകയും മാനവിക/സാമൂഹികതയെ  ആവശ്യപ്പെടുകയും ജീവിതമെന്ന ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ഐക്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പക്ഷെ, പോയകാലത്തെ അധീശത്വ ജീര്‍ണ്ണതകളുടെ ഭാരം താങ്ങി ഇന്നും ജീവിക്കേണ്ടി വരുന്ന ജീവിതം കറുത്തുപോയ മനുഷ്യരില്‍ തുടങ്ങി സ്വതന്ത്രരെന്നഹങ്കരിച്ച് വെളുപ്പാശ്ലേഷിച്ച ആധുനിക മനുഷ്യരുടെ വരെയും ആത്മഗതങ്ങളിലെ അസ്വാസ്ഥ്യവും സംഘര്‍ഷവും ദീനമെങ്കിലും പതിയെ പതിയെ ഉറച്ചുയരുന്ന ശബ്ദവും തീരുമാനവുമായി  ആവിഷ്കരിക്കുന്ന എഴുത്തുകാരന്‍,  തന്റെ എഴുത്തിലെ അപൂര്‍വ്വാവസരങ്ങളില്‍ മാത്രം സ്വീകരിക്കുന്ന ചില രാഷ്ട്രീയ തീര്‍പ്പുകളില്‍ പാരമ്പര്യ മതത്തിന്റെ അതേ മുഖ്യധാരാ ഭാഷ തന്നെ ഉപയോഗിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്ന സാഹചര്യവും ഈ { കരക്കപ്പല്‍, എനെ ജവ ന ദേജോ } വായനയിലു/ലെനിക്കുണ്ട്.

എങ്കിലും നോവലില്‍ മുഴുനീളെ പറയുന്ന മനുഷ്യന്റെ ലൈംഗീക ജീവിതത്തില്‍ നിലനില്‍ക്കുന്ന സദാചാര ദുര്‍വാശിക്ക് പുറത്തുനിന്ന് ജീവിതത്തിലെ സ്വാഭാവികതയെ നാട്യമേതുമില്ലാതെ ആവിഷ്കരിക്കാനുള്ള ശ്രമത്തെ ശ്ലാഘിക്കുന്നു. ഈയൊരു 'സ്വാഭാവികത' മറച്ചുവെക്കുന്നില്ല, തുറന്ന്‍ പറയുന്നു/കാണിക്കുന്നു എന്ന്‍ മാത്രമാണ്. ജീവിതമപ്പോഴും അസ്വാതന്ത്ര്യത്തിലൂടെയും  അസമത്വത്തിലൂടെയും  തിരഞ്ഞെടുക്കാനുള്ള അവകാശമില്ലായ്മയിലൂടെയും തുടരുന്നു എന്നുതന്നെയാണ് കാണിക്കുന്നത്. ഇത്, ഭാവനാ ദാരിദ്ര്യം/ലൈംഗീക ദാരിദ്ര്യം/ ജീവിത ദാരിദ്ര്യം തുടങ്ങിയ സകലമാന ദാരിദ്യത്തെയും ഉത്പാദിപ്പിക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്നുണ്ടെന്നും ഈ നോവല്‍ പറയുന്നു.

പുഴ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് തന്നെ തിരികെയൊഴുകണം എന്ന നിര്‍ബന്ധം ജീവിതത്തിലോ { ജീവിതത്തിനു പുറത്തോ അകത്തോ ഉള്ള } സാഹിത്യത്തിലോ ഉണ്ടാകുന്നത് പ്രകൃതിയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കലും അബദ്ധ നിര്‍മ്മാണവുമാണ്. അതിനെ അതിന്റെ സ്വാഭാവിക ഒഴുക്കിന് വിടുകയും പിന്നെയും ഉയിര്‍ത്ത് പെയ്യുന്ന അതിന്റെ ചാക്രികതയെ അനുവദിക്കുകയും ചെയ്യുക എന്നതാണ് പ്രകൃതി ജന്യ ജീവിതം. ആ അര്‍ത്ഥത്തില്‍ രമേശ്‌ തിരികെ ഒഴുകുകയായിരുന്നില്ല, അതതിന്റെ ഒഴുക്കിലെ സ്വാഭാവികത അനുഭവിക്കുകയായിരുന്നു എന്ന സ്വയം ബോധ്യത്തില്‍ യാത്ര അവസാനിപ്പിക്കുന്നു.


ആതി
സാറാ ജോസഫ്
കറന്‍റ് ബുക്സ്

ആതിയിലേക്ക്‌ കയറിപ്പോകുന്തോറും അതിശയക്കാഴ്ചയുടെ അധികങ്ങളാണു നമ്മെ സ്വാഗതം ചെയ്യുന്നത്‌. പോകെപ്പോകെ ആതിയൊരു നടുക്കമായ്‌ ദുരന്തമായ്‌ നമ്മെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇടക്കൊക്കെയും ആർദ്രമായ ചിലതിനെ ആവശ്യപ്പെടുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ ആതിയെ കൂടുതൽ സ്വന്തത്തിലേക്ക്‌ ചേർക്കുകയും ചെയ്യുന്നു.

ആതി സാധ്യമോ എന്ന ചോദ്യം ഒരു ദോഷൈക ദൃക്കിന്റെ കുശുമ്പ്‌ മാത്രമായി കാണാനാണ് എനിക്കിഷ്ടം. കാരണം, ആതി പല ഗ്രാമ്യ ജീവിതാവസ്ഥകളെയും ഒരുമിച്ച്‌ ചേർത്ത്‌ ഒരു വീടകമാക്കി മാറ്റുകയാണു ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ആതി നമ്മിൽ നിന്നൊഴിവല്ല.

പലഹാര വണ്ടികളെ ചതുപ്പിലേക്ക്‌ മറിച്ചിട്ടുകൊണ്ട്‌, കുട്ടികളോട്‌ ചതുപ്പ്‌ വേണോ പലഹാരങ്ങൾ വേണോ എന്ന് ചോദിക്കുന്ന മാജിക്കുകാരൻ നമ്മുടെയൊക്കെയും വീടകങ്ങളിലേക്ക്‌ നമ്മുടെയാരുടെയും അനുവാദം കൂടാതെ കയറി വരുന്ന പരസ്യക്കാരാണെന്ന തിരിച്ചറിവ്‌ മുതലാളിത്തത്തിന്റെ പ്രലോഭന തന്ത്രങ്ങളെ കരുതിയിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌.

ഭക്ത ജനങ്ങളുടെ നിഷകളങ്കതയെ ചൂഷണം ചെയ്ത്‌ സമ്പന്ന വർഗ്ഗത്തിന്റെ കച്ചവടതാത്പര്യത്തിനനുസൃതമായി അവരുടെ മനസ്സിനെയും പരിസരങ്ങളെയും ഒരുക്കികൊടുത്ത്‌ കൂട്ടുകൃഷിക്കൊരുങ്ങുന്ന പുരോഹിത വർഗ്ഗവും ലോകത്തിന്റെ എല്ലാഭാഗത്തും കാണുന്ന മുതലാളിത്തത്തിന്റെ പങ്കുകാരെയാണ് കാണിക്കുന്നത്‌.

നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വലുതാകുന്ന വിധം ആതിയിലൂടെ കാണുമ്പോൾ അന്യാധിനിവേശങ്ങൾ എത്ര എളുപ്പത്തിലൂടെയാണ് സാധ്യമാകുന്നതെന്ന് ബോദ്ധ്യം വരും.

അറിയുന്തോറും ആധി ഏറിയേറി വരുന്ന ഒരു വായനാനുഭവമാണ് ആതി. തലതിരിഞ്ഞ വികസന നയങ്ങളിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും ജീവിതം ദു:സഹമാക്കി തീർക്കുകയും ചെയ്യുന്ന ദ്രോഹ നടപടികളിൽ നിന്നും സർക്കാരുകൾ പിന്തിരിയേണ്ടതിന്റെയും ഒരു ബദൽ രാഷ്ട്രീയവും വികസന പരിപാടികളും ഉയർന്നു വരേണ്ടുന്നതിന്റെ ആവശ്യകതയും ആതി മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതുതന്നെയാണ് ഇതിന്റെ വായനയെ നിർബന്ധിക്കുന്നതിന്റെ ഘടകവും.

മറ്റു വായനകള്‍:
ഒന്ന്: ഒരു നുണയനെ വായിക്കുമ്പോള്‍, ആപ്പിള്‍ {കഥാസാമാഹാരം} സിയാഫ് അബ്ദുല്‍ ഖാദിര്‍
 
രണ്ട്: നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' {വിവര്‍ത്തനം}  രമാ മേനോന്‍

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms