2014, ഒക്ടോ 28

നിൽപ്പ് സമരം രാഷ്ട്രീയപ്രമേയം – അടയാളം ഖത്തർ


സ്വന്തം വേരുകൾ തേടുന്ന ഒരു ജനത, തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്ത്രപൂർവ്വം ആട്ടിയോടിക്കപ്പെട്ട ഒരു ജനത, പരിഷ്കൃതരെന്ന് മേനി നടിക്കുന്നവരുടെ അത്യാഗ്രഹത്തിനും ചൂഷണത്തിനും സ്വാർത്ഥതയ്ക്കും സ്വന്തം സ്വസ്ഥ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വന്ന ഒരു ജനത, മാസങ്ങളായി കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് മുന്നിൽ രാഷ്ട്രീയ പ്രബുദ്ധതയെന്ന അവകാശവാദങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ഇടമില്ലാത്തവരുടെ പുതിയ പ്രതിഷേധരൂപവുമായി നിൽപ്പ് സമരത്തിലാണു. ഭൂമി കിട്ടാതെ, ഇരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് അവർ ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളും അതിൽ അണിചേരുകയും അവരുടെ ജീവന്മരണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

   ലോകത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ എല്ലാ അധിനിവേശങ്ങളുടേയും ഏറ്റവും ക്രൂരമായ ഇരകൾ ആ മണ്ണിന്റെ യഥാർത്ഥ അവകാശികളാണു. ഇവിടേയും അധികാരരാഷ്ട്രീയത്തിന്റേയും മുതലാളിത്ത ചൂഷണത്തിന്റേയും നിശ്ശബ്ദരായ ഇരകളാണു ആദിവാസികൾ. ജനിച്ച് വളർന്ന മണ്ണെന്ന കാല്പനികതയ്ക്കപ്പുറം സ്വന്തം മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള പ്രാഥമികാവകാശത്തിനുവേണ്ടിയുള്ള സമരമാണിത്. സ്വാതന്ത്ര്യസമരവും അത് മുന്നോട്ട് വച്ച ജനകീയ താല്പര്യങ്ങളും മനുഷ്യാവകാശവും ആദിവാസികളുടെ സവിശേഷ പ്രശ്നങ്ങളിലും അവർക്ക് മറ്റ് ഏത് ജനവിഭാഗങ്ങളേയും പോലെ ഭൂമിയുടെ മേലുള്ള അവകാശത്തിന്റെ പ്രശ്നങ്ങളിലും ദിശാബോധത്തോടെയുള്ള ഇടപെടലുകൾ നടത്താൻ സ്വാതന്ത്ര്യാനന്തര ഗവണ്മെന്റുകളെ നിർബന്ധിതരാക്കി. അതിന്റെ ആദ്യപടിയായി മുന്നോട്ട്  വെക്കപ്പെട്ട യു എൻ ധേബർ സമിതി റിപ്പോർട്ട് 1950 ജനുവരിയ്ക്ക് ശേഷമുള്ള എല്ലാ കയ്യേറ്റങ്ങളേയും കൈമാറ്റങ്ങളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള യാതൊരു രാഷ്ട്രീയ ധാർമ്മികതയും സർക്കാരുകൾ കാണിച്ചില്ലെന്ന് മാത്രമല്ല, അതിനെയൊക്കെ അട്ടിമറിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ഭരണവർഗ്ഗ പാർട്ടികളുടെയെല്ലാം സമീപനം.

കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ആദിവാസി മേഖലകളിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ വളരെ സജീവമാകുന്നത് 1970 കളിലാണെന്ന് കാണാം. ഈ സജീവസമരങ്ങൾക്ക് ആദിവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കാൻ പറ്റാത്ത വിധം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണു അവയുടെ ചരിത്രപരവും അനിഷേധ്യവുമായ പ്രാധാന്യം. ഈ സമരങ്ങളെത്തുടർന്ന് 1975 ൽ ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന വ്യാജേന കേരള നിയമസഭ കേരളാപട്ടികവർഗ്ഗ നിയമം കൊണ്ടുവന്നു. എന്നാൽ ഈ നിയമപ്രകാരം 1960 വരെ നടന്ന കയ്യേറ്റങ്ങൾ എല്ലാം നിയമവിധേയമാക്കുകയും അതുവഴി കൈയ്യേറ്റക്കാരെ സഹായിക്കുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുകയുമാണു ചെയ്തത്. 1950-1960 കാലഘട്ടങ്ങളിലാണു ഈ കയ്യേറ്റങ്ങൾ ഏറെയും കേരളത്തിൽ നടന്നത് എന്ന വസ്തുത പരിശോധിക്കുമ്പോൾ, എത്ര മാത്രം രാഷ്ട്രീയ സത്യസന്ധതയില്ലായ്മ ഈ ജനവിഭാഗങ്ങളോട് സർക്കാരുകൾ കാണിച്ചിട്ടുണ്ട് എന്നതും നഗ്നമായ ചൂഷണത്തിനു ജനപ്രതിനിധികൾതന്നെ കൂട്ടുനിൽക്കുന്നു എന്നതും നമ്മുടെ സകലപ്രതീക്ഷകളേയും തകിടം മറിക്കുന്നു.

ആദിവാസികളുടെ അടിസ്ഥാനപ്രശ്നങ്ങളോട് പൊതുവേ അലംഭാവം കാണിക്കുന്ന എല്ലാ ഗവണ്മെന്റുകളും 1975 ൽ പാസാക്കപ്പെട്ട ഈ നിയമം പതിനൊന്ന് വർഷത്തോളം അവഗണിക്കുകയായിരുന്നു. പിന്നീട് 1986 ലാണു ഇത് നടപ്പിലാക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നത്. തുടർന്നും കൈയേറ്റ ഭൂമികൾ തിരിച്ചുപിടിക്കാനും പരാതികൾ പരിഹരിക്കാനും നാമമാത്രമായ ശ്രമങ്ങളാണു സർക്കാരുകൾ നടത്തിയത്. തുടർന്ന് നല്ലതമ്പി തേരയുടെ നേതൃത്വത്തിൽ നടന്ന നിയമയുദ്ധങ്ങൾ ഈ നിയമം നടപ്പിലാക്കാൻ ഹൈക്കോടതി ഉത്തരവിടുന്നതുവരെ നീണ്ടുനിന്നതായിരുന്നു. ഈ വിധി നടപ്പിലാക്കുന്നതിനെതിരെപ്പോലും പുതിയ ബില്ലുകൾ ഭരണ-പ്രതിപക്ഷ  വ്യത്യാസമില്ലാതെ പാസാക്കി ഈ കാടിന്റെ മക്കൾക്ക് അവരുടെ ഭൂമി തിരിച്ചു പിടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായി അപ്രാപ്യമാക്കുകയും ആയിരുന്നു.

1996 ലെ സര്ക്കാമര് പാസാക്കിയ പുതിയ നിയമം, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കേണ്ട വര്ഷംാ 1960 -ൽ നിന്ന്  1986 ആക്കി മാറ്റി. പിന്നീട് 1999 ലെ നിയമം, രണ്ടര ഹെക്ടര്‍ വരെയുള്ള കയ്യേറ്റങ്ങള്‍ നിയമ വിധേയമായി പ്രഖ്യാപിക്കുകയും ഭൂമിയുടെ യഥാര്ത്ഥ  അവകാശികളായ ആദിവാസികള്ക്ക്  മറ്റ് ഭൂമി വാഗ്ദാനം നല്കുകയും ചെയ്തു. അങ്ങനെ, ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍, ആദിവാസികളെ ഭൂമിയില്‍ നിന്നും അടിച്ചിറക്കിയവര്ക്ക്  അനുകൂലമായ നിയമമാക്കി മാറ്റുകയായിരുന്നു. ഇത് വിശകലനം ചെയ്യുമ്പോൾ ആദിവാസികൾ അനുഭവിക്കുന്ന സാമൂഹ്യ അനീതിക്കൊപ്പം രാഷ്ട്രീയ അവഗണനയും ചൂഷണവും അതിരുകളില്ലാത്തതാണെന്ന് മനസിലാക്കുന്നു.

ഇതിനെതിരെ ആദിവാസി സംഘടനകളും ജനാധിപത്യശക്തികളും നടത്തിയ സമരങ്ങൾ ഒന്നും ലക്ഷ്യപ്രാപ്തിയിലെത്തിയില്ല.  അത്തരമൊരു സാഹചര്യത്തിലാണു 2001-ൽ സെക്രട്ടറിയേറ്റിനുമുന്നിലുള്ള കുടിൽ കെട്ടി സമരവും പിന്നീട് മുത്തങ്ങാ സമരവും ഇപ്പോഴത്തെ നില്പുസമരവും എല്ലാം നടക്കുന്നത്. കേരള സര്ക്കാ രുമായി 2001 ഒക്ടോബറില്‍ ഉണ്ടാക്കിയ ഒത്തുതീര്പ്പ്  വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണു നില്പുസമരത്തിലൂടെ ഇന്നും ആവശ്യപ്പെടുന്നത്. 

അന്യാധീനപ്പെട്ട എല്ലാ ആദിവാസി ഭൂമിയും തിരികെ പിടിക്കുക / കേന്ദ്ര സര്ക്കാ്ര്‍ അനുമതി നല്കിനയ പത്തൊൻപതിനയിരത്തി അറുന്നൂർ ഏക്കര്‍ വനഭൂമി പതിച്ചു നല്കാ‍ന്‍ സര്ക്കാനര്‍ വിജ്ഞാപനമിറക്കുക /വനാവകാശ നിയമപ്രകാരമുള്ള വനാവകാശവും പാരമ്പര്യാവകാശവും അനുസരിച്ച് പട്ടയം നല്കുകക/ജലസേചനം പാരമ്പര്യ കൃഷി എന്നിവക്ക് ഊന്നല്‍ നകുന്ന കാര്ഷിലക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ എത്രയും വേഗത്തില്‍ നടപ്പില് വരുത്തണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.

 ആദിവാസി ഊരുഭൂമി അഞ്ചാം പട്ടികയില് ഉള്പ്പെടുത്തി പട്ടിക വര്ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നത്, ഭാവിയിലും അന്യാധീനപ്പെട്ടു പോകുന്ന ഭൂമിയെ സംരക്ഷിച്ചു പിടിക്കാൻ അത്യാവശ്യമാണെന്ന് ഈ പ്രമേയം വിലയിരുത്തുന്നു. അതിനു വേണ്ടി സമഗ്രമായ ഒരു നിയമ നിര്മ്മാണം നടത്തുന്നതിനും അതോടൊപ്പം ആദിവാസിഭൂമിയിലേയ്ക്കുള്ള കൈയേറ്റങ്ങൾ നിയമം മൂലം നിരോധിച്ച് ആദിവാസി ഇതര സമൂഹത്തിനുള്ള തുടർ പട്ടയവിതരണ നടപടികളിൽ നിന്നും സർക്കാർ പൂർണ്ണമായും പിൻ വാങ്ങണമെന്നും  ഈ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.
വനമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പൂർണ്ണമായി വനവാസി സമൂഹത്തെ നിയമിക്കുന്ന തരത്തിലും വനവാസി വിഭാഗത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിലും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.

ആദിവാസികളുടെ പാരമ്പര്യ വിളകളുടെയും അറിവുകളുടേയും ശേഖരണത്തിനും അവയ്ക്ക് അന്തരാഷ്ട്ര പേറ്റന്റ് നിയമതലത്തിൽ അംഗീകാരം നേടിയെടുക്കാനും അതിന്റെ ഗുണഫലം   പൂർണ്ണമായും ആദിവാസികൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നടപടികളിലേയ്ക്ക് സർക്കാർ നീങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു

തദ്ദേശീയ ജനതയുടെ ജീവത്സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള് ഉത്തരവാദിത്തപ്പെട്ട എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൗര സമൂഹത്തിന്റെ യും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഈ രാഷ്ട്രീയ പ്രമേയം അഭ്യർത്ഥിക്കുന്നു.  പ്രകൃതിവിഭവങ്ങൾക്ക് മുകളിൽ ആദിവാസികൾക്കുള്ള അധികാരം ഉറപ്പിക്കുന്നതിനും ആദിവാസികളുടെ എല്ലാ ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്തുവരുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കും വിധം പുരോഗമനശക്തികളും ജനാധിപത്യ സംഘടനകളും വിപ്ലവപ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും ഈ പ്രമേയം അഭ്യർത്ഥിക്കുന്നു.

2014, ജൂലൈ 21

ഏകാന്തതയുടെ പുസ്തകം

ഇനിയും മോക്ഷം ലഭിക്കാത്ത
പാപമെന്നൊരൊറ്റ'വാക്ക്
അതിന്റെ തന്നെ പാപഭാരവുമായി
മറ്റെല്ലാ വാക്കുകളെയും/ജീവിതങ്ങളെയും
ഭയപ്പെടുത്തി നില്‍ക്കയാണ്.

യോഹന്നാനും ആനിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് റാഹേല് കരഞ്ഞോണ്ട് ഓടിപ്പോകുന്നത്. റാഹേല് അവരുടെ സ്കൂളില്‍ അവര്‍ക്കൊപ്പം പഠിക്കുന്ന കുട്ടിയാണ്. റാഹേലിന്റെ വീട്ടില്‍ വേറെയും മൂന്നു പെണ്‍കുട്ടികളുണ്ട്, അനിയത്തിമാര്‍. ഈ ഓടിപ്പോകുന്നവള്‍ പിന്നീട് കന്യാസ്ത്രീയാകേണ്ടവളാണ്. അതിനും മുന്പ് അതായത് ഈ ഓട്ടത്തിനു ശേഷം പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരു പകലില്‍ യോഹന്നാന്റെ പ്രണയിനിയാണ് ഈ റാഹേല്.  അപ്പൊ, പറഞ്ഞുവരുന്നത് റാഹേല് ഓടുകയാണ്. അതും കരഞ്ഞുകൊണ്ടോടുകയാണ്. കുട്ടികള്‍ കാര്യം തിരക്കി, റാഹേല് പിന്നെയും കരച്ചില്‍ തുടര്‍ന്നു, ഓട്ടവും. കുട്ടികള്‍ പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ, നടത്തം, അത് നിറുത്തിയില്ല. തുടര്‍ന്നു.

വീട്ടിലെത്തുമ്പോള്‍, അപ്പനുണ്ട് അപ്പാപ്പനെ ഇട്ടു പെരുക്കുന്നു. പന്നിക്കൂടിന്റെ അരികുവീണു അപ്പനും അപ്പാപ്പനും കെട്ടിമറിയുന്നു. കുട്ടികള്‍ അന്ധാളിച്ചു നില്‍പ്പാണ്. അപ്പന്‍ ഈയിടെ ജയില്‍ മോചിതനായി വന്നതാണ്. അതും ഒരു വധശ്രമത്തിന് ശിക്ഷിക്കപ്പട്ട്. അന്നൊക്കെ അപ്പാപ്പന്‍ പറയുന്നത് കേള്‍ക്കാം "കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കാനായിട്ട്" ആനിയും യോഹന്നാനും കരയാന്‍ തുടങ്ങി.

ഈ ആനിയുണ്ടല്ലോ, അവളിപ്പോ പരീക്ഷ എഴുതി നില്‍ക്കയാണ്‌. ജയിക്കും ജയിച്ചാല്‍ പക്ഷെ തുടര്‍ന്നു പഠിപ്പിക്കാനൊക്കില്ല. അപ്പന്‍ തീര്‍ത്ത്‌ പറഞ്ഞിരിക്കുന്നു. ഇനിയിപ്പോ മതി പഠിച്ചത്. കോളേജിലൊക്കെ പോയിട്ട് എന്തുണ്ടാക്കാനാന്നാ..? മാത്രവുമല്ല, മൂപ്പര്‍ക്കിനിയും രണ്ടാമത് കെട്ടാനാകില്ല, വല്ലതുമൊക്കെ വെച്ചുണ്ടാക്കി തരാന്‍ ആള് വേണ്ടായോ..? ഇങ്ങനെയൊക്കെയാണ് ആനീടെ അപ്പന്‍ തോമാടെ മതം. മൂപ്പര്‍ടെ കെട്ട്യോള്, അതായത്, കുട്ടികള്‍ടെ അമ്മ ദീനം വന്നു മരിക്കുമ്പോള്‍ മൂപ്പര് ജയിലിലാണ്. മറ്റൊരു പ്രകാരത്തില്‍, കുട്ടികളുടെ അമ്മ അതായത് മൂപ്പരടെ കെട്ട്യോള് മരിക്കുന്നത് മൂപ്പര് ജയിലിലായിരിക്കുന്ന സമയത്താണ്. ഒന്ന് കാണാതെ പോയതില്‍ നല്ല ദെണ്ണമുണ്ട് തോമാക്ക്. അതുകൊണ്ടായിരിക്കും സേവ്യരുടെ അടുത്തൂന്നു മൂക്കറ്റം മോന്തി എന്നും കല്ലറയില്‍ ചെന്ന് കെട്ട്യോളെ വിളിച്ചു കുമ്പസാരിക്കുന്നത്. അല്ല, പുന്നാരിക്കുന്നത്. ആ അപ്പനാണ് ഇപ്പൊ അപ്പാപ്പനെ തല്ലുന്നത്. യോഹന്നാന് ചിന്തിച്ചാധി കേറി.

അപ്പന്റെ മകന്‍ യോഹന്നാനും അത്ര പാവമൊന്നുമല്ല. അവനും ആളോളെ തല്ലിയിട്ടുണ്ട്. ലോഹിതാക്ഷന്റെ ബാര്‍ബര്‍ ഷോപ്പില്‍ കയറി ആദ്യമായി മീശ വെട്ടി ശരിയാക്കിയ ദിവസമാണത്. അന്നുതന്നെയാണ് യോഹന്നാന്‍ ആദ്യമായി തല്ലുന്നതും തല്ലു വാങ്ങുന്നതും. രണ്ടും ഈ ലോഹിതാക്ഷനെ തന്നെയായിരുന്നു. യോഹന്നാന്‍ പിന്നെയുമൊരിക്കലൊരാളെ തല്ലുന്നുണ്ട്. അതുപക്ഷേ, ലോഹിതാക്ഷനെയല്ല ലോഹിതാക്ഷനെ തല്ലിയതിനുമല്ല. ഇത് ജോഷിയെയാണ്. യോഹന്നാന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. എല്ലാ ഒറ്റപ്പെടലിലും സാന്ത്വനമായി നിന്നവന്‍. പിന്നീട് ഒറ്റയാക്കി അച്ചന്‍ പട്ടത്തിന് സെമിനാരീ പോയവന്‍. എന്നാലും ജോഷി റാഹേല്‍നെപ്പോലെയല്ല, പറഞ്ഞിട്ടാണ് പോയത്. പോകുമ്പോള്‍ കൈവീശി കാണിച്ചിരുന്നു. റാഹേല്‍, അവള് പക്ഷേ...

" തോമാ, താനെന്തിനാണ് ഇങ്ങനെ ഈ വയസ്സായ അപ്പനെ ഇട്ടു പെരുക്കുന്നത്. അതും ഒരാള്‍ക്കും ഒരുപദ്രവോം ചെയ്യാത്ത പള്ളീം പ്രാര്‍ത്ഥനേമായി കഴിഞ്ഞുകൂടുന്ന ഒരു സത്യക്രിസ്ത്യാനിയായ പൗലോച്ചായനെ... ഒന്നുമില്ലേലും തന്തേം തള്ളേം ഇല്ലാത്ത സ്ഥിതീല്‍ കഴിഞ്ഞിരുന്ന നിന്റെ കൊച്ചുങ്ങളെ നോക്കി ഇക്കോലമാക്കിയത് അയാളല്ലേ..? " കുട്ടികളുടെ കരച്ചിലുകേട്ട് ഓടിവന്ന യാക്കോബും ഫിലിപ്പോസുമാണ്. അല്ലേലും ചോദ്യങ്ങള്‍ ഏതും കര്‍ത്താവിന്റെ മനോധര്‍മ്മത്തിനനുസരിച്ച് ഉണ്ടാക്കാവുന്നതാണ്. പക്ഷേ, അതിന്റെ ബഹളം. അല്ലെങ്കില്‍ അകത്തും പുറത്തും അതുണ്ടാക്കുന്ന കുതൂഹലം, അതാണ്‌ അതിനെ ചോദ്യമായി നിലനിറുത്തുന്നത്.

ഈ ബഹളങ്ങള്‍ എല്ലാം തീര്‍ന്ന്, എല്ലാ ബഹളവും തന്റെ ഉള്ളില്‍ നടക്കുമ്പോള്‍ യോഹന്നാന്‍ ഒരിക്കല്‍ മല കയറിപ്പോകുന്നുണ്ട്‌. പിന്നീട് സാറ ചോദിക്കുമ്പോള്‍ "ഒരിക്കല്‍ മാത്രം അതും യാക്കോബ് നിര്‍ബന്ധിച്ചപ്പോ" എന്ന് മറുപടി പറയുന്ന ആ മദ്യസേവ നടന്നത് ആ കയറിപ്പോക്കിലാണ്. ഈ ചോദ്യോം വര്‍ത്താനോം കഴിഞ്ഞ് പിന്നെയും ദിവസങ്ങള്‍ക്ക് ശേഷം പതിനേഴുകാരന്‍ യോഹന്നാന്‍ വിധവയായ സാറയുടെ തറയില്‍കിടന്നുരുണ്ട് വിയര്‍ക്കുന്നുണ്ട്‌. യോഹന്നാന്‍ എണീറ്റ്‌ പോയ ക്ഷീണത്തില്‍ കട്ടിലില്‍ കിടന്നുറങ്ങുന്ന സാറയെ കല്യാണാലോചനക്ക് വന്ന അപ്പന്‍ തോമ പിന്നെ ഉണര്‍ത്തുന്നേയില്ല എന്നത് വേറെകാര്യം. അന്നും തോമ ആവശ്യത്തിനു കഴിച്ചിരുന്നു എന്നതും അതുപോലെത്തന്നെ വേറെ ഒരു കാര്യം.

ഈ അപ്പനും നാട്ടുകാര്‍ക്കും കുടിക്കാന്‍ മാത്രംള്ളത് സേവ്യര്‍ അയാള്‍ടെ ഷാപ്പില് കരുതീട്ടുണ്ട്. പക്ഷെ, യാക്കോബ്ന് അതൊന്നും വേണ്ട. അല്ലെങ്കില്‍ അതൊന്നും പോര. യാക്കോബിന് സ്വന്തമായിട്ട് വാറ്റിയ സാധനം തന്നെ വേണം. അതില്‍നിന്നും അല്പമാണ് ഇപ്പൊ യോഹന്നാനെയും കുടിപ്പിച്ചിരിക്കുന്നത്. ഇത് കുടിപ്പിച്ചിട്ടുവേണം യാക്കോബിന് ഉറക്കത്തില്‍ മരിക്കാന്‍. പക്ഷെ, അത് ഉണര്‍ന്നു എണീറ്റ്‌ പോകുന്ന യോഹന്നാനോ യാക്കോബിനെ തിരയുന്ന നാട്ടുകാരോ അറിയരുത്. അതിനിനിയും രണ്ടുനാള്‍ കഴിയണം.

അതിനും ദിവസങ്ങള്‍ക്ക് മുന്പ് സ്കറിയ്യയും മരിച്ചിരുന്നു. സാറയുടെ കെട്ട്യോന്‍.! നാട്ടില്‍ വേറെയും മരണങ്ങള്‍ നടന്നിട്ടുണ്ട്. സാമുവല്‍ സാറായിയിരുന്നു ആ വേറെ ഒരാള്‍. നല്ല തങ്കപ്പെട്ട മനുഷ്യന്‍. പക്ഷേ, മരിച്ചു പോയി. മൂപ്പര്‍ക്ക് മുന്‍പേ മൂപ്പര്ടെ ഏക മകനും മരിച്ചുപോയി. ഇനിയൊരു പ്രസവം റോസമ്മയുടെ ജീവനാപത്താണെന്ന് കരുതി  അവന്‍ ജനിച്ച ഉടനെ ആ ഏര്‍പ്പാട് നിറുത്താന്‍ സ്വന്തം ഇഷ്ടം മാഷ്‌ ശസ്ത്രക്രിയക്ക് വിധേയനായി. ആദ്യം മാഷ്‌ പാടെ തളര്‍ന്നു പോവുകയായിരുന്നു. അന്ന് സ്കൂളില്‍ നിന്ന് കുട്ടികളെല്ലാം മാഷിന്റെ വീട്ടില്‍ പോയിരുന്നു. ആ കൂട്ടത്തില്‍ വിശ്വാസിയായ ജോഷിയും ഉണ്ടായിരുന്നു. പിന്നീട് മാഷ്‌ മരിച്ചപ്പോള്‍ റോസമ്മയെ കുറിച്ചോ ആ വീടിനെ കുറിച്ചോ ഒരു വിവരവുമില്ലാണ്ടായി നാട്ടാര്‍ക്ക്.

പക്ഷെ, സാറാടെ വീടൊരു 'മരിച്ച വീട്' ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആരും ആരെയും മറന്നില്ല. യോഹന്നാനും യോഹന്നാന്റെ അപ്പന്‍ തോമായും അപ്പന്റെ സുഹൃത്ത് ഫീലിപ്പോസും പോസ്റ്റ്മാന്‍ പീറ്ററും അച്ചനും ഇടവകേം ഒന്നും ഒന്നും സാറയെ മറന്നില്ല. അതുപോലെയുമായിരുന്നില്ല യാക്കോബിന്റെ മരണം. അങ്ങനെ ഒരു വീടാകാനല്ല ഒന്നിനും ഒരു വീടില്ലായിരുന്നു യാക്കോബിന്. "എന്റെ കൂട് പാറയില്‍"ന്നായിരുന്നു ഈ യാക്കോബ്ന് വീട്. ഒന്ന് കിടന്നു മരിക്കാന്‍ ഒരു വീട് നല്ലതാണ്. ഒന്നുമില്ലേലും 'മരിച്ച വീട്' ഒന്ന്‍ മറക്കാന്‍ മാത്രം പോന്ന നല്ലൊരു ഓര്‍മ്മയാണ്.

നാട്ടുകാരുടെ ഓര്‍മ്മയില്‍ യാക്കോബ് എപ്പോഴും വികാരിയച്ചനേം എന്തിന് കര്‍ത്താവീശോയെ വരെ നിരന്തരം പ്രാകുമായിരുന്നു. അതും ദീനം പിടിച്ചു ആശുപത്രിയിലായി അവിടെ കിടന്നു മരിക്കേണ്ട പാവം സ്കറിയ്യായെ പ്രതിയായിരുന്നു ഈ പ്രാക്ക് മുഴുവന്‍. ഇത്രേം സുന്ദരിയായ സാറയെ കണ്ണീരു കുടിപ്പിക്കാനാണോ ഈശോയെ നീ ഈ സ്കറിയ്യായെക്കൊണ്ട് അവളെ കെട്ടിച്ചത്.? അവള്‍ക്കുമില്ലേ ആശകളും ആഗ്രഹങ്ങളും... എന്നാലും ഈശോയെ നീ... യാക്കോബ് അങ്ങനെയാണ്. അയാള്‍ സാറയെ ഇങ്ങനെ പ്രണയിച്ചുകൊണ്ടേയിരുന്നു. ഈ പ്രണയത്തിന് യാക്കോബിന്റെ ആരോഗ്യമായിരുന്നു ഈട്. ആ യാക്കോബാണ് ഇപ്പൊ...

അപ്പാപ്പന്‍ പക്ഷെ ഇങ്ങനെയൊന്നുമായിരുന്നില്ല. എന്തൊരു സ്നേഹായിരുന്നു അപ്പാപ്പന്. എന്തൊരു വിശ്വാസായിരുന്നു അപ്പാപ്പന്. യോഹന്നാന്‍'ന്നു വെച്ചാ എന്ത് കാര്യായിരുന്നു. ഇതുപോലൊരു കാര്യായിരുന്നു വികാരിയച്ചന് അപ്പാപ്പനോട്. ആനി ഓര്‍ത്തു. അതും ഏതാനും മാസംകൂടെ കഴിഞ്ഞാല്‍ പള്ളീലെ കൊച്ചച്ചന്റെ {ഇടവകയിലെ പുതിയ വികാരിയച്ചന്‍} മുന്‍കൈയ്യില്‍ നടത്താനിരിക്കുന്ന പാരലല്‍ കോളേജിലെ ആദ്യ ബാച്ചുകാരിപ്പെണ്ണുങ്ങളില്‍ സുന്ദരിയായ ആനി. മാത്രവുമല്ല, അവിടന്ന് കുറച്ചുംകൂടെ മാസം കഴിഞ്ഞാല്‍ അനിയന്‍ യോഹന്നാന് ഒരു കത്തെഴുതി വെച്ചിട്ട് ഈ കൊച്ചച്ചന്റെ കൂടെ ജീവിതം ഉണ്ടാക്കാന്‍ പോകുന്ന അതെ ആനി. പിന്നീട് ഒരു കൊച്ചുണ്ടായിട്ടും നാട്ടില്‍ വന്നു അപ്പനെയോ അനിയനെയോ കാണാന്‍ കൂട്ടാക്കാത്ത അതെ ആനിയാണ് ഇപ്പൊ ഇങ്ങനെ ഓര്‍ക്കുന്നത്.

എന്തിനാണ് അപ്പന്‍ അപ്പാപ്പനെ ഇങ്ങനെ ..? പാവം അപ്പാപ്പന്‍.! നാളെ കഴിഞ്ഞുള്ള ദിവസം തോട്ടത്തിലെ മരത്തില്‍ മറ്റൊരു ഇലയായി തൂങ്ങി നില്‍ക്കാനുള്ള തടിയാണ് ഈ അടി മുഴുവന്‍ വാങ്ങികൂട്ടുന്നത്. അയല്‍ക്കാര്‍ പിന്നെയും ചോദിച്ചു."ഇയാള്‍, ഈ വൃദ്ധന്‍ തന്റെ കൊച്ചുമോള്‍ടെ പ്രായള്ള ആ കുട്ടിയെ" അപ്പന്‍ പാതിയില്‍ പറഞ്ഞു നിറുത്തി.

അപ്പാപ്പനും മരിച്ച് ആനി കൊച്ചച്ചന്റെ കൂടെ പോയതിനു ശേഷം തീര്‍ത്തും ഒറ്റക്കായിപ്പോയ യോഹന്നാന്റെ വീട്ടിലേക്ക് ഒരുപറ്റം ആട്ടിന്കൂട്ടത്തിനൊപ്പം കയറി വന്ന് പൊടിയില്‍ ഒന്നിച്ചുരുണ്ട്പിരണ്ട് തറ നിറയെ നഗ്ന ചിത്രം വരഞ്ഞ് ഒരു വാക്ക് പോലും മിണ്ടാതെഅവന്റെ ജീവിതത്തീന്നു തന്നെ  ഇറങ്ങിപ്പോയ റാഹേല്നെ ഈ അപ്പാപ്പന്‍ എന്ത് ചെയ്തൂന്നാ ഈ അപ്പന്‍ പറയണേ.? യോഹന്നാന്‍  പിന്നെയും കുട്ടിയായി.

ഓടിത്തുടങ്ങുന്നതിനു മുന്പ്, ഏകാന്തതയില്‍ അനുതപിക്കുന്ന ഒരാളെ അങ്ങനെയെങ്കിലും ഒന്ന് സഹായിക്കാമെന്നു വെച്ച് കഞ്ചാവിലെ കുരു കളയാന്‍ സഹായിക്കയായിരുന്നു റാഹേല് .ബാര്‍ബര്‍ ലോഹിതാക്ഷന്റെ കയ്യീന്നാണ് മൂപ്പരിത് തരാക്കുന്നത്. "ഇവിടെ തോമാച്ചനുണ്ട്. മക്കളുണ്ട്. എന്നാലും ഞാനെന്തുമാത്രം ഒറ്റയ്ക്കാ" "ഒറ്റയ്ക്കാവുമ്പോ മരിച്ചതിനു തുല്യമാണ്. ജീവനുണ്ടായിട്ടും മരിച്ച ഒരാള്" പിന്നീട് കുറെ നേരത്തേക്ക് പൗലോ മിണ്ടിയില്ല. പൗലോ റാഹേലിന്റെ മുടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു. അവളതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍, ഞൊടിയിടയില്‍ എന്തോ സംഭവിച്ചു. അതിന്റെ ഓര്‍മ്മയില്‍ റാഹേല്‍ സെമിനാരിയിലെ മടുപ്പിക്കുന്ന ഏകാന്തതയിലും കരഞ്ഞു.

ഇനിയുമെത്രയോ പെസഹ കാണുമെന്നു പറഞ്ഞപ്പോള്‍, എലീശായുടെ ശബ്ദം കേട്ടിട്ടെന്ന പോലെ പൗലോ തരിച്ചുപോയി. റാഹേല്‍ ചിരിക്കുകയായിരുന്നു. അവളുടെ മുടിയിഴകള്‍ക്ക്‌ പാട്ടിന്റെ മിനുസമായിരുന്നു. എലീശായോടൊപ്പം കഴിച്ച പെസഹ നാളുകള്‍ പൌലോയില്‍ മിന്നിമറഞ്ഞു. തൊട്ടും തലോടിയും അവളുടെ ഉടലിനെ അറിയാന്‍ മനസ്സുവെമ്പി. പൗലോ ഇപ്പോഴും മരത്തില്‍ വലിഞ്ഞു കയറുകയാണ്. മറ്റൊരു ഇലയായി തൂങ്ങിയാടാന്‍.

അമ്മയില്ലാത്ത വീട്ടില്‍ അപ്പന്‍ ജയിലിലായിരിക്കെ യോഹന്നാന് അപ്പാപ്പനായിരുന്നു കൂട്ട്. ആനി കൊച്ചച്ചന്റെ കൂടെ പോയതോട്കൂടി യോഹന്നാന്‍ പിന്നെയും ഒറ്റക്കായി. അപ്പോഴാണ്‌ മേരി സ്വപ്നത്തിലും റാഹേല് വീട്ടിലും വരുന്നത്. ഉണര്‍ച്ചയില്‍പക്ഷേ പതിനാറുകാറി മേരി അന്‍പതുകാരന്‍ മാപ്ലക്കൊപ്പം അയാള്‍ടെ കുട്ടികളെ നോക്കാന്‍ പോയി. റാഹേല്‍ ഒന്നും മിണ്ടാതെ മഠത്തിലേക്കും. അതിനും മുന്‍പേ കൂട്ടുകാരന്‍ ജോഷി സെമിനാരിയിലേക്ക് പോയിരുന്നു. ഇതുംകൂടെയായപ്പോള്‍ യോഹന്നാന്‍ തീര്‍ത്തും ഒറ്റയായി. ഇപ്പോള്‍ സാറയും... ഇന്ന്,
യോഹന്നാനെ ഇല്ലാത്ത വിധം യോഹന്നാന്‍ ഒറ്റയാണ്.

സ്കറിയ്യ മരിച്ച് ഒന്നും ചെയ്യാനില്ലാതെ സാറ സാറയുടെ വീട്ടില്‍ ഒറ്റക്കായിരിക്കുമ്പോ "കൂട്ട് വേണോ" എന്ന് പീറ്ററാദികള്‍ തഞ്ചത്തില്‍ ഉദാരമതികളാവാന്‍ വെമ്പി നില്‍ക്കയായിരുന്നു. അപ്പോഴാണ്‌ മറ്റൊരു കല്യാണമേ വേണ്ടെന്നു കരുതി കാലം കഴിക്കയായിരുന്ന തോമായില്‍ ഫീലിപ്പോസ് സാറയെ നിറക്കുന്നത്. ഒറ്റയാകല്‍ അത്രമേല്‍ തോമയിലും ബഹളങ്ങള്‍ ഉണ്ടാക്കിയിരിക്കണം. എന്നാല്‍, അതേനിലയില്‍ ഒറ്റയായ യോഹന്നാന്റെ കൂട്ട് സാറക്ക്‌ അതിനുമെത്രയോ മുന്‍പേ സമാധാനമായിരുന്നു. സ്കറിയ്യ/യാക്കോബ്/യോഹന്നാന്‍/തോമ കല്ലറയില്‍ ഏകാകിയായി സാറ.

" ജീവിതത്തെ അര്‍ത്ഥമുള്ളതാക്കുക ചിലപ്പോള്‍ പാപത്തിന്റെ ഒരു നിമിഷമായിരിക്കും." മനുഷ്യന്‍  പിന്നെയും പുസ്തകമാവുകയാണ്.

ബൈബിളിന്റെ അസാധ്യ സാന്നിദ്ധ്യം ഉള്‍ക്കൊള്ളുന്ന ഒരു മനോഹര ഭാഷ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരുപക്ഷെ, ഒരു സുവിശേഷ പ്രഘോഷകന്‍റെ വായ്ത്താരിയെന്നു തോന്നിപ്പിക്കുന്നത്രയും താളാത്മകവും അമ്മയുടെ താരാട്ട് കണക്കു ആര്‍ദ്രവുമായ ഒരു സ്വരക്കൂട്ടം. എന്നാല്‍, പറയുന്നതോ അത്ര ലളിതമായ സുഖാനുഭവലോകത്തെയല്ല. അതിന്റെ ആദ്യ താളുകള്‍ മറിയുമ്പോള്‍ തന്നെ പുസ്തകം നമ്മോടു പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഗൌരവം നമുക്ക് ബോധപ്പെടും. ഒറ്റയാകലിന്റെ ഒരു വലിയ നരകം/കൂട്ട് ചേരുന്നതിലെ സുഖദ സ്വര്‍ഗ്ഗം. നിരാശതയുടെ എരിവ്/ നിറ പ്രണയത്തിന്റെ മധുരം. വിരുദ്ധോക്തികളില്‍ ആയിരം നാവായ്‌ ജീവന്‍/ജീവിതം/മനുഷ്യന്‍.


ആയുസ്സിന്റെ പുസ്തകം.
സിവി ബാലകൃഷ്ണന്‍
ഡിസി ബുക്സ്.

2014, ജൂൺ 2

ഗ്രന്ഥപ്പശു

                                            ഗ്രന്ഥപ്പശു 

"ഗവണ്മെന്റിനെതിരെ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള്‍ ചെയ്ത കുറ്റം"

തൊഴുത്തിനരികില്‍ ചെന്ന കുമാരന്‍ പുല്ലും വൈക്കോലും വേണ്ടത്ര ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ചൂട്ടും മിന്നിച്ച് ഒതുക്കുകല്ലിറങ്ങി. വയല് മുറിച്ച് കടക്കുമ്പോള്‍ അയാളുടെ നെഞ്ചൊന്ന് പിടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും പിഴുതെറിഞ്ഞ വാഴയും നെല്ലും പാടത്തും പറമ്പിലുമായി ചത്തു ചീഞ്ഞു കിടക്കുന്നു. കാലില്‍ പുല്ലുരഞ്ഞ് മുറിഞ്ഞ് നീറുന്നുണ്ട്. കുമാരന്‍ ചൂട്ട് വീശി തീ ആളിച്ച് വെട്ടമുണ്ടാക്കി ധൃതി കൂട്ടി നടന്നു. വളവിലെത്തിയപ്പോള്‍ ബാങ്ക് വിളി ഉച്ചത്തില്‍ കേട്ട് തുടങ്ങിയിരുന്നു. പള്ളിയിലേക്ക് കയറിപ്പോകുന്നവരുടെ നിരയിലേക്ക് പതറി നോക്കി കയ്യിലെ കവര്‍ മുറുക്കിപ്പിടിച്ച് അവരെയും കടന്നു പോകാന്‍ അയാള്‍ തിടുക്കം കൂട്ടി.

"നേരം ബെളിബെരുന്നതിനു മുന്‍പേ നീ ഏടെ പോണ്?" 

"അത്, അതുപിന്നെ ഒരിടം വരെ".

"അതേട്രാ ഒരു സലം.? കുമാരാ നീ ചെല്ലീറ്റ്‌ പോടാ" 

വരി മുറിച്ച് വഴിയിലേക്കിറങ്ങി മൊല്ല ഒച്ചയിട്ടു.

ബസ്സ്‌ പോയിട്ടില്ല, കുമാരന്‍ ഓടിക്കയറി സീറ്റ് പിടിച്ചു. ഒന്ന് രണ്ട് സീറ്റിലൊഴികെ പണിക്കാരത്തിപ്പെണ്ണുങ്ങളും ആണുങ്ങളും നിറഞ്ഞിരിക്കുന്നു. മഴ പെയ്ത് തോര്‍ന്നെങ്കിലും മരം പെയ്യുന്ന പോലെ തവണ മുടങ്ങിയ കുടിശ്ശിക അപ്പോഴും കുമാരനെ ഭരണി പെയ്യുന്നുണ്ടായിരുന്നു. 

അടിവാരത്തെ തോട്ടപ്പണി ഉപേക്ഷിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാലി വളര്‍ത്തലും കൃഷി നടത്തലുമൊക്കെയായി കുമാരന്‍ നാട്ടില്‍ക്കൂടാന്‍ തുടങ്ങിയിട്ടിപ്പോ ഏതാണ്ട്  പത്തുവര്‍ഷമായിക്കാണും. അതിന് ശേഷം അയാള്‍ ചുരം താണ്ടുന്നത് ഇതാദ്യമാണ്. 'അന്നൊക്കെ ഇതിനേക്കാള്‍ പച്ചയും തണുപ്പും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ഇനിയിപ്പോ ഉള്ളിലെ തീയ്യാണോ എന്തോ.?' 

കുമാരനെ വിയര്‍ക്കാന്‍ തുടങ്ങി. 

തോട്ടം തൊഴിലാളികളാണ്, ഇരു ഭാഗങ്ങളില്‍ നിന്നും റോഡു നിറഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്‌. ഇത്ര കാലത്തെ ഇവരിതെന്തിനാണ് തൊഴില് മുടക്കി വഴി തടയുന്നത്? എത്ര പേരുടെ സമയമാണ് ഇവരപഹരിക്കുന്നത്.?  ആ, അവര്‍ക്കും എന്തേലും ന്യായം കാണുമായിരിക്കും. ചിന്തകളെ മുറിച്ചുകൊണ്ട് അയാള്‍ അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നും പത്രം വാങ്ങി വായിക്കാന്‍ തുടങ്ങി. 

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു, അതാത് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി. 

"ആദിവാസി ഊരുകളിലെ പട്ടിണിയും നിരക്ഷരതയും ചൂഷണം ചെയ്താണ് ഭരണകൂട വിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്" 

അടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ വായന തടസ്സപ്പെടുത്തിക്കൊണ്ട് സംസാരത്തിനു തുടക്കമിട്ടു. അതിലൊന്നും വലിയ താത്പര്യം കാണിക്കാതെ കുമാരന്‍ പത്രം തിരികെ കൊടുത്ത് പൊതി കയ്യിലെടുത്തു പിടിച്ചു സീറ്റിലേക്ക് ചാഞ്ഞു.

ഉറക്ക് ഞെട്ടിയ കുമാരന്‍ കണ്ണുതുറന്നു നോക്കവേ ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നതാണ് കണ്ടത്. കാര്യം മനസ്സിലാകാതെ അയാള്‍ നാലുചുറ്റും നോക്കിയിട്ട് പുറത്തേയ്ക്ക് ദൃഷ്ടിപായിച്ചു.ടൗണിലേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയിട്ടേയുള്ളൂ. ഈ ബസ്സ്‌ എന്തിനായിരിക്കും നിര്‍ത്തിയിട്ടിരിക്കുന്നത്?. കാര്യങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും ഏതാനും പോലീസുകാര്‍ ബസ്സിലേക്ക് ഇരച്ചു കയറിയിരുന്നു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട് പകച്ചുപോയ കുമാരന്‍ ഇരിപ്പിടത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. ഈ സമയം കുമാരന്റെ കയ്യിലെ പൊതി ശ്രദ്ധയില്‍പെട്ട പോലീസുകാരൻ കുമാരന്റെ കുപ്പായത്തിലും കടന്ന് പിടിച്ചു.


"സാര്‍, എന്തിനാണ് എന്നെ പിടിച്ചുകൊണ്ടുപോകുന്നത്.? സത്യമായും എനിക്കൊന്നുമറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല."

ബസ്സിലുള്ളവരുടെ സഹായത്തിനായി ദൈന്യത മുറ്റിയ കണ്ണുകളുമായ് കുമാരന്‍ നിസ്സഹായനാകുമ്പോള്‍,  ഇതെല്ലാംകണ്ട് മിഴിച്ചു നില്‍ക്കുന്ന സഹയാത്രികര്‍ക്കും ഓടിക്കൂടിയ നാട്ടുകാര്‍ക്കും ഇടയിലൂടെ പോലീസ് കുമാരനെ ബസ്സില്‍ നിന്നും ഉന്തിത്തള്ളി പുറത്തിറക്കി വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി ഓടിച്ചുപോയി. 

"ഇപ്പോള്‍ തന്നെ ഇടിച്ചേനെ, ഇവറ്റകളെക്കൊണ്ട് വല്ല്യ പാടായിട്ടുണ്ട്. വല്ല ബസ്സോ ലാറിയോ കയറി ചത്താലും മ്മക്കെന്നെ എടങ്ങേറ്. ശവമെടുത്തോണ്ട് പോകാന്‍ മുനിസിപ്പാലിറ്റിക്കാര് പോലും വരില്ല"
 
പുരാതന കാലത്തെന്നോ വന്നടിഞ്ഞതാണ്, ഈ മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഓടയില്‍. മുഷിഞ്ഞും ശകാരിച്ചും പച്ചച്ചാണകം കൊട്ടയിലാക്കുന്ന തിരക്കിലാണ് മമ്മത്. 

"ആ... ഇന്ന് നല്ല കോളൊത്ത മട്ടുണ്ടല്ലോ"

ചാണകം നിറച്ച കൊട്ട ഷെഡ്ഡിന്റെ ഓരത്തേക്ക് മാറ്റി വെച്ച് മുന്‍പിലെ മുക്കാലിപ്പലകയിലേക്കിരുന്ന്‍ മമ്മതൊരു വഷളച്ചിരി പാസ്സാക്കി.

"എന്ത് കോള്, ഇന്നും കണക്കാ... ബൈപാസിന് പിറകിലെ ഗ്യാരേജ്ന്ന്‍ കിട്ടിയ ഒടിഞ്ഞ നാലഞ്ച് ലീഫുണ്ട്" 

തലച്ചുമട് തറയിലിറക്കി നിവര്‍ന്ന്‍ നന്നേ മെലിഞ്ഞ ആ ശബ്ദം നെടുവീര്‍പ്പിട്ടു.

"കിട്ടിയാന്ന് പറയുമ്പോ" മമ്മതിന്‍റെ ചുളിഞ്ഞ നെറ്റിക്ക്" ങ്ങളെന്നാ പോലീസിന്റെ പണി തൊടങ്ങ്യേ" കഴുത്ത് വളച്ചൊരു മറുപടി കൊടുത്തുകൊണ്ട് അളവൊക്കാത്ത ബനിയനുള്ളില്‍ നിന്നും മെലിഞ്ഞ രണ്ട് കൈകള്‍ കണ്ടെടുത്ത് ചുവന്ന നിക്കറുകാരന്‍ പയ്യന്‍ തന്റെ സഞ്ചിയിലെ ഇരുമ്പ് കുടഞ്ഞിട്ടു.

"ഇതോണ്ടൊക്കെപ്പെന്താകാനാ, ഒരുനേരം തികച്ച് തിന്നാനുള്ളതില്ലല്ലോ? നീ കൊറച്ചുംകൂടെ മുന്തിയ എന്തെങ്കിലും കിട്ട്വോന്ന് നോക്കെന്റെ മരുതാ. അതാകുമ്പോ വാങ്ങുന്ന ഇനിക്കും നാല് മുക്കാല് തടയും"
"ഞാനിത് അപ്രത്തെ അന്ത്രുപ്പാക്ക് കൊടുത്തോളാം."  

വിലയില്‍ തൃപ്തനാവാതെ മരുതന്‍  ആക്രികള്‍ തിരിച്ചു സഞ്ചിയിലേക്ക് ഇടാന്‍ തുനിഞ്ഞു.

"നീ പിണങ്ങാതെടാ കുണ്ടാ. ഏതായാലുമായില്ലേ ഇതാ പിടിച്ചോ അഞ്ചിന്റെ നാല് മുട്ടുറുപ്പ്യ"

മമ്മത് കോന്തല അഴിച്ചു കെട്ടി.

"ഗവണ്മെന്റിനെതിരിൽ പ്രവർത്തിച്ചവരെ ജയില്‍ ഭേദിച്ച് രക്ഷപ്പെടുത്തി എന്നതാണ് താങ്കള് ചെയ്ത കുറ്റം"


കയ്യിലെ സഞ്ചി മതിലിനു പിറകില്‍ ഒളിപ്പിച്ചുവെച്ചു പശുക്കളെ  വകഞ്ഞ്  മരുതന്‍ ഗെയ്റ്റ് കടന്ന് ജനലിലൂടെ അകത്തേക്കെത്തിനോക്കി.

പറയൂ. താങ്കള്‍ എങ്ങനെയാണ് ആ കൃത്യം നിര്‍വ്വഹിച്ചത്..?
ദയ യാചിക്കുന്ന പോലെ കുമാരന്‍ മുഖമുയര്‍ത്തി. 

നോക്കൂ. താങ്കള്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരുകാര്യം ഉറപ്പു പറയുന്നു. കുറ്റം സമ്മതിക്കാതെ താങ്കളെ ശിക്ഷിക്കുകയില്ല. പറയൂ എന്താണ് സംഭവിച്ചത്..? 

കുമാരന്‍ ഭാഷ മറന്നവനെപ്പോലെ സ്വയം നഷ്ടപ്പെട്ട് പോയി.

"ശരി, താങ്കള്‍ക്ക് ഈ ചിത്രത്തില്‍ കാണുന്ന ആളെ എത്ര നാളായിട്ടറിയാം..?"

മരുതന്‍  ജനല്‍പ്പടിയില്‍ കയ്യൂന്നി നിവര്‍ന്ന്‍ ചിത്രത്തിലേക്കേന്തി നോക്കി.

"അറിയില്ല" 

ശരി, ഈ പത്രത്തില്‍ കാണുന്ന ആളെ ഇവിടെ കൊണ്ടുവരുന്നതിനും ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് നിങ്ങള്‍ കണ്ടിട്ടുണ്ട്.  എന്താ, ശരിയല്ലേ..? 

"അതെ. പഷേ എവിടെ വെച്ചെന്ന് ശരിക്കോര്‍മ്മയില്ല"

കുമാരന്‍ ശബ്ദമില്ലാത്തവനായി.

എവിടെ വെച്ചെന്ന് ശരിക്കും ഓര്‍ത്ത്‌ നോക്കൂ. താങ്കളുടെ സഹകരണത്തിനനുസരിച്ചായിരിക്കും കോടതി നിങ്ങളോടുള്ള സമീപനം സ്വീകരിക്കുന്നത്. 

"ആ ഓര്‍ക്കുന്നു. അടിവാരത്തെ സമരവും ലാത്തി ചാര്‍ജ്ജും കഴിഞ്ഞ് ഞങ്ങള്‍ സഞ്ചരിച്ച ബസ്സ്‌ യാത്ര തുടരുന്നു. എനിക്കൊപ്പമിരുന്ന്‍ യാത്ര ചെയ്തിരുന്ന ആ  ചെറുപ്പക്കാരനോട്‌ മുഷിഞ്ഞ്‌ എന്തോ ഓര്‍ത്തിരിക്കുന്നതിനിടക്ക് ഞാനുറങ്ങിപ്പോയി. അപ്പോഴാണ്‌ ഞാനിയാളെ കാണുന്നത്"

ഇപ്പോള്‍ കുമാരന്റെ കണ്ണുകള്‍ ശാന്തമാണ്.

"താങ്കള്‍ സംസാരിക്കുന്നത് കോടതിയോടാണെന്നോര്‍മ്മവേണം. കോടതിയെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്, മറക്കാതിരിക്കുക".  

"സത്യമായും ഞാന്‍ പരിഹസിച്ചതല്ല. ഞാനിയാളെ  സ്വപ്നത്തിലാണ് കാണുന്നത്. എത്രയോ നാളുകളായ് പലപല ആവശ്യങ്ങള്‍ ഉന്നയിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എല്ലാ സമരങ്ങളും ഒന്നിച്ചൊരോറ്റ സമരമായി ജനങ്ങളെ സംഘടിപ്പിക്കുന്നതും രാജ്യത്തെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതും ജനതയെ വിമോചിപ്പിക്കുന്നതുമായിരുന്നു ആ സ്വപ്നം. ആ സ്വപ്നത്തില്‍ ഒരു തൊഴിലാളിയുടെ വേഷത്തില്‍ ഇയാളുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനിയാളെ കാണുന്നത്. അതിന് മുന്പ്  കുടിവെള്ളത്തിന് വേണ്ടി/ വന നശീകരണത്തിനെതിരില്‍/ കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി/  തൊഴിലിനും വിദ്യാഭ്യാസവകാശങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി ഒക്കെ നടന്നിട്ടുള്ള  എല്ലാ സമരത്തിലും ഇയാളുള്ളതായി ഞാന്‍ വായിച്ചറിഞ്ഞിരുന്നു. ഇയാള്‍ അപ്പോഴും ഒരു തൊഴിലാളിയായിരുന്നു."

കുമാരന്‍ സ്വപ്നമാവേശിച്ച പോലെ പറഞ്ഞു നിറുത്തി.

"സ്വപ്നം എന്നത് ഒരാളുടെ ഉപബോധമനസ്സിന്റെ പ്രവർത്തനമോ പ്രതിപ്രവർത്തനമോ ആണെന്നാണ്‌ കോടതി മനസ്സിലാക്കിയിട്ടുള്ളത്. എങ്കിൽ, പ്രതിയുടെ ഉപബോധമനസ്സിൽ ഭരണകൂടത്തിനെതിരിൽ നിലനില്ക്കുന്ന ചിന്തയാണ് ഈയൊരു സ്വപ്നത്തിലൂടെ വെളിവായിട്ടുള്ളത് എന്ന് കോടതി വിലയിരുത്തുന്നു. ഭരണകൂടത്തിന്റെ ഇംഗിതത്തിനും നിലനില്ക്കുന്ന നിയമവ്യവസ്ഥക്കും എതിരിൽ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ ഒരു കുറ്റമായി കോടതി വിധിക്കുന്നു. ആകയാൽ, ഇത്തരത്തിലൊരു ചിന്ത സൂക്ഷിക്കുന്ന ഇയാളെ വെറുതെ വിടുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കരുതി ഇയാളെ തടവിൽ വെക്കാൻ ഈ കോടതി ഉത്തരവിടുന്നു "

മറ്റേതോ ലോകത്തുനിന്നും കറുപ്പ് പുതച്ച വിചിത്ര ഭാഷ സംസാരിക്കുന്ന എന്തോ ഒന്ന്‍ തന്നെ പരിഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പോലെ കുമാരന്‍ തനിക്ക് ചുറ്റിലും മനുഷ്യരെ പരതി. നടപടികള്‍ അവസാനിപ്പിച്ച് കോടതി പിരിയാന്‍ ഒരുങ്ങവേ പുറത്തൊരു പശു കറുത്ത തുണിയിലേക്ക്  മൂത്രമൊഴിച്ച്  പോലീസ് സ്റ്റേഷന് നേരെ അലസ നടത്തം തുടരുകയും സമാന്തരമായി ഒരു ശബ്ദം കോടതിക്കകത്തേക്ക് കൂസലന്യേ പ്രവേശിക്കുകയും ചെയ്തു. 
"കോടതിക്ക് തെറ്റു പറ്റിയിരിക്കുന്നു, ഇയാള്‍ നിരപരാധിയാണ്" 

കോടതി തെല്ലിട നിശബ്ദമായി. പിന്നെ, സമചിത്തത വീണ്ടെടുത്തു. 

"ഇത് നിന്റെ തെരുവോ തെരുവിലെ ചന്തയോ അല്ല, കോടതിയാണ്. കോടതിയോട് മര്യാദക്ക് സംസാരിക്കണം"

"ശരി, അങ്ങുന്നേ. അങ്ങിപ്പോ ജയിലലടക്കാൻ വിധിച്ച ഇയാള് നിരപരാധിയാണ്." 

ചെറുതെങ്കിലും മരുതന്റെ ഉറച്ച ശബ്ദം.

"അതെങ്ങനെയാണ് നീ തീര്‍പ്പാക്കുന്നത്?"

"ഇയാള്‍ ആ സ്വപ്നത്തിലേക്ക്  ഇടക്ക് വന്നു കയറുകയും വേഗത്തിൽ ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ്‌. ആ സ്വപ്നം മുഴുവൻ കണ്ടത് ഞാനാണ്. കാരണം, അത് എന്റെ സ്വപ്നമായിരുന്നു" 

ഇപ്പോഴും ആ സ്വപ്നത്തിലെന്ന പോലെ മരുതന്‍ ശാന്ത ചിത്തനായിരുന്നു.

"ഇൻസ്പെക്ടർ പ്രേരണാകുറ്റം ചുമത്തി ഈ  കൂട്ടു പ്രതിയെകൂടി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കൂ"

ഉത്തരവിട്ടശേഷം ന്യായാധിപന്‍ കോടതി വരാന്ത ഇറങ്ങി മുറിയിലേക്ക് നടന്നു.

അപ്പോള്‍ കോടതിക്ക് വെളിയില്‍ പോലീസ് സ്റ്റേഷനകത്തെ  മാലിന്യക്കൂമ്പാരത്തില്‍  എംഎല്‍എ'യുടെ ശുപാര്‍ശക്കത്ത് വൈക്കോല്‍ രുചിയുടെ സന്തോഷത്തില്‍ അയവെട്ടുകയായിരുന്നു നഗരത്തിലെ മുത്തശ്ശിപ്പശു.

%ഗുല്‍മോഹറില്‍ വായിക്കാം
ചിത്രം: അഷ്‌റഫ്‌ മേലെവീട്ടില്‍  

2014, ജനു 25

അതിജീവന സാധ്യത തേടിയ തൂലിക സംവദിച്ചപ്പോള്‍

"ഇനിയുമുണ്ട് നെഞ്ചുകളില്‍
ശ്വാസം മുട്ടിപ്പിടയ്ക്കുന്ന വസന്തങ്ങള്‍
പ്രത്യാശയുടെ നക്ഷത്രങ്ങള്‍
ഭൂഖണ്ഡങ്ങള്‍ " സച്ചിദാനന്ദന്‍

എഴുപതിന്റ സമര യൗവ്വനത്തെ/ജീവിതത്തെ ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞു കേട്ടിടത്തുനിന്ന് മുന്പിലെന്ന്‍ അനുഭവിപ്പിക്കുന്ന വിധം ആ കാലം അതേപടി പുനരവതരിക്കുന്നതാണ്  യുപി ജയരാജിന്റെ കഥകൾ.

എഴുത്തുകാര്‍ കാലത്തെ അടയാളപ്പെടുത്തുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കുകയും ആ അതിജീവനത്തെ തന്റെ  എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ജയരാജ്‌ അതേറ്റം കൃത്യമായി നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥകളും.

അധീശ വര്‍ഗ്ഗത്തിന്റെ അധികാരപ്രയോഗങ്ങള്‍ക്ക് നേരെ ആത്മബോധത്തിന്റെ തീര്‍ച്ചയില്‍ നിന്ന് കൊണ്ട് പ്രതിരോധം തീര്‍ത്ത അനേകം  സമര ജീവിതങ്ങളെ കഥകളിലേക്ക് സ്വാഗതം ചെയ്ത് , എക്കാലത്തും സമകാലികമെന്ന വായന ഉറപ്പാക്കുന്ന മനുഷ്യാവസ്ഥകളാണ് ജയരാജന്‍ കഥകളുടെ അകവും പുറവും.

ഉത്തര കേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത് പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ/തെയ്യങ്ങളെ അങ്ങനെത്തന്നെ അതിന്റെ സ്വത്വ പരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങനെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാമെന്ന ആലോചന ജയരാജിന്റെ 'തെയ്യങ്ങള്‍' എന്ന കഥ മുന്നോട്ട് വെക്കുന്നുണ്ട്. പുതിയകാലത്തും വിവിധ സ്വത്വങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന/ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ നിന്നും അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രാവാക്യം' വിളിച്ച് ജനങ്ങളുടെ സംരക്ഷണ കവചം ഒരുക്കുന്നത്. അതൊരു ശ്രമമാണ്. ഈയൊരു ബോധത്തെ ജയിക്കുന്ന രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരിക ഉയര്‍ച്ചയിലേക്കുള്ള ജനതയുടെ ആത്മബോധം ഉണര്‍ത്തുന്നത്തിലേക്കുള്ള ഒരു ശ്രമം. ആ ശ്രമത്തിന്റെ കഥാവതാര രൂപമായ തെയ്യവും ബീഹാറും എല്ലാം പറയുന്നത് ഇതേ ജീവിതങ്ങളെയാണ്‌.

ബീഹാര്‍, ആരെയും ഏത് സമയത്തും പൊള്ളിപ്പിക്കുന്നത്രയും തീവ്രമായ വേഗത്തിലും ആഴത്തിലും തീ പാറിപ്പിച്ചുകൊണ്ടിരിക്കയാണ്. നാട്ടിലെപ്പെണ്ണുങ്ങള്‍ തമ്പ്രാന് ഉഴുതുമറിക്കാനുള്ള ഒരു വയല് മാത്രമാണെന്ന അധികാര മത്തതയുടെ സീത്ക്കാരമാണ് ബീഹാര്‍. തമ്പ്രാന് ശേഷം മാടമ്പിമാരാലും പിച്ചി ചീന്തപ്പെട്ട് അലങ്കോലപ്പെടാതെ 'രക്ഷ'പ്പെട്ടു പോരാന്‍ തന്റെ പെണ്ണ് തമ്പ്രാന്  പൂര്‍ണ്ണാര്‍ത്ഥത്തില്‍ തൃപ്തയാകും വിധം സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സഹായതയാണ് ബീഹാര്‍. പതിവൃതയുടെ കഥ വായിച്ച് അടിയാത്തിപ്പെണ്ണുങ്ങളുടെ ചെറ്റ പൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍. ധര്‍മ്മാധര്‍മ്മ പാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയം കല്‍പ്പിത രൂപങ്ങളായ മാന്യ ദേഹങ്ങളാല്‍ മണ്ണും പെണ്ണും വിത്തും വിളയും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യ നൊമ്പരങ്ങള്‍ പറഞ്ഞ് ഉള്ള് പൊള്ളിക്കുന്ന ബീഹാര്‍.

ഇങ്ങനെ പുരാതനമായ ഒരു നിലവിളിയായ് ബീഹാര്‍ അതിഭീകരമായ അതിന്റെ ദൈന്യമുറ്റിയ ഹൃദയ താളം പ്രകടമാക്കുമ്പോള്‍ തന്നെയാണ് അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉയിര്‍പ്പ് ഘോഷമായ് ബോജ്പൂര്‍ കഥയിലേക്ക് കയറി വരുന്നത്.  തമ്പ്രാന്റെ വരവും കാത്ത് കാവല്‍പ്പുരയില്‍ ആലയിലെ ഇരുമ്പ് കണക്ക് പഴുത്തു നില്‍ക്കുന്ന തന്റെ പെണ്ണിനോട് വയല് മുറിച്ച് ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍ ധൈര്യം നല്‍കുന്ന വിപ്ലവവീര്യം ജയരാജ് കരുതിവെക്കുന്നത് ഒരു തിരിച്ചറിവിന്റെ പാഠമാണ്. "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" എന്നതാണ് ആ പാഠം.

ഇത് പോയ കാലത്തെ മുത്തശ്ശിക്കഥകളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും, സമാനമായ അതിക്രമങ്ങളും ഇരയാക്കലുകളും അധികാരപ്രയോഗങ്ങളും ഈ വര്‍ത്തമാനത്തിലെ ഡിജിറ്റല്‍ കലണ്ടറിലും ബീഹാര്‍ അടക്കം വരുന്ന പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ബോജ്പൂരുകള്‍ സംഭവിക്കാത്തത് കൊണ്ടാണെന്ന് കഥയില്‍ നിന്നുകൊണ്ട് സംശയിച്ചാല്‍ അതൊരു വലിയ ശരിയാകുന്നുണ്ട്.  അതിന് രണ്ടായിരത്തിപ്പതിനാലിലെ ഈ ജനുവരി മാസം വന്ന ഒരു പ്രത്രവാര്‍ത്തയും സാക്ഷി. അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാന്‍ അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുകൂട്ടം ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് കഥക്ക് പുറത്തുള്ള വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ എത്ര ഭീകരമാണ്.? ഇതുതന്നെയാണ് 'ബീഹാര്‍'നെ കാലികമാക്കുന്നതും.!

ഇങ്ങനെ തെയ്യവും ബീഹാറും അടങ്ങുന്ന സമാഹാരത്തിലെ മിക്ക കഥകളിലൂടെയും രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ വിപ്ലവ ജനതയായും അവരുടെ ജീവിതത്തെ തന്നെ പ്രത്യയശാസ്ത്രമായും വിപ്ലവ പദ്ധതിയായും പരിഗണിക്കുന്ന ഒരു ചിന്ത ജയരാജന്‍ കഥകളുടെ പൊതുസ്വഭാവമായി മനസ്സിലാക്കുന്നു. നേതൃത്വത്താല്‍ വഞ്ചിക്കപ്പെട്ട് ഇനിയൊരു സമരമാവാന്‍ കെല്‍പ്പില്ലാതെ നാവറ്റ് പോകുന്ന തൊഴിലാളി സമൂഹത്തെ അവതരിപ്പിച്ചുകൊണ്ട് {ശവഭോജനം സാക്ഷി: നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പാര്‍ട്ടികളുടെ അനുരഞ്ജന രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥയാണ് ശവഭോജനം} 'ഒത്തുതീര്‍പ്പുകളുടെ ഈ സമരകാലത്ത്' അതെത്ര ശരിയെന്ന്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ദീര്‍ഘവും അതിസൂക്ഷമവുമായ 'തൊഴിലാളി പക്ഷ വായന' ജയരാജ് കഥകളുടെ ആന്തരീക സ്വഭാവമായി ജീവിതത്തിന്റെ ഉപ്പും വിയര്‍പ്പും അനുഭവിപ്പിക്കുന്നുണ്ട്.

കീഴ്പ്പെടാന്‍ വിസമ്മതിക്കുന്ന വ്യക്തിത്വമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ജയരാജ് കഥകളിലെ സാമൂഹ്യമാറ്റത്തിന്റെ ആഹ്വാനങ്ങളാണ്. പുരുഷനൊപ്പം അല്ലെങ്കിൽ  അതിനും മുകളിലായി ഒട്ടും താഴെയല്ല ഞാനുമെന്ന ആത്മബോധത്തിന്റെ ശക്തി ചൈതന്യം ഉള്‍ക്കൊണ്ട അത്തരം പാത്ര സൃഷ്ടികള്‍, സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടുന്നതിനെ സംബന്ധിച്ചുള്ള സമൂഹത്തിന്റെ പാരമ്പര്യ മതത്തെ നിരാകരിക്കുന്നതും ജയരാജിന്റെ മനുഷ്യപക്ഷ ചിന്തയുടെ അടയാളവുമാണ്.

നേരിട്ടല്ലാതെയും സ്ത്രീയുടെ ജീവിതത്തെ പറയുന്ന ഒരു സന്ദര്‍ഭം 'വിചാരണ' എന്ന കഥയിലുണ്ട്. അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നടത്തുന്ന വിധി പ്രസ്താവനയില്‍ "തന്റെ ജനനത്തിനു നേരിട്ട് കാരണക്കാരിയായ അമ്മയെ ശിക്ഷിക്കാതെ പ്രതിക്ക് തന്നെ ഉറപ്പില്ലാത്ത അച്ഛനെ വധിക്കാന്‍ ശ്രമിച്ചു എന്നത് തന്നെ സത്യത്തെ മറച്ചു വെക്കുന്നതാണ്" എന്നുതുടങ്ങുന്ന പരാമര്‍ശം സ്ത്രീകള്‍ക്ക് മേല്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അധീശ മനസ്സിന്റെ അധിക്ഷേപ വാക്കുകളാണ്.

ഇതുപോലെത്തന്നെ പരിഗണിക്കേണ്ടുന്ന കഥയാണ് മഞ്ഞ്. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്തെ പറയാന്‍, സാമൂഹ്യ ജീവിതത്തിനു മുകളില്‍ പടരുന്ന മഞ്ഞിനെ/വെളുപ്പിനെ ഉപയോഗിക്കുന്ന ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായി ബന്ധപ്പെട്ടുള്ള ഈ വിരുതിനെ/ ധൈര്യത്തെ/ ചരിത്രത്തോടുള്ള സത്യസന്ധമായ ചേര്‍ന്നുനില്‍ക്കലിനെ അദ്ദേഹത്തിന്‍റെ മഞ്ഞെന്ന കഥയില്‍ കാണാം. വേദങ്ങളിലെ സമത്വ സങ്കല്‍പ്പത്തെ പരതിയും തന്റെ ശരീര സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുള  വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യാസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൗഖ്യത്തിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍ മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയെയും ശവം തീനിപ്പക്ഷികളുടെ ആഗമനവും തെല്ല് ഭീതിയോടെയും ആശങ്കയോടെയും വീക്ഷിക്കുകയായിരുന്നു. അയാള്‍, അയാളാണ് എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കുന്ന പണിയില്‍ ഏര്‍പ്പെടുന്ന ജാഗ്രത്തായുള്ളവന്‍. അയാളാണ് സര്‍വ്വ ലോക മനുഷ്യര്‍ക്കും വേണ്ടി തൊഴിലെടുക്കുന്നവന്‍.  ഇപ്പോഴും ഈ ദല്ലാള്‍- കുത്തക-മുതലാളിത്ത മൂലധനശക്തികളുടെ പ്രലോഭനങ്ങളില്‍ ഉണ്ടുറങ്ങുന്ന, രാഷ്ട്രീയമെന്നാല്‍ ഏതോ കള്ളക്കടത്ത് മുതലെന്ന് കരുതി സാമൂഹ്യജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞ് തീര്‍ത്തും അരാഷ്ട്രീയമായ ഒരു യുവതയോട് ജയരാജ് കഥകള്‍ ഇങ്ങനെ കണക്ക് ചോദിക്കുന്നുണ്ട്.

അന്നത്തെ ഇന്ത്യയുടെയും മലയാളത്തിന്റെയും ജീവിതത്തെ അതിന്റെ ഏറ്റം ഉയര്‍ന്ന സത്യസന്ധതയോടെ തന്റെ കഥകളിലേക്ക് കുടിയിരുത്തിയ ജയരാജന്റെ കഥകള്‍ ഇന്നത്തെയും  ഇന്ത്യയും കേരളവും തന്നെയാണ് എന്നറിയുമ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ആത്മവിചാരത്തിന് തിടുക്കം കൂട്ടുന്നുണ്ട്.

ഏറ്റവും കലുഷിതമായ ജീവിത സാഹചര്യങ്ങളിലും, ഏറ്റവും നിരാശാഭരിതമായ ജീവിതാവസ്ഥയിലും മനുഷ്യന്റെ അതിജീവന സാധ്യതയില്‍ വിശ്വസിക്കുന്ന/ പോരാട്ട മനസ്സില്‍ ധൈര്യം കാണിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രത്യാശ ബാക്കിയാക്കുന്നു ജയരാജ് കഥകള്‍.

*വായന
യു പി ജയരാജിന്റെ കഥകൾ: സമ്പൂർണ്ണം
ഡി സി ബുക്സ്

2014, ജനു 1

അമ്മ/രതി/പ്രകൃതി മൂന്ന്‍ വായനകള്‍



പുത്രന്മാരും കാമുകന്മാരും
ഡി എച്ച് ലോറന്‍സ്
ഡി സി ബുക്സ്

സ്വജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനം മറ്റു പ്രണയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഒരൊത്ത പുരുഷനെ മാറ്റുന്ന/ അതിന് കാരണമായി ഒരുവേള മകന് അമ്മയോടും അമ്മക്ക് മകനോടും തോന്നുന്ന പ്രണയമോ പ്രണയ സമാനമോ ആയ ഒരു വൈകാരിക അടുപ്പമാണ് എന്നുള്ളിടത്ത് മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണമായ ചില സങ്കേതങ്ങളെ തുറന്നുകാണിക്കുന്ന/ നമ്മെപ്പോലുള്ള ഒരു സാംസ്കാരിക പരിസരത്ത് അത്ഭുതവും അമാന്യവുമായി കരുതപ്പെടുന്ന/ എന്നാല്‍ അസംഭവ്യമെന്ന് തീര്‍പ്പാക്കാന്‍ പറ്റാത്ത ഒരു കീറാമുട്ടിയെ അവതരിപ്പിക്കുന്ന ധൈര്യമാണ് പുത്രന്മാരും കാമുകന്മാരും.

ക്ലാരയോടും മിറിയമിനോടും തോന്നുന്ന പ്രണയം വ്യത്യസ്ത മാനങ്ങള്‍ അവകാശപ്പെടുന്ന ഒന്നായാണ് എനിക്കനുഭവപ്പെട്ടത്‌. ഒരേസമയം തന്നെ ഒരാള്‍ക്ക് ഒരാളില്‍ അനുഭവമാകുന്ന പലതും വെവ്വേറെ പകുത്ത് നല്‍കുന്ന വിധം രണ്ടു പേര്. അങ്ങനെയാണ് ഇതിലെ കേന്ദ്ര {?} പാത്രത്തിനു ക്ലാരയും മിറിയമും. വായനയില്‍ മറിയമിനെ മിറിയം എന്ന് തെറ്റി എഴുതിയതാണോ എന്ന് പലപ്പോഴും സംശയിച്ചു നിന്നിട്ടുള്ള ഞാന്‍ ഒടുക്കം അത് എന്റെ ഒരു കേവല സംശയം മാത്രമായിരുന്നില്ല, മിറിയമില്‍ ഒരു മറിയം ഉണ്ട് എന്ന്‍ ബോദ്ധ്യപ്പെടുന്ന സാഹചര്യം നോവലില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ ദിവ്യമെന്നും ആത്മീയമെന്നും മറ്റൊരവസ്ഥയില്‍ ഭ്രാന്തെന്നും തോന്നിക്കുന്ന കൂടുതല്‍ ആജ്ഞേയമായ ഒരു സ്വഭാവം മിറിയമിനും അവളുടെ പ്രണയത്തിനും കാണാന്‍ കഴിയുന്നുണ്ട്. തിരിച്ച് മിറിയമിനോടും ഏതാണ്ട് അതെ സ്വഭാവം ഇയാളും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍, ക്ലാര തന്റെ ശരീര ചോദനകളുടെ തീര്‍പ്പ്‌ എന്ന രീതിയില്‍ തന്നെ പരസ്പരം സ്വീകരിക്കപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ടവസ്ഥയും ഒരാളില്‍ തന്നെ സമീപസ്ഥമാകുന്ന പ്രണയങ്ങളാണ്‌ സാധാരണയായി അറിയിക്കപ്പെടാറുള്ളത് എന്നിരിക്കെ ഈ ജീവിതങ്ങള്‍ക്ക് സ്വാഭാവികമായ പ്രത്യേകത അനുവദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

പിന്നെ, തന്റെ പ്രണയത്തിനു മുന്‍പില്‍ അത്യുത്സാഹിയും പ്രസന്നരുമായി നിലനില്‍ക്കുന്നതിന് ഏറ്റം ശ്രമകരമായ സാഹചര്യത്തിലും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രണയോന്മേഷമോ ഹര്‍ഷമോ ഈ നാല് പേരിലും പ്രകടമാണ്. അതൊരു ത്യാഗമായോ പയ്യാരമായോ കണക്ക് ചോദിക്കുന്ന ഒരവസരവും നോവലില്‍ എങ്ങുമില്ല. പ്രണയം അത് പുറത്തേക്ക് ഗമിക്കുന്ന ഒരൂര്‍ജ്ജം തന്നെയാണെന്നും അത് ശരിയാം വിധം ജീവിപ്പിക്കുന്നുവെന്നും തന്നെയാണ് ക്ഷമാശീലരായ പ്രണയിതാക്കളിലൂടെ  കാണിക്കുന്നത്. അതിനര്‍ത്ഥം പൂര്‍ണ്ണമായും സ്വാര്‍ത്ഥ മുക്തമായ ഒരു ജീവിതമാണ് ഇവര്‍ നയിക്കുന്നത് എന്നല്ല. ഈ ക്ഷമ തന്നെയും മറുവായനയില്‍ സ്വാര്‍ത്ഥമെന്ന് ഉള്ളില്‍ ചിരിക്കാം... അതും പ്രണയ പൂര്‍വ്വം മാത്രമേ സാധിക്കൂ എന്ന് ചുരുക്കം.

ഇതിന്റെ കൂടുതല്‍ വായനകള്‍ നടന്നിട്ടുണ്ടാകാം. ശരാശരിയില്‍ താഴെ എന്ന നിരാശ പേറുന്ന ഒരു സാധാരണ വായനക്കാരന്റെ തോന്നലുകള്‍ മാത്രമാണ് ഇതെന്ന് ജാമ്യമെടുത്തവസാനിപ്പിക്കുന്നു.

ദേഹാന്തരയാത്രകള്‍
നോവല്‍: വി ഡി മനോജ്‌
കൃതി ബുക്സ്

ദേഹാന്തരയാത്രയവസാനിക്കുമ്പോള്‍
കിതച്ചുകിതച്ചൊടുക്കമമര്‍ന്നു
കിടപ്പാണ് താളം, സ്വസ്ഥം/സുഷുപ്തി.

നോവലുകളില്‍ സാധാരണയായി കാണുന്ന തുടര്‍ച്ച/ അതിനനുവര്‍ത്തിക്കുന്ന എഴുത്ത് രീതിയല്ല  ഇതില്‍ കാണാനാകുന്നതെന്നതാണ് ആദ്യത്തെ വര്‍ത്തമാനം. ഓരോ അദ്ധ്യായത്തിനും സ്വയം നിലനില്‍ക്കുവാനുള്ള ജീവന്റെ ബലമുണ്ട് എന്നതാണ് ആ വര്‍ത്തമാനത്തിന്റെ സാക്ഷ്യം.

അത്ര സാധാരണമല്ലാത്ത എന്നാല്‍ സംഭവ്യമെന്ന് തോന്നിക്കുന്ന ഒരു സാഹചര്യത്തില്‍നിന്നും യാത്രയാരംഭിച്ച്/ മറ്റനേക സാഹചര്യങ്ങളിലൂടെ നടത്തിച്ച്/ മനുഷ്യാവസ്ഥകളിലെ സമാനതകളെ കാണിക്കുക്കയാണ്  സുഹൃത്ത് മനോജ്‌ തന്റെ ദേഹാന്തരയാത്രകളിലൂടെ... ജന്മരഹസ്യം അസ്വസ്ഥപ്പെടുത്തുന്ന രമേശ്‌ നാടോര്‍മ്മയില്‍ നിന്നും അനന്തതയിലേക്ക് ഇറങ്ങിപ്പോകുമ്പോള്‍ അയാളുടെ ഉള്ളം നിറയെ കടുത്ത കാലുഷ്യവും അമര്‍ഷവുമായിരുന്നു. പിന്നീട്, ചെന്നുപെട്ട ഇടങ്ങളില്‍ കണ്ടും കൊണ്ടും പരിചയിച്ച ജീവിതങ്ങള്‍ അത്ര ചെറുതല്ലാത്ത പാഠങ്ങളിലൂടെ ജീവിക്കാനുള്ള ഊര്‍ജ്ജവും ധൈര്യവുമേറ്റുന്നതാണ് ഇക്കഥ.

ദേഹാന്തര യാത്ര ഒരു ദേശാന്തരയാത്ര കൂടെയാണ്. തെലുങ്കും ഗുജറാത്തിയും മറാത്തിയും ഹിന്ദിയും തമിഴും സംസാരിക്കുന്ന നഗര/ഗ്രാമ പ്രദേശങ്ങളിലൂടെയുള്ള യാത്ര. അവിടങ്ങളിലുള്ള സാംസ്കാരിക പ്രത്യേകതകളെ പരിമിതമായ അളവിലെങ്കിലും പരാമര്‍ശിച്ചു പോകുകവഴി അതാത്  ജീവിതങ്ങള്‍ക്ക് താന്താങ്ങളുടേതായ പശ്ചാത്തലം രൂപീകരിക്കാനും വിഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്താലത്തില്‍ ജീവിക്കുമ്പോഴും ഒരു ശരാശരി മനുഷ്യന്റെ ജീവിത പ്രശ്നങ്ങളില്‍ അനുഭവമാകുന്ന സമാനതകള്‍ കാണിക്കാനും എഴുത്തുകാരന് സാധിക്കുന്നുണ്ട്. ഇത് തനിച്ച്/സ്വന്തം, ദേശീയ/ഉപ ദേശീയ  തുടങ്ങിയ പരിമിതപ്പെടലുകളെ  നിരാകരിക്കുകയും മാനവിക/സാമൂഹികതയെ  ആവശ്യപ്പെടുകയും ജീവിതമെന്ന ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ഐക്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പക്ഷെ, പോയകാലത്തെ അധീശത്വ ജീര്‍ണ്ണതകളുടെ ഭാരം താങ്ങി ഇന്നും ജീവിക്കേണ്ടി വരുന്ന ജീവിതം കറുത്തുപോയ മനുഷ്യരില്‍ തുടങ്ങി സ്വതന്ത്രരെന്നഹങ്കരിച്ച് വെളുപ്പാശ്ലേഷിച്ച ആധുനിക മനുഷ്യരുടെ വരെയും ആത്മഗതങ്ങളിലെ അസ്വാസ്ഥ്യവും സംഘര്‍ഷവും ദീനമെങ്കിലും പതിയെ പതിയെ ഉറച്ചുയരുന്ന ശബ്ദവും തീരുമാനവുമായി  ആവിഷ്കരിക്കുന്ന എഴുത്തുകാരന്‍,  തന്റെ എഴുത്തിലെ അപൂര്‍വ്വാവസരങ്ങളില്‍ മാത്രം സ്വീകരിക്കുന്ന ചില രാഷ്ട്രീയ തീര്‍പ്പുകളില്‍ പാരമ്പര്യ മതത്തിന്റെ അതേ മുഖ്യധാരാ ഭാഷ തന്നെ ഉപയോഗിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്ന സാഹചര്യവും ഈ { കരക്കപ്പല്‍, എനെ ജവ ന ദേജോ } വായനയിലു/ലെനിക്കുണ്ട്.

എങ്കിലും നോവലില്‍ മുഴുനീളെ പറയുന്ന മനുഷ്യന്റെ ലൈംഗീക ജീവിതത്തില്‍ നിലനില്‍ക്കുന്ന സദാചാര ദുര്‍വാശിക്ക് പുറത്തുനിന്ന് ജീവിതത്തിലെ സ്വാഭാവികതയെ നാട്യമേതുമില്ലാതെ ആവിഷ്കരിക്കാനുള്ള ശ്രമത്തെ ശ്ലാഘിക്കുന്നു. ഈയൊരു 'സ്വാഭാവികത' മറച്ചുവെക്കുന്നില്ല, തുറന്ന്‍ പറയുന്നു/കാണിക്കുന്നു എന്ന്‍ മാത്രമാണ്. ജീവിതമപ്പോഴും അസ്വാതന്ത്ര്യത്തിലൂടെയും  അസമത്വത്തിലൂടെയും  തിരഞ്ഞെടുക്കാനുള്ള അവകാശമില്ലായ്മയിലൂടെയും തുടരുന്നു എന്നുതന്നെയാണ് കാണിക്കുന്നത്. ഇത്, ഭാവനാ ദാരിദ്ര്യം/ലൈംഗീക ദാരിദ്ര്യം/ ജീവിത ദാരിദ്ര്യം തുടങ്ങിയ സകലമാന ദാരിദ്യത്തെയും ഉത്പാദിപ്പിക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്നുണ്ടെന്നും ഈ നോവല്‍ പറയുന്നു.

പുഴ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് തന്നെ തിരികെയൊഴുകണം എന്ന നിര്‍ബന്ധം ജീവിതത്തിലോ { ജീവിതത്തിനു പുറത്തോ അകത്തോ ഉള്ള } സാഹിത്യത്തിലോ ഉണ്ടാകുന്നത് പ്രകൃതിയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കലും അബദ്ധ നിര്‍മ്മാണവുമാണ്. അതിനെ അതിന്റെ സ്വാഭാവിക ഒഴുക്കിന് വിടുകയും പിന്നെയും ഉയിര്‍ത്ത് പെയ്യുന്ന അതിന്റെ ചാക്രികതയെ അനുവദിക്കുകയും ചെയ്യുക എന്നതാണ് പ്രകൃതി ജന്യ ജീവിതം. ആ അര്‍ത്ഥത്തില്‍ രമേശ്‌ തിരികെ ഒഴുകുകയായിരുന്നില്ല, അതതിന്റെ ഒഴുക്കിലെ സ്വാഭാവികത അനുഭവിക്കുകയായിരുന്നു എന്ന സ്വയം ബോധ്യത്തില്‍ യാത്ര അവസാനിപ്പിക്കുന്നു.


ആതി
സാറാ ജോസഫ്
കറന്‍റ് ബുക്സ്

ആതിയിലേക്ക്‌ കയറിപ്പോകുന്തോറും അതിശയക്കാഴ്ചയുടെ അധികങ്ങളാണു നമ്മെ സ്വാഗതം ചെയ്യുന്നത്‌. പോകെപ്പോകെ ആതിയൊരു നടുക്കമായ്‌ ദുരന്തമായ്‌ നമ്മെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇടക്കൊക്കെയും ആർദ്രമായ ചിലതിനെ ആവശ്യപ്പെടുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ ആതിയെ കൂടുതൽ സ്വന്തത്തിലേക്ക്‌ ചേർക്കുകയും ചെയ്യുന്നു.

ആതി സാധ്യമോ എന്ന ചോദ്യം ഒരു ദോഷൈക ദൃക്കിന്റെ കുശുമ്പ്‌ മാത്രമായി കാണാനാണ് എനിക്കിഷ്ടം. കാരണം, ആതി പല ഗ്രാമ്യ ജീവിതാവസ്ഥകളെയും ഒരുമിച്ച്‌ ചേർത്ത്‌ ഒരു വീടകമാക്കി മാറ്റുകയാണു ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ആതി നമ്മിൽ നിന്നൊഴിവല്ല.

പലഹാര വണ്ടികളെ ചതുപ്പിലേക്ക്‌ മറിച്ചിട്ടുകൊണ്ട്‌, കുട്ടികളോട്‌ ചതുപ്പ്‌ വേണോ പലഹാരങ്ങൾ വേണോ എന്ന് ചോദിക്കുന്ന മാജിക്കുകാരൻ നമ്മുടെയൊക്കെയും വീടകങ്ങളിലേക്ക്‌ നമ്മുടെയാരുടെയും അനുവാദം കൂടാതെ കയറി വരുന്ന പരസ്യക്കാരാണെന്ന തിരിച്ചറിവ്‌ മുതലാളിത്തത്തിന്റെ പ്രലോഭന തന്ത്രങ്ങളെ കരുതിയിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്‌.

ഭക്ത ജനങ്ങളുടെ നിഷകളങ്കതയെ ചൂഷണം ചെയ്ത്‌ സമ്പന്ന വർഗ്ഗത്തിന്റെ കച്ചവടതാത്പര്യത്തിനനുസൃതമായി അവരുടെ മനസ്സിനെയും പരിസരങ്ങളെയും ഒരുക്കികൊടുത്ത്‌ കൂട്ടുകൃഷിക്കൊരുങ്ങുന്ന പുരോഹിത വർഗ്ഗവും ലോകത്തിന്റെ എല്ലാഭാഗത്തും കാണുന്ന മുതലാളിത്തത്തിന്റെ പങ്കുകാരെയാണ് കാണിക്കുന്നത്‌.

നഗരങ്ങൾ ഗ്രാമങ്ങളിലേക്ക്‌ വലുതാകുന്ന വിധം ആതിയിലൂടെ കാണുമ്പോൾ അന്യാധിനിവേശങ്ങൾ എത്ര എളുപ്പത്തിലൂടെയാണ് സാധ്യമാകുന്നതെന്ന് ബോദ്ധ്യം വരും.

അറിയുന്തോറും ആധി ഏറിയേറി വരുന്ന ഒരു വായനാനുഭവമാണ് ആതി. തലതിരിഞ്ഞ വികസന നയങ്ങളിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും ജീവിതം ദു:സഹമാക്കി തീർക്കുകയും ചെയ്യുന്ന ദ്രോഹ നടപടികളിൽ നിന്നും സർക്കാരുകൾ പിന്തിരിയേണ്ടതിന്റെയും ഒരു ബദൽ രാഷ്ട്രീയവും വികസന പരിപാടികളും ഉയർന്നു വരേണ്ടുന്നതിന്റെ ആവശ്യകതയും ആതി മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതുതന്നെയാണ് ഇതിന്റെ വായനയെ നിർബന്ധിക്കുന്നതിന്റെ ഘടകവും.

മറ്റു വായനകള്‍:
ഒന്ന്: ഒരു നുണയനെ വായിക്കുമ്പോള്‍, ആപ്പിള്‍ {കഥാസാമാഹാരം} സിയാഫ് അബ്ദുല്‍ ഖാദിര്‍
 
രണ്ട്: നുജൂദ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. 'ഞാന്‍ നുജൂദ്, വയസ്സ് പത്ത്, വിവാഹ മോചിത' {വിവര്‍ത്തനം}  രമാ മേനോന്‍

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms