2011 ജനു 24

എന്‍റെ മുറ്റം.

മലപ്പുറം ജില്ലയില്‍, കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനടുത്ത് കണ്ണമംഗലം, നെടിയിരുപ്പ്‌ എന്നീ പഞ്ചായത്തുകളുടെ കിഴക്കേ അതിര് പങ്കിടുന്ന ഭാഗം.. എന്‍റെ വീട്ടില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രമേ അകലമൊള്ളൂ... ഈ സ്ഥലത്തേക്ക്.

അഗാധ ഗര്‍ത്തങ്ങളൊരുക്കി 'ചെരുപ്പടി മല' അപകടം കാത്തിരിക്കുന്നു- വാര്‍ത്ത.

2011 ജനു 15

റിപബ്ലിക്കിന്‍റെ അറുപതാം തികവില്‍.

രാഷ്ട്രം റിപബ്ലിക്കായെന്ന പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപബ്ലിക്കെന്ന ആശയം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. ഇറോം ശര്‍മ്മിളയും ബിനായക് സെന്നും കെ കെ ഷാഹിനയും മഅദനിയുമെല്ലാം പറഞ്ഞുവയ്ക്കുന്നതിതാണ്. കേവല സഹിഷ്ണുതക്കപ്പുറം പരസ്പര ആദരവും ബഹുമാനവും തുല്യയളവില്‍ വകവെച്ചുനല്‍കാതെ നാം ഉയര്‍ത്തിക്കാണിക്കുന്ന ഉന്നതമൂല്യങ്ങളെങ്ങനെ യാഥാര്‍ത്ഥ്യമാവും. നമ്മുടെ പരിസരവായനയില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന 'കാഴ്ചകള്‍' തുലോം കുറവാണെന്നത് തികഞ്ഞ നിരാശയോടെ, തെല്ലുഭയത്തോടെ സമ്മതിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു.

2011 ജനു 3

അടയാളങ്ങള്‍

കൂട്ടുകാരെ..
ഇതിനു തൊട്ടു മുമ്പുള്ള ഒരു കുറിപ്പിന്‍റെ വിശദീകരണമാണ് ഈ എഴുത്തിന്‍റെ താത്പര്യം. ഒരു പക്ഷെ, ഇതിന്‍റെ വായനയില്‍ "മല എലിയെ പ്രസവിച്ചത് പോലെ" എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍, ഇതിലത്ര അതിശയോക്തിക്ക് വകയില്ലെന്ന് ഇതിന്‍റെ ആഴങ്ങളിലെക്കുള്ള ചിന്തയില്‍ ബോദ്ധ്യപ്പെടുക തന്നെ ചെയ്യും എന്നാണു എന്‍റെ വിശ്വാസം.


'ഞാനും എന്‍റെ പ്രണയവും' എന്ന കുറിപ്പിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്‍റെ ഇരുപത്തിയാറു വര്‍ഷത്തെ ജീവിതാനുഭവത്തെയാണ്. എന്നാല്‍ അത് എന്നെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ച ചിലതിന്റെ യെങ്കിലും വായനയില്‍ ഈ കൂട്ടത്തിന് മനസ്സിലായിട്ടുണ്ടാകും. അതൊരു അന്വേഷണത്തിന്റെ, ഇതുവരെയും പ്രകടമായ സത്യത്തിന്റെ പുനരാവിഷ്കാരം മാത്രമായിരുന്നു. ഉദാഹരണത്തിന്, എന്റെ ജനനവുമായി ബന്ധപ്പെട്ടു പറഞ്ഞതത്രയും മറ്റെല്ലാ മനുഷ്യ ജന്മങ്ങളുടെയും തന്നെ സ്വാഭാവികാനുഭവമാണ്. എന്നാല്‍ വ്യത്യസ്തമായി എന്തുണ്ട് എന്നതിന്നുള്ള ഉത്തരമാണ്. കുറഞ്ഞ വരികളിലൂടെ ഞാനവിടെ പറയാന്‍ ശ്രമിച്ചത്.


