2012 ഫെബ്രു 5

ഈന്തപ്പനയില്‍ നാളികേരം തേടുമ്പോള്‍

"ദുരന്തമുഖത്ത് നിന്നും 'വിലാപ കാവ്യങ്ങള്‍' മാത്രമല്ല പിറവി കൊള്ളേണ്ടത്‌. ശക്തമായ 'ഉയിര്‍പ്പ് ഘോഷങ്ങള്‍' കൂടെയാണ്. പിന്നീടോര്‍ത്തു ആശ്ചര്യം കൂറുകയല്ല ആവേശം കൊള്ളുകയാണ് വായനയില്‍ ഉറപ്പ് വരുത്തേണ്ടത്".

ലോകത്തെ ഓരോ സൃഷ്ടികളും അതാതു വ്യക്തികളുടെ ഉറക്കെയുള്ള ചിന്തകളാണ്. ആവിഷ്കാര രൂപങ്ങള്‍ അതെന്ത്തന്നെയുമാകട്ടെ അവയുടെ ഉത്തമ താത്പര്യമെന്നത് ഇത്തരം ഉറക്കെപ്പറച്ചിലുകള്‍ തന്നെയാണ്. പരിസര വായനയില്‍ കാണപ്പെടുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവയെ സ്വാധീനിക്കുകയും അവയിലുള്‍ചേര്‍ന്നിരിക്കുകയും ചെയ്യും. അത്തരം ഇഷ്ടാനിഷ്ടങ്ങളുടെ അനുപാതത്തില്‍ ആവിഷ്കരിക്കുന്ന സൃഷ്ടി രൂപങ്ങളിലൂടെയാണ് കാലംപോകെ 'ലോക'ങ്ങളെ വായിക്കുന്നതും വിലയിരുത്തപ്പെടുന്നതും. അഥവാ, എഴുത്തുകാര്‍ കാലങ്ങളെ അടയാളപ്പെടുത്തുന്നുവെന്നാണ്.

ഈയൊരു തലത്തില്‍ നിന്നുകൊണ്ട് പ്രവാസികളായ മലയാലാളികള്‍ എഴുതുന്നവയില്‍ 'ഈന്തപ്പനയില്‍ നാളികേരം കാണുന്ന' ഏര്‍പ്പാട് മാത്രമായി ചുരുങ്ങുമ്പോള്‍, അത് കേവലമൊരു 'പായാരം പറച്ചില്‍' മാത്രമാവുകയാണ് എന്നോര്‍ക്കുന്നത് നന്നെന്നു തോന്നുന്നു.
എന്തുകൊണ്ട്, പ്രവാസ ലോകത്ത് തന്റെ തൊഴിലിടങ്ങളില്‍ കാണുന്ന വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളുമുള്ള ആയിരങ്ങളെ രചനകളിലൂടെ പകര്‍ത്തി തന്റെ ഭാഷയായ മലയാളത്തിന് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസത്തിലും 'തെങ്ങും കമുകും വയലും പുഴയും ഇടവഴിയും പൂച്ചയും കാലിയും' മാത്രം വിഷയമാകുന്നു. ഈയൊരു കുറ്റിയില്‍ തിരിയുന്ന രചനകള്‍ മാത്രമുണ്ടാകുന്നു. നീണ്ട വര്‍ഷങ്ങളുടെ പ്രവാസാനുഭവങ്ങളില്‍ നിന്നും പരിചയപ്പെട്ട ഒരൊറ്റ സാംസ്കാരിക സാമൂഹ്യ പ്രത്യേകതകളെപ്പോലും കാര്യമായി സമീപിക്കാത്ത ഇക്കരയിലെ മലയാളി എഴുത്തുകാര്‍ പിന്നെങ്ങനെയാണ് കാലങ്ങളെ അടയാളപ്പെടുത്തുക..?

പ്രവാസം അതിന്റെ സൂക്ഷമാര്‍ത്ഥത്തില്‍ സ്വന്തം ഗ്രാമത്തില്‍ താമസിക്കുന്നവരെയും പ്രവാസിയെന്നു വിളിക്കുന്നുവെന്നതാണ് സത്യം. കാരണം, നാം ജനിച്ചു വളര്‍ന്ന നാടോ പരിസരമോ അല്ല ഇന്നു നമുക്കനുഭവപ്പെടുന്നത്. അതത്രയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രമാണ് കാണാനാകുന്നത്. അങ്ങനെ ഓര്‍മ്മകളില്‍ മാത്രം നാട്ടിലാവുകയും ജീവിതമെപ്പോഴും പ്രവാസത്തിലായിരിക്കയും ചെയ്യുമ്പോള്‍ നാട്ടിലുള്ളവരും നാടിന് പുറത്തുള്ളവരും ഒരുപോലെ പ്രവാസത്തിലാണെന്നത് കൌതുകമുണര്‍ത്തുന്ന ഒരുകാര്യമാണ് . അതെ, ഈയൊരര്‍ത്ഥത്തില്‍ ലോകത്തെ എല്ലാവരും പ്രവാസികളാണ്. !

അപ്പോള്‍ പ്രവാസത്തില്‍ നിന്നും സ്വദേശത്തേക്കുള്ള മടക്കമെന്നത് ഓര്‍മ്മകളിലൂടെയാണ് സാധ്യമാകുന്നത്. ആ ഓര്‍മ്മകളിലെ ജീവിതം വര്‍ത്തമാനത്തില്‍ 'നഷ്ടവും വിരഹവും വ്യഥ'യുമായി മുളക്കുന്നു. അത് ചിന്തകളെയും കാഴചകളെയുമെല്ലാം ആകുലതയോടെ സമീപിക്കുകയും നഷ്ടം നഷ്ടമെന്നു പേര്‍ത്തും പേര്‍ത്തും വിലപിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി കേരളീയ പ്രവാസ സമൂഹം ചെയ്യുന്നത് എത്തിപ്പെടുന്നിടത്തൊരു കേരളം സൃഷ്ടിക്കുന്നുവെന്നതാണ്. പലപ്പോഴും, ഇത്തരം കൂടിച്ചേരലുകള്‍ താന്താങ്ങളുടെ ഹൃദയവേദനകളെ അത്ര ചെറുതല്ലാത്ത രീതിയില്‍ ശമിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, അപ്പോഴും നഷ്ടത്തെ ചൊല്ലിയുള്ള പതംപറച്ചിലുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. തത്ഫലം മനസ്സും ശരീരവും കൂടുതല്‍ ആതുരമാകുന്നുവെന്നതാണ് വസ്തുത. ഈയൊരാതുരത അവരുടെ മൊത്തം ജീവിതത്തെയുമാണ് ബാധിക്കുന്നത്. ചിന്തയിലും ആലോചനയിലുംവരെ അത് സാരമായ പങ്കുവഹിക്കുന്നു. ഇവിടംമുതലാണ്‌ ആരോഗ്യമില്ലാത്ത, ഒന്നിനെയും സൃഷ്ടിക്കാനാവാത്ത വിധം നിഷ്ക്രിയരും നിസ്സഹായരുമായി പ്രവാസലോകം പരിമിതപ്പെടുന്നത്. ഈ പരിമിതപ്പെടലുകളില്‍ നിന്നുമുള്ള മോചനം സാധ്യമാകാതെ പ്രവാസത്തിനു യാതൊരു പ്രത്യുത്പാദനവും പുനര്‍നിര്‍മ്മാണവും വാഗ്ദാനം ചെയ്യാനൊക്കില്ല തന്നെ.

അവശ്യം വേണ്ടുന്നത്, അതാതു ഇടങ്ങളുമായി സാദ്ധ്യമായ തലത്തില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വത്വബോധമുണ്ടാകുന്നതോടൊപ്പം നാഗരികതകളുടെ നിലനില്‍പ്പ് തന്നെയുമായ 'കൊടുക്കല്‍ വാങ്ങലുകളെ' പരിചയപ്പെടാനും അതിനെ സ്വീകരിക്കുവാനും തയ്യാറാവണം. ഇത്തരം കൊള്ളക്കൊടുക്കലുകളുടെ വ്യവഹാരങ്ങള്‍ അടയാളപ്പെടുത്തുന്ന ആവിഷ്കാരങ്ങളില്‍ കൃത്യമായി ഇടപെടുകയും വേണം. ' പ്രവാസി കൂട്ടങ്ങളുടെ' താത്പര്യം ഇവ്വിധം വിശാലവും സക്രിയവും ആവേണ്ടതുണ്ട്‌. ഒരുപക്ഷെ, ഈ ഇടപെടലുകളെയാണ് 'കാലങ്ങളെ അടയാളപ്പെടുത്തുക' എന്നതിന്റെ വിവക്ഷയായി ചൊല്ലുന്നത്.

ഇന്ന്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 'മുല്ലപ്പൂ വിപ്ലവം' പോലും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നാം മനസ്സിലാക്കുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ സംഭവിച്ചുപോയ ഒരു മുന്നേറ്റമല്ല അതെന്നും കാലങ്ങളോളമായുള്ള അസംതൃപ്തിയും അസമത്വവുമാണ് സര്‍വ്വാത്മനാ ഒരു പോരാട്ടത്തിലേക്ക് ആ ജനതയെ നയിച്ചതെന്നും മറ്റെല്ലാ സമരങ്ങളുടെയും കാരണങ്ങളെന്ന കണക്കിന് ഇത് സ്വഭാവികമെന്നുമാണ് നാം മനസ്സിലാക്കി വെച്ചിട്ടുള്ളത്‌. എന്നാല്‍, അതിനും അപ്പുറത്തേക്ക് ചില ചിന്തകള്‍ക്ക് നിര്‍ബന്ധിക്കുന്ന ഒന്നാണ് നാം വല്ലാതെ മേനി പറയുന്ന മുല്ലപ്പൂ വിപ്ലവം.!

ഏതാണ്ട് ഇതേ സാഹചര്യങ്ങളിലൂടെ തന്നെയാണ് നമ്മുടെ രാജ്യവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും കാലങ്ങളായി ഭരണകൂടങ്ങളുടെ അതിശക്തമായ വിവേചന ഭീകരതയുടെ ഇരകളായിട്ടാണ് കഴിഞ്ഞുകൂടുന്നത്. എന്നിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഈ ഭരണകൂട ഭീകരതക്കെതിരില്‍ കാര്യമായ പ്രതികരണങ്ങള്‍ ഇനിയും ഉണ്ടായി തുടങ്ങിയിട്ടില്ല. എന്തായിരിക്കും കാരണം..? ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും നേതാക്കന്മാരും ബുദ്ധിജീവികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ജനതയില്‍നിന്നും ശക്തമായൊരു മുദ്രാവാക്യം പോലും ഉണ്ടാകുന്നില്ലായെങ്കില്‍ നാം അന്വേഷിക്കേണ്ടതുണ്ട്. അതായത്, വേണ്ടത്ര രാഷ്ട്രീയവിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ {അറബ് ലോകത്തെ} സ്വാതന്ത്ര്യാഭിവാജ്ഞയും പ്രബുദ്ധമെന്നുത്ഘോഷിക്കുന്ന നമ്മുടെ ജനാധിപത്യത്തിലെ ജനതയുടെ മാനസികാടിമത്വവും 'മുല്ലപ്പൂ വിപ്ലവം' കൊണ്ടാടപ്പെടുന്ന സമയത്ത് സജീവ ചര്‍ച്ചയില്‍ ഉണ്ടായിരിക്കേണ്ട ഒരു വലിയ ആലോചനാ വിഷയമാണ്.

പൂര്‍വ്വ കാലത്തെയപേക്ഷിച്ച് ഇന്ന് ലോകത്ത് നടക്കുന്നത് സാംസ്കാരികാധിനിവേശമാണ്. ബ്രിട്ടനില്‍ നിന്നും സാമ്രാജ്യത്വം അമേരിക്കയിലേക്ക് എത്തപ്പെടുമ്പോള്‍ അതാത് നാടിന്റെ ബോധത്തെ കൂടെ കെടുത്തിക്കൊണ്ടാണ് അവര്‍ അധീശത്വം സ്ഥാപിക്കുന്നത്. ഈ ബോധ നിര്‍മ്മിതിക്കുപയോഗിക്കുന്ന വിഭവങ്ങള്‍പോലും എന്തെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതാണ് വസ്തുത. ഈയൊരു സാഹചര്യത്തില്‍ ജനത ശരിയായ ബോധം നേടുകയെന്നത് അതിജീവനത്തിന്റെ ഭാഗം കൂടെയാവുകയാണ്. ഓരോ ജനതയേയും അവരുടെ ജീവിത രീതികളെയും അവിടത്തെ തൊഴില്‍പരവും വിശ്വാസപരവും രാഷ്ട്രീയവുമായ കാര്യങ്ങളെ പരിചയപ്പെടുകയും നേരാംവണ്ണം മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ബോധം നേടാന്‍ സാധിക്കുക. ഇങ്ങനെ ബോധം നേടുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതിലൂടെയാണ് ജനതയുടെ മാനസികാടിമത്തം മാറുന്നതും അവര്‍ സ്വാതന്ത്ര്യകാംക്ഷികളും അവകാശബോധമുള്ളവരുമായി വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നത്. ഇതിന് ഓരോ പ്രദേശത്തിന്റെയുമെന്ന കണക്കിന് ചരിത്രങ്ങള്‍ ആഖ്യാനിക്കേണ്ടതുണ്ട്. അതുവഴി ഒരു പുതിയ സമരമുഖം രൂപപ്പെട്ടുവരികയാണ് ചെയ്യുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നാവും നാരായവും കൈകാര്യം ചെയ്യുന്നവരുടെ ധര്‍മ്മമാണ്.

ഈ സാഹചര്യത്തിലാണ് അറേബ്യന്‍ സാഹിത്യത്തിലെ പ്രതിഭകള്‍ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും സന്ദര്‍ശനം നടത്തുകയും അവിടങ്ങളില്‍ താമസിച്ച് അതാതു പ്രദേശത്തിന്റെ സാംസ്കാരിക ഞരമ്പുകളിലൂടെ വലിഞ്ഞു കയറുന്നതും അതാതിന്റെ ചൂടറിയുന്നതും അവരുടെ ഭാഷയിലേക്കവ പകര്‍ത്താന്‍ ശ്രമിക്കുന്നതും നാമറിയുന്നത്. എന്നാല്‍, ഇവ്വിധമൊന്നും ക്ലേശങ്ങളില്ലാതെ കൈകാര്യം ചെയ്യപ്പെടാവുന്ന ഒന്നാണ് നാം {പ്രവാസം} ജീവിക്കുന്ന വര്‍ത്തമാന കാലത്തെ ഒന്ന് വായിക്കാനെങ്കിലും മിനക്കെടുകയെന്നത്. വര്‍ത്തമാനത്തെ വായിക്കുമ്പോള്‍ കാഴ്ച കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട്. അപ്പോള്‍ മേല്‍ചൊന്ന ആകുലതകളില്‍ നിന്നും സ്വാഭാവികമായ മോചനം സാദ്ധ്യമാവുകയും ചെയ്യും.

ഈ സ്വാതന്ത്ര്യം നമ്മിലേക്ക് പുതുമണങ്ങളും പുതുരുചികളും അനുഭവിപ്പിക്കും. നമുക്കൊപ്പം ജീവിക്കുന്ന വ്യത്യസ്ത 'സാമൂഹിക സാംസ്കാരിക രാഷ്ട്രീയ' സാഹചര്യങ്ങളിലെ ജനങ്ങളെ, അവരുള്‍ക്കൊള്ളുന്ന 'നാഗരികതകളെ' പരിചയപ്പെട്ടും കൃത്യമായും 'കണ്ടും കേട്ടും വായിച്ചു'മാണ് പുതിയ 'മണങ്ങളും രുചികളും' അനുഭവിക്കാനും ആസ്വദിക്കാനുമാകൂ എന്നതാണ് ഒരു വലിയ സത്യം. ഇവിടെ 'കണ്ണും കാതും നാവും ശബ്ദവും' 'കൊടുക്കുകയും വാങ്ങുകയും' ചെയ്യുന്നുവെന്നത് പുതിയൊരു 'വ്യവഹാര തലം' കൂടെ കാണിക്കുന്നു. ഇവ്വിധം ഉള്ചെര്‍ന്നുള്ള, അഥവാ 'താങ്ങിയും തൂങ്ങിയുമുള്ള' നില്പ്പിലാണ് മനുഷ്യ സംസ്കാരത്തിന്റെ നിലനില്പും വികാസവുമെന്നു പറയുന്നത്. ഇവയെ സ്വന്തം ജനതയിലേക്ക്‌ എത്തിക്കാനുള്ള ചുമതല കൂടെ ഏറ്റെടുക്കുന്നതിലൂടെ അയാളൊരു ചരിത്ര നിര്‍മ്മിതിയുടെ ഭാഗമാവുകയുമാണ്. ഈ ദൌത്യമാണ് പ്രവാസ കൂട്ടങ്ങളും എഴുത്തിടങ്ങളിലെ പ്രവാസി സമൂഹവും ഏറ്റെടുക്കേണ്ടത്.

2012 ജനു 4

മാറുന്ന മുഖം.

തനിമതന്‍ താളവുമൊച്ചയും മറ്റും
യന്ത്രങ്ങളേറ്റെടുത്തൊരീ കാലം
പേറ്റുമുറിയിലെയാര്‍ത്തനാദങ്ങളും
ഒരു ചെറുക്കീറിന്‍ വരയിലൊതുങ്ങി.

അലക്കി വെളുത്ത കൈകളിന്നന്യം
തുണിയ്ക്കുമിന്നെന്ത്രക്കഴുകലേ വേണ്ടൂ,
ഉപ്പുമെരിവുമധുരവുമകലം
പേറ്റന്റിന്‍ മുദ്ര പതിച്ച പൊതികളായി,
തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു.

തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും.

ആരുമെടുക്കാതെ കാണാതറിയാതെ
പൂക്കുന്നു കൊഴിയുന്നു കണ്ണീരോടെ
ഒടുവില്‍ പഴിയെല്ലാമന്യന്‍ പേറുമ്പോള്‍
നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..?

2011 ഡിസം 13

സാമൂഹ്യ നീതി, സമഗ്ര വികസനം.

ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കായി മണ്ണിട്ട്‌ നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..!

പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി. അവയെ നമ്മള്‍ പല പേരിട്ടു വിളിക്കുന്നു..... അല്ലാതെന്തു ചെയ്യാന്‍?

കര്‍ഷകന്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വിളകള്‍ മറിച്ചു വിറ്റ ഇടനിലക്കാര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി.. കര്‍ഷകന്‍ എല്ലായിടത്തും നിരന്തരം വഞ്ചിക്കപ്പെട്ടു.

ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും.. ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് {ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ.! അതുകൊണ്ടുള്ള ഗുണമെന്ത്..? "മൂഷിക സ്ത്രീ വീണ്ടും വീണ്ടും മൂഷിക സ്ത്രീ" തന്നെയാകുന്നു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ കൊടും ദുരിതത്തിലാകുമ്പോഴും അവര്‍ക്കാശ്വാസമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് 'സാങ്കേതിക പ്രശ്നങ്ങള്‍' തടസ്സമാകുന്നു പോലും.! ഈയടുത്ത കാലങ്ങളിലായി നമ്മുടെ വാര്‍ത്താ കോളങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ആത്മഹത്യകള്‍ അവക്കൊരു കണക്കുമില്ല. ഇനിയത് വര്‍ദ്ധിക്കാനേ തരമൊള്ളൂ. അതിന്റെ കൂടെ ചെറുകിട വ്യാപാര മേഖലകളില്‍ ജീവിക്കുന്ന ശതകോടി വരുന്ന കച്ചവടക്കാരും അനുബന്ധ തൊഴിലുകളില്‍ ഏറെപ്പെട്ടിരിക്കുന്ന ഒരു വലിയ കൂട്ടം വേറെയും... ചരമ കോളങ്ങള്‍ക്ക് എണ്ണം കൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

പരിഹാരമായി എന്തുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേ ഒള്ളൂ.. ജനതയുടെ ക്ഷേമത്തിനും അതിജീവനത്തിനും മേലുള്ള സര്‍ക്കാരുടെ നിലപാടുകളില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനാദ്യം വികസനത്തിന്റെ കാഴ്ചപ്പാട് തന്നെ പുതുക്കി പണിയണം. വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ ഇതിനൊരു പരിഹാരം സാധ്യമല്ല തന്നെ.! ആസിയാന്‍ കരാറിനും, വിപണി തുറന്നിടുന്നതിനും കാരണമായി പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഉത്പന്നങ്ങളുടെ ലഭ്യത എന്നിവവയൊക്കെയാണ്. എങ്കില്‍, ഇത് വാങ്ങി ഉപയോഗിക്കുവാന്‍ രാജ്യത്തെ എത്ര ശതമാനം ആളുകള്‍ക്ക് സാമ്പത്തിക ശേഷിയുണ്ട്..? ഇപ്പോഴും, രാജ്യത്തെ ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാ. ഭൂമി എന്നാല്‍ കേവല ആവാസ വ്യവസ്ഥയിലെ ഒരു വിഭവം എന്നത് മാത്രമല്ല. മനുഷ്യന്റെ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന ഒരു വലിയ ഘടകം കൂടെയാണ്. രാജ്യത്തെ മൊത്തം ഭൂമിയുടെ നാല്പതു ശതമാനത്തിലധികം കൈവശം വെച്ചനുഭവിക്കുന്നത് കേവലം നാലര ശതമാനം വരുന്ന ഒരു ന്യൂനപക്ഷമാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഭീകരത ബോധ്യപ്പെടും.

ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് തൊഴില്‍. രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. ഇവരോടാണ് "നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ യഥേഷ്ടം ഉത്പന്നങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്താനാണ് ആസിയാന്‍ കരാറും വിപണി തുറന്നിടുന്നതെന്നും" പറയുന്ന ബഹുമാന്യ അധികാരി വര്‍ഗ്ഗമേ.. രാജ്യത്തെ പാവം ജനതയെ ഇങ്ങനെ പരിഹസിക്കരുത്.! നിങ്ങള്‍ ആദ്യം ചെയ്യേണ്ടുന്നത്, ജനതയുടെ 'ക്രയ ശേഷി' വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ വാങ്ങാനുള്ള ശേഷി കൂടുമ്പോള്‍ വിപണിയില്‍ ഉത്പന്നങ്ങള്‍ തികയാതെയാകും. അപ്പോള്‍, അതിനനുസൃതമായി ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാവുകയും അങ്ങനെ ഉത്പാദന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുന്നത് ഒരു ആവശ്യമായും വരും. അങ്ങനെ ചാക്രികമായ ഒരു വികസന രൂപമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്.

ഇതിനൊക്കെയും ആദ്യം ചെയ്യേണ്ടുന്നത് ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനായി അവശ്യം വേണ്ടുന്നത്; നേരത്തെ സൂചിപ്പിച്ച ഭൂമിയുടെ അവകാശത്തിലെ അസമത്വം അവസാനിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് നടക്കുന്ന കൃഷി അതിന്റെ എണ്‍പത് ശതമാനവും കര്ഷകര്‍ ഒറ്റക്കോ കൂട്ടമായോ നടത്തുന്ന 'പാട്ട' കൃഷിയാണുള്ളത്.അഥവാ, രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവശ്യമായ ഭൂമി കൈവശമില്ല എന്നു സാരം. അതെ, ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടേ മതിയാകൂ. അങ്ങനെ വിതരണം ചെയ്യപ്പെടുന്ന ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും, അവരുത്പാദിപ്പിക്കുന്ന വിളകള്‍ ന്യായ വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും വാങ്ങാന്‍ ഉപഭോക്താവിനും വിപണിയില്‍ ലഭ്യമാവുക വഴി പുതിയൊരു വിപണന നയമാണ് കൈവരുന്നത്.

കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുന്നതോടെ വിപണിയിലെ മറ്റു ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രാപ്തി നേടുകയാണ്‌. ഫലമോ, നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു 'ചാക്രിക വികസനം' എന്ന മാനം കൈവരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളുമാണ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. രാജ്യത്തെ ചില അവയവങ്ങള്‍ മാത്രം ക്രമാതീതമായി വളരുകയും മറ്റു ചില അവയങ്ങള്‍ ഭീകരമാം വിധം ശോഷിക്കുകയും ചെയ്യുന്ന നിലവിലെ അനാരോഗ്യകരകരമായ ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ. ഈ കാര്യത്തിന്മേലുള്ള ഒരു തീര്‍പ്പ്‌ സാധ്യമാകും വരെ ഭരണകൂടങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള 'തുടര്‍ സമരങ്ങള്‍' രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു കൊണ്ടു നടത്തേണ്ടിയുമിരിക്കുന്നു.

ഇങ്ങനെയുള്ള സമരങ്ങള്‍ ഒരു വശത്ത്‌ നടക്കുമ്പോള്‍.. രാജ്യത്തെ ജനതയെ നേരിട്ട് ബാധിക്കുന്ന പെട്ടെന്നുണ്ടാകുന്ന വിഷയങ്ങളിലും അവസരോചിതമായ ഇടപെടലുകളും പ്രതികരണങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇപ്പോള്‍ അത്തരമൊരു ഘട്ടത്തിലാണ് രാജ്യമുള്ളത്. സ്വദേശ/വിദേശ കുത്തകകള്‍ക്ക് വിപണി തുറന്നിടുന്ന പരിപാടി താത്ക്കാലികം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നാണ് അറിവെങ്കിലും, അത് പൂര്‍വ്വാധികം ശക്തിയോടെ പുനരവതരിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം. പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ നമ്മുടെ ഭരണവര്‍ഗ്ഗം കാണിക്കുന്ന സമാനതയില്ലാത്ത വ്യഗ്രത നമ്മള്‍ കാണുന്നുണ്ട്. മാത്രവുമല്ല, ആസിയാന്‍ കരാറിന്റെ കാര്യത്തിലെ മുന്നനുഭവങ്ങളും അതാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിരിക്കെ.. അല്പമൊന്നു തണുപ്പിച്ച 'ആലോചനാ നടപടികള്‍' ലോകത്തെ തീരങ്ങളെ നക്കിത്തുടച്ച് പോയ സുനാമി തിരമാലകളുടെ അലയൊലികള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാളിലാണ് കരാറില്‍ ഒപ്പുവെക്കുന്ന നടപടികള്‍ പുനരാരംഭിക്കുന്നതും അത് പിന്നീട് ഇന്ന് നാമറിയുന്ന ഒരു കരാറായി പരിണമിക്കുന്നതും.

ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..! അപ്പോള്‍, ജനത കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ട്. ആസിയാന്‍ കരാറിനെയും, വിപണി തുറന്നിടുന്നതിനെയും ഫലപ്രദമായി ചെറുക്കാന്‍ ശക്തമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്‌. അതിന്, രാജ്യത്തെ കര്‍ഷകരും വ്യാപാരികളും തമ്മില്‍ ഒരു പുതിയ വിപണി സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിപണി അനുവദിക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയും. വ്യാപാരി സംഘങ്ങളുടെ കീഴില്‍ ചെറുകിട വ്യാപാര സംരംഭങ്ങള്‍ പ്രാദേശികമായി രൂപപ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം.

എന്നാല്‍, രാജ്യത്തെ വ്യാപാരി സമൂഹത്തിന്റെ സമര മുഖത്തെ മുന്‍കാല ഇടപെടലുകള്‍ ഒട്ടും ആശാവഹമല്ല. അത്തരമനുഭവങ്ങള്‍ ഞാന്‍ തന്നെയും നേരിട്ട് അറിഞ്ഞിട്ടുള്ളതാണ് "ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക" എന്ന് ആവശ്യപ്പെട്ടു സമര രംഗത്തുണ്ടായിരുന്നവരോട് അന്നത്തെ വ്യാപാരി സമൂഹം നല്‍കിയ മറുപടി. "ഞങ്ങള്‍ക്ക് ലാഭം കിട്ടുന്നുണ്ട്‌. മറ്റേതൊരു ഉത്പന്നത്തെയും പോലെ" അതെ, അവര്‍ക്ക് ലാഭം കിട്ടുമ്പോള്‍ അവര്‍ക്ക് മറ്റൊന്നും വിഷയമേയല്ല. പിന്നെയുമൊരിക്കല്‍, പ്ലാച്ചിമട സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നാട്ടിലൊരു സാംസ്കാരിക സംഘടനയുടെ ഭാഗമായി നടന്ന കാംപൈനില്‍ വിശേഷിച്ചും 'ജല ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍' ചര്ച്ചയായപ്പോള്‍ പ്രദേശത്തെ സാധാരണ ജനങ്ങളില്‍ നിന്നും കുറഞ്ഞത്‌, നമ്മുടെ നാട്ടിലെങ്കിലും കോള ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യപ്പെടരുത് എന്ന ഉറച്ച തീരുമാനത്തിലേക്കെത്തിയപ്പോള്‍ "പകരം, ഇളനീര്‍ മേടിക്കാന്‍ ഇവിടെ ആരെ കിട്ടും..? ഞങ്ങള്‍ക്കാവശ്യം കച്ചവടം നടക്കുക എന്നതാണ് " അന്നുമിക്കൂട്ടരുടെ മറുപടി ഇത് തന്നെയായിരുന്നു. !

രാജ്യത്ത് മാസാമാസം നടന്നു വരുന്ന സവിശേഷ ആഘോഷമായ 'ഇന്ധന വില വര്‍ദ്ധനവില്‍' എന്താണ് ഇവരുടെ നിലപാട്..? ഏതെങ്കിലും കാലത്ത് വ്യാപാരി സമൂഹത്തിന്റെ സംഘം ചേര്‍ന്നുകൊണ്ടുള്ള ഒരു പങ്കാളിത്തം വില വര്ദ്ധനവിലുള്ള പ്രതിഷേധ പരിപാടികളില്‍ കാണാനായിട്ടുണ്ടോ..? അതെ, അവര്‍ക്കതിന്റെ ആവശ്യമില്ല. വില വര്ദ്ധവിന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ അത് വ്യാപാരികളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ..? കാരണം, അവര്‍ നല്‍കുന്നവരാണല്ലോ..? മേടിക്കെണ്ടവര്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരും അപ്പോഴും, വ്യാപാരി സമൂഹത്തിനു നഷ്ടമേതുമില്ലാ..

ചുരുക്കത്തില്‍, വ്യാപാരികള്‍ അവരിനി കുത്തകകള്‍ ആയാലും.. {സ്വദേശിയോ വിദേശിയോ ഏതുമാവട്ടെ,} ചെറുകിട കച്ചവടക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ടു കൂട്ടര്‍ക്കും ലാഭമാണ് പ്രശ്നം. ഇത്തരക്കാരുടെ 'സാമൂഹ്യ പ്രതിബദ്ധത' ഇത്തരം ഓരോ കാര്യത്തിലും വെളിവായിട്ടുള്ളതാണ്. കാലം പോകെ.. ഹിന്ദുസ്ഥാന്‍ ലിവറിനു അനുകൂലമായി നിലപാടെടുത്തവര്‍, കോള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍, ഇന്ധന വില വര്ദ്ധനവിനെതിരില്‍ നിസ്സംഗത പാലിച്ചവര്‍.... എല്ലാമിപ്പോള്‍ സമര മുഖത്താണ്. എന്നിട്ടവര്‍ 'പൌരാവലി'യുടെ സഹായം തേടുന്നു.! ഈ നാളത്രയും ജനതയുടെ ന്യായമായ അവകാശ സമരങ്ങളോട് വിമുഖത കാണിച്ചവര്‍. അവരോടെന്തു സമീപനം സ്വീകരിക്കണം എന്നത് തീര്‍ച്ചയായും ഒരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. ഇങ്ങനെ കേവലം 'അവനാന്‍ പോറ്റികളായ' കുലം കുത്തികളോട് നമുക്കെങ്ങനെ സഹകരിക്കാനാകും.?

എങ്കിലും, ഇവരോട് നമുക്ക് ഐക്യപ്പെടാം. ഇവര്‍ക്കാകുമോ പ്രദേശത്തെ സാധാരണ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കി വിപണി അനുവദിച്ചു കൊടുക്കാന്‍..? ഇവര്‍ക്കാകുമോ.. "വീഴാന്‍ പോകുന്നവന്റെ പിറകില്‍ ഒരു തള്ളും" എന്ന കണക്കിന് രാജ്യത്തെ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ നിലനിപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ ബഹു രാഷ്ട്ര കുത്തക കമ്പനികളുടെ വിപണിയിലെ സാന്നിദ്ധ്യത്തെ സഹായിക്കുന്ന നിലപാടുകളില്‍ നിന്നും വിടുതല്‍ നേടാന്‍... ? എങ്കില്‍ ഇവരോട് നമുക്ക് സന്ധിയാവാം. അതെ, ഇവരിത്ര നാളും ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരുന്ന തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ തയ്യാറുണ്ടോ..? അതെ, അവരുടെ നിലപാടുകളിലെ ജന വിരുദ്ധ സമീപനങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, തെറ്റ് തിരുത്തലിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തി കൊണ്ടും നമുക്കീ സമരത്തില്‍ പങ്ക് ചേരാം.

ആ സമരമെന്നത് പുതിയൊരു സംസ്കാരത്തിലേക്കുള്ള യോജിച്ച പോരാട്ടവുമായിരിക്കണം. ജനതയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ പ്രയ്തനം. അങ്ങനെ നമുക്ക് നമ്മുടെ ഭരണകൂടത്തിന്റെ തെറ്റായ നയ സമീപനങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാം. ലോകത്ത് കേള്‍ക്കുന്ന അവകാശ സമരങ്ങളുടെ എല്ലാം ശബ്ദം ഒന്നാണെന്നും അത് ജനതയുടെ അതിജീവനത്തിനായുള്ള മുറവിളിയാണെന്നും അങ്ങനെയത് എന്റെയും കൂടെ ശബ്ദമാകുന്നുവെന്നുമുള്ള മാനവിക ബോധമുള്‍ക്കൊണ്ട് കൊണ്ട് നമുക്ക് സമര മുഖത്തു സജീവമാകാം.

എങ്കില്‍ എന്താണ് ആ സമരം. അല്ലെങ്കില്‍, നേരത്തെ സൂചിപ്പിച്ചത് പോലെ എന്തായിരിക്കണം നമ്മുടെ വികസന സങ്കല്‍പം. ? അതിന് പലതകാന്‍ കഴിയുമോ..? ഇത് കേള്‍ക്കുമ്പോള്‍ നമ്മില്‍ ആദ്യമുയരുക ഇതെന്തു ചോദ്യമാ എന്നായിരിക്കും. എന്നാല്‍, കൃത്യമായ ദേശാതിര്‍ത്തികളുള്ള, അതിന്റെ വിഭവങ്ങളെ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ പാടില്ല തന്നെ..!

അതിന് ഒരൊറ്റ വികസന കാഴ്ച്ചപ്പാടേ ഉണ്ടാകാന്‍ പാടൊള്ളൂ..  അഥവാ, നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ നാട്ടിലുള്ള വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. അതെ, "രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍" അതാണ്‌ ചര്‍ച്ചാ വിഷയം. ആ ഒരു ഉറപ്പിലല്ലേ നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതും നാമവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും അവരെ അനുസരിക്കുന്നതും..? എങ്കില്‍, പൊതു ഖജനാവിലെ സമ്പത്ത് ചിലവഴിക്കപ്പെടുന്നിടത്ത് കൃത്യമായ 'മുന്‍ഗണനകള്‍' വെച്ചുകൊണ്ടുള്ള കാര്യക്ഷമമായ ഉപയോഗം വേണം. എന്താണ് നമ്മുടെ മുന്‍ഗണനകള്‍..? ഇതിന് രാജ്യത്തെ മൊത്തം ജനതയും ഉത്തരം പറയേണ്ടതായിട്ടുണ്ട്. അത് തോന്നിയ പടിയാവാന്‍ പാടുണ്ടോ..? കാരണം, എന്റെ സ്ഥലമാണ് എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും അവന്റെ സ്ഥലത്ത് 'ഭൂമി' പരിധിവിട്ട് താഴ്ത്തി മണ്ണെടുക്കാന്‍ പറ്റുമോ..? ഇല്ല. കാരണം, അത് അയല്പക്കങ്ങളെയും അവന്റെ തന്നെയും ഭൂമിയുടെ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കും. അപ്പോള്‍, സ്വന്തം ആവശ്യങ്ങളെപ്പോലും സമൂഹത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കണം. അങ്ങനെ സ്വന്തം മുന്‍ഗണനകളെ എല്ലാവരും മറ്റു വിഭാഗങ്ങളുമായി തട്ടിച്ചു നോക്കിയിട്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും. ഇതാണ് നാം ശീലിക്കേണ്ട ആദ്യത്തെ പാഠം.

ഇവ്വിധം, തൊഴിലാളികള്‍ ബഹുജനങ്ങളുമായും തട്ടിച്ചു നോക്കണം, കൈവേലക്കാരുടെയും വികസിത വ്യവസായ താത്പര്യവും തട്ടിച്ചു നോക്കണം. ഭാരതം അതിന്റെ മുന്‍ഗണനകള്‍ അവയുടെ സംസ്ഥാന താത്പര്യങ്ങളുമായും, സംസ്ഥാനങ്ങള്‍ താന്താങ്ങളുടെ താത്പര്യങ്ങളും, അവ അവരുടെ കുടുംബ സമൂഹങ്ങളുമായും ഇവ്വിധം പരിശോധിക്കേണ്ടതായിട്ടുണ്ട്. അപ്പോള്‍, നമ്മുടെ കയ്യില്‍ എന്തെന്തുണ്ടെന്നും അതെത്രയെത്രയുണ്ടെന്നും അവയത്രയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും സമൂലമായൊരു ചര്‍ച്ച ആവശ്യമായി വരും. അതിന്റെയൊക്കെ 'അടിത്തറ' ഭാരതം എല്ലാ ഭാരതീയര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നതായിരിക്കും. അപ്പോള്‍, ഏതെങ്കിലും വന്‍കിടക്കാര്‍ക്ക് മാത്രമായി മുന്‍ഗണന കൊടുക്കണമെങ്കില്‍ അവര്‍ക്കും സര്‍ക്കാരിനും ജനതയോട് വ്യക്തമായ കാരണം ബോധിപ്പിക്കെണ്ടാതിട്ടു വരും.എങ്കില്‍., 'യു ജി സി സ്കൈല്‍' കൂട്ടലാണോ രാജ്യത്തെ കര്‍ഷകര്‍ക്ക് ആ ഫണ്ടെടുത്തു സബ്സിഡി കൊടുക്കലാണോ വേണ്ടത്..? ഇത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊതുജനം സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്.

സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും. ഇതാണ് വികസനത്തിന്റെ അടിത്തറ. ഇനിയൊന്നു ചിന്തിക്കൂ... കൃത്യമായ ദേശാതിര്‍ത്തികള്‍ ഉള്ള കൃത്യമായ ജന സംഖ്യയുള്ള അതിന്റെ വിഭവങ്ങള്‍ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ സാധ്യമാണോ..? അതെ, നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക് പലതാകാന്‍ കഴിയില്ല. കാരണം, നമ്മുടെ വിഭവങ്ങള്‍ നമുക്കറിയാം.!

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms