2012, നവം 12

പിണങ്ങിപ്പോയ മഴനൂലുകള്‍

മുത്തശ്ശിയുടെ മടിയില്‍നിന്നും ഞെട്ടിയുണര്‍ന്ന  അവന്റെ കാഴ്ചകളിലേക്ക്, പിണങ്ങിപ്പോയ മഴനൂലുകളും കാണാതായ മയൂര നടനവും അവനില്‍ വലിയൊരു ശൂന്യത നിക്ഷേപിച്ച് കഥയിലേക്ക് തന്നെ തിരിച്ചു നടന്നു.

 പൊയ്പ്പോയ കാഴ്ചയെ കേള്‍വിയെ കഥയെ കവിതയെ എല്ലാം തിരിച്ചുപിടിക്കാനായ് അവന്‍ വീണ്ടും മുത്തശ്ശിയുടെ മടിയിലേക്ക് തല ചെരിച്ചുവെച്ചു.

ശബ്ദങ്ങളുടെ തനിയാവര്‍ത്തങ്ങള്‍..  ഇടക്ക്, മൂക്ക് വിറപ്പിച്ചും കണ്ണ് തുറുപ്പിച്ചും അതിശയപ്പെട്ടും , വാക്കുകളെ സ്നേഹത്താല്‍ നാക്കിലലിയിപ്പിച്ചും മുത്തശ്ശി പറഞ്ഞു കൊണ്ടേയിരുന്നു.

" മഴ പിണങ്ങി പോകവേ മേഘക്കാടുകള്‍ കുശുമ്പോടെ മഴയുടെ പരിഭവത്തിന്റെ മറവിലേക്ക് പതുങ്ങി നില്‍ക്കും. തത്ഫലം, 'ആകാശത്തും ഭൂമിയിലും' ഉള്ളവരോട് പരിഭവപ്പെട്ടു നൃത്തം അവസാനിപ്പിച്ച ആണ്‍ മയില്‍ ചിലങ്കിയഴിച്ച്‌ തന്നെ ആഴിയുടെ ആഴങ്ങളില്‍ നഷ്ടപ്പെടുത്തും.

മരങ്ങള്‍ വെയില്കാഞ്ഞു പോകയാല്‍ ഉഷ്ണ രോഗങ്ങള്‍ ബാധിച്ച ചില്ലകളിലെ കൂടുകള്‍ ഉപേക്ഷിച്ച്‌ പക്ഷികള്‍ പറന്നു പറന്നു ചുട്ടുപഴുത്ത മണ്ണില്‍ അലിഞ്ഞു ചേരും.

പുല്‍മേടുകളുണങ്ങി മൊട്ടയായ കുന്നുകളെയും നരച്ച മൈതാനങ്ങളെയും താണ്ടി കറമ്പിപ്പശു കലമ്പിയാര്‍ത്തു അനന്തതയിലേക്ക് പുറപ്പെട്ടു പോകും.

ഒരു നേര്‍ത്ത ജലരേഖപോലും അവശേഷിക്കാത്ത തോടിന്റെ മാറില്‍ പരല്‍ മീനുകളുടെ വെളുമ്പിച്ച അസ്ഥി കൂടുകള്‍ മുലക്കണ്ണ് പരതും.

വറ്റിപ്പോയ കുളക്കടവിലെ മാളങ്ങളില്‍ നിന്നും പടം പൊഴിച്ച്‌ വേഗത വാങ്ങിയ പാമ്പുകള്‍  നിശ്ചലം തൊട്ടപ്പുറത്തെ പറമ്പുകളില്‍ ഒരു വരയായ് അടയാളം വെക്കും."

ശബ്ദങ്ങളുടെ കൂട്ടം  ശ്വാസം അനുവദിക്കാതെകണ്ട് അവനെ തടവിലാക്കുകയാണ്.

" നിന്റെ  മണവും നിറവും രുചിയും ബുദ്ധിയും ബോധവും ചിന്തയും പ്രണയവും... അവസാനമവസാനം നിന്റെ  ജീവനും, പിണങ്ങിപ്പോയ മഴനാരുകള്‍ക്കൊപ്പം ഇല്ലാതെയാകും.!'


Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms