കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് മാത്രമാണ് ലുലു വിഷയത്തിലെ പ്രതിഷേധമെന്നത്, വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കുന്നത്. ചെറുകിടവ്യാപാര മേഖലകളിലേക്കുള്ള കുത്തകകളുടെ കടന്നുവരവിന്റെ പുതിയ രൂപത്തെ ഇങ്ങനെ ചുരുക്കി കാണുമ്പോൾ ഭയക്കേണ്ടതുണ്ട്.
ഇതുപോലുള്ള മാളുകൾ ചെറുകിട വ്യാപാര മേഖലകളിൽ ഉണ്ടാക്കുന്ന അപകടം പരിശോധിക്കപ്പെടാതെ കണ്ട് ഇത്തരം മാളുകളോട് എന്ത് സമീപനമാണ് നാം സ്വീകരിക്കേണ്ടത് എന്ന തീരുമാനത്തിലേക്കെത്താനാവില്ല.
ഈ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരും അവിടങ്ങളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികളും മറ്റു ചെറുകിട വ്യാവസായികളും കുടിൽ വ്യവസായ രംഗത്തെ സഹകരണ സംഘങ്ങളും അടങ്ങുന്ന ഒരു വലിയ ജനാവലിയുടെ ഉപജീവന സാധ്യതകളെ ഇത് ഇല്ലാതാക്കുന്നു.
ഇതുപോലുള്ള വന്‍ മാളുകളുടെ നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ പോലും അതിനാവശ്യം വരുന്ന അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും അതിനായി വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയും നിലവിലെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആലോചന വിഷയം തന്നെയാണ്.
എന്നാൽ, ഇതൊരു വികസന വിഷയമായി {?) അവതരിപ്പിക്കപ്പെടുമ്പോൾ അത് വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ടാണ് മേല്സൂചിപ്പിച്ച പ്രശ്നങ്ങളെ സാധൂകരിക്കുന്നതും യഥാര്‍ത്ഥ പ്രശ്നത്തെ മറച്ചുവയ്ക്കുന്നതും. അവിടെയും ഇതൊരു തെറ്റായ വാദമാണെന്നതാണ് യാഥാർത്ഥ്യം. ഒരു മാളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും ആ പ്രദേശത്തെ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണവും മാത്രം പരിശോധിച്ചാൽ മതിയാകും ഈ വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാക്കാൻ. മാത്രവുമല്ല, ചെറുകിട വ്യാപാര മേഖലയിലെ കുത്തകകളുടെ സാന്നിധ്യം കാരണം ഇല്ലാതെയാകുന്ന ചെറുകിട സ്ഥാപനങ്ങളും അതിലെ തൊഴിലാളികളും ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എടുത്തെറിയപ്പെടുന്നു എന്നതായിരിക്കും ഇതിന്റെ ദുരന്തം.
മാളുകൾ വഴി വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾ അധികവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ചെറിയ ചെറിയ ഉത്പാദന കേന്ദ്രങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ള അനുബന്ധ തൊഴിലാളികളെയും തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയില്ലാതെയാകുന്നതോടെ സാരമായി ബാധിക്കും.
പ്രദേശ വാസികളുടെ ക്രയശേഷിയുടെ പരിധിയിൽ നിന്നുകൊണ്ട് അവര്ക്ക് മെച്ചപ്പെട്ട ജീവിതം അനുവദിക്കുന്നതിൽ നമ്മുടെ ചെറുകിട വ്യാപാര രംഗവും ഉത്പാദന മേഖലയും പരിമിതമായെങ്കിലും സഹായിച്ചു പോരുന്നുണ്ട്. കാരണം, അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഏതൊന്നും അവരവരുടെ മാത്രം ഉടമസ്ഥതയിൽ ഉള്ളതല്ല. അത് യഥാസമയം പൊതു സമൂഹത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടുന്ന ഒരു ചാക്രിക സ്വഭാവത്തെ പ്രധിനിധാനം ചെയ്യുന്നുണ്ട്. എന്നാൽ, പരിമിതമായ തോതിലെങ്കിലും നിലനില്ക്കുന്ന ഉത്പാദന ബന്ധങ്ങളിലെ ഈയൊരു സൗഹൃദം പോലും ഇത്തരം മാളുകൾ അനുവദിക്കുന്നില്ല. എന്നുമാത്രമല്ല, നിലനില്ക്കുന്ന സാഹചര്യത്തെ പൂര്ണ്ണമായും തകിടം മറിച്ച് സമ്പത്ത് മുഴുവൻ ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അങ്ങേയറ്റം അപകടകരമായ ഒരു സ്ഥിതി വിശേഷത്തെയാണ് ഇത് പ്രദാനം ചെയ്യുന്നത്.
യഥാർത്ഥത്തിൽ, ഉത്പാദന മേഖലയിലായാലും സേവന മേഖലയിലായാലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയല്ല, അവസരങ്ങൾ പരിമിതപ്പെടുന്നു എന്നതാണ് സത്യം. അപ്പോൾ, തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്ന ആളുകളുടെ പുനരധിവാസമായിരിക്കും ഭാവി കേരളത്തെ അലട്ടുന്ന ഒരു മുഖ്യ പ്രശ്നം. എന്നിട്ടും ഇതിനെ വികസനം എന്ന് വെള്ള പൂശുന്നവരുടെ താത്പര്യം ചോദ്യം ചെയ്യപ്പെടാത്തത് ഭീകരമാണ്.
നിലവില്‍ ഉയർന്നു വന്നിട്ടുള്ള പല പ്രതിഷേധങ്ങളും ഈയൊരർത്ഥത്തിലുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അല്ല ഉണ്ടായിട്ടുള്ളത്. കേവലമൊരു മേല്പ്പാല നിർമ്മാണവുമായി ബന്ധപ്പെട്ടും തോട് കയ്യേറി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി എന്നും തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചും കൊണ്ടാണ് അത് പുരോഗമിക്കുന്നത്. ഇതുരണ്ടും പരിഹരിക്കപ്പെടുന്നതോടെ ഒത്തുതീർപ്പിലാകുന്ന ഒരുതരം നിരുത്തരവാദ സമീപനമാണ് ഈ സമരത്തിൽ കാണാനാകുന്നത്.
മറ്റൊന്ന്, യൂസുഫലി, രവി പിള്ള തുടങ്ങിയ പേരുകളെ ചില വ്യവസ്ഥാപിത ചിൻഹങ്ങളായി ഉപയോഗിച്ചുകൊണ്ട് പ്രശ്നത്തിന് വർഗ്ഗീയ മാനം ഉണ്ടാക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമമാണ് ഇതിന്റെ മറുവശത്ത് നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ വിഷയത്തിന്റെ മർമ്മത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ മാത്രമേ ഉപകരിക്കൂ...
ചുരുക്കത്തിൽ, മൂലധന ശക്തികളുടെ കടന്നുവരവിന് വഴിവെട്ടുന്ന തിരക്കിലാണ് ഇവിടത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും മറ്റ് ജാതി മത-മാധ്യമ കൂട്ടുകെട്ടുകളും. മൂലധന ശക്തികളുടെ ലാഭതാത്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ വികസനം കൈകാര്യം ചെയ്യപ്പെടുന്നതും സര്‍ക്കാരുകളുടെ നയരൂപികരണം ആ രീതിയില്‍ മാറ്റപ്പെടുന്നതും തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഇവിടെയാണ്, ജനങ്ങള്‍ ബോധവാന്മാരാകേണ്ടതും അതിയായ ജാഗ്രത പാലിക്കേണ്ടതും.
'നേർരേഖ'യിൽ പ്രസിദ്ധീകരിച്ചത്.