ഒരു അമ്മയാവുക എന്നതിലൂടെയാണ്‌ ഒരു സ്ത്രീയുടെ പൂര്‍ണ്ണത കൈവരുന്നത് എന്ന് നാം അഭിപ്രായപ്പെടാറുണ്ട്‌. അവരുടെ ജീവിത ധര്‍മ്മത്തിലെ ഏറ്റവും പവിത്രവും ഉത്കൃഷ്ടവുമായ ഒന്ന്. എന്നാല്‍, അതൊരു 'സഹശയന' യാമത്തിനന്ത്യത്തില്‍ അനുഭവിക്കുന്ന ഉള്‍പ്പുളകത്തിന് ദൈവമോ പ്രകൃതിയോ വിധിക്കുന്ന ശിക്ഷയാണോ ഈ ഗര്‍ഭ ധാരണം. അതോ, സദാചാര നിഷ്ടയുടെ ഭാഗമോ..? അല്ലെങ്കില്‍, ജീവ ശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയോ..? ഇതിലൊന്നും തന്നെ ആ ചോദ്യമോ അതിന്റെ ഉത്തരമോ അവസാനിക്കുന്നില്ലാ. അതിലുമപ്പുറം അതൊരു ബോധത്തിന്റെ തീര്‍പ്പാണ്. അത്തരം തീരുമാനങ്ങളുടെ നടത്തിപ്പിലാണ് ഈ ലോകം തന്നെയും ജീവിക്കുന്നതും സമ്പന്നമാകുന്നതും. മറ്റെല്ലാ ജീവികളെയും എന്ന പോലെ തീര്‍ത്തും സ്വതന്ത്രയാണ് മനുഷ്യസ്ത്രീയും. എന്നാല്‍, തന്റെ ഇഷ്ടാനുസരണം പാരതന്ത്ര്യം അനുഭവിക്കാന്‍ അവള്‍ സര്‍വ്വാത്മാനാ തയ്യാറാകുമ്പോഴാണ് സ്ത്രീജനം പുണ്യജന്മം എന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അതൊരു പക്ഷെ, അവളുടെ പൂര്‍ണ്ണതയിലേക്കുള്ള ഗമനത്തിന് വേഗത കൂട്ടുന്ന പ്രക്രിയയക്കുള്ള ഒരുക്കമാണ്. ഇവിടെയാണ്‌, ഗര്‍ഭ ധാരണത്തിനും പ്രസവത്തിനും വിസമ്മതിക്കുന്ന ധാരാളം സ്ത്രീകളെ കുറിച്ച് നാം വാര്‍ത്തകളിലൂടെ അറിയുന്നത്. അപ്പോള്‍, തന്റെ സുഖം ത്യജിച്ചും ത്യാഗം സഹിക്കാന്‍ സന്നദ്ധയായ ഒരുവളെ.. തന്റെ കുഞ്ഞിനു മുന്തിയ പരിഗണന നല്‍കിയ ഒരുവളെ... തന്റെ കുഞ്ഞിന്റെ അവകാശമായ മുലപ്പാല്‍ കുഞ്ഞിനനുവദിച്ച് കുഞ്ഞിനോട് നീതിപാലിച്ച ഒരുവളെ... ഇന്നും മാതൃസ്തന്യം മണക്കുന്ന എന്റെ ഓര്‍മ്മകളിലെ ദൈവീകമായ പ്രകാശത്തെ എന്റെ അമ്മയെ,സ്മരിക്കുന്നതിലൂടെ... ലോകത്തെ എല്ലാ മനുഷ്യ ജന്മങ്ങള്‍ക്കും വേണ്ടിയുള്ള എല്ലാ അമ്മമാരോടുമുള്ള സ്നേഹത്തെ കടപ്പാടിനെ നന്ദിയെ അറിയിക്കുകയായിരുന്നു ഞാന്‍. എന്റെ ആദ്യ വരികളിലൂടെ... ഞാന്‍ അതിനെ ആവര്‍ത്തിക്കുന്നു. അമ്മ മനസ്സേ നിനക്ക് പ്രണാമം..!!!!!

ശേഷം, വിവിധങ്ങളായ കാരണങ്ങളാല്‍ സ്കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നവനാണ് ഞാന്‍. കേവല വിദ്യാഭ്യാസത്തിനുപ്പുറം അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ഒരുവന്റെ പരിമിതികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഞാന്‍. വിവര സമാഹാരത്തിന്നാവശ്യമായ വിഭവങ്ങളൊക്കെയും നിഷേധിക്കപ്പെട്ട ഒരു ബാല്യത്തെയും കൌമാരത്തെയും പറഞ്ഞു വെക്കുകയായിരുന്നു ഞാന്‍. എന്നാല്‍, അതെന്റെ മാത്രം അനുഭവമായി എനിക്കളന്ന് മുറിച്ചു ചെറുതാക്കാനാവില്ലാ. {വിവരങ്ങള്‍ പൂഴ്ത്തി വെക്കപ്പെടാനുള്ള തല്ല. അത് അറിയിക്കപ്പെടെണ്ട ഒന്നാണെന്നാണ് എന്റെ മതം.} ആദ്യാക്ഷരം കുറിക്കാന്‍ അക്ഷരമുറ്റത്തെത്തുന്ന പഠിതാവിനോട്‌ ഒരുവന്‍ മുമ്പിലെന്നും അപരന്‍ പിറകിലെന്നും പറഞ്ഞു തുടങ്ങുന്ന സംബോധനങ്ങളിലെ അയുക്തി ഒരുവനെ ഉത്തമനെന്നും അപരനെ അധമനെന്നും വിധിയെഴുത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഒരുവനില്‍ അധമബോധം വളര്‍ത്തി അവന്റെ മാനസികാരോഗ്യത്തെ തന്നെ കെടുത്തുന്ന സമീപനം നമ്മുടെ കലാലയങ്ങളില്‍ നിന്നും ഗുരുമുഖങ്ങളില്‍ നിന്നും ഇല്ലാതായെ തീരൂ.. ലഭ്യമാകുന്ന അംഗീകാരത്തിന്നനുസരിച്ച് മാത്രം കഴിവ് അളക്കപ്പെടുന്ന ഈ ലോക ക്രമത്തില്‍ തുടക്കത്തില്‍ തന്നെ അവസരം നിഷേധിക്കപ്പെട്ടവനാണ് ഞാന്‍. ഇതിനെ ജയിക്കാന്‍ വേണ്ട മത്സരക്ഷമതയാര്‍ജ്ജിക്കാന്‍ പോലും എന്നില്‍ വിഭവങ്ങള്‍ അന്യമായിരുന്നു. അഥവാ, എല്ലായിടത്തും എന്തിന്റെയൊക്കെയോ കാരണങ്ങളാല്‍ ഞാന്‍ അയോഗ്യനാക്കപ്പെടുകയായിരുന്നു. കുറഞ്ഞ കാലമെങ്കിലും ആ ദുരന്തത്തെ അനുഭവിച്ചവനാണ് ഞാന്‍. വളരെ ചെറുപ്പത്തില്‍ തന്നെ നിഷ്കളങ്കമായിരിക്കേണ്ട എന്റെ മനസ്സില്‍ ഒരേ സമയം രണ്ടു മനുഷ്യന്‍ വളരുകയായിരുന്നുവെന്നതാണ് ഇതിന്റെ പരിണിത ഫലം.പരിമിതികളോട് പൊരുത്തപ്പെടാനും ക്ഷമയെ ശീലിക്കുവനും മനസ്സ് അപേക്ഷിക്കുമ്പോഴും, നിരാശയില്‍ ക്ഷമ നശിച്ച് ഈ ദുരവസ്ഥയോട് കലഹിച്ച് അനവധി തവണ കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ട് ഞാന്‍. ഇത്തരം സങ്കീര്‍ണ്ണതകളില്‍ പെട്ടുഴലുകയായിരുന്നു ഞാന്‍. കാലങ്ങളോളം...!! എന്നാല്‍, നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, കൂട്ടുകാരെ.. ഞാന്‍, എന്നെ ന്യായീകരിക്കുകയല്ല. ഇത്തരം പ്രതിഷേധങ്ങളും കലഹങ്ങളും കലാപങ്ങളും പോലും ധിക്കാരമായും നിഷേധമായും ഗണിക്കപ്പെടുകയായിരുന്നു. നാടും നാട്ടുകാരും കൂടുതല്‍ ഒറ്റപ്പെടുത്തുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്.

സ്വാഭാവികമായും അവിടം മുതല്‍ ആരംഭിച്ച എന്റെ 'ഇരണം' നാളുകള്‍പ്പോകെ മൊത്തം പരിസരത്തോടും ഒരു തരം വെറുപ്പാണ് എന്നിലൂട്ടിയത്. ശേഷം, എന്റെ പ്രവര്‍ത്തനങ്ങളില്‍ അഹിതകരമായ പലതിനെയും ഞാന്‍ ആചരിച്ചു തുടങ്ങിയിരുന്നു. അപ്പോഴേക്കും ഒരര്‍ത്ഥത്തില്‍ കൂടുതല്‍ പൂര്‍ണ്ണമായും ഒരു ദുര്‍നടപ്പുകാരനായി തീര്‍ന്നിരുന്നു. ഇവിടെ ഞാന്‍ ശക്തമായി പറയുന്നു. ഞാന്‍ അതിനെ ആവര്‍ത്തിക്കുന്നു. സമൂഹമേ... "പരിഗണിക്കുക എന്ന ഉദാത്തമായ സാംസ്കാരിക മൂല്യത്തെ നീ ആചരിക്കുക". ഇതുമെന്റെ മാത്രം അനുഭവമാവണമെന്നില്ലാ.. സമാന അനുഭവങ്ങളുള്ള ഒരായിരം പേര്‍ ഇക്കൂട്ടത്തില്‍ തന്നെ ഉണ്ടാകും. ഇത്തരുണത്തില്‍ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഒന്നിച്ചുയരുന്ന ഒരു ശബ്ദം.. അവര്‍ക്കായുള്ള ഒരു ശബ്ദമാണിത്... പരിഗണിക്കുക, പരിഗണിക്കുക, പരിഗണിക്കുക,..,.!!!

ആയിടെയാണ് 'ഞാന്‍, എന്റെ പ്രണയം" എന്ന കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അതൊരു കാക്കപ്പൂവായിരുന്നു. ഒരിക്കലും ഒരു താമരയ്ക്കും ഞാന്‍ സ്വീകാര്യനാവുകയില്ലാ എന്നെനിക്ക് നല്ല നിശ്ചയമുണ്ട്. ഒരിക്കലും ഒരു കാലത്തും ഈ വരേണ്യ വര്‍ഗ്ഗം എന്നെ പരിഗണിച്ചിട്ടില്ലാ.. എന്നാല്‍, ഈ കക്കപ്പൂവെന്ന അടിയാളത്തിപ്പൂവില്‍ ഞാനെന്റെ സഹോദരിയെയും അമ്മയെയും എന്റെ വാമഭാഗത്തെയും എന്തിന് ഒരുവേള എന്നെ തന്നെയും കാണുകയായിരുന്നു. നിശ്ചയയമായും, ഈ 'ഹൃദയബന്ധം' എനിക്കവരില്‍ അനുഭവിക്കാന്‍ ആയിട്ടുണ്ട്‌. ഇതൊരു പക്ഷെ, സാമാന്യവത്കരിക്കാന്‍ ആവാത്ത എന്റെ മാത്രം സ്വകാര്യതയും അഹങ്കാരവുമാണ്. അവരിലൂടെ ഞാന്‍ മനുഷ്യനെ പഠിക്കുകയായിരുന്നു. കമ്പോളങ്ങളില്‍ ആത്മാവിനെ പണയപ്പെടുത്തി കേവലം ഉടലായി ജീവിക്കുന്ന, ഇന്നത്തെ മലീമസമായ സാമൂഹ്യാവസ്ഥയില്‍ അതിന്റെ ഒഴുക്കിനൊപ്പം ഒലിച്ച് പൊയ്ക്കൊണ്ടിരിക്കുന്ന കേവല ജഡമായിത്തീര്‍ന്ന മനുഷ്യക്കോലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു 'മനുഷ്യമുഖത്തെ' എനിക്കവരില്‍ അനുഭവിക്കാന്‍ സാധിച്ചു. അവരുടെ ആത്മാവിന് ജീവനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഊര്‍ജ്ജത്തില്‍ അവര്‍ ഒഴുക്കിന്നെതിരില്‍ നീന്തി കയറുന്നതിനെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. അതൊരു അതിജീവനത്തിന്നുള്ള സമരമാണെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു. അവരുടെ ആത്മാവില്‍ നിന്നും സംഗീതം ഒഴുകി വന്നിരുന്നു. അവരുടെ ഹൃദയം താള നിബദ്ധമായിരുന്നു. അവരുടെ സ്പര്‍ശനത്തിന് തലോടലിന്റെ സുഖമുണ്ടായിര്‍ന്നു. അവരുടെ ഓരോ വാക്കിനും ആയിരം വാക്കുകളെ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. ഇതെല്ലാം എനിക്ക് പുതിയ അറിവും അനുഭവങ്ങളും ആയിരുന്നു. ഇതെല്ലാം എന്നില്‍ ധൈര്യം പടര്‍ത്തുകയായിരുന്നു. അവരുടെ ഹൃദയവും ചിന്തയും പുഞ്ചിരിക്കുന്ന സ്നേഹമായിരുന്നു. അവരെല്ലായ്പ്പോഴും അങ്ങനെയാണ് എന്നെ സംബോധനം ചെയ്തിരുന്നത്. ഇതെന്നെ പുഞ്ചിരിക്കുന്ന മുഖവുമായി അതും ആത്മാവില്‍ നിന്നുയരുന്ന പുഞ്ചിരിയുമായി പ്രത്യഭിവാദനം ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചു. എന്നിലെ ദേഷ്യവും വെറുപ്പും ഇരണവും എല്ലാം അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും അത് തന്നെയാണ്. എല്ലാ തരം അധിനിവേശത്തിന്റെയും ആയുധം പുഞ്ചിരിക്കുന്ന സ്നേഹമാവട്ടെ..!!!!

ഈയൊരു നന്മയെ സ്വപ്നം കാണാന്‍ അതിലൂര്‍ജ്ജം ഉള്‍കൊണ്ട് ജീവിക്കാന്‍ പ്രേരിപ്പിച്ച എന്റെ കക്കപ്പൂവിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലോന്നിലെ കുറിപ്പിലൂടെ..!!

ഒരിക്കലും പൂജക്കെടുക്കാത്ത മാലയില്‍ കൊര്‍ക്കപ്പെടാത്ത മുടിയില്‍ ചൂടപ്പെടാത്ത ഈ കാക്കപ്പൂവിലൂടെയാണ്.. ഞാന്‍ എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്.. {അതിനെ ഞാന്‍ പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം}

നേരത്തെ ചെയ്ത പോസ്റ്റും ഇപ്പോള്‍ നിങ്ങള്‍ വായിച്ചവസാനിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കുറിപ്പിനും താത്പര്യം ഒന്ന് തന്നെയാണ്. താളം തെറ്റി തുടങ്ങിയ എന്റെ ജീവിതത്തെ മടക്കി കൊണ്ട് വന്ന് അതിന്റെ ഒരറ്റം എന്നെ തന്നെ ഏല്‍പ്പിച്ചു തന്ന എന്റെ കക്കപ്പൂവിനോടും എന്റെ അമ്മയോടും എല്ലാത്തിനും അപ്പുറം എന്റെ നാഥനോടും ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുക... ഞാന്‍ അവരോടു നീതി പുലര്‍ത്തുന്നു എന്നറിയിക്കുക. എന്റെ ജീവിത്തത്തിലെ ഓരോന്നിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ടായിരന്നു. അതിനെ ലോകരെ അറിയിക്കുക. എന്തിനെന്നു ചോദിച്ചാല്‍, ഞാന്‍ ഈ നിമിഷമേ ജീവിക്കൂ... അടുത്ത നിമിഷം എന്റെ മരണമാണ്.. എന്നാല്‍ അക്ഷരങ്ങള്‍ മരിക്കില്ലാ.. അവ എന്നും ജീവിക്കും. അവ വായിക്കപ്പെടുന്ന കാലത്തോളം ഞാന്‍ നന്ദിയും കടപ്പാടും ഉള്ളവനായിരുന്നുവെന്നും, ആ നല്ല സ്വഭാവ ഗുണത്തെ ആചരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന്‍റെയും സാക്ഷിയായി ഇത് ജീവിക്കും.


നേരത്തെ, പലരുടെയും വിവരക്കേടിന്റെ കാരണമായി ഇതിനെ മനസ്സിലാകാതെ പോയി എന്ന അഭിപ്രായങ്ങള്‍ ഉണ്ടായി. പക്ഷെ, യഥാര്‍ത്ഥത്തില്‍ വിവരക്കേട് എന്‍റെതായിരുന്നു. എന്‍റെ വിവരക്കേട് കാരണം നിങ്ങള്‍ക്കുണ്ടായ സമയ നഷ്ടത്തിന് ഔദാര്യപൂര്‍വ്വം ഈയുള്ളവനോട് ക്ഷമിക്കണം എന്നപേക്ഷ..!!

പൊതു ജനങ്ങളോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ മാനദണ്ഡം എങ്കില്‍, അതാണ് സത്യം എന്നിരിക്കെ ഞാന്‍ അയോഗ്യന്‍ തന്നെയാണ്. ഇവിടെ ഞാന്‍ എന്‍റെ പരാജയം സമ്മതിക്കുന്നു. ജയിക്കുക എന്നതിന്റെ വൃത്തികെട്ട അര്‍ത്ഥത്തിന് മുമ്പില്‍ ഞാന്‍ എന്നും പരാജയപ്പെട്ടിട്ടേ ഒള്ളോ... എന്ന് കരുതി , എന്റെയെന്നല്ല ആരുടേയും ജീവിതം നിഷ്ഫലമായിപ്പോയിട്ടില്ലാ.. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളം ഘടകങ്ങള്‍ വേറെയും ഉണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണ് അതിലേറ്റവും കരണീയമായ ഒന്ന്.

അതെ, പ്രതീക്ഷയുടെ സ്വപ്നത്തേരിലേറി ഞാന്‍ നഭസ്സില്‍ മുത്തമിടും.

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms