2013, മേയ് 12

വരള്‍ച്ചയുടെ രാഷ്ട്രീയം, വികസനത്തിന്റെയും

വരള്‍ച്ചയുടെ രാഷ്ട്രീയം
 
ആധുനിക കാലത്ത് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് വരള്‍ച്ച. വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ ഇനി വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വരള്‍ച്ച എന്നത് ആവാസ വ്യവസ്ഥയുടെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍  ഗൌരവം കുറച്ചു കാണാന്‍ കഴിയില്ല എന്നതാണ് വരള്‍ച്ചയുടെ രാഷ്ട്രീയ കാരണങ്ങള്‍ പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം. അങ്ങേയറ്റത്തെ അശാസ്ത്രീയമായ വികസന നിലപാടുകള്‍ മൂലം പാരിസ്ഥിതികമായ നിരവധി പ്രതിസന്ധികള്‍ ഈ ആവാസ വ്യവസ്ഥയെ പൊതിഞ്ഞു നില്‍ക്കുന്നതായി കാണാനാകും. ആഗോളാടിസ്ഥാനത്തില്‍ പൊതുവിലും സവിശേഷമായി ഇന്ത്യയിലും കേരളത്തിലും ഈ പ്രതിസന്ധിയെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഭൌതികമായ ആര്‍ത്തിയിലും, സുഖലോലുപതയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാളിയുടെ പൊതുബോധം തീര്‍ത്തും പാരിസ്ഥിതിക വിരുദ്ധമായ ഒന്നാക്കി മാറ്റിതീര്‍ക്കുന്നതില്‍ മൂലധന ശക്തികള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്.

ലോകത്തെ അത്യപൂര്‍വ്വമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലനിരകള്‍. തമിഴ്നാട്, കേരളം,കര്‍ണ്ണാടകം,ഗോവ, മഹാരാഷ്ട്ര, ഗുജരാത്ത് ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ നാശമാണ് ഇന്ന് നാം അനുഭവിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ഒരു പ്രധാന കാരണം. വികസനത്തിന്റെ പേരിൽ  നടന്ന പ്രവര്‍ത്തനങ്ങളും സംഘടിതമായ രീതിയിലുള്ള വനം കയ്യേറ്റവും കേരളത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം വിനാശകരമായി  ഭവിക്കുന്നു. ചെറുതും വലുതുമായ നാല്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ വേനല്‍ക്കാലമായാല്‍ പൊറുതിമുട്ടുന്ന ജലക്ഷാമവും വരള്‍ച്ചയുമാണ്. അനിയന്ത്രിതമായി ഡാമുകള്‍ പണിത് നദിയുടെ നീരൊഴുക്ക് തടഞ്ഞും ഗതിമാറ്റി വിട്ടും നമ്മള്‍ നദികളെ കൊന്നുകൊണ്ടിരിക്കുന്നു. അതേസമയം നദികളുടെ ഉത്ഭവസ്ഥാനത്ത് നടക്കുന്ന വനനശീകരണവും മറ്റും നദികളിലേക്കുള്ള നീരൊഴുക്കിനെ വിപരീതദിശയില്‍ ബാധിക്കുകയും ചെയ്യുന്നു.


പശ്ചിമഘട്ട മലനിരകളിലെ പാലക്കാട് ചുരപ്രദേശത്തെ മരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു തമിഴ്നാട്ടിൽ നിന്നും വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞ്, തൃശൂര് മലപ്പുറം തുടങ്ങിയ അയൽപ്രദേശങ്ങളെ പ്രത്യേകിച്ചും മറ്റു പ്രദേശങ്ങളെ പൊതുവിലും വരണ്ട കാലാവസ്ഥയില്‍ നിന്നും സംരക്ഷിച്ചു പോന്നിരുന്നത്. ഈ മേഖലയിലെ വനനാശം ഉഷ്ണക്കാറ്റിനെ നമ്മുടെ നാട്ടിലും എത്തിച്ചു. ഇതുകാരണം തൃശ്ശൂര്‍, മലപ്പുറം എറണാകുളം തുടങ്ങിയ പ്രദേശങ്ങള്‍ മരുഭൂ സമാനമായ അവസ്ഥയിലേക്ക് തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ സൂചകമായി അത്തരം കാലാവസ്ഥകളിൽ കാണപ്പെടുന്ന പക്ഷികളുടെ സാന്നിദ്ധ്യവും ( Wheatear, Wryneck ) തണുപ്പുള്ളതും വരണ്ടതുമായ മേഖലകളില്‍ മാത്രം നന്നായി വിളയുന്ന കാബേജ്, കോളിഫ്ളവർ തുടങ്ങിയവ നമ്മുടെ നാട്ടില്‍ അടുത്തിടയായി കൂടുതല്‍ വ്യാപിക്കുന്നതും കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചകങ്ങള്‍ ആണ്.

പശ്ചിമഘട്ടമലനിരകളുടെ ശരാശരി ഉയരം 2000 മീറ്ററാണ്. പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടയിലുള്ള ശരാശരി വീതി {കേരളത്തില്‍} 45 കിലോ മീറ്ററുമാണ്. സമുദ്രത്തിലേക്ക് നല്ല ചരിവുള്ളത് കാരണം മലമുകളിൽ പെയ്യുന്ന വെള്ളം അറബിക്കടലിലെത്താൻ പരമാവധി 48 മണിക്കൂർ  മതി. ഈ മലനിരകളിലെ കാട് ഇല്ലാതായാൽ ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന ചൂടുള്ള കാറ്റ് നേരെ കേരളത്തിലെത്തും. അതേ ചൂട് ഇവിടെയെത്തിയാൽ നമ്മുടെ കൃഷിയും പരിസ്ഥിതിയും നിലനിൽക്കില്ല. എന്നുമാത്രമല്ല, ലോകത്ത് 97.2 % സമുദ്രജലവും  2 % വെള്ളം ഉറഞ്ഞ് മഞ്ഞിന്റെ രൂപത്തിലും  ബാക്കി വരുന്ന ഏകദേശം 1% മാത്രമാണ് ഉപയോഗയോഗ്യമായിട്ടുള്ളത്. ഈ വെള്ളമാണ് വന നശീകരണവും മറ്റും കാരണം കുത്തിയൊലിച്ച് കടലിലേക്ക് പോകുന്നത്. ഇത് തടയേണ്ടതും ഈ പ്രദേശത്തെ സംരക്ഷിച്ചു പിടിക്കേണ്ടതും അത്യാവശ്യമാണ്.

സംസ്ഥാനത്തിന്റെ മൊത്തം വനപ്രദേശം കേവലം പന്ത്രണ്ടു ശതമാനത്തിലേക്ക് താഴ്ന്നു. ഇതിന്റെയൊക്കെ ഫലമായി മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള ഭൂമിയുടെ കഴിവ് നഷ്ടപ്പെട്ടു. ഫലമോ അതിഭീകരമായ മണ്ണൊലിപ്പും വേനല്‍ക്കാലത്തെ ജലക്ഷാമവും.! സമതലങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. അമിതമായി മണല്‍വാരിയും നദീതടങ്ങള്‍ കയ്യേറിയും ജലം  മലിനമാക്കിയും കൊടിയ നാശം വരുത്തിക്കൊണ്ടിരിക്കുന്നു. നദികളുടെ സമീപപ്രദേശങ്ങളില്‍പോലും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. കാരണം ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താൻ ‍സഹായിക്കുന്ന നദികളിലെ മണല്‍തിട്ടകള്‍ നമ്മള്‍ എന്നേ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കൂടാതെ, വ്യാവസായിക വിപ്ലവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ജല മലിനീകരണം ലഭ്യമായ ജലത്തെപ്പോലും ഉപയോഗശൂന്യമാക്കി. വൻ ‍വ്യവസായങ്ങള്‍ നടത്തിയ ഈ പ്രകൃതി നാശത്തോടൊപ്പം നാം ജനങ്ങള്‍ ആര്‍ഭാടത്തിന്റെ പേരില്‍ നടത്തുന്ന മലിനീകരണപ്രവര്‍ത്തനങ്ങളും പ്രാദേശികമായ ശുദ്ധജല സംഭരണികളെ പലതിനെയും ഇല്ലാതാക്കിയിട്ടുണ്ട്.
ഒരുപക്ഷേ ഇതിനേക്കാള്‍ ഭീകരമായി, സാമൂഹ്യസ്വത്തായ ഭൂഗര്‍ഭജലം പോലും ഊറ്റിയെടുത്ത് പണമാക്കി മാറ്റാന്‍ ആഗോളകുത്തകകള്‍ മത്സരിക്കുന്നു.

പൊതുവില്‍ പുരോഗമന സ്വഭാവം മുന്നൊട്ട് വെച്ച ഭൂപരിഷ്കരണം, കൃഷിഭൂമി കൃഷിക്കാരന് എന്ന ഇടതുപക്ഷസമീപനം നടപ്പാക്കുന്നതിന് പകരം മുകളില്‍നിന്നും നടപ്പാക്കപ്പെട്ട ഒന്നായിരുന്നു. യഥാര്‍ത്ഥ കൃഷിക്കാരാരായിരുന്ന ദളിത് വിഭാഗങ്ങള്‍ ലക്ഷം വീട് കോളനികളിലേയ്ക്കും മറ്റും ആട്ടിയോടിക്കപ്പെട്ടു. പകരം ഇടത്തട്ടുകാരായിരുന്നവര്‍ക്കും കുടിയാന്മാര്‍ക്കും കുടികിടപ്പവകാശം കിട്ടുകയായിരുന്നു പ്രധാനമായും സംഭവിച്ചത്. അതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിലേയ്ക്ക് ഭൂമി എത്തിപ്പെടുകയും ക്രമേണ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമോഡിറ്റി ആയി മാറുകയും ചെയ്തു. എങ്കിലും ചെറിയ തോതിലെങ്കിലും കൃഷി നിലനിന്ന് പോന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഹരിതവിപ്ലവം പാരമ്പര്യ കൃഷിരീതികളെ മാറ്റിമറിച്ച് കൃഷിയെ നശിപ്പിച്ചതോടൊപ്പം നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും ചെയ്തു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും, തോടുകളും കുളങ്ങളും കോണ്‍ക്രീറ്റ് വികസനം നടപ്പിലാക്കുന്നതിനു വേണ്ടി നികത്തിക്കളഞ്ഞു. മഴക്കാലത്ത് പെയ്യുന്ന ജലം ശേഖരിച്ചു മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിച്ചിരുന്ന തണ്ണീര്‍ത്തടങ്ങളും കുളങ്ങളും വയലുകളും വന്‍ തോതില്‍ നികത്തപ്പെട്ടു.  കിണറുകള്‍ തൂര്‍ത്ത് കുഴല്‍ കിണറുകള്‍ കുഴിച്ചു മഴവെള്ളം റീ-ചാര്‍ജ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കി. വീടിന്റെ മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു ഒരു തുള്ളിവെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. സുലഭമായി ലഭിക്കുന്ന മഴവെള്ളം, കാനകള്‍ കെട്ടി കടലിലേക്കും മറ്റും ഒഴുക്കി.

വ്യക്തികള്‍ എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ഒരു പരിധി വരെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന മഴയെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുക. കേരളത്തില്‍ വാര്‍ഷിക പാതം മൂവ്വായിരമാണ്. ദേശീയ ശരാശരി ആയിരമാണ് എന്നറിയുമ്പോഴാണ് മഴക്കുറവല്ല നമ്മുടെ ജലക്ഷാമത്തിന് കാരണം എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും പതിറ്റാണ്ടുകളായി ജലദൌര്‍ലഭ്യത ഉണ്ടായിരുന്നുവെങ്കിലും നാം  മലയാളികള്‍ക്ക് അത് അടുത്തകാലംവരെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഇന്ന് നാം കാട്ടിക്കൂട്ടുന്ന തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കടുത്ത ജലക്ഷാമത്തെ നേരിടുമ്പോള്‍, ഇനിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ വനസമ്പത്തിനെയും പുഴകളെയും കുളങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയണം. 

നദീതടങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും പരമാവധി മരങ്ങള്‍ നട്ടുപിടിപ്പിക്കുക. അതുവഴി മണ്ണൊലിപ്പ് തടയാനും ലഭിക്കുന്ന മഴവെള്ളം  ഒലിച്ചു പോകാതെ മണ്ണില്‍ ഊര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലനിരപ്പ്‌ ഉയരാനും ഇടവരും. കുളങ്ങളും കിണറുകളും തൂര്‍ക്കാതിരിക്കുക (ഇനിയുള്ളവയെങ്കിലും) വര്‍ഷകാലത്തിന് മുന്‍പ് അവ വൃത്തിയാക്കി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാന്‍ സഹായിക്കുക. മഴക്കുഴികള്‍ ഉണ്ടാക്കി പാഴായിപ്പോകുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അനുവദിക്കുക.

ഒരുമീറ്റര്‍ നീളവും രണ്ടടി വീതിയും രണ്ടടി താഴ്ചയും ഉള്ള ഒരു മഴക്കുഴിയില്‍ 360 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും ഒരു വര്ഷം നൂറു തവണയെങ്കിലും ഈ കുഴി നിറക്കാന്‍ നമുക്കാവും അപ്പോള്‍ ഒരു മഴക്കുഴിയിലൂടെ വര്‍ഷത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന ജലം 36000 ലിറ്റര്‍ !!! അഞ്ചു സെന്റില്‍ താമസിക്കുന്ന ആള്‍ക്ക് പോലും ഒന്നോ രണ്ടോ മഴക്കുഴികള്‍ ഇപ്രകാരം കുഴിക്കാവുന്നതാണ്. ശുദ്ധജലസ്രോതസ്സുകള്‍ മലിനപ്പെടുത്താതിരിക്കുക. അത് കേവലം വ്യക്തികളുടെ സ്വന്തമല്ലെന്നും ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണെന്നും തിരിച്ചറിയുക. ഓരോരുത്തരും പാരമ്പര്യ കൃഷിരീതിയിലെക്ക് തിരിച്ചു പോകാന്‍ തയ്യാറാവുക.

എന്നാല്‍ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു
'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന് മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല.  മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള്‍ ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്‍ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

യഥര്‍ത്ഥത്തില്‍, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ്  വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

മുതലാളിത്തം ഇന്ന് ആഗോളവല്‍ക്കരണത്തിലെത്തി നില്‍ക്കുമ്പോള്‍ അത് പ്രകൃതിവിഭവങ്ങളെ ഒരു സാമൂഹികസമ്പത്ത് എന്നതില്‍ നിന്ന് മാറ്റി സ്വകാര്യമൂലധനത്തെ വര്‍ദ്ധിപ്പിക്കാനും കേന്ദ്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്നു. അനിയന്ത്രിതമായ ഈ ചൂഷണം പാരിസ്ഥിതിക സന്തുലനത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള നിലപാടുകള്‍ നിലവിലെ വികസന പ്രക്രിയയ്ക്കും വ്യവസ്ഥിതിയ്ക്കും എതിരെയുള്ള നിലപാട് കൂടിയാണ്. മുതലാളിത്തം അതിന്റെ ആവിര്‍ഭാവകാലത്ത് തന്നെ,  മനുഷ്യനെ പ്രകൃതിയ്ക്കെതിരെ പ്രതിഷ്ഠിക്കുന്നതിനെകുറിച്ച് ശാസ്ത്രീയമായിതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതലാളിത്തവികാസം അതിന്റെ പാരമ്യത്തിലെത്തുകയും ജീര്‍ണ്ണിച്ച് ആഗോളവല്‍ക്കരണത്തിലെത്തുകയും ചെയ്യുമ്പോള്‍ അത് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുക എന്ന നിലയില്‍ എത്തിയിരിക്കുന്നു. അതുകൊണ്ട്തന്നെ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള സമരം സാമ്രാജ്യത്വവിരുദ്ധസമരം കൂടിയാണ്.വികസനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യം പുരോഗമന പ്രസ്ഥാനം അഭിസംബോധന ചെയ്യേണ്ടത് വളരെ പ്രസക്തമാകുന്നു. സമഗ്രമായ ഒരു ബദല്‍ വികസന നയത്തെ കുറിച്ച് ആലോചിക്കേണ്ടതിന്റെ പ്രാധാന്യം കൈ വരുന്നത് അതുകൊണ്ടാണ്.

കൃഷിയെയും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളെയും  കേന്ദ്രീകരിച്ചുകൊണ്ടാണു യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത്. കൃഷിയെ വികസിപ്പിക്കാനുതകുന്ന ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ആണ് പ്രാഥമികമായി വികസനം ഊന്നല്‍ നല്‍കേണ്ട മേഖലകള്‍. ഐ ടി അടക്കമുള്ള ശാസ്ത്രമേഖലകള്‍ ഈ മേഖലയിലെ വികസനത്തെ ഊന്നിക്കൊണ്ട് വികസിക്കേണ്ടതാണ്. ഇങ്ങിനെയുണ്ടാകുന്ന സമ്പത്ത് സ്വകാര്യവ്യക്തികളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം സാമൂഹികമായി വിതരണം ചെയ്യപ്പെടുന്നിടത്താണ് ജനതയുടെ ക്രയശേഷി വര്‍ദ്ധിക്കുന്നത്. ഈ ക്രയശേഷി വികസിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായി വികസിക്കേണ്ടതാണ് വിനോദമേഖലകളിലും സേവനമേഖലകളിലുമുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം. ഇത് പ്രകൃതിയുമായുള്ള സന്തുലനം പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് ആകേണ്ടതുണ്ട്.


പിന്നുര: പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലിനെ ആസ്പദമാക്കി 'വരൾച്ചയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ 'അടയാളം ഖത്തർ'  സംഘടിപ്പിച്ച  ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധം, 10/5/2013 ദോഹ.
 

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms